Monday 14 November 2022

ഉദ്യോഗപർവ്വം 39-ാം അദ്ധ്യായം വരെ

സേനോദ്യോഗപര്‍വ്വം

1. പുരോഹിതയാനം - വൈശമ്പായനൻ പറഞ്ഞു : അഭിമന്യു ഉത്തരയെ വിവാഹംചെയ്തതിന്റെ പിറ്റേ ദിവസം പ്രഭാതത്തില്‍ രാജാക്കന്മാരെല്ലാം സന്തോഷത്തോടു കൂടി വിരാട രാജാവിന്റെ സഭാമണ്ഡപത്തില്‍ പ്രവേശിച്ചു. ആ രാജാവിന്റെ സദസ്സ്‌ രത്നഖചിതമായ സിംഹാസനങ്ങളാലും , രാജോചിതമായ വിശേഷവ സ്തുക്കളാലും അലംകൃതമായി പ്രശോഭിച്ചു! സ്വപക്ഷീയരായ രാജാക്കന്മാര്‍ പീഠങ്ങളില്‍ ചെന്നിരുന്നു. ആദ്യമായി മാനൃവൃദ്ധന്മാരായ വിരാട പാഞ്ചാലന്മാര്‍ പീഠങ്ങളിലിരുന്നു. പിതാവിനോടൊപ്പം രാമനും ജനാര്‍ദ്ദനനും ഇരുന്നു. പാഞ്ചാല രാജാവിന്റെ സമീപത്ത്‌ രാഹിണേയനോടു കൂടി ശിനിപ്രവീരനും ഇരുന്നു. മത്സ്യരാജാവിന്റെ സമീപത്തായി ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രനോടും കൂടെ ഇരുന്നു. അപ്രകാരം തന്നെ പാഞ്ചാല രാജാവിന്റെ പുത്രന്മാരും, ഭീമാര്‍ജ്ജുനന്മാരും, മാദ്രീ പുത്രന്മാരും പ്രദ്യുമ്നനും, സാംബനും, വിരാട രാജാവിന്റെ പുത്രന്മാരും, പാര്‍ത്ഥന്മാരുടെ പുത്രന്മാരും നിരന്നിരുന്നു. ഇങ്ങനെ രാജാക്കന്മാരും അവരോടു തുല്യമായ വീരശൗര്യരൂപവാന്മാരായ പുത്രന്മാരും സുവര്‍ണ്ണ ചിത്രാസന മണ്ഡലത്തില്‍ ചിതവ്രസ്ത്രാഭരണ ശോഭിതന്മാരായി പ്രശോഭിക്കെ ആ രാജസദസ്സ്‌ ഗ്രഹങ്ങളാല്‍ പ്രശോഭിക്കുന്ന നഭോമണ്ഡലം പോലെ പ്രഭാപൂരിതമായി!

പിന്നെ, ആ സമ്മേളനത്തില്‍ യോഗോചിതമായ കാര്യങ്ങള്‍ ഓരോന്നും പറഞ്ഞ്‌ മൂഹൂര്‍ത്ത സമയം ചിന്തിച്ചതിന് ശേഷംഅവര്‍ കൃഷ്ണന്റെ നേരെ ദൃഷ്ടി തിരിച്ചു. കൃഷ്ണന്‍ പാണ്ഡവന്മാരുടെ കാര്യ ഭംഗത്തെക്കുറിച്ചുള്ള വാര്‍ത്ത. സംസാരിച്ചു. മഹത്തായ അഭ്യുദയം നല്കുന്ന ആ വാക്കുകള്‍ ആ രാജസിംഹന്മാര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.

കൃഷ്ണന്‍ പറഞ്ഞു : യുധിഷ്ഠിരനെ സൗബലന്‍ കള്ളച്ചൂതില്‍ ജയിച്ച്‌, രാജ്യം അപഹരിച്ച്‌, വനവാസക്കരാറില്‍ പെടുത്തിയത്‌ നിങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടല്ലോ. ശക്തന്മാരായ പാണ്ഡവന്മാര്‍ ഭൂമി മുഴുവന്‍ കീഴടക്കുവാന്‍ സമര്‍ത്ഥരായിരുന്നിട്ടും, സത്യനിഷ്ഠയാല്‍ ആ ഉഗ്രമായ വ്രതം പതിമൂന്നു വര്‍ഷം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്‌. പതിമൂന്നാമാണ്ടത്തെ അജ്ഞാതവാസം വളരെയേറെ ദുഷ്കരമായ കാര്യമാണ്‌. അതും അവര്‍ ഹേ, വിരാടരാജാവേ, ഭവാന്റെ അടുത്തു വസിച്ചു നിര്‍വ്വഹിച്ചു. ദുസ്സഹമായ ക്ലേശങ്ങള്‍ പലതും വനവാസകാലത്ത്‌ ഇവര്‍ അനുഭവിച്ചു. ഒടുവില്‍ പരന്മാരുടെ ദാസ്യവേല ചെയുക എന്നുള്ളതും ഇവര്‍ക്ക്‌ വേണ്ടി വന്നു. ഇനി രാജാവേ, യുധിഷ്ഠിരനും ദുര്യോധനനും ഹിതമായിട്ടുള്ളത്‌ എന്തോ അതിനെപ്പറ്റി ധര്‍മ്മാനുസൃതവും യശസ്കരവുമായ വിധം നിങ്ങള്‍ ചിന്തിക്കുകയാണ്‌ ഇപ്പോള്‍ വേണ്ടത്‌. അധര്‍മ്മമായി സുരരാജ്യം പോലും കാംക്ഷിക്കുന്നവനല്ല ധര്‍മ്മരാജാവ്‌. ധര്‍മ്മയുക്തമായിട്ട് ആണെങ്കില്‍ ഒരു ഗ്രാമം കിട്ടിയാലും തൃപ്തനാകും. പാണ്ഡവന്മാരുടെ രാജ്യം ധൃതരാഷ്ട്ര പുത്രന്മാര്‍ തട്ടിയെടുത്തതും, അധര്‍മ്മമായ പ്രവൃത്തികളാല്‍ ദുസ്സഹ ക്ലേശങ്ങളില്‍ പെടുത്തിയതുമൊക്കെ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ധൃതരാഷ്ട്ര പുത്രന്മാര്‍ സ്വന്തം വീര്യം കൊണ്ട്‌ പാര്‍ത്ഥന്മാരെ യുദ്ധത്തില്‍ ജയിക്കുകയല്ല ചെയ്തത്‌. എന്നിട്ടും ഈ ധര്‍മ്മനിഷ്ഠന്‍ ധാര്‍ത്തരാഷ്ട്രന്മാരുടെ ക്ഷേമത്തെ ചിന്തിക്കുന്നു. രാജാക്കന്മാരെ യുദ്ധത്തില്‍ ജയിച്ച്‌ പാര്‍ത്ഥന്‍ നേടിയ രാജ്യത്തെ ഈ പുരുഷപ്രവീരന്മാരായ പാണ്‌ഡവന്മാര്‍ ആഗ്രഹിക്കുന്നു. ബാല്യം മുതല്‍ക്കേ ഈ പാണ്ഡവന്മാരെ വധിക്കുവാനും രാജ്യാപഹരണത്തിനും വേണ്ടി കടുത്ത ദുഷ്ടന്മാരായ ധാര്‍ത്തരാഷ്ട്രന്മാര്‍ പല പല കൗശലങ്ങളും പ്രയോഗിച്ചു നോക്കിയതും നിങ്ങള്‍ക്ക്‌ അറിവുള്ള സംഗതികളാണ്‌. അവരുടെ ലോഭവും ധര്‍മ്മപുത്രന്റെ ധര്‍മ്മവും വിശേഷിച്ച്‌ ബന്ധുത്വവും കണക്കിലെടുത്ത്‌ നിങ്ങള്‍ കൂട്ടായും വെവ്വേറെയും ചിന്തിച്ച്‌ ഒരു തീര്‍പ്പുണ്ടാക്കുക. ഇവര്‍ സദാ സത്യപരന്മാരാണ്‌. കരാറു പാലിച്ചവരാണ്‌. ക്രമംവിട്ടാണ്‌ ധാര്‍ത്തരാഷ്ട്രന്മാര്‍ പെരുമാറുന്നതെങ്കില്‍ അവരെ കൂട്ടത്തോടെ മുടിക്കുവാന്‍ ഇവര്‍ ശക്തരാണ്‌. ഇവരുടെ മിത്രങ്ങള്‍, യാഥാര്‍ത്ഥ്യം അറിഞ്ഞവരാകയാല്‍, ഇവരെ സഹായിക്കുകയും ചെയ്യും. യുദ്ധത്തിന് ഇടയായാല്‍, ഇവര്‍ അവരെ മുടിച്ചുകളയും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അല്പംപേര്‍ മാത്രമായ ഇവര്‍ അവരെ എങ്ങനെ ജയിക്കും എന്ന ശങ്ക വേണ്ട. എല്ലാ സുഹൃത്തുക്കളും ചേര്‍ന്നാല്‍ അതിന്നു സാദ്ധ്യതയുണ്ട്‌.

ഏതായാലും ദുര്യോധനന്റെ ഉദ്ദേശ്യമെന്തെന്ന്‌ നാം ആദ്യം അറിയേണ്ടതായിട്ടുണ്ട്‌. ആ ധാര്‍ത്തരാഷ്ട്രന്‍ എന്തു വിചാരിക്കുന്നു? പരപക്ഷം അറിയാതെ നമുക്ക്‌ ഇപ്പോള്‍ ഒന്നും ചെയ്യുവാന്‍ വയ്യ. അതു കൊണ്ട്‌ ശുദ്ധനും, കുലിനനും, സമര്‍ത്ഥനും, ശമശീലനുമായ ഒരുത്തനെ നാം ദൂതനായി അയയ്ക്കണം. പകുതി രാജ്യം ധര്‍മ്മജന് നല്കുവാന്‍ ധര്‍മ്മാര്‍ത്ഥങ്ങള്‍ പേര്‍ന്ന സാമവാക്കുകളാല്‍ ആ ദൂതന്‍ അവിടെ ചെന്ന്‌ അറിയിക്കട്ടെ.

കൃഷ്ണന്‍ പറഞ്ഞ വാക്കുകേട്ട്‌ ആ വാക്കിനെ ആദരിച്ച്‌ കൃഷ്ണന്റെ ജ്യേഷ്ഠനായ ബലദേവന്‍ ഇപ്രകാരം പറഞ്ഞു .

2. ബലദേവന്റെ അഭിപ്രായം - ബലദേവന്‍ പറഞ്ഞു: കൃഷ്ണന്‍ പറഞ്ഞ ധര്‍മ്മാര്‍ത്ഥയുക്തമായ വാക്ക്‌ ഭവാന്മാര്‍ കേട്ടുവല്ലോ. അജാതശത്രുവായ രാജാവിനും, ദുര്യോധന രാജാവിനും നന്മയ്ക്കായിട്ടാണ്‌ കൃഷ്ണന്‍ ഈ പറഞ്ഞത്‌. കൈവിട്ടു കളഞ്ഞ അര്‍ദ്ധരാജ്യം കൊടുത്താല്‍ ദുര്യോധനന് നമ്മളോടു കൂടി സസന്തോഷം സുഖിച്ചു വസിക്കാം. രാജ്യം കിട്ടിയാല്‍ ഈ പാണ്ഡവന്മാര്‍ ധാര്‍ത്തരാഷ്ട്രന്മാരോടു ചേര്‍ന്ന്‌ സൗഹാര്‍ദപൂര്‍വ്വം വാഴുകയും ചെയ്യും. ഇപ്രകാരം രണ്ടുപേരും പ്രശാന്തരായി സുഖം പ്രാപിച്ചാല്‍ അത്‌ സകല പ്രജകളുടേയും ഹിതത്തിനും ശാന്തിക്കും ഹേതുവാകുന്നതാണ്‌. ഇക്കാരൃത്താല്‍ ദുര്യോധനന്റെ ഇഷ്ടമെന്തെന്ന് അറിയുന്നതിന്, യുധിഷ്ഠിരന്റെ അഭിപ്രായം അറിയിക്കുവാനുമായി ഒരാള്‍ കുരുപാണ്ഡവന്മാരുടെ നന്മയ്ക്കു വേണ്ടി പോകുന്നത്‌ എനിക്കും ഇഷ്ടമാണ്‌. പോകുന്ന ദൂതന്‍ ഭീഷ്മനോടു നയം പറയട്ടെ. ധൃതരാഷ്ട്രനോടും സപുത്രനായ ദ്രോണനോടും, വിദുരനോടും കൃപനോടും ഗാന്ധാരനോടും കര്‍ണ്ണനോടും ധൃതരാഷ്ട്ര പുത്രന്മാരോടും വിശേഷാല്‍ ബലം തികഞ്ഞവരും നിഗമം ധരിച്ചവരും ധര്‍മ്മിഷ്ഠരും, ശോകവീരന്മാരും, കാലജ്ഞന്മാരും, പഠിപ്പുള്ളവരും, വൃദ്ധന്മാരുമായ മാന്യന്മാര്‍ ചേര്‍ന്നിരിക്കുന്ന സദസ്സില്‍ വെച്ച്‌ അവരെ വണങ്ങി കൗന്തേയന്മാരുടെ കാര്യം ഫലപ്രദമാകും വണ്ണം ഉണര്‍ത്തിക്കണം. അവരെ കോപിപ്പിക്കുന്ന വിധമൊനും പറയരുത്‌. അവരുടെ കയ്യിലാണല്ലോ കാര്യമിരിക്കുന്നത്‌. നമുക്ക്‌ പ്രിയപ്പെട്ട ധര്‍മ്മരാജാവ്‌ സുഹൃജ്ജനങ്ങള്‍ തടുത്തു പറഞ്ഞ വാക്കിനെ പരിഗണിക്കാതെ ചൂതു കളിച്ചു. അവിജഞ്മനായ കുരുപ്രവീരന്‍, ധര്‍മ്മപുത്രന്‍, തോറ്റു പോയി. അക്ഷജ്ഞനായ സൗബലനോട് എതിര്‍ത്ത്‌ ചൂതില്‍ ഭ്രമത്തോടെ കളിച്ചു. ദുര്യോധനന്‍. കര്‍ണ്ണന്‍ മുതലായവരെല്ലാം അവിടെ ഉണ്ടായിരുന്നിട്ടും, യുധിഷ്ഠിരന് കളിക്കുവാന്‍ പറ്റിയ മറ്റുള്ള ചൂതാട്ടക്കാരെ ഒക്കെ വിട്ട്‌ സൗബലനെ തന്നെ ചൂതാട്ടത്തിന് വിളിച്ച്‌ അവനോടു കളിച്ച്‌ ചുതരങ്ങില്‍ തോറ്റു പോയി. എപ്പോഴുംഅക്ഷങ്ങള്‍ പിഴച്ചു നിൽക്കുന്ന സന്ദര്‍ഭത്തില്‍ വീണ്ടും വിണ്ടും കളിച്ച്‌ എതിര്‍ത്തു വാശിയോടെ കളിച്ച്‌ ധര്‍മ്മപുത്രന്‍ അമ്പേ പരാജിതനായി. ഇക്കാര്യത്തില്‍ ശകുനി തെറ്റുകാരനല്ല. ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യം നല്ല പോലെ കണക്കിലെടുത്തു വണക്കത്തോടെ, സൗമ്യമായി, കോപം ജനിപ്പിക്കാത്ത പദങ്ങള്‍ പ്രയോഗിച്ച്‌, വിചിത്ര വീര്യാത്മജനോടു പറയുക. എന്നാൽ അവന്‍ സ്വാര്‍ത്ഥ മാര്‍ഗ്ഗത്താല്‍ കാര്യങ്ങളെ ഇണക്കി ദുര്യോധനനെ വശത്താക്കി കാര്യം നടത്തും . പോരിന്നായി ഒരുങ്ങരുത്‌. സാമത്താല്‍ കൗരവരെ സംബോധന ചെയ്തു വിനയപൂര്‍വ്വം സംസാരിച്ച്‌ കാര്യം നേടുക. സാമം കൊണ്ട്‌ നേടുന്നത്‌ നന്മയാണ്‌. രണത്തിന് ഒരുങ്ങിയാല്‍ അനര്‍ത്ഥം വരെ സംഭവിക്കും

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം മധുപ്രവീരനായ ബലദേവന്‍ പറഞ്ഞപ്പോള്‍ സാതൃകി ചാടിയെഴുന്നേറ്റ്‌ അദ്ദേഹത്തിന്റെ വാക്കുകളെ ഖണ്ഡിച്ച്‌, നിന്ദിച്ച്‌ കോപത്തോടെ ഇപ്രകാരം പറഞ്ഞു .

3. സാതൃകിക്രോധവാക്യം - സാത്യകി പറഞ്ഞു: ഏതു മനുഷ്യനും ആത്മാനുരൂപമായേ സംസാരിക്കൂ! സ്വന്തം അന്തരാത്മാവിന് അനുരുപമായി തന്നെയാണ്‌ ഭവാന്‍ ഈ പറഞ്ഞതൊക്കെ. അതിന് യാതൊരു സംശയവുമില്ല. ലോകത്തില്‍ ശൂരപുരുഷന്മാരുമുണ്ട്‌; കുത്സിത പുരുഷന്മാരുമുണ്ട്‌. പുരുഷന്മാരിൽ ഇങ്ങനെ രണ്ടു കക്ഷിക്കാരെ എവിടെയും കാണാം. ഒരു വംശത്തില്‍ തന്നെ മഹാനും ജനിക്കും; ആണും പെണ്ണും കെട്ടവനും ജനിക്കും. ഒരു വൃക്ഷത്തില്‍ തന്നെ ഒരു കൊമ്പു കായ്ക്കുമ്പോള്‍ മറ്റേക്കൊമ്പ്‌ കായ്ക്കാതിരിക്കുന്നതും നാം കാണുന്നുണ്ട്‌. അതു കൊണ്ട്‌ ഭവാനെ ഞാന്‍ കുറ്റം പറയുന്നില്ല. ഭവാന്റെ വാക്കു കേള്‍ക്കുന്ന ഈ സദസ്യരെയാണ്‌ ഞാന്‍ അധിക്ഷേപിക്കുന്നത്‌. ധര്‍മ്മ രാജാവില്‍ അല്പമെങ്കിലും ദോഷം കാണുന്ന ആള്‍ക്ക്‌ സഭാമദ്ധ്യത്തില്‍ കൂസല്‍ കൂടാതെ പ്രസംഗിക്കുവാന്‍ അവസരം കൊടുക്കുകയോ? അക്ഷജ്ഞനല്ലാത്ത യുധിഷ്ഠിരനെ അക്ഷകോവിദന്മാര്‍ ചെന്നു ചൂതിന് വിളിച്ചിട്ടല്ലേ വന്നത്‌? ആ ജയം ധര്‍മ്മോചിതമാണോ? തന്റെ ഭ്രാതാക്കളോടു കൂടി ധര്‍മ്മപുത്രന്‍ സ്വഗൃഹത്തില്‍ ക്രീഡിച്ചു വസിക്കുന്ന സന്ദര്‍ഭത്തില്‍ അവിടെ ചെന്നിട്ടാണ്‌ കളിച്ചു ജയിച്ചതെങ്കില്‍ ആ ജയം ധര്‍മ്മാനുസരണം ആണെന്നു വിചാരിക്കാം. ക്ഷ്രതധര്‍മ്മനിരതനായ രാജാവിനെ ക്ഷണിച്ച്‌ കൂട്ടിക്കൊണ്ടു പോയി ചതിച്ചു ജയിച്ചത്‌ ശുഭകര്‍മ്മമാണെന്ന്‌ ആര്‍ പറയും? അതില്‍ എന്തു ധര്‍മ്മമുണ്ട്‌? കരാറു പോലെ എല്ലാം ശരിക്കു പാലിച്ച ഈ മഹാന്‍ ഇനി അവന്റെ മുമ്പില്‍ വണങ്ങണം പോലും ! വനവാസം കഴിഞ്ഞ്‌ പൈതാമഹമായ ധനത്തിന് അര്‍ഹനായ യുധിഷ്ഠിരന്‍ ഇനി വണങ്ങണം പോലും ! അന്യന്റെ ധനമാണ്‌ യുധിഷ്ഠിരന്‍ ഇച്ഛിക്കുന്നതെങ്കിലും , യുധിഷ്ഠിരന്‍ അന്യരോടു യാചിക്കുമെന്ന്‌ ഭവാന്‍ വിചാരിക്കുന്നുണ്ടോ? വനവാസപ്രതിജ്ഞ പാണ്ഡവന്മാര്‍ വഴി പോലെ നിര്‍വ്വഹിച്ചിട്ടും അവരെ അറിഞ്ഞു എന്ന് വെറുതെ പറഞ്ഞു പരത്തി രാജ്യം കൊടുക്കാതിരിക്കുന്ന ഇവരാണോ ധര്‍മ്മയുക്തന്മാര്‍? ഭീഷ്മനും, ദ്രോണനും, വിദുരനും പറഞ്ഞ്‌ അനുനയിച്ചാലും പാണ്ഡുപുത്രന്മാര്‍ക്ക്‌ അച്ഛന്റെ മുതല്‍ നല്‍കുവാന്‍ അവര്‍ കൂട്ടാക്കുകയില്ല. ആ കൂട്ടരെയൊക്കെ പോര്‍ക്കളത്തില്‍ വെച്ച്‌ നിശിതമായ ശരത്താല്‍ എയ്ത്‌ മഹാത്മാവായ ധര്‍മ്മജന്റെ കാല്ക്കല്‍ ഞാന്‍ വീഴ്ത്തുന്നത്‌ കാണിച്ചു തരാം. അതല്ല, അവര്‍ ഈ ധീമാനെ വണങ്ങുന്നില്ലെങ്കില്‍, അവനെ തീര്‍ച്ചയായും ഞാന്‍ മന്ത്രിമാരോടു കൂടി കാലന്റെ നഗരത്തിലേക്ക് അയയ്ക്കും. കോപിച്ചു പൊരുതുന്ന ഈ യുയുധാനന്റെ ശക്തി തടുക്കുവാന്‍ വജ്രവേഗത്തെ പര്‍വ്വതങ്ങള്‍ക്കെന്ന വിധം, അവര്‍ക്കു കഴിയുകയില്ല. പിന്നെയുണ്ടോ അവര്‍ക്ക്‌ ഗാണ്ഡീവപാണിയായ അര്‍ജ്ജുനനേയും, ചക്രപാണിയേയും, ക്രുദ്ധനായ ഭീമനേയും, എന്നേയും തടുക്കുവാന്‍ കഴിയുന്നു? യമകാലോപമ ധനുര്‍ദ്ധരന്മാരായ യമന്മാരേയും, യമകാല പ്രശോഭിതന്മാരായ മത്സ്യപാഞ്ചാല രാജാക്കന്മാരേയും അവര്‍ക്കുണ്ടോ താങ്ങുവാന്‍ കഴിയുന്നു? ജീവനില്‍ കൊതിയുള്ള ഏതൊരുത്തനാണ്‌ ധൃഷ്ടദ്യുമ്നനോട്‌ ചെന്നേൽക്കുക? പാഞ്ചാലീ പുത്രന്മാരായ അഞ്ചു പാണ്ഡവന്മാരും കീര്‍ത്തിമാന്മാരാണ്‌. അവര്‍ പാണ്ഡവര്‍ക്കു തുല്യം ശക്തരും വീരന്മാരുമാണ്‌. വില്ലാളിമാരില്‍ അഗ്രഗണ്യനായ അഭിമന്യുവിനോട്‌ എതിര്‍ക്കുവാന്‍ ആരുണ്ട്‌? സൂര്യാഗ്നി സന്നിഭന്മാരായ ഗദന്‍, സാംബന്‍, പ്രദ്യുമ്നന്‍ എന്നിവരോടു ചേര്‍ന്ന്‌ ഈ ഞങ്ങള്‍ ശകുനിയോടും കര്‍ണ്ണനോടും ചേര്‍ന്ന ദുര്യോധനനെ വധിച്ച്‌, ധര്‍മ്മപുത്രനെ അഭിഷേകം ചെയ്യുന്നത്‌ നിങ്ങള്‍ക്കു കാണാം. എതിര്‍ക്കുന്ന ശത്രുക്കളെ വധിക്കുന്നതില്‍ യാതൊരു അധര്‍മ്മവുമില്ല. ശത്രുക്കളോട്‌ ഇരക്കുന്നതില്‍ പരം അധര്‍മ്മവും അയശസ്യവുമായി മറ്റെന്തുണ്ട്‌? അതു കൊണ്ട്‌ യുധിഷ്ഠിരന്റെ ആഗ്രഹം എന്തോ അതു മടി കൂടാതെ നിങ്ങള്‍ ചെയ്യുവിന്‍! ധാര്‍ത്തരാഷ്ട്രനില്‍ നിന്ന്‌ പാണ്ഡവന്‍ രാജ്യം നേടട്ടെ! ദുര്യോധനന്‍ യുധിഷ്ഠിരന് രാജ്യം കൊടുക്കാതിരിക്കുക ആണെങ്കില്‍ കൗരവന്മാര്‍ കൂട്ടത്തോടെ നിഹതരായി മണ്ണില്‍ കിടന്നുറങ്ങുന്നതു കാണുമാറാകും.

4. ദ്രുപദവാക്യം - ദ്രുപദന്‍ പറഞ്ഞു; ഭവാന്‍ പറഞ്ഞതു പോലെ തന്നെയാണ്‌ കാര്യം സംഭവിക്കുക. ദുര്യോധനന്‍ സന്തോഷത്തോടെ രാജ്യം കൊടുക്കുകയില്ല; തീര്‍ച്ചയാണ്‌ അക്കാര്യം . സൂതപ്രിയനായ ധൃതരാഷ്ട്രന്‍ അവന്റെ ഇഷ്ടം നോക്കും. ദൈന്യം കൊണ്ട്‌ ഭീഷ്മദ്രോണന്മാരും, മൂര്‍ഖത കൊണ്ട്‌ ശകുനിയും കര്‍ണ്ണനും, എന്റെ അറിവില്‍ പെട്ടിടത്തോളം ബലഭദ്രന്റെ അഭിപ്രായത്തോടു യോജിക്കുന്നതായി കാണുന്നുണ്ട്‌. ബലദേവന്റെ അഭിപ്രായം സ്വീകാര്യമായി തോന്നുന്നില്ല. ധാര്‍ത്തരാഷ്ട്രന്മാരോട്‌ ഒരിക്കലും മൃദുവാക്കു പറയുവാന്‍ പാടില്ല, ആ പാപബുദ്ധി മാര്‍ദ്ദവം കൊണ്ട്‌ ഇണങ്ങുന്ന ആളല്ല എന്നാണ്‌ എന്റെ അഭിപ്രായം . ദുര്യോധനനോടു മൃദുവാക്കു പറയുവാന്‍ വിചാരിക്കുന്നവന്‍ കഴുതയില്‍ മൃദുത്വം കാണിക്കുകയും പശുക്കളില്‍ തീക്ഷ്ണത കാണിക്കുകയും ചെയ്യുന്നവനാണ്‌. മൃദുവാക്ക്‌ അശക്തിയുടെ ലക്ഷണമായിട്ടാണ്‌ ആ പാപചിത്തന്‍ കരുതുക. മാര്‍ദ്ദവം കണ്ടാല്‍ ആ വിഡ്ഡി കാര്യം നേടിയതായും കണക്കാക്കും. അതു കൊണ്ട്‌ നാം ഇപ്പോള്‍ ചെയ്യേണ്ടതു വേറെ വിധത്തിലാണ്‌. ആളെ അയച്ച്‌ മിത്രങ്ങളെ വരുത്തുകയും പട കൂട്ടുവാനായി യത്നിക്കുകയുമാണ്‌. ധൃഷ്ടകേതുവിനേയും, ജയത്സേനനേയും ശല്യനേയും, കേകയന്മാരേയും ഒക്കെ വരുത്തുവാന്‍ ദൂതന്മാരെ അയയ്ക്കണം. ഈ നിമിഷത്തില്‍ സുയോധനന്‍ എല്ലായിടത്തേക്കും ആളെ അയയ്ക്കും. സജ്ജനങ്ങള്‍ ആര്‍ മുമ്പെ ചെന്ന്‌ ആശ്രയിക്കുന്നുവോ അവരോടു കൂടി ചേരും. അതു കൊണ്ട്‌ കഴിയുന്ന വേഗത്തില്‍ രാജാക്കളെ വിളിക്കുവാന്‍ നാം ആളെ വിടണം. അങ്ങനെ മഹത്തായ കാര്യം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം . ശല്യന്റെ സമീപത്തേക്കും അവനോടു ചേര്‍ന്നു നിൽക്കുന്ന രാജാക്കളുടെ അടുത്തേക്കും ഉടനെ ദൂതന്മാരെ വിടുക. കിഴക്കന്‍ കടലിന്റെ സമീപം വാഴുന്ന ഭഗദത്ത രാജാവിന്റെ അടുത്തേക്കും ഉഗ്രനായ അമിതൗജസ്സിനും, ഹാര്‍ദ്ദികൃനും, ആഹുകനും, ദീര്‍ഘപ്രജഞനും, ശൂരനും, രോചമാനനും, ബൃഹന്തനും, സേനാബിന്ദുവിനും, സേനജിത്തിനും, പ്രതിവിസ്ധ്യനും, ചിത്രവര്‍മ്മാവിനും, സുവാസ്തുകനും ബാല്‍ഹീകനും, മുഞ്ജകേശനും, ചൈദ്യാധിപതിക്കും, സുപാര്‍ശ്വനും, സുബാഹുവിനും, പൗരവനും ശകന്മാര്‍ക്കും ദരദ രാജാക്കന്മാര്‍ക്കും, നദിജനും കര്‍ണ്ണവേഷ്ടനും, നീലനും, വിരധര്‍മ്മാവിനും, വീര്യവാന്‍ രാജാവിനും ദുര്‍ജ്ജയനും, ദന്തവ്രക്തനും, രുഗ്മിക്കും, ജനമേജയനും, ദൂതന്മാരെ ഉടനെ അയയ്ക്കണം. പിന്നെ ആഷാഢന്‍, വായുവേഗന്‍, പൂര്‍വ്വപാലിക്ഷിതീശന്‍, ഭൂരിതേജസ്സ്‌, ദേവകന്‍, പുത്രന്മാരോടു കൂടിയ ഏകലവ്യന്‍, കാരൂഷ രാജാക്കന്മാര്‍, വീര്യവാനായ ക്ഷേമമൂര്‍ത്തി, ഋഷീകന്മാര്‍, കാംബോജന്മാര്‍, പശ്ചിമാനൂപ നായകന്മാര്‍, ജയത്സേനന്‍, കാശ്യന്‍, പഞ്ചനദ രാജാവ്‌, ദുര്‍ദ്ധര്‍ഷ ക്രാഥപുത്രന്‍, പാര്‍വ്വതീയ രാജാക്കള്‍, സുശര്‍മ്മാവ്‌, ആജ്ജാനകി, മണിമാന്‍, അതിമത്സകന്‍, പാംസുരാഷ്ട്രാധിപന്‍, ധൃഷ്ടകേതു, പൗണ്ഡ്രന്‍, ദണ്ഡുധാരന്‍, ബൃഹത്സേനന്‍, അപരാജിതന്‍, നിഷാദന്‍, ശ്രേണിമാന്‍, വസുമാന്‍, ബൃഹല്‍ബലന്‍, മഹജസ്സ്‌, ശത്രുജിത്തായ ബാഹു, സമുദ്രസേനന്‍, പുത്രനോടു കൂടി വീര്യവാനായ ഉത്ഭവന്‍, ക്ഷേമകന്‍, വാടധാനന്‍, ശ്രുതായുസ്സ്‌, വീരൃവാനായ സാലപപുത്രന്‍, കലിംഗ രാജാവ്‌, യുദ്ധദുര്‍മ്മദനായ കുമാരന്‍ ഈ പറഞ്ഞ രാജാക്കളുടെയെല്ലാം അടുത്തേക്ക്‌ ഉടനെ തന്നെ ദൂതന്മാരെ വിടണമെന്നാണ്‌ എന്റെ അഭിപ്രായം . രാജാവേ, എന്റെ പുരോഹിതനും പണ്ഡിതനുമായ ഈ പുരോഹിതന്‍, ധൃതരാഷ്ട്രന്റെ അടുത്തേക്ക്‌ ദൂതനായി പോകട്ടെ! അവന്‍ അവിടെച്ചെന്ന്‌ പറയേണ്ടതായ വാചകങ്ങള്‍ പറഞ്ഞു കൊടുത്താലും . ദുര്യോധനനോടു പറയേണ്ടതും ഭീഷ്മനോട്‌ പറയേണ്ടതും ധൃതരാഷ്ട്രനോട്‌ പറയേണ്ടതും ദ്രോണനോട്‌ പറയേണ്ടതുമായ വാക്യങ്ങള്‍ ഭവാന്‍ ദൂതന് പറഞ്ഞു കൊടുത്താലും .

5. പുരോഹിതന്റെ യാത്ര - കൃഷ്ണന്‍ പറഞ്ഞു; ഭവാന്‍ പറഞ്ഞ വാക്കുകള്‍ സോമകന്മാരുടെ ഭാരവാഹികള്‍ക്കു ചേര്‍ന്നതു തന്നെ! ഈ അഭിപ്രായം തന്നെയാണ്‌ ഓജസ്വിയായ പാണ്ഡവന് അര്‍ത്ഥസിദ്ധി കരമായിട്ടുള്ളത്‌. നല്ല പോലെ നീതി ചിന്തിക്കുന്നവര്‍ മുന്‍കൂട്ടി കാര്യം കാണേണ്ടത്‌ ഇങ്ങനെ തന്നെയാണ്‌. ദീര്‍ഘ ദൃഷ്ടിയില്ലാതെ പ്രവര്‍ത്തിക്കുന്നവന്‍ ഒടുവില്‍ മഹാവിഡ്ഡിയായി തീരും. എന്നാൽ ഞങ്ങള്‍ക്കു കുരുക്കളിലും പാണ്ഡവന്മാരിലും ഒപ്പമാണല്ലോ ചാര്‍ച്ച. ഇഷ്ടത്തിനൊത്ത കൗന്തേയന്മാരോടും മറുവശത്ത് ഉള്ളവരോടും ഞങ്ങള്‍ക്കു ബന്ധം ( ** ) തുല്യമാണ്‌. ഭവാനെ പോലെ വിവാഹത്തിന് ക്ഷണിച്ചു വരുത്തിയവരാണ്‌ ഞങ്ങളും. വേളി കഴിഞ്ഞാല്‍ സസന്തോഷം സ്വഗൃഹത്തിലേക്കു പോവുകയാണ്‌. വയസ്സു കൊണ്ടും അറിവു കൊണ്ടും ഇവിടെ സന്നിഹിതരായ രാജാക്കന്മാരില്‍ ഭവാനാണ്‌ വൃദ്ധന്‍. ഈ ഞങ്ങളെല്ലാം ഭവാന്റെ ശിഷ്യരെ പോലെ ഭവാന്റെ കീഴില്‍ നിന്നു കൊള്ളാം. ധൃതരാഷ്ട്രനും ഭവാനെ ബഹുമാനിക്കുന്നുണ്ടല്ലോ. ആചാര്യന്മാരായ ദ്രോണനും കൃപനും ഭവാന് സ്നേഹിതനുമാണ്‌. അതു കൊണ്ട്‌ ഭവാന്‍ പാണ്ഡവന്മാര്‍ക്കു വേണ്ടി ദൂതനോടു ദൗത്യവാചകം ചൊല്ലിക്കൊടുത്താലും . ഭവാന്‍ പറയുന്നത്‌ ഈയുള്ളവര്‍ക്കൊക്കെ സമ്മതമാകും. കുരുപുംഗവനായ ദുര്യോധനന്‍ ശമം ചെയ്താല്‍ കൗരവപാണ്ഡവന്മാരുടെ സൗഭ്രാത്രത്തിന് ക്ഷയം ഭവിക്കുന്നതല്ല. അതിന് വിപരീതമായി ധാര്‍ത്തരാഷ്ട്രന്‍ ഗര്‍വ്വിതനായി വേണ്ടതു ചെയ്യാതിരുന്നാല്‍ യുദ്ധസാഹായ്യത്തിന് മറ്റുള്ളവര്‍ക്ക്‌ ആളെ വിടുന്ന കൂട്ടത്തില്‍ ഞങ്ങളേയും വിളിക്കാം. പിന്നെ എന്തുണ്ടാകുമെന്ന്‌ എനിക്കറിയാം. മന്ദബുദ്ധിയായ ദുര്യോധനന്‍ മന്ത്രിമാരോടും ബന്ധുക്കളോടും കൂടി അര്‍ജ്ജുനന്റെ ക്രോധാഗ്നിയില്‍ ദഹിച്ചു പോകും.

(**) കുന്തിവഴിക്കും സുഭദ്ര വഴിക്കും പാണ്ഡവന്മാരോട് എന്ന പോലെ കൃഷ്ണപുത്രനായ സാംബന്‍, ദുര്യോധനന്റെ പുത്രിയെ വേള്‍ക്കുകയാല്‍, കൗരവന്മാരോടു ബന്ധപ്പെട്ടിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: വാര്‍ഷ്ണേയനെ നമസ്കരിച്ച്‌ വിരാട രാജാവ്‌ ബന്ധു വര്‍ഗ്ഗങ്ങളോടു കൂടി സ്വഗൃഹത്തിലേക്ക് യാത്രയാക്കി. കൃഷ്ണന്‍ ദ്വാരകയിലേക്കു പോയ ശേഷം ധര്‍മ്മപുത്രന്‍ മുതലായവര്‍ വിരാട രാജാവിനോടു കൂടി ആലോചിച്ചു പോരിന് വേണ്ട ഒരുക്കങ്ങളൊക്കെ കൂട്ടി. ബന്ധുക്കളോടു ചേര്‍ന്ന്‌ ആലോചിച്ചതിന് ശേഷം വിരാടന്‍ ദ്രുപദ രാജാവിനോടു കൂടി ചേര്‍ന്നു ചിന്തിച്ച്‌ എല്ലാ രാജാക്കന്മാര്‍ക്കും ദുതന്മാരെ വിട്ടു. കുരുപ്രവരനായ യുധിഷ്ഠിരനും മത്സ്യ പാഞ്ചാലന്മാരും ചേര്‍ന്നു ക്ഷണിക്കുകയാല്‍ രാജാക്കന്മാര്‍ ഉത്സാഹത്തോടെ പടയോടു കൂടി പുറപ്പെട്ടു. പാണ്ഡവന്മാര്‍ക്കു സൈന്യങ്ങള്‍ വരുന്ന വൃത്താന്തം കേട്ടപ്പോള്‍ ദുര്യോധനനും രാജാക്കന്മാരെ വരുത്തി. ഭൂമിയെല്ലാം ഒന്നിളകി. കുരുപാണ്ഡവന്മാരുടെ യുദ്ധം കാരണം രാജാക്കന്മാര്‍ പുറപ്പെട്ടപ്പോള്‍ ലോകമാകെ ആവേശഭരിതമായി. ചതുരംഗ സൈന്യങ്ങള്‍ നാനാഭാഗങ്ങളില്‍ നിനും പുറപ്പെടുകയാല്‍ ഭൂമുഖമൊക്കെ, കാടും മലകളും ചേര്‍ന്ന പാരിടമൊക്കെ, തുള്ളുന്ന വിധം പ്രകമ്പിതമായി.

പ്രജ്ഞാവൃദ്ധനും വയോവ്യദ്ധനുമായ പുരോഹിതനെ ദ്രുപദന്‍ യുധിഷ്ഠിരന്റെ സമ്മതത്തോടു കൂടി കൗരവന്മാരുടെ അടുത്തേക്കയച്ചു.

6. പുരോഹിതന്‍ ഹസ്തിനാപുരത്തേക്കു പോകുന്നു - ദ്രുപദന്‍ പുരോഹിതനോട്‌ ഇപ്രകാരം പറഞ്ഞു: ഭൂതങ്ങളില്‍ വെച്ചു ജീവികളാണു ശ്രേഷ്ഠമായത്‌. ജീവികളില്‍ വെച്ചു ബുദ്ധിയുള്ള ജീവിയാണു ശ്രേഷ്ഠമായത്‌. ബുദ്ധിയുള്ള ജീവികളില്‍ വെച്ചു മനുഷ്യനാണു ശ്രേഷ്ഠജീവി. മര്‍ത്തൃരില്‍ വെച്ചു ശ്രേഷ്ഠജീവികള്‍ ദ്വിജന്മാരാണ്‌. ദ്വിജന്മാരില്‍ ശ്രേഷ്ഠന്‍ ബുധനാണ്‌, വിദ്വാനാണ്‌. ബുധന്മാരില്‍ കൃതബുദ്ധികളാണ്‌ ശ്രേഷ്ഠന്മാര്‍. കൃതബുദ്ധികളില്‍ ശ്രേഷ്ഠന്‍ ഭവാനാണെന്നാണ്‌ എന്റെ അഭിപ്രായം. കുലത്താലും വയസ്സാലും അറിവാലും ഭവാന്‍ വിശിഷ്ടനാണെന്നു ഞാന്‍ വിചാരിക്കുന്നു. ഭവാന്‍ വ്യാഴ ശുക്രന്മാരെ പോലെ ജ്ഞാനം കൊണ്ടു ശോഭിക്കുന്നു. ഭവാന്‍ കൗരവന്മാരുടേയും പാണ്ഡവന്മാരുടേയും എല്ലാ കാര്യങ്ങളും അറിയുന്നവനാണല്ലോ. ധൃതരാഷ്ട്രന്റെ അറിവോടു കൂടി പാര്‍ത്ഥന്മാരെ അവരുടെ ശത്രുക്കള്‍ വഞ്ചിച്ചു. വിദുരന്‍ നന്മ പറഞ്ഞു കൊടുത്തിട്ടും അതിനെ അവഗണിച്ച്‌, പുത്രന്റെ ഇഷ്ടത്തിന് വഴങ്ങി. കരുതലോടു കൂടി ശകുനി യുധിഷ്ഠിരനെ ചൂതിന് വിളിച്ചതാണ്‌. ധര്‍മ്മിഷ്ഠനും, ശുചിയും, ക്ഷാത്രവ്രതസ്ഥനുമായ ധര്‍മ്മപുത്രനെ, അക്ഷജ്ഞാനം ഇല്ലാത്തവനെ, അക്ഷജ്ഞാനമുള്ള ശകുനി ചൂതിന് വിളിച്ചതാണ്‌. കരുതലോടു കൂടി വിളിച്ചു വരുത്തി തോല്പിച്ചു രാജ്യം തട്ടിയെടുത്ത അവര്‍ ഇനി രാജ്യം സ്വമനസ്സാലെ വിട്ടു കൊടുക്കുക എന്നത് ഉണ്ടാവുകയില്ല. അക്കാര്യം വിദുരന്‍ ഭവാനോടു ചേര്‍ന്നു സാധിപ്പിച്ചു തരികയും ചെയ്യും. ഭീഷ്മൻ, ദ്രോണൻ, കൃപന്‍ മുതലായവരിലും അഭിപ്രായഭിന്നത ഉണ്ടാക്കി തീര്‍ക്കുവാന്‍ കഴിയും. അങ്ങനെ മന്ത്രിമാര്‍ ഭിന്നിക്കുകയും, യോധന്മാര്‍ വിമുഖരാവുകയും ചെയ്താല്‍ അവരെ ഒരുമിപ്പിക്കുവാന്‍ കൗരവന്മാര്‍ക്കു വളരെ വിഷമിക്കേണ്ടി വരും. അതിന്നിടയ്ക്ക്‌ ഏകാഗ്ര ബുദ്ധികളായ പാണ്ഡവന്മാര്‍ക്കു പട കൂട്ടുവാനും ധനം സമാര്‍ജ്ജിക്കുവാനും സാധിക്കും. സ്വജനം ഭിന്നമായി നിൽക്കുമ്പോള്‍, ഭവാന്‍ അവിടെ പോയി താമസിച്ച്‌ അവരെ ഭിന്നിപ്പിക്കുന്നതായാല്‍ അവര്‍ക്കു പട കൂട്ടുവാന്‍ സാധിക്കാതെ വരും. അതാണ്‌ ഭവാന്റെ ദൗതൃം കൊണ്ടു പ്രധാനമായി ഉണ്ടാകുന്ന ഫലം (സമയലാഭം).

ധൃതരാഷ്ട്രന്‍, ദൈവഗത്യാ ഭവാന്റെ ധര്‍മ്മവാക്കുകള്‍ കേള്‍ക്കുക ആണെങ്കില്‍ ഭവാന്‍ അവരോടു ധര്‍മ്മമാര്‍ഗ്ഗത്തെ തന്നെ അവലംബിക്കുക. രാജാവ്‌ അനുനയത്തിന് ഇണങ്ങുന്നുണ്ടെന്നു കണ്ടാല്‍ കൃപാലുക്കളായ ജനങ്ങളോട്‌ പാണ്ഡുപുത്രന്മാര്‍ അനുഭവിച്ച ക്ലേശങ്ങളെ പറഞ്ഞു കൊടുക്കണം. വൃദ്ധന്മാരോടു കുലധര്‍മ്മത്തെ പറ്റിയും, പണ്ടുള്ളവര്‍ നടന്ന നടപടികളെ പറ്റിയും, വര്‍ണ്ണിച്ചു പറഞ്ഞു കൊടുക്കണം. എന്നാൽ അവരുടെ മനസ്സിന് തീര്‍ച്ചയായും മാറ്റമുണ്ടാകും. ഭവാന്‍ ഒരിക്കലും അവരെ ഭയപ്പെടേണ്ടതില്ല. വേദജ്ഞനായ വിപ്രനാണല്ലോ ഭവാന്‍ ! വിശേഷിച്ചു ദൂതനായി വന്ന വൃദ്ധനാണല്ലേോ ഭവാന്‍. അതു കൊണ്ട്‌ അവിടെ ചെന്ന്‌ ഭവാന്‌ നിര്‍ഭയമായി സംസാരിക്കാം. പൂയം നക്ഷത്രത്തില്‍, വിജയ മുഹൂര്‍ത്തത്തില്‍, ഭവാന്‍ പാണ്ഡവന്മാര്‍ക്ക്‌ അര്‍ത്ഥസിദ്ധിക്കു വേണ്ടി കൗരവ സന്നിധിയിലേക്കു പോവുക.

വൈശമ്പായനൻ പറഞ്ഞു: മഹാത്മാവായ ദ്രുപദന്‍ ഇപ്രകാരം പ്രേഷണം ചെയ്തത് അനുസരിച്ച്‌ പണ്ഡിതനും സാധുശീലനുമായ പുരോഹിതന്‍ ശിഷ്യരോടു കൂടി പുറപ്പെട്ടു. പാണ്ഡവന്മാരുടെ ഹിതത്തിന്നായി നീതിശാസ്ത്ര കോവിദനായ ആ പണ്ഡിതന്‍ കൗരവന്മാരുടെ അടുത്തേക്ക്‌, ഹസ്തിനാപുരിയിലേക്കു പുറപ്പെട്ടു.

7. കൃഷ്ണസാരഥൃസ്വീകാരം - ദുര്യോധനാര്‍ജ്ജുനന്മാര്‍ക്ക്‌ ശ്രീകൃഷ്ണന്റെ സാഹായ്യം - വൈശമ്പായനന്‍ പറഞ്ഞു: ഹസ്തിനാപുരത്തേക്ക്‌ പുരോഹിതനെ വിട്ടതിനു ശേഷം അവര്‍ ദൂതന്മാരെ നാനാരാജ്യങ്ങളിലേക്കും പറഞ്ഞയച്ചു. അതിന് ശേഷം നരര്‍ഷഭനായ അര്‍ജ്ജുനന്‍ തന്നെ ദ്വാരകയിലേക്കു പോയി.

വൃഷ്ണികളോടും, ഭോജന്മാരോടും, അന്ധകന്മാരോടും കൂടി ആ ശ്രേഷ്ഠന്മാരായ രാമകൃഷ്ണ മാധവന്മാര്‍ പോയതിന് ശേഷം പാണ്ഡവന്മാരുടെ നടപടികളൊക്കെ ദുര്യോധനന്‍ ചാരന്മാര്‍ മുഖേന അറിഞ്ഞു. മാധവന്‍ പോയ വൃത്താന്തം അറിഞ്ഞയുടനെ വായുവേഗമായ ഹയങ്ങളെ കെട്ടിയ തേരില്‍ സൈന്യങ്ങളാകുന്ന അകമ്പടിയോടു കൂടി ദുര്യോധനനും ദ്വാരകയിലെത്തി. അന്നത്തെ ദിവസം തന്നെയാണ്‌ രമ്യമായ ദ്വാരകയിലേക്ക്‌ കുന്തീപുത്രനായ ധനഞ്ജയനും എത്തിയത്‌. ദ്വാരകയില്‍ ഒപ്പം എത്തിയ ആ മര്‍ത്ത്യ വ്യാഘ്രന്മാരായ രണ്ടു കുരുനന്ദനന്മാരും അകത്തു പ്രവേശിച്ചപ്പോള്‍ കൃഷ്ണന്‍ പള്ളിമഞ്ചത്തില്‍ കിടന്ന്‌ ഉറങ്ങുന്നതായി കണ്ടു. അവര്‍ മുറിക്കകത്തു കടന്നു. ദുര്യോധനന്‍ ഉറങ്ങിക്കിടക്കുന്ന കൃഷ്ണന്റെ ശിരസ്സിന് അടുത്തായി ഒരു പീഠത്തില്‍ കയറി ഇരിപ്പായി. അര്‍ജ്ജുനന്‍ സുയോധനന്റെ പിന്നാലെ കടന്ന്‌ കൃഷ്ണന്റെ കാൽക്കൽ ചെന്നു തൊഴുകയ്യുമായി നിന്നു.

അല്പം കഴിഞ്ഞപ്പോള്‍ ആ വാര്‍ഷ്ണേയന്‍ ഉണര്‍ന്ന്‌ അര്‍ജ്ജുനനെ ആദ്യമായി കണ്ടു. പിന്നെ ദുര്യോധനനേയും കണ്ടു. രണ്ടു പേരേയും സ്വാഗതം പറഞ്ഞ്‌ യഥാക്രമം സല്കരിച്ചു. എന്താണ്‌ നിങ്ങള്‍ രണ്ടു പേരും ഇങ്ങോട്ടു പുറപ്പെട്ടത്‌? എന്ന് രണ്ടു പേരേയും നോക്കി ചോദിച്ചു. അപ്പോള്‍ ദുര്യോധനന്‍ മന്ദഹാസത്തോടെ കൃഷ്ണനോടു പറഞ്ഞു: ഈ സംഗരത്തില്‍ ഭവാന്‍ എനിക്ക്‌ സഹായം ചെയ്യണം. ഭവാന്‍ എന്നിലും അര്‍ജ്ജുനനിലും ഇഷ്ടം തുല്യമാണല്ലോ. മാധവാ, ഭവാനുമായി ഞങ്ങള്‍ക്കുള്ള ബന്ധുത്വവും തുല്യമാണല്ലോ. ഭവാനെ കാണുവാന്‍ ആദ്യം വന്നത്‌ ഞാനാണ്‌. സജ്ജനങ്ങള്‍ ആദ്യം വന്നവരെ സഹായിക്കുക എന്നത്‌ മുമ്പേ നടപ്പുള്ള ആചാരമാണ്‌. അങ്ങ്‌ സജ്ജനങ്ങളില്‍ അഗ്രിമനുമാണല്ലോ! എന്നും സല്‍ഗുണവാനായ ഭവാന്‍ സദ് വൃത്തത്തെ സംരക്ഷിച്ചാലും !

കൃഷ്ണന്‍ പറഞ്ഞു: ഭവാന്‍ മുമ്പെ വന്നു എന്നുള്ളതില്‍ ഞാന്‍ സംശയിക്കുന്നില്ല. രാജാവേ, ഞാന്‍ മുമ്പേ കണ്ടത്‌ അര്‍ജ്ജുനനെയാണ്‌. അങ്ങ്‌ മുമ്പെ വരികയാലും ഇവനെ മുമ്പെ കാണുകയാലും ഞാന്‍ രണ്ടു പേരേയും ഒഴിവാക്കുന്നില്ല. രണ്ടു പേര്‍ക്കും സഹായം ചെയ്യുവാനാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. ആദ്യം ബാലന്മാരെ സല്‍ക്കരിക്കണമെന്നാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌. അതു കൊണ്ട്‌ ആദ്യം ഇഷ്ടം നല്കുവാന്‍ അര്‍ഹന്‍ അര്‍ജ്ജുനനാണ്‌. എന്റെ ഒപ്പം ശരീര ശക്തിയുള്ള അര്‍ബ്ബുദം സംഖ്യ ( അനേകായിരം ) നാരായണന്മാര്‍ എന്ന പേരിൽ അറിയപ്പെടുന്ന പടയാളികളുണ്ട്‌. ദുര്‍ദ്ധര്‍ഷന്മാരായ അവര്‍ നിങ്ങളില്‍ ഒരാളുടെ കൂടെ സൈനികരായി പോരും. മറുഭാഗത്ത്‌ പൊരുതുവാന്‍ ആയുധം എടുക്കാതെയുള്ള ഞാനും പോരും. എടോ പാര്‍ത്ഥാ! തനിക്കു സമ്മതം ഏതാണെന്നു പറയൂ. ഭവാന്‍ ധര്‍മ്മാനുസരണം ഏതാണു വേണ്ടതെന്നു വെച്ചാല്‍ അതു സ്വീകരിക്കുക. ഈ വരത്തില്‍ ഏതാണ്‌ ഭവാന്‍ ഇഷ്ടമെങ്കില്‍ അതു വരിക്കുക! ഭവാന്റെ ഇഷ്ടം ആദ്യം തന്നേക്കാം.

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം കൃഷ്ണന്‍ പറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ പൊരുതാത്ത കൃഷ്ണനെയാണ്‌ വരിച്ചത്‌. ശത്രുഘാതിയും മായാമാനുഷ മൂര്‍ത്തിയും സര്‍വ്വ രാജാക്കന്മാര്‍ക്കും ദേവന്മാര്‍ക്കും ദൈത്യന്മാര്‍ക്കും മുഖ്യവീരനായ നാരായണനെ മതിയെന്നു തന്നെ ധനഞ്ജയന്‍ തീരുമാനിച്ച്‌, വരിച്ചു. ദുര്യോധനന്‍ അപ്പോള്‍ സഹസ്ര സഹസ്രം യോധവീരരെ വരിക്കുകയും ചെയ്തു. കൃഷ്ണന്‍ വെറുംകയ്യായി പോയിട്ടെന്തു കാര്യം? എന്ന് മനസ്സില്‍ വലിയ ഒരു സന്തോഷവും ദുര്യോധനന്ന്‌ ഉണ്ടായി. ദുര്യോധനന്‍ ഇങ്ങനെ സൈന്യങ്ങളെ മുഴുവന്‍ നേടിയതിന് ശേഷം സസന്തോഷം ബലവാനായ ബലഭദ്രനെ ചെന്നു കണ്ടു. ഇപ്പോഴത്തെ യാത്രയുടെ ഉദ്ദേശമെല്ലാം അദ്ദേഹത്തെക്കണ്ടു പറഞ്ഞു. അപ്പോൾ ആ ശൗരി ധാര്‍ത്തരാഷ്ട്രനോട്‌ ഇപ്രകാരം പറഞ്ഞു.

ബലദേവന്‍ പറഞ്ഞു: ഹേ നരവ്യാഘ്രാ! ഭവാന്‍ യാഥാര്‍ത്ഥ്യങ്ങളൊക്കെ അറിയുന്നവനാണല്ലോ. വിരാടന്റെ ഗൃഹത്തില്‍ വെച്ച്‌ ഞാന്‍ വിവാഹത്തിന് ചെന്നപ്പോള്‍ പറഞ്ഞതൊക്കെ ഭവാന്‍ അറിഞ്ഞിരിക്കുമല്ലോ. ഭവാനു വേണ്ടി അവിടെ വെച്ച്‌ ഞാന്‍ കൃഷ്ണനെ തടുത്തു പറഞ്ഞു. നമുക്കു രണ്ടു കൂട്ടരോടും ചാര്‍ച്ച തുലൃമാണല്ലോ എന്ന്. എന്റെ വാക്കൊന്നും കേശവനില്‍ ഫലിച്ചില്ല. ക്ഷണം പോലും കൃഷ്ണനെ വിട്ടിരിക്കുക എന്നത്‌ എനിക്കു ചിന്തിക്കുവാന്‍ പോലും വയ്യ. അതു കൊണ്ട്‌ ഞാന്‍ പാര്‍ത്ഥനേയും സഹായിക്കുകയില്ല, ദുര്യോധനനേയും സഹായിക്കുകയില്ല. കൃഷ്ണന്റെ നില കണ്ടപ്പോള്‍എനിക്ക്‌ അങ്ങനെ മനസ്സിലുറപ്പിക്കാതെ തരമില്ല. എല്ലാ മന്നവന്മാരും മാനിക്കുന്ന പുരുഷര്‍ഷഭയല്ലേ നീ! നീ പോയി ക്ഷത്രധര്‍മ്മം പോലെ പോരാടുക!

വൈശമ്പായനൻ പറഞ്ഞു; ഇപ്രകാരം ബലദേവന്‍ പറഞ്ഞതു കേട്ടപ്പോള്‍ ദുര്യോധനന്‍ ബലഭദ്രനെ സന്തോഷപൂര്‍വ്വം തഴുകി. കൃഷ്ണനും നിരായുധനായിട്ടല്ലേ പോകുന്നത്‌ എന്നു കൂടി ഓര്‍ത്തപ്പോള്‍ യുദ്ധത്തില്‍ വിജയം സിദ്ധിച്ചതു തന്നെ എന്ന് ദുര്യോധനന്‍ മനസ്സില്‍ കരുതി. പിന്നെ കൃതവര്‍മ്മാവിന്റെ അടുത്തു ചെന്നു. അദ്ദേഹം അവന് ഒരു അക്ഷൗഹിണീ സൈനൃത്തെ നല്കി. ആ ഭയങ്കരമായ സൈനൃത്തോടു കൂടി ദുര്യോധനന്‍ ഇഷ്ടന്മാര്‍ക്കൊക്കെ ഹര്‍ഷം ജനിപ്പിക്കുമാറ്‌ സന്തോഷത്തോടു കൂടി മടങ്ങി. പിന്നെ വിശ്വസൃഷ്ടാവായ പീതാംബരന്‍, ജനാര്‍ദ്ദനന്‍, ദുര്യോധനന്‍ പോയതിന് ശേഷം അര്‍ജ്ജുനനോടുചോദിച്ചു; "എടോ അര്‍ജ്ജുനാ! പോരുചെയ്യാത്തവനായ എന്നെ നീ വരിച്ചത്‌ എന്തു ബുദ്ധി കണ്ടിട്ടാണ്‌?"

അര്‍ജ്ജുനന്‍ പറഞ്ഞു: കൗരവന്മാരെ മുഴുവന്‍ വധിക്കുവാന്‍ ഭവാന്‍ സമര്‍ത്ഥനാണെന്ന്‌ എനിക്കറിയാം. ഞാന്‍ തനിച്ചു മതി അവരെയൊക്കെ കൊന്നൊടുക്കുവാന്‍ , പോരില്‍ പേരു കേട്ടവനാണ്‌ കൃഷ്ണന്‍ എന്ന പ്രസിദ്ധി ഭവാനുണ്ട്‌. എനിക്കും വേണം അങ്ങനെ ഒരു പ്രസിദ്ധി. അതു കൊണ്ട്‌ ഭവാന്‍ എന്റെ സാരഥ്യം ഏൽക്കണമെന്നാണ്‌ എന്റെ മോഹം. ഞാന്‍ വളരെക്കാലം ആഗ്രഹിച്ച ആ കാര്യം ഭവാന്‍ സാധിപ്പിച്ചു തരണം.

കൃഷ്ണന്‍ പറഞ്ഞു: കൊള്ളാമല്ലോ അര്‍ജ്ജുനാ! നീ എന്നോടാണല്ലോ സ്പര്‍ദ്ധിക്കുന്നത്‌! ഞാന്‍ നിന്റെ സാരഥ്യം ഏൽക്കുന്നു. നിന്റെ ആഗ്രഹം സാധിക്കട്ടെ!

വൈശമ്പായനൻ പറഞ്ഞു: ഇപ്രകാരം സന്തുഷ്ടനായ പാര്‍ത്ഥന്‍ യദുശ്രേഷ്ഠനായ കൃഷ്ണനോടു കൂടെ ധര്‍മ്മജന്റെ സന്നിധിയിലേക്കു പോന്നു.

8. ശല്യവാക്യം - ദുര്യോധനന്‍ ശല്യനെ സൽക്കാരത്താല്‍ പ്രസന്നനാക്കി വരം വാങ്ങുന്നു - വൈശമ്പായനന്‍ പറഞ്ഞു: ദൂതന്‍ പറഞ്ഞ്‌ വര്‍ത്തമാനം അറിഞ്ഞ്‌ ഉടനെ ശല്യന്‍ വീരന്മാരായ പുത്രന്മാരോടു കൂടി മഹാസൈന്യത്തേയും കൂട്ടി പാണ്ഡവരുടെ അടുത്തേക്കു പുറപ്പെട്ടു. ശല്യന്റെ മഹാസൈന്യം അര യോജന വിസ്താരത്തിലാണ്‌ നിൽക്കുന്നത്‌. അത്ര വലിയ സൈന്യങ്ങളോടു കൂടിയവനാണ്‌ ആ നരര്‍ഷഭന്‍. അക്ഷൗഹിണിയുടെ നാഥനും മഹാവീര്യപരാക്രമനുമാണ്‌ ശല്യന്‍. ചിത്രമായ ചട്ടയിട്ടവനും, ചിത്രമായ വില്ലുള്ളവനും, ചിത്രമായ കൊടിയുള്ളവനുമാണ്‌ ആ മഹാവീര്യ പരാക്രമന്‍. അവന്റെ സേനാനായകന്മാര്‍ അസംഖ്യം പേര്‍ അവരുടെ ദേശവേഷാഭരണങ്ങളോടു കൂടി പ്രശോഭിച്ചു. എല്ലാവരും ചിത്രമായ ചട്ടയോടും ചിത്രവില്‍ കൊടികളോടും, ചിത്രാഭരണങ്ങളോടും ചിത്രത്തേര്‍ വാഹനങ്ങളോടും ചിത്രമാലൃ ഭൂഷണങ്ങളോടും ചിത്രവസ്ത്രങ്ങളോടും കൂടിയവരായിരുന്നു. ആ ക്ഷത്രിയര്‍ഷഭന്മാര്‍ ജീവജാലങ്ങള്‍ നടുങ്ങുന്ന വിധം ഭൂലോകം വിറപ്പിക്കുമാറ്‌ ഇടയ്ക്കിടയ്ക്കു വഴിക്കു പലയിടത്തും സൈന്യത്തെ നിറുത്തി നിറുത്തി പാര്‍ത്ഥന്മാരുടെ സമീപത്തേക്ക്‌ സാവധാനം പോന്നു. അപ്പോള്‍ മഹാരഥനും മാന്യനുമായ ശല്യന്‍ വരുന്നതറിഞ്ഞ്‌ അങ്ങോട്ടു ചെന്ന്‌ ദുര്യോധനന്‍ വഴി നീളെ അവനെ സൽക്കരിക്കുവാന്‍ രഹസ്യമായി ഏര്‍പ്പാടു ചെയ്തു. അവന്‍ വരുന്ന വഴി മനസ്സിലാക്കി സൈന്യം സാവധാനം എത്തുമ്പോഴേക്കും സൈന്യങ്ങളെ സൽക്കരിക്കുവാന്‍ സത്രങ്ങള്‍ പലയിടങ്ങളിലും തീര്‍പ്പിച്ചു. മനോഹരമായി ചിത്രാലംകൃതമായി പല വിനോദങ്ങളും ആ സത്രത്തില്‍ ശില്പികളാല്‍ സജ്ജമാക്കിച്ചു. നല്ല പൂമാലകളും നല്ല വസ്ത്രങ്ങളും വിശേഷപ്പെട്ട ഭക്ഷണങ്ങളും ഭോജ്യങ്ങളും ഹൃദയപ്രീതി വളര്‍ത്തുന്ന കിണറുകളും, കുളങ്ങളും പലതരം ഭോജനശാലകളും, വിശ്രമശാലകളും ശല്യന്‍ സൈന്യസമേതം ചെന്നു കയറുന്ന ദിക്കുകളിലൊക്കെ ഒരുക്കുകയും എല്ലായിടത്തും ഹൃദയപൂര്‍വ്വം ഭടന്മാര്‍ അവനേയും ഭടന്മാരേയും സൽക്കരിക്കുകയും ചെയ്തു. ഇങ്ങനെ വഴി നീളെ ദുര്യോധന നൃപന്‍ ചെയ്ത സൽക്കാരം കൈക്കൊണ്ട്‌ അമരോപമനായ ശല്യന്‍ ദേവലോകം പോലെ മാഹാത്മ്യം തികഞ്ഞ ഒരു സത്രത്തില്‍ ചെന്നെത്തി. അവിടെ ചെന്നെത്തിയ, അദ്ദേഹത്തെ സത്രപാലകന്മാര്‍ സ്വീകരിച്ചു സൽക്കരിച്ചു. ദിവ്യമായ സൽക്കാരം അനുഭവിച്ചതിന് ശേഷം ശല്യന്‍ അഭിമാന വിജ്യംഭിതനായി. അവന്‍ മനസ്സു കൊണ്ടു താന്‍ ഇന്ദ്രനേക്കാള്‍ മികച്ചവനാണെനും ഇന്ദ്രന്‍ തന്നേക്കാള്‍ തുച്ഛനാണെനും, ചിന്തിച്ചു പോയി! ആ ക്ഷത്രിയര്‍ഷഭന്‍ ശിഷ്യരോടു ചോദിച്ചു: "ഈ സത്രം പാലിക്കുന്ന യുധിഷ്ഠിര രാജാവിന്റെ ഭൃത്യന്മാർ എവിടെ? ആരാണ്‌ സത്രപാലകന്മാര്‍? സമ്മാനത്തിന് അര്‍ഹരാണവര്‍! അവരെ ഇങ്ങോട്ടു വിളിക്കുവിന്‍! അവര്‍ക്കു ഞാന്‍ ഉചിതമായ സമ്മാനങ്ങള്‍ നല്കുന്നതാണ്‌. ധര്‍മ്മപുത്രന്‍ അതില്‍ സന്തോഷിക്കും! ഇതു കേട്ട്‌ ആള്‍ക്കാര്‍ ചെന്നു വിവരം വിസ്മയത്തോടെ ദുര്യോധനനെ ഗ്രഹിപ്പിച്ചു, ജീവനെ പോലും നല്കുവാന്‍ സന്നദ്ധനായ വിധം ശല്യന്‍ അത്രയ്ക്കു പ്രസാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.

അമ്മാവന്റെ മുമ്പിലേക്കു ദുര്യോധനന്‍ ഗൂഢമായി ആളെ അറിയിക്കാതെ ചെന്നു. അവനെ കണ്ടപ്പോള്‍ ഇവന്‍ യുധിഷ്ഠിരന്റെ ആളാണെന്നു ധരിച്ച്‌ ഗാഢമായി പുണര്‍ന്നു പറഞ്ഞു; "ഭവാന്റെ സൽക്കാരത്തില്‍ ഞാന്‍ സംതൃപ്തനായിരിക്കുന്നു! ഭവാന്‍ എന്നില്‍ നിന്നു വരം വരിച്ചാലും!"

ദുര്യോധനന്‍ പറഞ്ഞു; ഭവാന്‍ സത്യവാക്കാകുക! ഭവാന്‍ എനിക്കു വരം തന്നാലും ! ഭവാന്‍ എന്റെ സൈന്യത്തിന്നൊക്കെ നേതാവായി ഇരിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.

വൈശമ്പായനൻ പറഞ്ഞു; ഞാന്‍ ഏറ്റിരിക്കുന്നു. ഇനി ഞാന്‍ എന്താണു ചെയ്യേണ്ടത്‌? എന്നു ശല്യന്‍ ചോദിച്ചപ്പോള്‍, "എല്ലാം ഭവാന്‍ ചെയ്തു കഴിഞ്ഞു", എന്നു ദുര്യോധനന്‍ മറുപടിപറഞ്ഞു.

ശല്യന്‍ പറഞ്ഞു; ദുര്യോധനാ! ഭവാന്‍ സ്വന്തം പുരത്തേക്കു്‌ മടങ്ങിക്കൊള്ളുക. ഞാന്‍ ഇപ്പോള്‍ ശത്രുജിത്തായ യുധിഷ്ഠിരനെ കാണുവാന്‍ പോകുകയാണ്‌. രാജാവേ, ഞാന്‍ ധര്‍മ്മജനെ കണ്ടതിന് ശേഷം വേഗം ഭവാന്റെ അരികിലെത്താം. പുരുഷശ്രേഷ്ഠനായ ധര്‍മ്മജനെ കാണാതെ പറ്റില്ല. അതു തീര്‍ച്ചയാണ്‌.

ദുര്യോധനന്‍ പറഞ്ഞു: ഹേ, ഭൂപാ! ഭവാന്‍ വേഗം തിരിച്ചു വരണം! പാര്‍ത്ഥനെ കണ്ടു വൈകരുത്‌. ഞങ്ങള്‍ ഭവാന്റെ അധീനത്തിലാണ്‌. വരം തന്ന കഥ മറക്കരുത്‌!

ശല്യന്‍ പറഞ്ഞു; ഞാന്‍ വേഗത്തില്‍ മടങ്ങിയെത്താം. ഭവാന്‍ പുരത്തിലേക്കു പൊയ്ക്കൊള്ളുക!

വൈശമ്പായനൻ പറഞ്ഞു. ഇപ്രകാരം പറഞ്ഞു ശല്യനും ദുര്യോധനനും പരസ്പരം പുണര്‍ന്നു. ശല്യനോടു യാത്ര പറഞ്ഞ്‌ സുയോധനന്‍ സ്വപുരത്തേക്കു പോയി. കൗന്തേയന്മാരോട്‌ അവന്‍ ചെന്ന ഉടനെ, ദുര്യോധനുന് വരം നല്കിയ വൃത്താന്തം അറിയിച്ചില്ല.

ഉപപ്ലാവത്തിലെത്തി ശല്യന്‍ കൈനിലയില്‍ പ്രവേശിച്ച്‌ പാണ്ഡവന്മാരെയൊക്കെ കണ്ടു. മഹാബാഹുവായ ശല്യന്‍ പാര്‍ത്ഥന്മാരോടു ചേര്‍ന്നു. പാദ്യാര്‍ഘ്യ ഗോക്കളെ പാര്‍ത്ഥന്മാര്‍ നല്കി പൂജിച്ചു. അഭിവാദ്യം സ്വീകരിച്ചതിന് ശേഷം ശല്യന്‍ സന്തോഷത്തോടെ ധര്‍മ്മപുത്രനേയും, ഭീമാര്‍ജ്ജുനന്മാരേയും, ഭാഗിനേയരായ മാദ്രേയരെയും പുല്കിയതിനു ശേഷം സത് കൃതനായി പീഠത്തിലിരുന്നു.

ശല്യന്‍ പറഞ്ഞു; ഹേ! കുരുനന്ദനാ! രാജശാര്‍ദ്ദൂലാ! ഭവാനു കുശലമല്ലേ? ഭാഗ്യത്താല്‍ വനവാസമൊക്കെ കഴിഞ്ഞ്‌ ഭവാന്‍ വിജയിയായിരിക്കുന്നു. ഭവാന്‍ അസാദ്ധൃ കര്‍മ്മമാണു ചെയ്തത്‌. വിജനമായ കാട്ടില്‍ അനുജന്മാരോടും പാഞ്ചാലിയോടും കൂടി കഷ്ടപ്പെട്ടു വസിച്ചു. ഘോരമായ അജ്ഞാതവാസം അതിലേറെ ദുഷ്കരമായിട്ടുള്ളതാണ്‌. അതും നിങ്ങള്‍ സാധിച്ചു. രാജൃഭൃഷ്ടനായവന് എവിടെയാണു സുഖം? ദുഃഖമല്ലാതെ സുഖമെവിടെ? ധാര്‍ത്തരാഷ്ട്രന്‍ ചമച്ച ഈ മഹാദുഃഖം നീങ്ങി. ഇനി ഇതിന്നപ്പുറം ഭവാനു സുഖമാണ്‌. ഭവാന്‍ സകല ശത്രുക്കളേയും കൊന്നു സുഖത്തെ പ്രാപിക്കും. മഹാരാജാവദയ ഭവാന്‍ ലോകതന്ത്രം കണ്ടിട്ടുള്ളവനാണല്ലോ. അതു കൊണ്ട്‌ ഭവാനില്‍ ലാഭചേഷ്ട ഒട്ടും കാണുകയില്ല. പൂര്‍വ്വന്മാരായ രാജര്‍ഷികളുടെ നടപ്പ്‌ ഭവാന്‍ ചിന്തിച്ചു നോക്കുക. ദാനം, തപസ്സ്‌, സത്യം ഇവ ഉണ്ണി, നീ ചെയ്യുക സത്യം, ക്ഷമ, ദമം, അഹിംസ, എന്നിവ ഭവാന്‍ പാലിക്കുക. അതൃത്ഭുതമായ ലോകം നിന്നില്‍ സ്ഥിരമായിട്ടുള്ളതാണ്‌. ഭവാന്‍ വദാന്യനാണ്‌, മൃദുശീലനാണ്‌, ദാതാവാണ്‌, ബ്രഹ്മണ്യനാണ്‌, ധര്‍മ്മതല്പരനാണ്‌, ലോകസാക്ഷിയായ ധര്‍മ്മമെല്ലാം നീ അറിയുന്നവനാണ്‌. ഉണ്ണീ, പരന്തപാ! നീ ലോകത്തെയൊക്കെ അറിയുന്നു. ഭാഗൃശാലിയായ നീ ദുര്‍ഘടം കടന്നു പോന്നു. സഹാനുഗനും ധര്‍മ്മാത്മാവുമായ നിന്നെ ഭാഗ്യത്താല്‍ ഞാന്‍ കാണുവാന്‍ സംഗതിയായിരിക്കുന്നു. ധര്‍മ്മം കാക്കുന്ന ഭവാന്‍ അസാദ്ധ്യമൊക്കെ സാധിച്ചിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: ഇത്രയും പറഞ്ഞതിന് ശേഷമാണ്‌ ശല്യന്‍ ധര്‍മ്മപുത്രനോട്‌ താനും ദുര്യോധനനുമായുണ്ടായ സമാഗമത്തെക്കുറിച്ച്‌ അറിയിച്ചത്‌. ദുര്യോധനന്‍ തന്നെ ശുശ്രൂഷിച്ചതും താന്‍ വരം നല്കിയതും ഒക്കെ യഥാതഥം അറിയിച്ചു.

യുധിഷ്ഠിരന്‍ പറഞ്ഞു; ഭവാന്‍ സന്തോഷ പൂർവ്വം ചെയ്തതും, ദുര്യോധനന് വാക്കു കൊടുത്തതും ഉത്തമമായ കാര്യമാണ്‌. നന്നായി വരട്ടെ! ഭവാന്‍ എനിക്കു വേണ്ടി ഒരു കാര്യം നിര്‍വ്വഹിച്ചു തരേണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. അത്‌ അകര്‍ത്തവൃമായാലും എനിക്കു വേണ്ടി അത്‌ ഭവാന്‍ ചെയ്യണം. എന്നെപ്പറ്റിയുള്ള ആ സംഗതി ഞാന്‍ പറഞ്ഞു തരാം. ഭവാന്‍ പോരില്‍ സാക്ഷാല്‍ വാസുദേവനോടു തുല്യനാണ്‌. കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മില്‍ പൊരുതുന്ന ദ്വൈരഥത്തില്‍ നൃപോത്തമനായ ഭവാന്‍ കണ്ണനു സാരഥ്യം ചെയ്യേണ്ടതായി വരും. തീര്‍ച്ചയാണ്‌ ആ കാര്യം ! ആ യുദ്ധത്തില്‍ ഭവാന്‍ അര്‍ജ്ജുനനെ കാക്കണം. എനിക്കു ഭവാന്‍ ഇഷ്ടം ചെയ്യുമെങ്കില്‍ അതാണു വേണ്ടത്‌. ഞങ്ങള്‍ക്കു ജയം സിദ്ധിക്കുവാന്‍ ഭവാന്‍ കര്‍ണ്ണനെ തേജോവധം ചെയ്യണം. ഈ പണി അകര്‍ത്തവ്യമാണെങ്കിലും അമ്മാവന്‍ ഞങ്ങളുടെ ജയത്തിന് വേണ്ടി അത്‌ ചെയ്തു തരണം.

ശല്യന്‍ പറഞ്ഞു: ഹേ, പാണ്ഡവാ ഭവാനു മംഗളം ഭവിക്കട്ടെ! ഭവാന്റെ ഇഷ്ടം ഞാന്‍ നിര്‍വ്വഹിക്കാം. യുദ്ധഭൂമിയില്‍ ഭവാനു ശുഭം ഉണ്ടാകട്ടെ! ഞാന്‍ യുദ്ധത്തില്‍ നിശ്ചയമായും അവന്റെ സൂതനായി സാരഥ്യം സ്വീകരിക്കും. വാസുദേവന് തുല്യനാണ്‌ ഞാന്‍ എന്ന് കര്‍ണ്ണന്‍ വിചാരിക്കുന്നുണ്ട്‌. അര്‍ജ്ജുനന്റെ സാരഥിയായ കൃഷ്ണനെ കാണുമ്പോള്‍ എന്നെ രാധേയന്‍ സാരഥി ആക്കാതിരിക്കുകയില്ല. സംഗരത്തിന് ഒരുങ്ങുമ്പോള്‍ ഞാന്‍ അവന് വിരോധവും അഹിതവുമായ വാക്കുകള്‍ തീര്‍ച്ചയായും പറഞ്ഞു കൊള്ളാം: അവന്റെ സര്‍വ്വഗര്‍വ്വും പോയി തേജസ്സുകെട്ട്‌ അവന്‍ അനായാസേന വധിക്കപ്പെടുവാന്‍ തക്ക പാകത്തിന് ഞാന്‍ നിശ്ചയമായും ആക്കി തരുന്നതാണെന്ന്‌ ഭവാന്റെ മുമ്പില്‍ സതൃം ചെയ്യുന്നു. ഉണ്ണീ, പറയുന്ന വിധത്തിൽ ഇക്കാര്യം നടത്തിത്തന്നുകൊള്ളാം എന്നേൽക്കുന്നു. എന്നാൽ കഴിയുന്ന വിധം നിനക്കു വേറെയും ഇഷ്ടമായത്‌ ചെയ്തു തരാം.

നീ കൃഷ്ണയോടു കൂടി ചൂതില്‍ സങ്കടപ്പെട്ടതും, സൂതപുത്രന്‍ പറഞ്ഞ പരുഷ വാക്കുകള്‍ കേട്ട്‌ സഹിക്കേണ്ടി വന്നതും, ദമയന്തി കഷ്ടപ്പെട്ട മാതിരി പാഞ്ചാലി കാട്ടില്‍ കിടന്നു കഷ്ടപ്പെട്ടതും, ജടാസുരനില്‍ നിനും, കീചകനില്‍ നിനും ഏൽക്കേണ്ടി വന്ന പരിക്ലേശങ്ങളും വിചാരിച്ച്‌ ഭവാന്‍ ദുഃഖിക്കരുത്‌. ദുഃഖമൊക്കെ മേലാല്‍ സുഖത്തിന്നായി ഭവിക്കുന്നതാണ്‌. ഇനി നീ ഒട്ടും മാഴ്കരുത്‌. ദൈവം തന്നെ വലുത്‌. യുധിഷ്ഠിരാ! മഹാത്മാക്കള്‍ക്കു ദുഃഖങ്ങള്‍ പറ്റാറുണ്ട്‌. ദേവന്മാര്‍ പോലും ദുഃഖങ്ങള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്‌. മാന്യനായ ദേവേന്ദ്രനു പോലും സഭാര്യനായി ഘോരമായ ദുഃഖം അനുഭവിക്കേണ്ടി വന്നില്ലേ?

9. ഇന്ദ്രവിജയം - വ്യത്ര വാസവ യുദ്ധം - യുധിഷ്ഠിരന്‍ പറഞ്ഞു: മാന്യനായ ദേവേന്ദ്രന്‍ ഭാര്യയോടു കൂടി ഘോരമായ ദുഃഖത്തിന് പാത്രമായി എന്നോ? ആ കഥയൊന്നു കേള്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ശല്യന്‍ പറഞ്ഞു: രാജാവേ പണ്ടു നടന്ന ആ കഥ ഞാന്‍ പറയാം. ഭവാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. മഹാതപസ്വിയും, ദേവശ്രേഷ്ഠനുമായ ത്വഷ്ടാ പ്രജാപതി ഇന്ദ്രനോടുണ്ടായ വൈരം മൂലം മൂന്നു ശിരസ്സുള്ള ഒരു പുത്രനെ സൃഷ്ടിച്ചു. മഹാതേജസ്വിയായ ആ വിശ്വരൂപന്‍ ഇന്ദ്രസ്ഥാനം നേടുവാന്‍ ആഗ്രഹിച്ചു. സൂര്യന്‍, അഗ്നി, ചന്ദ്രന്‍ എന്നിവരെ പോലെ അവന്റെ ഘോരമായ മൂന്നു വക്ത്രങ്ങളും പ്രശോഭിച്ചു. അതില്‍ ഒരു മുഖം വേദാദ്ധ്യയനം ചെയ്യുമ്പോള്‍ മറ്റേ മുഖം സുരാപാനം ചെയ്യും. ആ സമയത്തു തന്നെ മൂന്നാമത്തെ മുഖം സര്‍വ്വദിക്കും വിഴുങ്ങുന്ന മാതിരി നോക്കും. അപ്രകാരം ഭീകരനായ ആ ത്രിശിരസ്സ്‌ മൃദുവും, ദാന്തനുമായി ധര്‍മ്മാനുസരണം തപസ്സില്‍ ഏര്‍പ്പെട്ടു. തീവ്രവും ദുശ്ചരവുമായിരുന്നു അവന്റെ ആ തപസ്സ്‌. ആ തേജസ്വിയുടെ സതൃ തപോവീര്യങ്ങള്‍ കണ്ടപ്പോള്‍ ഇവന്‍ ഇന്ദ്രപദം പ്രാപിച്ചേക്കുമോ എന്ന ഭയത്താല്‍ ഇന്ദ്രന്‍ ദുഃഖാര്‍ത്തനായി തീര്‍ന്നു. ദേവാധിനാഥന്‍ ചിന്തിച്ചു; "ഈ ത്രിശിരസ്സ്‌ ഇങ്ങനെ തപസ്സു ചെയ്താല്‍ ഇവന്‍ ഇന്ദ്രപദത്തെ പ്രാപിക്കും. ഇവന്‍ ഇങ്ങനെ വര്‍ദ്ധമാനനായാല്‍ ഭുവനം മുഴുവന്‍ ഗ്രസിക്കും. ഈയാളെ ഈ തപസ്സില്‍ നിന്നു പിന്‍തിരിപ്പിക്കണം; സുഖാസക്തനാക്കി തീര്‍ക്കണം". ഇങ്ങനെ പലതും ചിന്തിച്ചതിന് ശേഷം ഇന്ദ്രന്‍ ത്വഷ്ടാവിന്റെ പുത്രനെ പ്രലോഭിപ്പിക്കുവാന്‍ അപ്സരസ്ത്രീകളെ അയച്ചു. ത്രിശിരസ്സ്‌ ഉടനെ കാമമോഹിതനാകുമാറ്‌ വേണ്ട ഏര്‍പ്പാടുകള്‍ ഇന്ദ്രന്‍ ചെയ്തു. നിങ്ങള്‍ വേഗം പോയി ത്രിശിരസ്സിനെ കാമഭോഗാസക്തനാക്കി ഉടനെ മോഹിപ്പിക്കുവിന്‍! ശൃംഗാര വേഷത്തില്‍ മുഴുകിയ സുശ്രോണിമാരേ, മണിഹാരങ്ങള്‍ ധരിച്ച്‌ ഭാവഹാവങ്ങളോടെ അവന്റെ മുമ്പില്‍ എത്തുവിന്‍. സുന്ദരിമാരേ, നിങ്ങള്‍ അവനെ തപസ്സില്‍ നിന്നു പിന്‍തിരിപ്പിച്ചാല്‍ നിങ്ങള്‍ക്കു നന്മ വരും. വരാംഗനമാരേ, നിങ്ങള്‍ എന്റെ ഭയം തീര്‍ക്കുവിന്‍. എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു. എന്നെ ബാധിച്ച ഘോരമായ ഭയം നിങ്ങള്‍ വിചാരിച്ചാല്‍ നീങ്ങുന്നതാണ്‌.

അപ്സരസ്സുകൾ പറഞ്ഞു: അല്ലയോ വലാന്തകാ! അവനില്‍ നിന്ന്‌ ഭവാന്റെ ഭയം അകലുമാറ്‌ ഞങ്ങള്‍ അവനെ മോഹിപ്പിക്കുവാന്‍ പരിശ്രമിക്കാം. നോട്ടം കൊണ്ടു തന്നെ ദഹിപ്പിക്കുന്ന വിധം സ്ഥിതി ചെയ്യുന്ന ആ തപസ്വിയെ ഭ്രമിപ്പിക്കുവാന്‍ ഞങ്ങള്‍ എല്ലാവരും കൂടി പോകാം. പാട്ടിലാക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന വിധം ശ്രമിക്കാം. ഭവാന്റെ ഭയം തീര്‍ക്കുവാന്‍ ഞങ്ങളിതാ പോകുന്നു.

ശല്യന്‍ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്റെ അനുജ്ഞയോടെ ആ മോഹനാംഗിമാര്‍ ത്രിശിരസ്സിന്റെ സമീപത്തെത്തി. ആ വരാംഗനകള്‍ ശൃംഗാര ഭാവാദികള്‍ കൊണ്ട്‌ അവനെ മയക്കുവാന്‍ ശ്രമിച്ചു. അവരുടെ അഴകൊഴുകുന്ന അംഗങ്ങളുടെ ഭംഗി കാട്ടി. ഇങ്ങനെ പലനാള്‍ അവര്‍ പണിയെടുത്തു നോക്കിയിട്ടും ആ തപസ്വിയുടെ മനസ്സ്‌ ചലിച്ചില്ല. ഹര്‍ഷത്തിന്റെ കണികപോലും ഉണ്ടായില്ല. അവന്‍ ഇന്ദ്രിയങ്ങളെ അടക്കി നിശ്ചലനായി നിന്നു. പൂര്‍വ്വാബ്ധി പോലെ അക്ഷോഭ്യനായി തന്നെ സ്ഥിതി ചെയ്തു. ആ പെണ്‍കിടാങ്ങള്‍ ലജ്ജിച്ച്‌ പരാജിതരായി പിന്‍മടങ്ങി ഇന്ദ്രന്റെ സമീപത്തെത്തി. അവരെല്ലാവരും തൊഴുതു കൊണ്ട്‌ ഇന്ദ്രനോടു പറഞ്ഞു: "പ്രഭോ, ദുര്‍ദ്ധര്‍ഷനായ അവന്റെ ധൈര്യം ഇളക്കുവാന്‍ കഴിയുന്നതല്ല. ഹേ മഹാഭാഗാ, ഇനി വേണ്ട കാര്യം ഭവാന്‍ തന്നെ നടത്തിയാലും!". മഹാമതിയായ ഇന്ദ്രന്‍ അപ്സ രസ്ത്രീകളെ സല്‍കരിച്ച്‌ അയച്ചു. അതിന് ശേഷം ഇനി അവനെ കൊല്ലുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാണ്‌ ഇന്ദ്രന്‍ ചിന്തിച്ചത്‌. മിണ്ടാതെ കുറേ നേരം ഇന്ദ്രന്‍ വിചാരമഗ്നനായി ഇരുന്നു. ഒടുവില്‍ അവനെ വധിക്കുവാന്‍ വജ്രായുധം വിടുക തന്നെ എന്നു തീര്‍ച്ചപ്പെടുത്തി. വേറെ മാര്‍ഗ്ഗമൊനും കണ്ടില്ല. ശത്രു ദുര്‍ബ്ബലനാണെങ്കിലും അവന്‍ വലുതായാല്‍ ഉപദ്രവിക്കും. അതു കൊണ്ട്‌ ഇപ്പോള്‍ തന്നെ അവനെ നശിപ്പിക്കണം. ഇങ്ങനെ ശാസ്ത്രബുദ്ധിയോടെ ചിന്തിച്ച്‌ വധത്തില്‍ തന്നെ മനസ്സുറപ്പിച്ച്‌ ത്രിശിരസ്സില്‍ ക്രോധത്തോടെ ശക്രന്‍ വജ്രം പ്രയോഗിച്ചു. ശക്തിയോടെ വന്നു പതിച്ച വജ്രമേറ്റ്‌ ത്രിശിരസ്സ്‌ മരിച്ചു വീണു. കുന്നിന്റെ ഒരു വലിയ കൊടുമുടി ഇടിഞ്ഞുവീഴുന്നതു പോലെയാണ്‌ അവന്‍ നിലം പതിച്ചുത്‌. പര്‍വ്വത തുല്യനായ അവന്‍ ചത്തു വീണിട്ടും ഇന്ദ്രന്‍ അവന്റെ തേജസ്സ്‌ കണ്ടതോടു കൂടി അസ്വസ്ഥനായി. ചത്തു വിണ അവനില്‍ നിന്ന്‌ സജീവമായ ദീപ്തശക്തി അനവരതം പുറപ്പെടുന്നതായി കണ്ടപ്പോള്‍ ഇന്ദ്രന്‍ അമ്പരന്നു. അറുത്തു വിഴ്ത്തിയ ശിരസ്സുകള്‍ ജിവിക്കുന്ന വിധം തന്നെ പ്രകാശിച്ചു. ഇന്ദ്രന്‍ ഭയാക്രാന്തനായി വീണ്ടും ചിന്തിച്ചിരുന്നു. ഇനി എന്തു വേണം? അങ്ങനെ വിഷാദ കലുഷിതനും ഭയചകിതനുമായി ഇന്ദ്രനിരിക്കുമ്പോള്‍ തോളില്‍ മഴുവേന്തിയ ഒരു തക്ഷന്‍ ആ വഴിക്കു വന്നു. അവനെ കണ്ടപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു: "എടോ തക്ഷാ! നീ ഇവന്റെ ശിരസ്സ്‌ ഉടനെ വെട്ടിപ്പിളര്‍ക്കുക. എന്റെ വാക്കു കേള്‍ക്കുക!".

തക്ഷന്‍ പറഞ്ഞു. എന്റെ മഴുവിന് ഇവന്റെ കട്ടിയുള്ള ചുമലിലെ തോല്‍ അറുക്കുവാന്‍ ശക്തി പോരാ. എന്നു തന്നെയല്ല. സജ്ജനങ്ങള്‍ നിന്ദിക്കുന്ന ഈ അനീതി ഞാന്‍ ചെയ്യുകയില്ല.

ഇന്ദ്രന്‍ പറഞ്ഞു; എന്റെ വാക്ക്‌ നീ കേള്‍ക്കുക ഒരിക്കലും ഭയപ്പെടേണ്ട. എന്റെ പ്രസാദത്താല്‍ നിന്റെ ആയുധം വജ്രതുല്യമായി തീരും.

തക്ഷന്‍ പറഞ്ഞു: ഘോരമായ ഈ കര്‍മ്മത്തിന്ന്‌ എന്നെ പ്രേരിപ്പിക്കുന്ന ഭവാന്‍ ആരാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. അത്‌ ശരിയായി അറിയുവാന്‍ എനിക്കാഗ്രഹമുണ്ട്‌. പറഞ്ഞാലും.

ഇന്ദ്രന്‍ പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ്‌. ദേവന്മാരുടെ രാജാവാണ്‌; ഇനി നീ ശങ്കിക്കേണ്ട. നീ എന്റെ ഇഷ്ടം ചെയ്താലും.

തക്ഷന്‍ പറഞ്ഞു: ഹേ, ഇന്ദ്രാ! ഭവാന്‍ ഈ ക്രൂരകര്‍മ്മം ചെയ്യുന്നതില്‍ എന്താണു ലജ്ജിക്കാത്തത്‌? ഋഷിപുത്രനെ വധിച്ചാല്‍ ബ്രഹ്മഹത്യാ പാപം പറ്റുകയില്ലേ?

ശക്രന്‍ പറഞ്ഞു; ഈ കര്‍മ്മം കഴിഞ്ഞാല്‍ ഞാന്‍ പരിശുദ്ധിക്കു വേണ്ടി വേറെ ദുഷ്കരമായ കര്‍മ്മങ്ങള്‍ ചെയ്തു കൊള്ളാം. വജ്രമെടുത്ത്‌ വീരൃവാനായ ഈ എന്റെ വൈരിയെ ഞാന്‍ വധിച്ചതാണ്‌. എന്നിട്ടും അവന്റെ മുഖത്തു നോക്കുമ്പോള്‍ ഞാന്‍ നടുങ്ങിപ്പോകുന്നു. നീ ഉടനെ അവന്റെ തല വെട്ടുക. നിനക്കു വേണ്ട അനുഗ്രഹങ്ങള്‍ ഞാന്‍ തന്നു കൊള്ളാം. യജ്ഞത്തില്‍ പശുവിന്റെ തല നരന്മാര്‍ നിനക്കു നല്കും. ഇതാണ്‌ നിനക്കു ഞാന്‍ നല്കുന്ന അനുഗ്രഹം. ഇനി നീ എന്റെ ഇഷ്ടം സാധിപ്പിക്കുക.

ശല്യന്‍ പറഞ്ഞു: ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞയുടനെ തക്ഷന്‍ മഴു കൊണ്ട്‌ ത്രിശിരസ്സിന്റെ ശിരസ്സുകളൊക്കെ വെട്ടിമുറിച്ചിട്ടു. അവ അറ്റുവീണയുടനെ കപിഞ്ജലം, തിത്തിരികള്‍, കളപിംഗങ്ങള്‍ എന്നീ പക്ഷികള്‍ പുറപ്പെട്ടു. വേദം ചൊല്ലി സോമപാനം ചെയ്യുന്ന മുഖത്തില്‍ നിന്ന്‌ കപിഞ്ജല ഖഗങ്ങളുടെ കൂട്ടം ഉടനെ പുറപ്പെട്ടു. ദിക്കുകള്‍ വിഴുങ്ങുമാറു നോക്കുന്ന മുഖത്തു നിന്ന്‌ തിത്തിരിപ്പക്ഷികള്‍ പുറപ്പെട്ടു. സുരാപാനം ചെയ്യുന്ന ത്രിശിരസ്സിന്റെ മറ്റേ മുഖത്തു നിന്ന്‌ കളപിംഗളമായ പരുന്തിന്‍ കൂട്ടം പുറപ്പെട്ടു. ഇങ്ങനെ മൂന്നു വിധം പക്ഷികള്‍ മൂന്നു ശിരസ്സുകളില്‍ നിന്നു പുറപ്പെട്ടു. ആ ശിരസ്സുകളൊക്കെ അറുത്തു തള്ളിയതിന് ശേഷം സസന്തോഷം ഇന്ദ്രന്‍ സ്വര്‍ഗത്തിലേക്കു പോയി. തക്ഷന്‍ അവന്റെ ഗൃഹത്തിലേക്കും പോയി. ദൈത്യ ശത്രുവായ ഇന്ദ്രന്‍ ശത്രുവിനെ സംഹരിച്ച്‌ അങ്ങനെ കൃതാര്‍ത്ഥതയെ പ്രാപിച്ചു.

ശക്രന്‍ പുത്രവധം ചെയ്തതു കേട്ട്‌ ത്വഷ്ടപ്രജാപതി. കോപിച്ചു കണ്ണു ചുവത്തിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: "നിത്യം തപസ്സില്‍ തപിച്ചു കൊണ്ടിരിക്കുന്ന ക്ഷാന്തനും ദാന്തനുമായ എന്റെ പുത്രനെ അപരാധം കൂടാതെ വധിക്കുകയാല്‍ ഇന്ദ്രനെ കൊല്ലുന്നതിന് ശക്തിയുള്ള വൃത്രനെ ഞാന്‍ സൃഷ്ടിക്കുന്നു. ലോകര്‍ എന്റെ തപസ്സിന്റെ ശക്തിയും വീര്യവും കാണട്ടെ! പാപിയും ദുഷ്ടബുദ്ധിയുമായ ഇന്ദ്രനും കാണട്ടെ!", എന്നു പറഞ്ഞ്‌ ആ തപോധനന്‍ ആചമിച്ച്‌ അഗ്നിയില്‍ ഹോമിച്ചു. ഉടനെ അഗ്നിയില്‍ നിന്ന്‌ ഘോരനായ വൃത്രന്‍ ഉയര്‍ന്നു വന്നു. അവനോട്‌ ത്വഷ്ടാവു പറഞ്ഞു: "ഹേ, ഇന്ദ്രശത്രോ! ഭവാന്‍ എന്റെ തപശ്ശക്തിയാല്‍ വളര്‍ന്നാലും! അവന്‍ ഉടനെ ആകാശത്ത്‌ അര്‍ക്കാഗ്നികള്‍ പോലെ വളര്‍ന്നു. ഞാന്‍ എന്തു ചെയ്യേണ്ടു എന്ന് കല്പിച്ചാലും ! എന്ന് കാലസൂര്യപ്രഭനായ അവന്‍ പറഞ്ഞു. നീ പോയി ഇന്ദ്രനെ വധിക്കുക! എന്ന് ആ തപസ്വി കല്പിച്ചു. ഉടനെ ഭീമാകാരനായ വൃത്രന്‍ ആകാശത്തേക്ക് ഉയര്‍ന്നു. പിന്നെ വൃത്രനും ഇന്ദ്രനും തമ്മില്‍ ഭയങ്കരമായ പോരാട്ടം നടന്നു. അവര്‍ തമ്മില്‍ ക്രുദ്ധരായി ഏറ്റുമുട്ടി. ഘോരമായ ആ പോരാട്ടത്തില്‍ വീരനായ വൃത്രന്‍ ശതക്രതുവായ ഇന്ദ്രനെ പിടി കൂടി. വൃത്രന്‍ തന്റെ വായ്‌ പിളര്‍ന്ന്‌ ഇന്ദ്രനെ വായിലേക്കാക്കി. വൃത്രന്‍ ഇന്ദ്രനെ പിടിച്ചു വിഴുങ്ങിയതറിഞ്ഞ്‌ ദേവകള്‍ സംഭ്രാന്തരായി. വൃത്രനെ നശിപ്പിക്കുന്നതിന്നായി ദേവകള്‍ ഉടനെ ജ്യംഭികയെ സൃഷ്ടിച്ചു വിട്ടു. ജ്യംഭിക ചെന്ന്‌ ഏറ്റ ഉടനെ വൃത്രന്‍ കോട്ടുവായിട്ടു (ജൃംഭാ- കോട്ടുവായ്‌). കോട്ടുവായിടുവാന്‍ വായ്‌ തുറന്നയുടനെ വൃത്രന്റെ വായില്‍ നിന്ന്‌ ഇന്ദ്രന്‍ തന്റെ അംഗം ചുരുക്കി പുറത്തേക്കു ചാടി. അന്നുമുതല്‍ ലോകപ്രാണികളില്‍ ജ്യംഭിക അധിവസിച്ചു വരുന്നു. ഇന്ദ്രന്‍ പുറത്തു വന്നതായി കണ്ടപ്പോള്‍ ദേവകള്‍ എല്ലാവരും ആഹ്ളാദിച്ചു. പിന്നേയും വൃത്രനും ഇന്ദ്രനും തമ്മില്‍ ഘോരമായ സംഘട്ടനം നടന്നു. ആ പോരാട്ടം വളരെക്കാലം നീണ്ടു നിന്നു. യുദ്ധത്തില്‍ വൃത്രന്റെ ശക്തി വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു തുടങ്ങി. ത്വഷ്ടാവിന്റെ തേജസ്സു വഹിച്ചു വര്‍ദ്ധിക്കുന്ന അവനെക്കണ്ടു വാസവന്‍ പിന്‍വാങ്ങി. ഇന്ദ്രന്‍ പിന്‍വാങ്ങിയതു കണ്ടപ്പോള്‍ ദേവകള്‍ സംഭ്രാന്തരായി, വിഷാദിച്ചു. ദേവേന്ദ്രനോടൊത്തു കൂടി മുനിമാരും ദേവകളും കാര്യാലോചന നടത്തി. ഇനി വൃത്രനെ എങ്ങനെ സംഹരിക്കും? എന്നായി ഭയാക്രാന്തരായ അവരുടെ ചിന്താവിഷയം. ദേവന്മാരും മഹര്‍ഷിമാരും മന്ദരാഗ്രത്തില്‍ ചെന്ന്‌ വിഷ്ണുവിനെ ധ്യാനിച്ചു.

10. വൃത്രവധം - ഇന്ദ്രന്‍ പറഞ്ഞു: ഈ അനശ്വരമായ വിശ്വത്തില്‍ മുഴുവന്‍ വൃത്രന്‍ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇവനെ വധിക്കുവാന്‍ തക്കതായി ഞാന്‍ ഒന്നും കാണുന്നില്ല. മുമ്പ്‌ സമര്‍ത്ഥനായിരുന്ന ഞാന്‍ ഇപ്പോള്‍ അസമര്‍ത്ഥനായിരിക്കുന്നു. ഇനി എന്താണു നമ്മുടെ നന്മയ്ക്ക്‌ ഞാന്‍ ചെയ്യേണ്ടത്‌? തേജസ്വിയും, ദുര്‍ദ്ധര്‍ഷനും. യുദ്ധത്തില്‍ അമിത വിക്രമനുമാണ്‌ അവന്‍. സുരന്മാരും, അസുരന്മാരും ചേര്‍ന്ന ഈ വിശ്വം മുഴുവന്‍ അവന്‍ വിഴുങ്ങുവാന്‍ നില്‍ക്കുന്നു. അതു കൊണ്ടു എന്റെ നിശ്ചയം നിങ്ങള്‍ കേട്ടു കൊള്ളുവിന്‍! നാമെല്ലാവരും ഉടനെ വിഷ്ണു ലോകത്തിലേക്കു പോവുക. അവിടെ ചെന്ന്‌ വിഷ്ണുവിനെ കണ്ടു വിവരങ്ങളൊക്കെ അറിയിച്ച്‌ വിഷ്ണുവുമായി ചിന്തിച്ചുറച്ച്‌ ഈ ദുഷ്ടനെ വധിക്കുവാനുള്ള കൗശലം നിശ്ചയിക്കുക.

ശല്യന്‍ പറഞ്ഞു; ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ ദേവന്മാരും, മുനിമാരും, മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവേശനായ വിഷ്ണുവിനോട്‌ വൃത്രഭയാര്‍ത്തരായ ദേവന്മാര്‍ ചെന്ന്‌ ഉണര്‍ത്തിച്ചു.

മഹാദേവാ, ഭവാന്‍ പണ്ട്‌ മൂന്നു ലോകവും മൂന്ന്‌ അടികള്‍ കൊണ്ട്‌ ആക്രമിച്ചവനാണല്ലോ. അമൃതു നേടിത്തന്നതും ഭവാനാണല്ലോ. ദൈത്യന്മാരെ പോരില്‍ വധിച്ചതും ഭവാനാണല്ലോ. ദൈത്യേന്ദ്രനായ മഹാബലിയെ ബന്ധിച്ച്‌ ശക്രന് ഇന്ദ്രത്വം നല്കിയതും ഭവാനാണല്ലോ. വിശ്വം വ്യാപിച്ചു നില്‍ക്കുന്ന ഭവാന്‍ ദേവകള്‍ക്കെല്ലാം പ്രഭുവാണല്ലോ. എല്ലാവരും കൈതൊഴുന്ന ദേവനാണല്ലോ മഹാദേവനായ അങ്ങ്‌! ഹേ, അമരോത്തമാ, ഭവാന്‍ ശക്രാദികളായ ദേവന്മാര്‍ക്കൊക്കെ ഗതിയായി ഭവിച്ചാലും! ഹേ ദാനവസൂദനാ! വ്യത്രന്‍ ലോകത്തിലൊക്കെ വ്യാപിച്ചിരിക്കുന്നു. തങ്ങള്‍ ഭയാക്രാന്തർ ആയിരിക്കുന്നു!

വിഷ്ണു പറഞ്ഞു: "നിങ്ങളുടെ ഹിതം ഞാന്‍ നിശ്ചയമായും ചെയ്യേണ്ടതു തന്നെയാണ്‌. അതു കൊണ്ടു വൃത്രനാശത്തിനുള്ള ഉപായം ഞാന്‍ പറഞ്ഞു തരാം. ആ വിശ്വരൂപന്‍ സ്ഥിതി ചെയ്യുന്നിടത്തു ഗന്ധര്‍വ്വന്മാരോടും ഋഷികളോടും കൂടി നിങ്ങള്‍ ചെല്ലുവിന്‍! സാമോപായം കൊണ്ട്‌ അവനുമായി ഇണങ്ങിയാല്‍ നിങ്ങള്‍ക്ക്‌ ജയമുണ്ടാകും. എന്റെ തേജസ്സു കൊണ്ടു ശക്രന്‍ വിജയിയാകും. ആയുധശ്രേഷ്ഠമായ വജ്രത്തില്‍ ഞാന്‍ അദൃശ്യനായി പ്രവേശിച്ചു കൊള്ളാം. നിങ്ങള്‍ മുനിമാരോടും ഗന്ധര്‍വ്വന്മാരോടും കൂടി വേഗം പൊയ്ക്കൊള്ളുക. പിന്നെ വൃത്രനും ഇന്ദ്രനുമായി സന്ധി ചെയ്യിക്കുക", എന്നു ദേവന്‍ പറഞ്ഞപ്പോള്‍ മുനിമാരോടു കൂടി ശക്രനെ മുമ്പിലാക്കി എല്ലാവരും കൂടി അവിടെ നിന്നു പോന്നു.

മഹാശക്തരായ അവരെല്ലാം പത്തു ദിക്കും ജ്വലിക്കുന്ന വിധം ഒന്നിച്ചു കൂടി. ത്രൈലോക്യത്തെ ഗ്രസിക്കുന്ന അര്‍ക്കേന്ദുക്കള്‍ പോലെ അവര്‍ ഒത്തുചേര്‍ന്നു. അപ്പോള്‍ ശക്രനോടു കൂടെ നിന്നു ദേവകള്‍ വ്യത്രനെ കണ്ടു. മുനിമാര്‍ വ്യത്രന്റെ അരികെച്ചെന്ന്‌ ഇഷ്ടമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ഹേ ദുര്‍ജ്ജയാ! ഭവാന്റെ തേജസ്സ്‌ വിശ്വത്തിലൊക്കെ വ്യാപിച്ചിരിക്കുന്നു. എന്നിട്ടും ബലിയായ ഇന്ദ്രനെ ജയിക്കുവാന്‍ നീ ശക്തനായില്ല! നിങ്ങള്‍ തമ്മില്‍ ഏറെക്കാലമായല്ലോ പോരാടുന്നു. അതുകൊണ്ട്‌ ദേവന്മാരും അസുരന്മാരുമായ നാട്ടുകാരൊക്കെ കുഴക്കിലായിരിക്കുന്നു. നീ നിത്യവും ശക്രനുമായി സഖ്യത്തില്‍ വര്‍ത്തിക്കുക. എന്നാൽ നിനക്കു സൗഖ്യമുണ്ടാകും. ശാശ്വതമായ ശക്രലോകം ലഭിക്കുകയും ചെയ്യും. മഹര്‍ഷിമാര്‍ ഇപ്രകാരം പറഞ്ഞപ്പോള്‍ മഹാശക്തിമാനായ വൃത്രാസുരന്‍ ആ മഹര്‍ഷിമാരെ നമസ്കരിച്ച്‌ ഇപ്രകാരം പറഞ്ഞു: "നിങ്ങളൊക്കെ മഹായോഗ്യരായ ഗന്ധര്‍വ്വന്മാരാണ്‌. നിങ്ങള്‍ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. എന്നാൽ പൂജ്യരേ, ഇനി ഞാന്‍ ഒന്നു ചോദിക്കട്ടെ. എങ്ങനെയാണു ഞാനും ശക്രനുമായി സഖ്യമുണ്ടാവുക. ഹേ ദേവന്മാരെ, ഈ രണ്ടു തേജസ്സുകള്‍ എങ്ങനെയാണ്‌ ഒപ്പം കൂടിയിണങ്ങുക?"

ഋഷിമാര്‍ പറഞ്ഞു: സജ്ജന സംഗമം ഒരു പ്രാവശൃമെങ്കിലും സിദ്ധിച്ചാല്‍ അതില്‍പ്പിന്നെ നന്മയല്ലാതെ ഭവിക്കുകയില്ല. സല്‍പുരുഷ സംഗമത്തെ ആര്‍ക്കും അതിക്രമിക്കുവാന്‍ വയ്യ. അതു ബലത്തെ വര്‍ദ്ധിപ്പിക്കുന്നതാകയാല്‍ ആരും അതിനെ കൊതിക്കുന്നു സല്‍സംഗമം എപ്പോഴും സുദൃഢമാണ്‌. അര്‍ത്ഥ സങ്കടത്തില്‍ കാര്യം കാണുവാന്‍ അതു ഹേതുവായി ഭവിക്കും. സല്‍പ്പുരുഷനുമായുള്ള ചേര്‍ച്ച കൊണ്ട്‌ മഹത്തായ അര്‍ത്ഥം നേടാം. അങ്ങനെയുള്ള സജ്ജനത്തെ ധീരന്മാരായവര്‍ ദ്രോഹിക്കുകയില്ല. ഇന്ദ്രനാകട്ടെ സജ്ജനസമ്മതനും മഹാത്മാക്കള്‍ക്കൊക്കെ ആശ്രയവുമാണ്‌. സത്യവാദിയും, അനിന്ദ്യനും, ധര്‍മ്മജ്ഞനും സൂക്ഷ്മ നിശ്ചയനുമാണ്‌. ആ ശക്രരനോട്‌ അങ്ങുന്നു നിതൃവും സഖ്യത്തോടെ വര്‍ത്തിക്കുമാറാകട്ടെ! ഇപ്രകാരം ഭവാന്‍ വിശ്വസിക്കുക. ഈ നിലയില്‍ നിന്ന്‌ ഭവാന്‍ തെറ്റിപ്പോകരുത്‌.

ശല്യന്‍ തുടര്‍ന്നു; മുനിമാര്‍ പറഞ്ഞതു കേട്ട് അവരോട് ആ മഹാതേജസ്ധിയായ വൃത്രന്‍ പറഞ്ഞു: "എനിക്ക്‌ മാനനീയരാണല്ലോ ഭഗവാന്മാരായ തപസ്വികള്‍. ഹേ വാനോര്‍കളേ, ഞാന്‍ പറയുന്നതെല്ലാം ഭവാന്മാര്‍ ചെയ്യുന്നതായാല്‍ ഈ ദ്വിജശ്രേഷ്ഠന്മാര്‍ പറയുന്നതൊക്കെ ഞാനും ചെയ്തു കൊള്ളാം. ശുഷ്കമോ ആര്‍ദ്രമോ ആയ വസ്തുക്കള്‍ കൊണ്ടോ, കല്ല്, മരം എന്നീ വസ്തുക്കള്‍ കൊണ്ടോ ശസ്ത്രാസ്ത്രങ്ങള്‍ കൊണ്ടോ രാവിലും പകലിലും ഞാന്‍ ഇന്ദ്രാദി ദേവന്മാര്‍ക്കു വദ്ധ്യനാകരുത്‌. അങ്ങനെ ആണെങ്കില്‍ ഞാന്‍ ശക്രനുമായി സന്ധി ചെയ്യാം.

മഹര്‍ഷിമാര്‍ അങ്ങനെയാകട്ടെ എന്നു സമ്മതിച്ചു. അങ്ങനെ വൃത്രനും ഇന്ദ്രനുമായി സന്ധിയായി. ആ സന്ധി കഴിഞ്ഞപ്പോള്‍ വൃത്രന്‍ സന്തോഷഭരിതനായി. എപ്പോഴും ശക്രനും വൃത്രനും യോജിച്ചു സന്തോഷിച്ചു കഴിഞ്ഞു. വൃത്രനെ കൊല്ലുവാന്‍ വേണ്ട ഉപായങ്ങളും ഇന്ദ്രന്‍ ചിന്തിച്ചു കൊണ്ടിരുന്നു. ഭയത്തോടു കൂടി തന്നെയാണ്‌ ഇന്ദ്രന്‍ പഴുതു നോക്കി പാര്‍ത്തിരുന്നത്‌. ഒരു ദിവസം കടല്‍വക്കത്തു വച്ച്‌ ഇന്ദ്രന്‍ വൃത്രനെ കണ്ടുമുട്ടി. സന്ധ്യാകാലമടുത്ത അതിക്രൂരമായ മുഹൂര്‍ത്തത്തിലാണ്‌ കണ്ടുമുട്ടിയത്‌. ഈ സമയത്ത്‌ ഇന്ദ്രന്‍ ആ മഹാത്മാവിന്റെ വരത്തെപ്പറ്റി ഓര്‍ത്തു: "ഇതാ രൗദ്രയായ സന്ധ്യയടുക്കുന്നു. രാവുമല്ല, പകലുമല്ല സമയം! എന്റെ സര്‍വ്വസ്വഹരനായ ശത്രുവാണ്‌ വൃത്രന്‍. ഈ മഹാകായനായ ബലിഷ്ഠനെ ചതിച്ചു കൊല്ലാന്‍ പറ്റിയ സമയമാണിത്‌. അവനെ കൊന്നില്ലെങ്കില്‍ എനിക്ക്‌ ഒരിക്കലും ശ്രേയസ്സുണ്ടാകുന്നതല്ല".

ഇപ്രകാരം ചിന്തിച്ചതിന് ശേഷം ഇന്ദ്രന്‍ വിഷ്ണുദേവനെ ധ്യാനിച്ചു. അപ്പോള്‍ മല പോലെ ഒരു നുരക്കട്ട സമുദ്രത്തില്‍ പൊങ്ങി വരുന്നതായി കണ്ടു. ഇന്ദ്രന്‍ചിന്തിച്ചു; "ഈ നുരക്കട്ടയെന്താണ്‌? ശുഷ്കമാണോ? അല്ല. ആര്‍ദ്രമാണോ? അല്ല. ശസ്ത്രമാണോ? അല്ല. ഇതെടുത്ത്‌ ഈ സമയത്ത്‌ വൃത്രനെ എറിയുക. എന്നാൽ അവന്‍ ഉടനെ ചത്തു പോകും". സവജ്രമായ നുരയെടുത്ത്‌ ഇന്ദ്രന്‍ വൃത്രന്റെ നേരെ എറിഞ്ഞു. നുരയില്‍ പ്രവേശിച്ച്‌ വിഷ്ണു വൃത്രനെ കൊന്നു. വൃത്രന്‍ മരിച്ചപ്പോള്‍ ഇരുട്ടു നീങ്ങി ദിക്കുകളൊക്കെ പ്രകാശിച്ചു. സുഖമായ കാറ്റുവീശി. നാട്ടുകാരൊക്കെ സന്തോഷിച്ചു. പിന്നീട്‌ ദേവന്മാരും, ഗന്ധര്‍വ്വന്മാരും, യക്ഷന്മാരും, രക്ഷസ്സുകളും, അഹികളും, മുനിമാരും, ദേവരാജനെ സ്തുതിച്ചു. എല്ലാവരും കൈകൂപ്പുന്ന ആ ദേവരാജാവ്‌ എല്ലാവര്‍ക്കും ശാന്തി നല്കി. ശത്രുവിനെ നശിപ്പിച്ചതിന് ശേഷം ഇന്ദ്രന്‍ ദേവകളോടു കൂടി സന്തോഷിച്ചു. ദേവഭീഷണനായ വൃത്രാസുരനെ കൊന്നതിന് ശേഷം വിശ്വശ്രേഷ്ഠനായ ഇന്ദ്രന്‍ വിഷ്ണുവിനെ പൂജിച്ചു. ത്രിശിരസ്സിനെ കൊന്നതു കാരണം ബ്രഹ്മഹത്യ ബാധിച്ച ഇന്ദ്രന്‍ ലോകത്തിന്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയില്‍ ചെന്ന്‌ ബോധമില്ലാത്തവനായി പ്രതിച്ഛന്നനായി ആരും കാണാതെ, ഒന്നും അറിയാത്ത നിലയില്‍ കിടപ്പായി. വെള്ളത്തില്‍ പിടയുന്ന പാമ്പിനെ പോലെ ഇന്ദ്രന്‍ ഒളിച്ചു പാര്‍ത്തു. ഇപ്രകാരം ബ്രഹ്മഹത്യാ പാപം ഏറ്റ്‌ ഇന്ദ്രന്‍ നശിച്ചപ്പോള്‍ വൃക്ഷങ്ങള്‍ നശിച്ച്‌, കാടുകള്‍ ഉണങ്ങി ലോകം മുഴുവന്‍ നശിച്ചതു പോലെ ആയിത്തീര്‍ന്നു. നദിയിലെ ഒഴുക്കു നിൽക്കുകയും ക്രമേണ വെള്ളം വറ്റിപ്പോകുകയും ചെയ്തു. കുളം മുതലായ ജലാശയങ്ങളെല്ലാം വറ്റി വരണ്ടു. ഇന്ദ്രന്റെ അഭാവത്തില്‍ മഴയില്ലാത്തതു കൊണ്ട്‌ നാട്ടിലൊക്കെ ക്ഷോഭമായി. ദേവകളൊക്കെ ഭയപ്പെട്ടു. ഋഷിമാരും ഭയാക്രാന്തരായി. രാജാക്കളില്ലാതായി. ലോകം ദുഃഖത്തില്‍ മുഴുകി. ദേവന്മാര്‍ പറയുവാന്‍ തുടങ്ങി: "ഇനി നമ്മള്‍ക്ക്‌ രാജാവാരാണ്‌? സ്വര്‍ഗ്ഗത്തില്‍ ദേവര്‍ഷിവരന്മാരും, ദേവ രാജാവുമില്ലാതെ ദേവരാജ്യം ലഭിക്കണമെന്ന ആഗ്രഹം തന്നെ ആര്‍ക്കും ഇല്ലാതായിത്തീര്‍ന്നു".

11. ഇന്ദ്രാണിയുടെ ഭയം - ശല്യന്‍ പറഞ്ഞു: മുനിമാരും, ദേവകളും സ്വര്‍ഗ്ഗത്തിന്റെ നായകന്മാരും ഈ സന്ദര്‍ഭത്തില്‍ കൂടിയാലോചന നടത്തി. ഇന്ദ്രന്‍ പോയപ്പോള്‍ സ്വര്‍ഗ്ഗലോകം അനാഥമായി പോകരുതെന്നു കരുതി അവരെല്ലാവരും കൂടി തേജസ്വിയും, യശസ്വിയും, ധര്‍മ്മനിഷ്ഠനുമായ നഹുഷന്റെ അടുത്തു ചെന്ന്‌ ദേവരാജാഭിഷേചം ഏല്‍ക്കണമെന്ന് അഭൃര്‍ത്ഥിച്ചു. നഹുഷന്‍ അവരുടെ അപേക്ഷ കേട്ടപ്പോള്‍ തന്റെ ഹിതം ചിന്തിച്ച്‌ ആ മുനിമാരോടും പിതൃക്കളോടും ഇപ്രകാരം പറഞ്ഞു: ഹേ തപോധനന്മാരേ, പിതൃക്കളേ. ഞാന്‍ ദുര്‍ബ്ബലനാണ്‌. എനിക്കു നിങ്ങളെ ഭരിക്കുവാനുള്ള ശക്തിയില്ല. ബലവാനല്ലേ രാജാവാകേണ്ടത്‌? ആ മഹത്തായ ബലം ശക്രനിലല്ലേയുള്ളു". ഇപ്രകാരം നഹുഷന്‍ പറഞ്ഞപ്പോള്‍ ഋഷിമാര്‍ തുടങ്ങിയ ദേവന്മാര്‍ അവനോടു പറഞ്ഞു: "ഞങ്ങളുടെ തപോബലത്തെ കൈക്കൊണ്ട്‌ ഭവാന്‍ സ്വര്‍ഗ്ഗരാജ്യം വാണാലും! രാജാവ്‌ ഇല്ലാത്തതു കൊണ്ട്‌ ഞങ്ങള്‍ പരസ്പരം ഭയപ്പെട്ടാണ്‌ കഴിയുന്നത്‌. അതു കൊണ്ട്‌ അഭിഷേകം കൈക്കൊണ്ട്‌ ഭവാന്‍ ദേവരാജാവാകണം. ദേവദാനവ യക്ഷന്മാര്‍, മുനിമാര്‍, രാക്ഷസന്മാര്‍, പിതൃഗന്ധര്‍വ്വ ഭൂതങ്ങള്‍ എന്നിവരെ ഭവാന്‍ സ്വര്‍ഗ്ഗത്തില്‍ സംരക്ഷിച്ചു കൊള്ളുക!".

ഇപ്രകാരം പറഞ്ഞ്‌ അദ്ദേഹത്തെ സമ്മതിപ്പിച്ച്‌ അഭിഷേകം നടത്തി നഹുഷനെ വാനവന്മാരുടെ ഇന്ദ്രനാക്കി വാഴിച്ചു. സര്‍വ്വലോകേശനായി നഹുഷന്‍ ധര്‍മ്മത്തെ മുന്‍നിര്‍ത്തി സ്വര്‍ഗ്ഗലോകം വാണു. സുദുര്‍ല്ലഭമായ വരം നേടി ദേവരാജാവായ നഹുഷന്‍ ധര്‍മ്മാത്മാവായി സ്വര്‍ഗ്ഗം പാലിച്ച്‌ ക്രമേണ കാമാത്മാവായി തീര്‍ന്നു. സ്വഭാവത്തില്‍ മാറ്റം വന്ന നഹുഷന്‍ ക്രീഢാലോലനായി. ദേവോദ്യാനത്തിലും, നന്ദനോപവനത്തിലും, കൈലാസ പര്‍വ്വതത്തിലും, ഹിമവല്‍ പര്‍വ്വതത്തിലും, മന്ദരപര്‍വ്വതത്തിലും, ശ്വേതപീര്‍വ്വതം, മഹേന്ദ്രപര്‍വ്വതം, മലയപര്‍വ്വതം, പൊയ്ക, പുഴ, സമുദ്രം എന്നീ സ്ഥലങ്ങളിലുമൊക്കെ അപ്സരസ്ത്രീകളോടും ദേവകന്യകമാരോടും ഇടചേര്‍ന്നു ദേവരാജാവായ നഹുഷന്‍ പലമാതിരി ക്രീഡിച്ചു. പലതരം ദിവ്യകഥകള്‍ കര്‍ണ്ണാനന്ദകരമായി കേട്ടും, സര്‍വ്വവിധം വാദ്യങ്ങളും ഗീതങ്ങളും ആസ്വദിച്ചും ദിനങ്ങള്‍ ആനന്ദകരമായി കഴിച്ചു. വിശ്വാവസു, നാരദന്‍, ഗന്ധര്‍വ്വന്മാര്‍, അപ്സരസ്സുകൾ ഉടല്‍ പൂണ്ട ആറ്‌ ഋതുക്കള്‍ ഇവരൊക്കെ ആ സുര്രേന്ദ്രനെ ഉപാസിച്ചു. സൗരഭ്യ വാഹിനിയായ മന്ദമാരുതന്‍ യഥാസുഖം വീശി. ഇങ്ങനെ ദിവ്യമായ സുഖങ്ങള്‍ അനുഭവിച്ചു സുഖിച്ചു കൊണ്ടിരിക്കെ ദുഷ്ടനായ നഹുഷന്‍ ഒരു ദിവസം യദൃച്ഛയാ ശക്രപത്നിയായ ശചീദേവിയെ കണ്ടു.. ശചിയെ കണ്ട നഹുഷന്‍ തന്റെ സഭാവാസികളോടു പറഞ്ഞു: "ഇന്ദ്രന്റെ പത്നിയായ ദേവി എന്തു കൊണ്ട്‌ എന്നോടു കൂടി സമ്മേളിക്കുന്നില്ലാ? ഞാന്‍ ദേവന്മാര്‍ക്കെല്ലാം ഇന്ദ്രനായിരിക്കെ, ലോകങ്ങള്‍ക്കൊക്കെ ഈശ്വരനായിരിക്കെ, ശചീദേവി എന്തു കൊണ്ട്‌ എന്നെ പ്രാപിക്കുന്നില്ല? ഇത്‌ അയുക്തമാണ്‌! ഉടനെ ശചിദേവി എന്റെ ഗൃഹത്തിലെത്തണം".

ഈ വാക്കു കേട്ട്‌ ദേവി ദുഃഖത്തോടെ ബൃഹസ്പതിയെ ചെന്നു കണ്ടു പറഞ്ഞു: "മുനേ, എന്നെ നഹുഷനില്‍ നിന്നു രക്ഷിക്കണേ! ഭവാനല്ലാതെ എനിക്കു ശരണം വേറെയില്ല. ബ്രഹ്മന്‍, ഭവാന്‍ പറയാറില്ലേ നീ സര്‍വ്വലക്ഷണങ്ങളും തികഞ്ഞവളാണ്‌. ദേവേന്ദ്രന്റെ പട്ടമഹിഷി! ഏറ്റവും സുഖയോഗ്യയായി, സുമംഗലിയായി, പതിവ്രതയായി, ഏകപത്നിയായി സുചിരം വാഴുക!" എന്ന്. ഭവാന്‍ എന്നെ പണ്ട്‌ അനുഗ്രഹിച്ച ആ വാക്ക്‌ സത്യമാക്കേണമേ! ഭഗവാനേ, ഭവാന്‍ പാഴ്വാക്കുകള്‍ പറയാറില്ലല്ലോ. ഭവാന്‍ പറഞ്ഞ വാക്കുകള്‍ സത്യമാക്കിയാലും. ഇപ്രകാരം ഭയചകിതയായി പറയുന്ന ഇന്ദ്രാണിയോട്‌ ബൃഹസ്പതി പറഞ്ഞു: "ദേവീ, നിന്നോടു ഞുന്‍ പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും സത്യമാകും. ദേവരാജാവായ ഇന്ദ്രനെ നീ ഉടനെ കാണുവാന്‍ ഇടയാകും. ഭവതി നഹുഷനെ ഭയപ്പെടേണ്ട. ഞാന്‍ ഈ പറയുന്ന വാക്ക്‌ സത്യമാണ്‌. അധികം താമസിക്കാതെ ഞാന്‍ ഭവതിയെ ഇന്ദ്രനോടു ചേര്‍ക്കുന്നതാണ്‌. ഇങ്ങനെ ഇന്ദ്രാണിയെ ബൃഹസ്പതി സമാശ്വസിപ്പിച്ചു. ഈ വൃത്താന്തം അറിഞ്ഞപ്പോള്‍ നഹുഷന്‍ കോപിച്ചു. ഇന്ദ്രാണി അംഗിരസ്സിനെ ശരണം പ്രാപിച്ചതു കേട്ട്‌ നഹുഷന്‍ വല്ലാതെ ക്രുദ്ധനായി തീര്‍ന്നു.

12. ഇന്ദ്രാണി നഹുഷനോട്‌ കാലാവധി യാചിക്കുന്നു - ശല്യന്‍ പറഞ്ഞു: മുനിമാരും ദേവകളും ക്രുദ്ധനായ നഹുഷനെ കണ്ടു. കോപത്താല്‍ ഉഗ്രരൂപനായ നഹുഷനോട്‌ ദേവകള്‍ പറഞ്ഞു: "ഹേ, ദേവ രാജാവേ, ക്രോധിക്കാതിരിക്കുക. ഭവാന്‍ കോപിച്ചാല്‍ കിന്നരാസുര ഗന്ധര്‍വ്വ ഉരഗങ്ങളെല്ലാം ഭയപ്പെട്ടു പോകും. ഹേ, സാധോ, ഭവാന്‍ കോപം വെടിഞ്ഞാലും. ഭവാദൃശന്മാര്‍ ഒരിക്കലും കോപിക്കയില്ല. ശചീദേവി പരന്റെ ഭാര്യയല്ലേ? ഹേ, സുരേശ്വര! പ്രസാദിച്ചാലും. ഭവാന്‍ പരസ്ത്രീ സംഗത്തില്‍ നിന്നു മനസ്സിനെ പിന്‍തിരിച്ചാലും. ഭവാന്‍ ധര്‍മ്മത്താല്‍ ദേവേശനാണല്ലോ. വിശ്വം മുഴുവന്‍ സംരക്ഷിക്കുക! ഭവാന് മംഗളം ഭവിക്കും!".

ഇപ്രകാരം ദേവകളും ഋഷിമാരും പറഞ്ഞ ഹിതോപദേശങ്ങളൊനും കാമമോഹിതനായ നഹുഷന്‍ സ്വീകരിച്ചില്ല. ഇതു കേട്ട സുരന്മാരോട്‌ സുരാധിപനായ നഹുഷന്‍ ഇപ്രകാരം ചോദിച്ചു: "എടോ, ദേവന്മാരേ, ഞാനൊന്നു ചോദിക്കട്ടെ! പണ്ട്‌ മുനിപത്നിയായ അഹല്യയെ ഇന്ദ്രന്‍ ബലാല്‍ പ്രാപിക്കുവാൻ ഒരുങ്ങിയപ്പോള്‍ എന്തേ, നിങ്ങള്‍ തടുക്കാതിരുന്നത്‌? അന്ന്‌ ഭര്‍ത്താവ് ഇരിക്കുമ്പോഴല്ലേ അവന്‍ അതിന് മുതിര്‍ന്നത്‌? പണ്ട് ഇന്ദ്രന്‍ പല നൃശംസ കര്‍മ്മങ്ങളും ചെയ്തിട്ടുണ്ട്‌. ധര്‍മ്മം തെറ്റി പല ചതികളും ചെയ്തിട്ടുണ്ട്‌. അന്നൊക്കെ നിങ്ങൾ എവിടെ ആയിരുന്നു? എന്തു കൊണ്ട്‌ തടുത്തില്ലാ? എന്നോടു മാത്രം എന്താണിങ്ങനെ? ഞാന്‍ പറയുന്നു ദേവി എന്നോടു ചേരണം; അല്ലാതെ പറ്റില്ല. എനിക്ക്‌ അവളെ കിട്ടിയേ പറ്റു! അവള്‍ക്ക്‌ അതു നല്ലതാണ്‌. നിങ്ങള്‍ക്കും അതുകൊണ്ട് നന്മ ഭവിക്കും!".

ദേവകള്‍ പറഞ്ഞു; ഹേ, ദിവസ്പതേ! സ്വര്‍ഗ്ഗനാഥാ! ഞങ്ങള്‍ ഭവാന്റെ ഇഷ്ടപ്രകാരം ഇന്ദ്രാണിയെ കൊണ്ടു വരാം. ഹേ! വീരാ! ക്രോധം കളഞ്ഞാലും. സ്വര്‍ഗ്ഗനാഥാ, ഭവാന്‍ പ്രസാദിച്ചാലും!

ശല്യന്‍ പറഞ്ഞു: അവനോട്‌ ഇപ്രകാരം മുനിമാരും വാനവന്മാരും പറഞ്ഞ്‌ ബൃഹസ്പതിയുടെ അടുത്തു ചെന്ന്‌ ശചിക്ക്‌ അഹിതമായ കാര്യം പറയുവാന്‍ തുടങ്ങി: ഹേ, വിപ്രാ! ശചീദേവി ഭവാന്റെ ഗൃഹത്തില്‍ ശരണം പ്രാപിച്ച വര്‍ത്തമാനം ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു. ഭവാന്‍ അഭയം നല്‍കിയെന്ന്‌ ഞങ്ങളറിഞ്ഞു. മഹാദ്യുതേ, ദേവഗന്ധര്‍വ്വ മുനികളായ ഞങ്ങള്‍ ഭവാന്റെ മുമ്പില്‍ കരുണയ്ക്കായി അപേക്ഷിക്കുന്നു. ഭവാന്‍ ശചീദേവിയെ നഹുഷന് വിട്ടു കൊടുത്താലും. നഹുഷന്‍ ശക്രനേക്കാള്‍ ശ്രേഷ്ഠനും, ദേവന്മാരുടെ രാജാവുമായ തേജോരൂപിയാണ്‌. വരവര്‍ണ്ണിനിയായ ശചീദേവി അവനെ വരനായി വരിച്ചു കൊള്ളട്ടെ! നഹുഷന്‍ ശക്രനേക്കാള്‍ ശ്രേഷ്ഠനായ ശ്രീമാനാണ്‌.

ഇപ്രകാരം ദേവന്മാരും ദേവര്‍ഷിമാരും പറയുന്നതു കേട്ടപ്പോള്‍ ശചീദേവി കണ്ണുനീര്‍ വാര്‍ത്ത്‌ ബൃഹസ്പതിയോടു പറഞ്ഞു: ദേവര്‍ഷി സത്തമ! നഹുഷന്‍ എനിക്കു ഭര്‍ത്താവാകേണ്ടാ. മഹര്‍ഷേ, ഭവാനെ ശരണം പ്രാപിച്ച എന്നെ രക്ഷിക്കണേ!

ബൃഹസ്പതി പറഞ്ഞു: എടോ, ഇന്ദ്രാണീ! ഞാനൊരിക്കലും ശരണാഗതരെ ഉപേക്ഷിക്കുകയില്ല. സത്യധര്‍മ്മങ്ങള്‍ വിടാത്ത മാന്യ, നിന്നെ ഞാന്‍ വെടിയുകയില്ല. ഞാനൊരു വിപ്രനാണ്‌. അകൃത്യം ഒരിക്കലും ഞാന്‍ ചെയ്യുകില്ല. വിശേഷാല്‍ ഞാന്‍ ധര്‍മ്മജ്ഞനും, സത്യസന്ധനും, ധര്‍മ്മശാസ്ത്രജ്ഞനുമാണ്‌. ദേവകളുടെ ഈ അപേക്ഷ ഞാന്‍ കൈക്കൊള്ളുന്നില്ല. ദേവമുഖ്യന്മാരേ, നിങ്ങള്‍ വന്ന വഴിക്കു പൊയ്ക്കൊള്ളുവിന്‍! പണ്ട്‌ ഈ വിഷയത്തെക്കുറിച്ച്‌ ബ്രഹ്മാവു പറഞ്ഞത്‌ ഞാന്‍ നിങ്ങളോടു പറയാം; പേടിച്ചു ശരണം പ്രാപിച്ച ഒരുത്തനെ ശത്രുവിന് പിടിച്ചു കൊടുക്കുന്നവന് വേണ്ട കാലത്തു വിത്തു വിളയുകയില്ല. വേണ്ട കാലത്തു മഴ കിട്ടുകയില്ല. അവന് രക്ഷകിട്ടേണ്ട കാലത്ത്‌ എങ്ങു നിന്നും രക്ഷ കിട്ടുകയുമില്ല. അവന്റെ ധനമൊക്കെ വെറുതെ നശിച്ചു പോകും. അവന്‍ ദുര്‍ബ്ബലചിത്തനും, നഷ്ടചേഷ്ടനുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു പതിക്കുകയും ചെയ്യും. ഭീതനായി ശരണം പ്രാപിച്ചവനെ കൈ വിട്ടു കളയുന്നവന്റെ ഹവ്യം ദേവന്മാര്‍ സ്വീകരിക്കുകയില്ല. അവന്റെ പ്രജകള്‍ അകാലത്തില്‍ മരിക്കും. പിതൃക്കള്‍ അവനില്‍ നിന്ന് അകന്നു പോകും. ഭയപ്പെട്ട്‌ ശരണം പ്രാപിച്ചവനെ ശത്രുവിന് ഏല്പിച്ചാല്‍ അവനെ ഇന്ദ്രാദി ദേവന്മാര്‍ വജ്രത്തിന് ഇരയാക്കും. ബ്രഹ്മാവിന്റെ ഈ ഉപദേശം ദേവന്മാരേ, നിങ്ങള്‍ ഗ്രഹിക്കുവിന്‍. ഞാന്‍ ശചീദേവിയെ നിങ്ങള്‍ക്കു വിട്ടു തരികയില്ല. ശക്രന്റെ പ്രിയമഹിഷിയും ലോകവിശ്രുതയുമായ ഇന്ദ്രാണിക്ക്‌ ഏതാണോ ഹിതം അതു തന്നെയാണ്‌ എനിക്കും ഹിതമായിട്ടുള്ളത്‌. ഞങ്ങള്‍ക്കു ഹിതം ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ അതിനാണ്‌ നിങ്ങള്‍ ശ്രമിക്കേണ്ടത്‌. ശചിയെ ഞാന്‍ വിട്ടു തരികയില്ല.

ശലൃന്‍ പറഞ്ഞു: ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ദേവന്മാരും ഗന്ധര്‍വ്വന്മാരും, ബൃഹസ്പതിയോടു ചോദിച്ചു: ഹേ, ബൃഹസ്പതേ, ഇനി ഇതിലെന്താണു കൗശലം ? ഭവാന്‍ അതിനെപ്പറ്റി ചിന്തിച്ചാലും!

ബൃഹസ്പതി പറഞ്ഞു: ശചീദേവി ചെന്ന്‌ നഹുഷനോടു ഒരു കാലാവധി അപേക്ഷിക്കട്ടെ! അത്‌ ഇന്ദ്രാണിക്കെന്ന പോലെ നമ്മള്‍ക്കും ഹിതമാകും. വിഘ്നങ്ങള്‍ നിറഞ്ഞതാണല്ലോ കാലം. കാലാവധി കിട്ടിയാല്‍ അതിന്നിടയ്ക്കു കാലം എന്തെല്ലാം സംഭവിപ്പിക്കുകയില്ലാ? കാലത്തിന്റെ ഗതി കാലത്തിന് മാത്രമേ അറിയുവാനൊക്കൂ! അല്ലാതെ നഹുഷനോട്‌ എതിര്‍ക്കുക സാദ്ധ്യമല്ല. അവന്‍ വരത്താല്‍ ശക്തനും ഗര്‍വ്വിയുമായി തീര്‍ന്നിരിക്കയാണ്‌.

ശല്യന്‍ പറഞ്ഞു. ബൃഹസ്പതി ഇപ്രകാരം പറഞ്ഞപ്പോള്‍ ദേവന്മാര്‍ പ്രീതരായി ഇപ്രകാരം പറഞ്ഞു: ബ്രഹ്മന്‍! ഭവാന്‍ വാനവര്‍ക്കൊക്കെ ഹിതമായ നന്മയാണ്‌ ഉപദേശിച്ചത്‌. ഈ കാര്യം പറഞ്ഞ്‌ ഭവാന്‍ ദേവിയെ പ്രസാദിപ്പിച്ചാലും!

പിന്നെ അഗ്നി മുതലായ ദേവന്മാര്‍ ലോകഹിതത്തിനായി ഇപ്രകാരം പറഞ്ഞു: ദേവി, ഭവതിയാണല്ലോ ചരാചരമായ ഈ ജഗത്തൊക്കെ ഭരിക്കുന്നത്‌. പതിവ്രതയും സത്യവതിയുമായ ഭവതി ദേവഹിതത്തിനായി നഹുഷന്റെ അടുക്കല്‍ പോയി വന്നാലും. ഭവതിയെ കാമിക്കുന്ന ആ പാപാത്മാവ്‌ വേഗത്തില്‍ നശിക്കും. സുരാധിപത്യം ശക്രന് തന്നെ ലഭിക്കുകയും ചെയ്യും.

ഇപ്രകാരം ദേവന്മാര്‍ പറഞ്ഞപ്പോള്‍ കാര്യം നേടുന്നതിന് വേണ്ടി ഘോരനായ നഹുഷന്റെ മുമ്പില്‍ ശചീദേവി ലജ്ജാവനതഭാവത്തോടെ എത്തി. രുപം, യവനം എന്നിവ ചേര്‍ന്നു വിളങ്ങുന്ന ദേവിയെ കണ്ടപ്പോള്‍ നഹുഷന്‍ ഫര്‍ഷിച്ചു. കാമത്താല്‍കരള്‍കെട്ട ആ ദുര്‍ബുദ്ധി ശചീദേവിയെ കണ്ണെടുക്കാതെനോക്കി നിന്നു സന്തോഷിച്ചു.

13. ഉപശ്രുതിയാചനം - ശല്യന്‍ കഥ തുടര്‍ന്നു; ദേവനായകനായ നഹുഷന്‍ സസന്തോഷം ശചിയോടു പറഞ്ഞു; എടോ, സുന്ദരീ! നീ എന്തു വിചാരിക്കുന്നു? ഞാന്‍ മൂന്നു ലോകത്തിനും നായകനായ ഇന്ദ്രനാണ്‌. എടോ, വരവര്‍ണ്ണിനീ, നീ എന്നെ വരനായി വരിക്കുക! ഇപ്രകാരം നഹുഷന്‍ പറഞ്ഞ വാക്ക്‌ പതിവ്രതയായ ശചീദേവി കേട്ടപ്പോള്‍ കാറ്റേറ്റ കദളി വാഴ പോലെ നടുങ്ങി വിറച്ചു പോയി. അവള്‍ ബ്രഹ്മാവിനെ കൈതൊഴുത്ശി രസ്സു കുമ്പിട്ടു നിന്നു. ആ നില്പില്‍ നിന്നു കൊണ്ട്‌ അവള്‍ ദേവരാജാവായ നഹുഷനോടു പറഞ്ഞു: "ഹേ, സുരനാഥാ, ഭവാന്‍ അല്പം കാലാവധി എനിക്കു തരണം. ശക്രന്‍ ജീവിച്ചിരിപ്പുണ്ടോ? എവിടെയാണ്‌, എന്താണ്‌ സ്ഥിതി എന്നൊന്നും എനിക്കറിവില്ല! ഈ തത്വം അന്വേഷിച്ചറിഞ്ഞതിന് ശേഷം യാതൊരു വിവരവും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ഭവാനോട്‌ ചേര്‍ന്നു കൊള്ളാം. ഞാന്‍ ഈ പറഞ്ഞതു സത്യമാണ്‌!" ഇന്ദ്രാണി ഇപ്രകാരം പറഞ്ഞപ്പോള്‍ നഹുഷന്‍ സംപ്രീതനായി.

നഹുഷന്‍ പറഞ്ഞു: എടോ സുശ്രോണീ, നീ പറഞ്ഞതു പോലെ തന്നെയാകട്ടെ! നീ നിന്റെ ഭര്‍ത്താവ്‌ എവിടെ പോയെന്ന്‌ അറിഞ്ഞു വരിക. എന്നോടു ചെയ്ത സത്യം വിസ്മരിക്കരുത്‌.

ഇങ്ങനെ പറഞ്ഞ്‌ നഹുഷന്‍ അവളെ വിട്ടയച്ചു. അവള്‍ ക്ഷണത്തില്‍ ബൃഹസ്പതിയുടെ ഗൃഹത്തിലേക്കു ചെന്നു. അവള്‍ പറഞ്ഞതു കേട്ട്‌ അഗ്നി മുതലായ ദേവകള്‍ ശക്രന്‍ എവിടെ പോയെന്ന്‌ ഏകാഗ്രരായി ചിന്തിക്കുവാന്‍ തുടങ്ങി. ദേവദേവനോടും വിഷ്ണുവിനോടും അവര്‍ കൂടി ചേര്‍ന്ന്‌ ആലോചന നടത്തി. അവര്‍ ഉദ്ധിഗ്നരായി വിഷ്ണുവിനോടു പറഞ്ഞു: "ദേവന്മാരുടെ ഈശ്വരനായ ഇന്ദ്രന്‍ ബ്രഹ്മഹത്യാ ബാധയാല്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പൂര്‍വ്വദേവനും ജഗന്നാഥനുമായ ഭവാനല്ലാതെ ഞങ്ങള്‍ക്കു യാതൊരാശ്രയവുമില്ല. എല്ലാ ലോകവും കാത്തു രക്ഷിക്കുവാന്‍ ഭവാന്‍ വിഷ്ണുവായി നിലകൊള്ളുന്നു. അങ്ങയുടെ വീരൃത്താലാണല്ലേോ വാസവന്‍ വൃത്രനെ കൊന്നു ബ്രഹ്മഹത്യാ പാപം നേടിയത്‌. മൂടലില്‍പ്പെട്ടു മറഞ്ഞിരിക്കുന്ന അവന്ഭവാന്‍ മോക്ഷം നല്കിയാലും".

ആ ദേവന്മാര്‍ പറഞ്ഞ വാക്കു കേട്ട്‌ വിഷ്ണു പറഞ്ഞു: ശക്രന്‍ എന്നെ യജിക്കട്ടെ! എന്നാൽ ഞാന്‍ അവനെ രക്ഷപ്പെടുത്താം. പുണ്യമായ അശ്വമേധത്താല്‍ എന്നെ യജിക്കുന്നതായാല്‍ പാകശാസനന്‍ വീണ്ടും നിര്‍ഭയനാകും. ദേവേന്ദ്രത്വം വീണ്ടും ലഭിക്കുകയും ചെയ്യും: ദുരാശയനായ നഹുഷന്‍ സ്വകര്‍മ്മം കൊണ്ടു തന്നെ നാശത്തെ പ്രാപിക്കുകയും ചെയ്യും. ഒട്ടുകാലം കൂടി ദേവകളേ, നിങ്ങള്‍ പൊറുക്കുവിന്‍! എല്ലാം ശരിപ്പെടും! പീയൂഷം പോലെയുള്ള വിഷ്ണുവിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ആചാര്യന്മാരും ഋഷിമാരും ദേവകളും ചേര്‍ന്നു ശക്രന്‍ ഭയപ്പെട്ടു പാര്‍ക്കുന്ന സ്ഥലത്തു ചെന്നു. മഹാത്മാവായ മഹേന്ദ്രന് വേണ്ടി അശ്വമേധ മഹാമഖം ആരംഭിച്ചു. ബ്രഹ്മഹത്യാ പാപം ഇന്ദ്രനില്‍നിന്ന്‌ അവിടെ വെച്ചു മോചിപ്പിച്ചു. ആ ബ്രഹ്മഹത്യാ പാപം അഞ്ചായി പങ്കു വെച്ച്‌ മാമരം, പുഴ, പര്‍വ്വതം, മദ്യം, പെണ്ണ്‌ എന്നിവയ്ക്കായി നല്കി. ഇങ്ങനെ തന്നില്‍ കുടികൊണ്ട ബ്രഹ്മഹത്യാ പാപം പങ്കു വെച്ച്‌ ഭൂതങ്ങളില്‍ സമര്‍പ്പിച്ച ശേഷം ബാധയൊക്കെ നീങ്ങി പാപങ്ങളൊക്കെ പോയി വാസവന്‍ ആത്മവാനായി പ്രശോഭിച്ചു. അങ്ങനെ സ്വസ്ഥാനത്തേക്കു കയറി ചെല്ലുന്ന വാസവന്‍ തന്റെ സ്ഥാനത്തിരിക്കുന്ന വരബലപ്രതാപിയും ദുഷ്പ്രധര്‍ഷനുമായ നഹുഷനെ കണ്ടതോടു കൂടി, അവന്‍ തന്റെ സര്‍വ്വതേജസ്സും വരബലത്താല്‍ നോട്ടം കൊണ്ടു തന്നെ, അപഹരിച്ചു കളയുമെന്നുള്ള ഭയത്താല്‍, വീണ്ടും ഓടിയൊളിച്ചു. ആരും കാണാതെ കാലം സമാഗതമാകുന്നതു കാത്തു കൊണ്ട്‌ സഞ്ചാരിയായി തീര്‍ന്നു. ശക്രന്‍ വീണ്ടും നശിച്ചതു കണ്ട്‌ ശചീദേവി "അയ്യോ! നാഥാ, ഭവാന്‍ എവിടെ പോയി", എന്നു ദുഃഖാര്‍ത്തയായി മുറവിളികൂട്ടി. ദാനം, ഹോമം, ഗുരുജനസേവ, പ്രീതി ഇവയൊക്കെ എനിക്കുണ്ടെങ്കില്‍, എനിക്കു സത്യമുണ്ടെങ്കില്‍, എനിക്ക്‌ ഏകഭര്‍ത്തൃത്വം വന്നു പുലരണം. പുണ്യയായും, ദിവ്യയായും ഉത്തരായണത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവിയായ രാത്രിയെ ഞാന്‍ കൂപ്പുന്നു! എന്റെ മനോരഥം സാധിക്കേണമേ! അവള്‍ ശുദ്ധയായി ഇപ്രകാരം നിശാദേവിയെ ഉപാസിച്ചു. പാതിവ്രതൃത്തെ പിടിച്ച്‌ അവള്‍ ഉപ്രശുതി ദേവിയോട് അഭൃയര്‍ത്ഥിച്ചു: എന്റെ നാഥന്‍ എവിടെ പോയെന്ന്‌ എനിക്കു കാണിച്ചു തരേണമേ! ഞാന്‍ സതൃമുള്ളവൾ ആണെങ്കില്‍, ഞാന്‍ പതിവ്രതയാണെങ്കില്‍, എന്റെ സത്യത്താല്‍ ഉപശ്രുതീ ദേവീ, സത്യം കാണിച്ചു തരേണമേ!

14. ഇന്ദ്രാണീന്ദ്രസ്തവം - ശല്യന്‍ പറഞ്ഞു: ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ ആ സതിയുടെ മുമ്പില്‍ ഉപശ്രുതി മൂര്‍ത്തിമതിയായി കാണപ്പെട്ടു. രൂപയൌവന യുക്തയായ ദേവിയെ കണ്ടപ്പോള്‍ ഇന്ദ്രാണി ഹര്‍ഷത്തോടെ പൂജിച്ച്‌ ഇപ്രകാരം പറഞ്ഞു: "എടോ വരാനനേ, നീആരാണ്‌? നീ ആരാണെന്ന് അറിയുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌?".

ഉപശ്രുതി പറഞ്ഞു: എടോ ഭാമിനി! ഞാന്‍ നിന്റെ സത്യത്താല്‍ നിന്റെ മുമ്പില്‍ പ്രതൃക്ഷയായ ഉപശ്രുതിയാണ്‌. നിന്റെ പാതിവ്രത്യം മൂലമാണ്‌ എന്നെ നിനക്കു കാണുവാന്‍ കഴിഞ്ഞത്‌. പതിവ്രതായോഗം, യമനിയമങ്ങള്‍ എന്നിവയാല്‍ നീ നിന്റെ ഭര്‍ത്താവിനെ കാണുവാന്‍ അര്‍ഹയാണ്‌. നിന്റെ വ്രതചര്യ മൂലം വൃത്രജിത്തായ നിന്റെ ഭര്‍ത്താവിനെ ഞാന്‍ കാണിച്ചു തരാം. വേഗം നടക്കു! സുരമുഖ്യനെ നീ കണ്ടെത്തും.

ഇങ്ങനെ പറഞ്ഞു ഉപശ്രുതിയുടെ കൂടെ ഇന്ദ്രാണി ഇറങ്ങി. ദേവാരണ്യവും, പല പല മലകളും കടന്ന്‌ ഹിമാദ്രിയുടെ വടക്കേ പാര്‍ശ്വ ഭൂമിയില്‍ ചെന്നെത്തി വളരെ യോജന വിസ്താരമുള്ള സമുദ്രത്തിലെത്തി. വളരെ വൃക്ഷങ്ങള്‍ വളര്‍ന്നു നിൽക്കുന്ന വലിയ തുരുത്തുകളിലും ചെന്നെത്തി. അവിടെ ഒരിടത്ത്‌ അനവധി പക്ഷികളോടു കൂടി നൂറു യോജന വിസ്താരത്തില്‍ പ്രശോഭിക്കുന്ന ഒരു ദിവ്യമായ സരസ്സു കണ്ടു. ആ മനോഹര ദിവ്യസരസ്സില്‍ പഞ്ചവര്‍ണ്ണങ്ങളിലുള്ള താമരകള്‍ വിടര്‍ന്നു വിലസുന്നു. അവയില്‍ മുരണ്ടു പറക്കുന്ന വണ്ടിന്‍ കൂട്ടങ്ങള്‍ പ്രശോഭിക്കുന്നു. ആ സരസ്സിന്റെ മദ്ധ്യത്തിലായി വലുതായ ഒരു താമരക്കൂട്ടം കണ്ടു. അതില്‍ വെളുത്തതും തണ്ടു നീണ്ടതുമായ ഒരു പത്മം കണ്ടു. പത്മനാളത്തെ പിളര്‍ന്ന്‌ ഉപശ്രുതി ഇന്ദ്രാണിയോടു കൂടി അതില്‍ കടന്നു. അപ്പോള്‍ ശതക്രതുവായ ഇന്ദ്രന്‍ താമരനൂലിന്റെ ഉള്ളില്‍ സൂക്ഷ്മരുപം പൂണ്ടിരിക്കുന്നതായിട്ടാണ്‌ കണ്ടത്‌. ദേവിയായ ഉപശ്രുതിയും, ഇന്ദ്രാണിയും അപ്രകാരം തന്നെ സൂക്ഷ്മരൂപത്തെ കൈക്കൊണ്ടു. അവിടെ വെച്ച്‌ ഇന്ദ്രനെ ഇന്ദ്രാണി പൂര്‍വ്വകര്‍മ്മങ്ങളെ അനുസ്മരിക്കുമാറു സ്തുതിച്ചു. സ്തുതികേട്ട്‌ ആ ദേവനായ പുരന്ദരന്‍ ശചീദേവിയോടു പറഞ്ഞു; "ഹേ, ദേവീ, നീ എന്തിനാണ്‌ ഇങ്ങോട്ടു വന്നത്‌? എന്നെ എങ്ങനെയാണ് അറിഞ്ഞത്‌?" പ്രിയന്റെ വാക്കു കേട്ടപ്പോള്‍ ശചീദേവി നഹുഷന്‍ പറഞ്ഞ വൃത്താന്തങ്ങള്‍ അറിയിച്ചു: "ദര്‍പ്പത്തോടു കൂടി ആ ദുഷ്ടബുദ്ധി എന്നോട്‌ അവനുമായി സംഗമിക്കേണമെന്ന്‌ ആവശ്യപ്പെട്ടു. ഗത്യന്തരം ഇല്ലാതായപ്പോള്‍ ഞാന്‍ കാലാവധി വാങ്ങിയിരിക്കയാണ്‌. എന്നെ ഭവാന്‍ രക്ഷിച്ചില്ലെങ്കില്‍ അവന്‍ എന്നെ ബലമായി പാട്ടിലാക്കും. അതു കൊണ്ടാണ്‌ ശക്രാ! ഞാന്‍ ഭവാന്റെ അരികത്തു വന്നത്‌. ഭവാന്‍ ആ പാപാത്മാവായ നഹുഷനെ കൊല്ലുക! സ്വന്തമായ ശരീരത്തെ ഭവാന്‍ പുറത്തേക്കു കാണിക്കുക. സ്വന്തമായ തേജസ്സു വീണ്ടെടുത്ത്‌ ഭവാന്‍ ദേവരാജ്യം ഭരിച്ചാലും".

15. ബൃഹസ്പതിയും അഗ്നിയുമായുള്ള സംവാദം - ശല്യന്‍ കഥ തുടര്‍ന്നു: ശചീദേവി ഇന്ദ്രനോട്‌ ഇപ്രകാരം പറഞ്ഞപ്പോള്‍ ഭഗവാന്‍ ഇന്ദ്രന്‍ ശചീദേവിയോടു പറഞ്ഞു: എടോ ശചീ! ഇപ്പോള്‍ വിക്രമിക്കുവാന്‍ പറ്റിയ കാലമല്ല. നഹുഷന്‍ ഇപ്പോള്‍ മഹാശക്തനാണ്‌. മുനിമാര്‍ ഹവ്യകവ്യങ്ങളാല്‍വളര്‍ത്തി എടുത്തവനാണ്‌ അവന്‍. ഞാന്‍ ഒരു ഉപായം ഭവതിയോടു പറയാം. അത്‌ ദേവീ, നീ ചെയ്യുക. ഈ സംഗതി ഗൂഢമായി വെക്കണം. ആരോടും പറഞ്ഞു പോകരുത്‌. അല്ലയോ സുമദ്ധ്യമേ! നീ ഒറ്റയ്ക്കു ചെന്ന്‌ നഹുഷനെ കണ്ടു പറയുക: "ജഗല്‍പ്പതേ!! ഭവാന്‍ ദിവ്യര്‍ഷികള്‍ ചുമക്കുന്ന പല്ലക്കില്‍ കയറി എന്റെ സമീപത്തേക്കു വരിക! എന്നാൽ ഞാന്‍ സന്തോഷിച്ച്‌ ഭവാന്റെ അധീനത്തിലാകാം എന്നു നീ പറയുക".

ഇപ്രകാരം ഇന്ദ്രന്‍ പറഞ്ഞു കൊടുത്ത സൂത്രം ധരിച്ച്‌, പങ്കജേക്ഷണയായ അവള്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞ്‌ നഹുഷന്റെ സമീപത്തെത്തി. അവളെ കണ്ട്‌ നഹുഷന്‍ പുഞ്ചിരി തൂകി: "സ്വാഗതം! സുന്ദരീ, സുസ്മിതേ, ഭവതിക്ക്‌ ഞാന്‍ എന്താണു ചെയ്യേണ്ടത്‌? ആജ്ഞാപിച്ചാലും! സേവിക്കുന്ന എന്നെ ഭവതി സേവിച്ചാലും. ഹേ കല്യാണീ, നിന്റെ അഭീഷ്ടം എന്തോ അതു ഞാന്‍ ചെയ്യുന്നതാണ്‌! എടോ സുശ്രോണീ, സുമദ്ധ്യമേ, നീ നാണിക്കുകയാണോ? വേണ്ടാ. നാണംവിടൂ! ദേവീ, നീ എന്നെ വിശ്വസിക്കൂ! ഞാന്‍ സതൃം ചെയ്യുന്നു. ദേവീ, നീ പറയുന്നതു ഞാന്‍ ചെയ്യുന്നതാണ്‌!".

ഇന്ദ്രാണിപറഞ്ഞു: ഹേ, ജഗല്‍പതേ, ഭവാന്‍ തന്ന കാലാവധി കഴിയുന്നതു വരെ പൊറുത്താലും. അതിന് ശേഷം ഭവാന്‍ എന്റെ ഭര്‍ത്താവാകാം. ഹേ ദേവ രാജാ! ഭവാന്‍ എനിക്കു വേണ്ടി ഒരു കാര്യം ചെയ്യണം. അതു ഞാന്‍ പറയാം. ഭവാന്‍ എന്നിൽ ഇഷ്ടമുണ്ടെങ്കില്‍ അതു സാധിപ്പിക്കുക. പ്രണയത്തോടെ ഞാന്‍ പറയുന്ന വാക്കു കേട്ടു പ്രവര്‍ത്തിച്ചതിന് ശേഷം ഞാന്‍ ഭവാന്റെ അധീനത്തിൽ ഉണ്ടെന്നു തന്നെ ഉറച്ചു കൊള്ളുക. ഇന്ദ്രന് ആന, കുതിര, തേര്‍ മുതലായ വാഹനങ്ങളുണ്ടല്ലോ. എന്നാൽ അപൂര്‍വ്വമായ ഒരു മഹാവാഹനം ഭവാന് ഉണ്ടായി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷ്ണുവിനും, രുദ്രനും അസുരന്മാര്‍ക്കും ആശരന്മാക്കും ഇല്ലാത്തത് ആയിരിക്കണം ആ ശ്രേഷ്ഠമായ വാഹനം. മഹാപ്രഭുവായ ഭവാനെ മഫര്‍ഷിമാർ എല്ലാവരും കൂടി പല്ലക്കില്‍ എടുക്കട്ടെ! എന്റെ ഭാവി വരന്‍ ഈ അപൂര്‍വ്വ വാഹനത്തില്‍ പോകുന്നതു കാണുവാന്‍ എനിക്കു വളരെ ആഗ്രഹമുണ്ട്‌. അങ്ങനെയുള്ള വാഹനത്തില്‍ സഞ്ചരിക്കുന്ന ഭവാനു കിടയായി ദേവാസുരന്മാരില്‍ ആരും ഉണ്ടാവുകയില്ല. എല്ലാവരുടെ വീര്യവും ഭവാന്റെ ദൃഷ്ടിപാതത്താല്‍ ഭവാനില്‍ ചെന്നു ചേരുന്നുണ്ടല്ലോ. വീര്യവാന്മാരായ ധീരന്മാരില്‍ ഒരൊറ്റ ധീരനും ഭവാന്റെ മുമ്പില്‍ നിൽക്കുവാന്‍ ശക്തനല്ലല്ലോ!

ശല്യന്‍ തുടര്‍ന്നു; ശചീദേവിയുടെ പ്രേമാഭ്യര്‍ത്ഥന കേട്ട്‌ നഹുഷന്‍ ഹര്‍ഷ പുളകിതനായി. ആ മാന്യയോടു പറഞ്ഞു: എടോ വരവര്‍ണ്ണിനീ, നീ പറഞ്ഞ വാഹനം അപൂര്‍വ്വം തന്നെ! നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. എനിക്കു ബോധിച്ചു നീ പറഞ്ഞത്‌. വരാനനേ, ഞാന്‍ നിന്റെ അധീനത്തിലാണ്‌. അല്പവീര്യരായ ആര്‍ക്കും മുനിമാരെ വാഹനമാക്കാന്‍ കഴിയുന്നതല്ല. ഞാനാണെങ്കില്‍ തപസ്വിയും, ബലവാനും, ഭൂതഭവൃ ഭവല്‍ പ്രഭുവുമാണ്‌! ഞാന്‍ കോപിച്ചാലുണ്ടോ പിന്നെ വിശ്വം? -- സര്‍വ്വവും എന്നില്‍അധിഷ്ഠിതമാണല്ലോ!! എടോ സുസ്മിതേ, ഈ പ്രപഞ്ചത്തിലുള്ള ദേവന്മാരും, ദാനവന്മാരും, ഗന്ധര്‍വ്വന്മാരും, ഉരഗങ്ങളും, രാക്ഷസന്മാരുമൊക്കെ കൂടി യ ലോകമെല്ലാം ഞാനൊന്നു ക്രോധിച്ചാല്‍ പിന്നെ ഒനും അവശേഷിക്കയില്ല! ഞാന്‍ ആരെ ഒന്നു നോക്കുന്നുവോ അവന്റെ തേജസ്സൊക്കെ എന്നില്‍ അമര്‍ന്നതു തന്നെ! അതു കൊണ്ട്‌ ദേവീ, നീ പറഞ്ഞ പ്രകാരം തന്നെ ഞാന്‍ ചെയ്യുന്നതാണ്‌. യാതൊരു സംശയവുമില്ല അക്കാര്യത്തില്‍. എന്നെ സപ്തര്‍ഷികള്‍ മാത്രമല്ല ബ്രഹ്മര്‍ഷിമാര്‍ കൂടി ഏറ്റുന്നതായിരിക്കും. നീ കാണുക. എന്റെ മാഹാത്മ്യങ്ങളൊക്കെ എന്റെ അഭിവൃദ്ധിയായി ഭവതി കണ്‍കുളിരെ കണ്ടുകൊള്ളുക!

ശല്യന്‍ കഥ തുടര്‍ന്നു: ഇപ്രകാരം പറഞ്ഞ്‌ നഹുഷന്‍ ആ സുമുഖിയായ ദേവിയെ അയച്ചു. പിന്നെ വിമാനത്തില്‍ നാനാ നിയമസ്ഥന്മാരായ മുനിമാരേയും വിളിച്ചു കൂട്ടി. ദുഷ്ടനും, അബ്രഹ്മണ്യനും, ബലിയും, മദത്താലും ബലത്താലും ഉന്മത്തനും, കാമിയുമായ നഹുഷന്‍ ആ മുനിമാരെക്കൊണ്ട്‌ പല്ലക്കെടുപ്പിച്ചു. ഉടനെ അവള്‍ ബൃഹസ്പതിയുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: "മഹര്‍ഷേ നഹുഷന്‍ എനിക്കു തന്നതായ കാലാവധി കഴിയാറായിരിക്കുന്നു. വേഗത്തില്‍ ശക്രനെ തിരഞ്ഞു പിടിച്ച്‌ ഭക്തയായ എന്നെ രക്ഷിച്ചാലും". ഉടനെ ബൃഹസ്പതി, അങ്ങനെയാകാം. നീ ദുഷ്ടനായ നഹുഷനെ ഭയപ്പെടേണ്ടാ. ഇനി അവന്‍ അധികകാലം നിലനിൽക്കുകയില്ല. ആ നരാധമന്റെ കഥ അവസാനിക്കുകയാണ്‌. ആ അധര്‍മ്മിഷ്ഠന്‍ മുനികളെ കൊണ്ടു പല്ലക്കെടുപ്പിച്ചത്‌ അവന്റെ നാശത്തിന് തന്നെയാണ്‌. പോരെങ്കില്‍ ആ ദുഷ്ടന്റെ നാശത്തിനു ഞാന്‍ യാഗം ചെയ്യുന്നുമുണ്ട്‌. ശക്രനെ നേടുവാന്‍ ഭയപ്പെടേണ്ടതില്ല. ഭവതിക്ക്‌ ശുഭം വരും. പിന്നെ മഹര്‍ഷി അഗ്നി വര്‍ദ്ധിപ്പിച്ച്‌ അതില്‍ ഹവിസ്സിനെ വിധി പോലെ ഹോമിച്ചു. ദേവേന്ദ്രനെ തിരികെ കിട്ടുവാന്‍ ഹോമം ചെയ്തു. ഇന്ദ്രനെ തിരഞ്ഞു പിടിക്കുവാന്‍ അഗ്നിയോടായി ബൃഹസ്പതി അപേക്ഷിച്ചു. ഉടനെ അഗ്നി സ്ത്രീവേഷമെടുത്ത്‌ അവിടെ തന്നെ അന്തര്‍ദ്ധാനം ചെയ്തു. മനോവേഗത്തില്‍ അഗ്നി അങ്ങനെ ദിക്കുകളും, വിദിക്കുകളും വലിയ കാടും മേടും ധരിത്രിയും ആകാശവും ചുറ്റിത്തിരിഞ്ഞ്‌ ഏറ്റവും വേഗത്തില്‍ അന്വേഷിച്ചു. അവിടെയെങ്ങും ഇന്ദ്രനെ കണ്ടില്ല. ഉടനെ തിരിച്ചെത്തി ബൃഹസ്പതിയോടു പറഞ്ഞു: "ഹേ, ബൃഹസ്പതേ, ഞാന്‍ സര്‍വ്വത്ര തിരഞ്ഞു. ഇന്ദ്രനെ കണ്ടെത്തിയില്ല. വെള്ളത്തില്‍ മാത്രം ഞാന്‍ നോക്കിയില്ല. ജലത്തില്‍ എനിക്കു പ്രവേശനമില്ലല്ലോ! എനിക്ക്‌ അതില്‍ ചെല്ലുവാന്‍ വയ്യാത്തതു കൊണ്ട്‌ ഇനി എന്തു ചെയ്യണമെന്നു പറഞ്ഞാലും!". ഇതു കേട്ട്‌ ബൃഹസ്പതി പറഞ്ഞു; "ഹേ, മഹാദ്യുതേ, ഭവാന്‍ വെള്ളത്തിലും ചെന്ന്‌ അന്വേഷിക്കുക."

അഗ്നി പറഞ്ഞു. എനിക്കു വെള്ളത്തില്‍ ചെല്ലുവാന്‍ കഴിയുന്നതല്ല. അങ്ങനെ ചെയ്താല്‍ എനിക്കു ക്ഷയം ബാധിക്കും. ഭവാനല്ലാതെ വേറെയാരും എനിക്കാശ്രയമില്ല. മഹാദ്യുതേ, ഭവാന് സ്വസ്തി ഭവിക്കട്ടെ! വെള്ളത്തില്‍ അഗ്നിയും, ബ്രഹ്മനില്‍ ക്ഷത്രവും കല്ലില്‍ ഇരുമ്പും ഉണ്ട്‌. അവയുടെ തേജസ്സ്‌ എല്ലായിടത്തും വ്യാപിക്കും. എന്നാൽ അവയൊക്കെ അവയുടെ ഉത്ഭവസ്ഥാനങ്ങളില്‍ പതിച്ചാല്‍ അടങ്ങുകയും ചെയ്യും!

16. ഇന്ദ്രവരുണാദികളുമായി ബൃഹസ്പതിയുടെ സംഭാഷണം - ബൃഹസ്പതി പറഞ്ഞു: ഹേ അഗ്നേ, നീ വാനവര്‍ക്കൊക്കെ മുഖ്യമായ ഹവ്യവാഹനനാണല്ലോ. സര്‍വ്വഭൂതങ്ങളുടേയും ഉള്ളില്‍ ഭവാന്‍ സാക്ഷിയെന്ന മട്ടില്‍ ഗൂഢമായി സഞ്ചരിക്കുന്നു. കവികള്‍ ഭഗവാനെ ഏകനായും, ത്രിവിധനായും വര്‍ണ്ണിക്കു ന്നു. ഹേ, ഹുതാശനാ! നീ വെടിഞ്ഞാല്‍ ജഗത്തൊക്കെ ഉടനെ അവസാനിക്കും. വിപ്രന്മാര്‍ ഭവാനെ വണങ്ങി കളത്ര പുത്രാദികളോടു കൂടി സ്വകര്‍മ്മഫലമായ ശാശ്വതഗതിയെ പ്രാപിക്കുന്നു. ഹവൃവാഹനനായ ഭവാന്‍ തന്നെയാണ്‌ പരമമായ ഹവിസ്സ്‌. സത്രങ്ങളാലും, യജ്ഞങ്ങളാലും അധ്വരത്തില്‍ യജിക്കുന്നത്‌ ഭവാനെ തന്നെയാണ്‌. ഭവാനാണ്‌ ഈ ത്രിലോകങ്ങളെ സൃഷ്ടിച്ചത്‌. കാലമായാല്‍ എല്ലാം, കത്തിക്കാളി ദഹിപ്പിക്കുന്നതും ഭവാനാകുന്നു. വീണ്ടും എല്ലാം സൃഷ്ടിക്കുന്നതും ഭവാന്‍ തന്നെ. എല്ലാറ്റിന്റേയും ലയസ്ഥാനവും ഭവാന്‍ തന്നെയാണല്ലോ. മഹര്‍ഷികള്‍ പറയുന്നു, മേഘവും മിന്നലും ഭവാനാകുന്നു എന്ന്. സര്‍വ്വഭൂതങ്ങളേയും വഹിക്കുന്നത്‌ ഭവാനില്‍ നിന്നുയരുന്ന രശ്മിയാകുന്നു. എല്ലാ ജലവും ഭവാനില്‍ നിൽക്കുന്നു. ഈ ജഗത്ത്‌ സര്‍വ്വവും ഭവാനില്‍ സ്ഥിതി ചെയ്യുന്നു. ഹേ, പാവകാ! മൂന്നു ലോകത്തിലും ഭവാന് അറിഞ്ഞു കൂടാത്തതായി എന്തുണ്ട്‌? സ്വന്തം ഉത്ഭവസ്ഥാനത്തെ എല്ലാവരും സേവിക്കുന്നതു കൊണ്ട്‌ ജലത്തില്‍ ഭവാനു ശങ്ക കൂടാതെ പ്രവേശിക്കാമല്ലോ. സനാതനമായ ബ്രാഹ്മ മന്ത്രത്താല്‍ ഞാന്‍ ഭവാനെ വര്‍ദ്ധിപ്പിക്കാം.

ഇപ്രകാരം ബൃഹസ്പതി അഗ്നിയെ വാഴ്ത്തിയപ്പോള്‍ ഭഗവാനും ഉത്തമനും കവിയുമായ ഹവ്യവാഹനന്‍ നല്ല പോലെ പ്രസാദിച്ച്‌ ഇപ്രകാരം പറഞ്ഞു: ബൃഹസ്പതേ, ഞാന്‍ ഇന്ദ്രനെ കാണിച്ചു തരാം; എന്റെ വാക്കു സത്യമാണ്‌.

ശല്യന്‍ കഥ തുടര്‍ന്നു: പിന്നെ അഗ്നി ജലത്തില്‍ പ്രവേശിച്ചു. പല ജലത്തിലും ആഴിയിലുമൊക്കെ പ്രവേശിച്ചു തിരഞ്ഞു. ഒടുവില്‍ ഇന്ദ്രന്‍ ഒളിച്ചു വസിക്കുന്ന ആ സരസ്സില്‍ വന്നു ചേര്‍ന്നു. അതില്‍ അഗ്നി പത്മങ്ങള്‍ തോറും തിരഞ്ഞു. അപ്പോള്‍ താമരത്തണ്ടില്‍ ഒളിച്ചിരിക്കുന്ന ദേവേന്ദ്രനെ കണ്ടെത്തി. ഉടനെ തിരിച്ചു വന്നു ബൃഹസ്പതിയോടു വിവരം ഉണര്‍ത്തിച്ചു: പ്രഭുവായ ദേവേന്ദ്രന്‍ താമര നൂലിനുള്ളില്‍ അണുവായി അധിവസിക്കുന്നതു ഞാന്‍ കണ്ടു. ഉടനെ ബൃഹസ്പതി ദേവര്‍ഷിമാരോടും, ഗന്ധര്‍വ്വന്മാരോടും കൂടി അവിടെയെത്തി. പണ്ടത്തെ വീര ചരിത്രങ്ങള്‍ ഓരോനും പറഞ്ഞ്‌ അവര്‍ ഇന്ദ്രനെ വാഴ്ത്തി.

ക്രൂരാസുരനായ നമുചിയെ വധിച്ചത്‌ ഹേ! ഇന്ദ്രാ, ഭവാനാണല്ലോ. ഉഗ്രവീര്യനായ വലനേയും, ശംബരനേയും വധിച്ചത്‌ ഭവാനാണല്ലോ! ഹേ ശതക്രതോ! ഭവാന്‍ വളര്‍ന്നാലും! ശത്രുക്കളെ മുടിച്ചാലും! ഭവാന്‍ എഴുന്നേറ്റാലും! ഹേ ശക്രാ! വന്നു നിൽക്കുന്ന ദേവര്‍ഷിമാരെ തൃക്കണ്‍പാര്‍ത്താലും! ഹേ ദേവേന്ദ്ര! ഭവാന്‍ ദൈത്യന്മാരെ സംഹരിച്ചു ലോകത്തെ സംരക്ഷിച്ചു. വിഷ്ണുതേജസ്സോടു കൂടിയ വെള്ളത്തില്‍ നുരയാല്‍ ഭവാന്‍ വൃത്രനെ സംഹരിച്ചു. ഹേ, ദേവ രാജാവേ! ഭവാന്‍ വിജയിച്ചാലും. ഭവാന്‍ സര്‍വ്വജീവികള്‍ക്കും ശരണ്യനാണ്‌. ഭവാനു തുല്യമായി മറ്റൊനും ലോകത്തിലില്ല. എല്ലാ ഭൂതങ്ങളേയും വഹിക്കുന്നത്‌ ഭവാനാണ്‌. ദേവന്മാരുടെ എല്ലാ മഫത്വവും ഭവാനാണല്ലോ. ഭവാന്‍ ബലം വീണ്ടും കൈക്കൊണ്ട്‌ സർവ്വ ലോകങ്ങളെയും രക്ഷിച്ചാലും.

ദേവന്മാരുടെ സ്തുതി കേട്ടപ്പോള്‍ ഇന്ദ്രന്‍ പതുക്കെപ്പതുക്കെ വളര്‍ന്നു സ്വന്തം ശരീരം കൈക്കൊണ്ടു ശക്തനായി തീര്‍ന്നു. ഇന്ദ്രന്‍ പറഞ്ഞു.

ഇന്ദ്രന്‍ പറഞ്ഞു: ഹേ ദേവന്മാരെ, നിങ്ങള്‍ക്ക്‌ എന്തു കാര്യമാണ്‌ ഞാന്‍ ചെയ്യേണ്ടതായിട്ടുള്ളത്‌? മഹാകായനായ ത്രിശിരസ്സിനേയും, മഹാസുരനായ വൃത്രനേയും ഞാന്‍ വധിച്ചുവല്ലോ.

ബൃഹസ്പതി പറഞ്ഞു: മനുഷ്യനായ നഹുഷ രാജാവ്‌ ദേവര്‍ഷികളുടെ തേജസ്സാല്‍ ദേവരാജ്യത്തെ നേടി ഞങ്ങളെയൊക്കെ ഭയങ്കരമായി ബാധിക്കുന്നു!

ഇന്ദ്രന്‍ പറഞ്ഞു: ദുര്‍ല്ലഭമായ ദേവരാജത്വം നഹുഷന്‍എങ്ങനെ നേടി? അവന്‍ എത്രത്തോളം തപസ്സും വീര്യവും ഉള്ളവനാണ്‌?

ബൃഹസ്പതി പറഞ്ഞു: ഭവാന്‍ ഇന്ദ്രപദം തൃജിച്ചപ്പോള്‍ അരാജകത്വത്താല്‍ ഭീതരായി തീര്‍ന്ന ദേവന്മാരും പിതൃക്കളും ഒന്നിച്ചു കൂടി നഹുഷനെ ചെന്നു കണ്ട്‌ ഭവാന്‍ ദേവ രാജാവായി ഭുവനത്തെ രക്ഷിക്കണമെന്ന്‌ അപേക്ഷിച്ചു. അപ്പോള്‍ നഹുഷന്‍ പറഞ്ഞു: "ഞാന്‍ അശക്തനാണ്‌. ദേവ രാജാവാകുവാനുള്ള ശക്തി എനിക്കില്ല. നിങ്ങളുടെ തപസ്സു കൊണ്ട്‌ എന്റെ ശക്തി വര്‍ദ്ധിപ്പിച്ചാല്‍ ഞാന്‍ ദേവരാജത്വം കൈയേല്‍ക്കാം". ഈ അഭിപ്രായം കേട്ടപ്പോള്‍ ദേവന്മാര്‍ അവന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. അങ്ങനെ ഘോരവീര്യനായി നഹുഷന്‍ ദേവ രാജാവായി. മൂന്നു ലോകത്തിനും അധിപനായി തീര്‍ന്ന ആ ദുഷ്ടന്‍ മഹര്‍ഷിമാരെ കൊണ്ട്‌ പല്ലക്കെടുപ്പിച്ചു സഞ്ചരിക്കുന്നു. തേജസ്സിനെ ദൃഷ്ടിപാതം കൊണ്ടു ഹരിക്കുന്നവനാണ്‌ ആ കഠോരന്‍. അവനെ നീ നേരിട്ടു ചെന്നു കാണരുത്‌. ദേവന്മാരൊക്കെ അവന്റെ നോട്ടത്തെ ഭയപ്പെട്ട്‌ നേരെ ചെല്ലാതെ ഒളിവിലാണു സഞ്ചരിക്കുന്നത്‌.

ശല്യന്‍ കഥ തുടര്‍ന്നു: ഇപ്രകാരം ബൃഹസ്പതി പറയുന്ന സമയത്ത്‌ ലോകപാലകന്മാരായ കുബേരനും, യമനും സോമനും വരുണനും അവിടെ വന്നുചേര്‍ന്നു. അവരെല്ലാം ചേര്‍ന്ന്‌ ദേവേന്ദ്രനോടു പറഞ്ഞു: ഭാഗ്യം! ത്വഷ്ടാവായ വൃത്രനെ ഭവാന്‍ വധിച്ചു. ഭാഗ്യം! ഭവാനെ അനാമയനായി ഞങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞു. ശത്രുക്കളൊക്കെ നശിച്ച്‌ ഭവാന്‍ വിജയിച്ചരുളുന്നു.

ആ ലോകേശന്മാരോടു കൂടി സസന്തോഷം സമ്മേളിച്ചതിന് ശേഷം മഹേന്ദ്രന്‍ അവരോടു ചോദിച്ചു; "ദേവന്മാര്‍ക്കൊക്കെ ഈശ്വരന്‍ ഇപ്പോള്‍ ഘോരരൂപനായ നഹുഷ രാജാവാണല്ലോ. നിങ്ങള്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കണം". മറ്റുള്ളവരെല്ലാം ഇതുകേട്ടു പറഞ്ഞു; "നഹുഷന്‍ ഘോരദൃഷ്ടി വിഷനാണ്‌. ഞങ്ങള്‍ അവനെ ഭയപ്പെടുന്നു. രാജാവായ നഹുഷനെ നീ വധിച്ചാല്‍ ഞങ്ങള്‍ക്കും ഒരു ഭാഗം ലഭിക്കും". ഇതുകേട്ട്‌ ഇന്ദ്രന്‍പറഞ്ഞു: "രൂക്ഷാക്ഷനായ നഹുഷനെ ജയിക്കുവാന്‍ നമുക്ക്‌ ഒത്തു ചേര്‍ന്നു പരിശ്രമിക്കാം. വരുണനും യമനും കുബേരനും സുരന്മാരോടു ചേര്‍ന്ന്‌ അഭിഷിക്തരായി പോരിന് പുറപ്പെടാം". ഉടനെ അഗ്നി പറഞ്ഞു: "ഒരു ഭാഗം എനിക്കും തരണം. ഞാനും സഹായിക്കാം". ഉടനെ ഇന്ദ്രന്‍ പറഞ്ഞു: "ഹേ! അഗ്നേ! ഭാവാനും ഒരു ഭാഗം ഇന്ദ്രാദികള്‍ക്കൊപ്പം മഖത്തില്‍ സിദ്ധിക്കുന്നതാണ്‌".

ശല്യന്‍ കഥ തുടര്‍ന്നു: ഇപ്രകാരം ഭഗവാനായ പാകശാസനന്‍ ചിന്തിച്ച്‌ കുബേരനെ എല്ലാ യക്ഷന്മാരുടേയും ധനത്തിന്റേയും രാജാവാക്കി. യമനെ പിതൃക്കളുടെ അധിപനാക്കി. വരുണനെ ജലങ്ങളുടെ അധിപനാക്കി.. അനന്തര കരണീയത്തെ പറ്റി ചിന്തിച്ചു.

17. നഹുഷ ഭ്രംശം - അഗസ്തൃ മഹര്‍ഷി ഇന്ദ്രനോട്‌ നഹുഷ പതന വൃത്താന്തം അറിയിക്കുന്നു - ശല്യന്‍ കഥ തുടര്‍ന്നു: ബുദ്ധിമാനായ ദേവരാജാവ്‌ ലോകപാലകന്മാരായ ദേവന്മാരോടു കൂടി നഹുഷന്റെ വധത്തെ കുറിച്ചുള്ള ഓരോ ഉപായങ്ങള്‍ ചിത്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത്‌ ഭഗവാന്‍ അഗസ്തൃ മഹര്‍ഷി അവിടെ കയറി വന്നു.

അഗസ്ത്യന്‍ പറഞ്ഞു: ഹേ ദേവ രാജാവേ, ഭവാന്‍ വിജയിച്ചരുളുന്നു. ഭാഗ്യം! ഭാഗ്യം! വിശ്വരൂപനായ ത്രിശിരസ്സിനെ വധിക്കുകയാലും വ്യത്രന്റെ നാശത്താലും ഭവാന്‍ വര്‍ദ്ധിക്കുന്നു! ഭാഗ്യം! ഇപ്പോള്‍ നഹുഷനും സ്വര്‍ഗ്ഗഭഷ്ടനായി. ഹേ പുരന്ദരാ! ഭവാന്‍ ഹതാശത്രുവായി! ഭാഗ്യവാനായി!

ഇന്ദ്രന്‍ പറഞ്ഞു: ഹേ. മുനിശ്രേഷ്ഠാ! ഭവാനു സ്വാഗതം! ഭവാന്റെ ദര്‍ശനം എന്നെ സന്തോഷത്തില്‍ ആമഗ്നനാക്കി. പാദ്യവും, ആചമനീയവും, പശുവും, അര്‍ഘ്യവുമൊക്കെ കൈക്കൊണ്ടാലും.

ശല്യന്‍ കഥ തുടര്‍ന്നു: ഇന്ദ്രന്‍ പൂജിച്ച്‌ മുനിയെ പീഠത്തില്‍ വാഴിച്ചു. പ്രഹൃഷ്ട മനസ്സായി ഇന്ദ്രന്‍ അഗസ്ത്യ മഹര്‍ഷിയോടു ചോദിച്ചു; "ഹേ, ദ്വിജോത്തമാ! മഹര്‍ഷേ! പാപിയായ നഹുഷന്‍ എങ്ങനെയാണ്‌ സ്വര്‍ഗ്ഗഭ്രഷ്ടനായതെന്ന്‌ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു".

അഗസ്ത്യന്‍ പറഞ്ഞു: ഹേ വിപ്രന്മാരേ, പ്രിയമായ വര്‍ത്തമാനം നിങ്ങള്‍ കേട്ടുകൊള്ളുവിന്‍. ദുരാത്മാവായ ആ രാജാവ്‌, ഗര്‍വ്വിതനും ദുര്‍മതിയുമായ നഹുഷന്‍, സ്വര്‍ഗ്ഗഭ്രഷ്ടനായ കഥ ഞാന്‍ പറയാം.

പാപിയായ നഹുഷനെ പല്ലക്കിലെടുത്തു തളര്‍ന്ന്‌ ദേവര്‍ഷികളും, മഹാഭാഗന്മാരായ ശുദ്ധബ്രഹ്മര്‍ഷി മുഖ്യന്മാരും പോവുകയായിരുന്നു. ആ സമയത്ത്‌ അവര്‍ നഹുഷനോട്‌ ഇങ്ങനെ ഒരു സംശയം ചോദിച്ചു: "ഗോവിന്റെ പ്രോക്ഷണത്തില്‍ ബ്രഹ്മോക്തങ്ങളായ മന്ത്രങ്ങള്‍ക്ക്‌ ഭവാന്‍ പ്രമാണമല്ലയോ? എന്ന്".

ഉടനെ നഹുഷന്‍ അവരോട്‌ "അല്ല" എന്ന് മതിഭ്രമത്തോടെ മറുപടി പറഞ്ഞു. ഉടനെ ഋഷികള്‍ പറഞ്ഞു; "ഹേ, നഹുഷാ, ഭവാന്‍ അധര്‍മ്മത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവനാണ്‌. ധര്‍മ്മം അറിയുന്നവനല്ല ഭവാന്‍. ഞങ്ങള്‍ക്ക്‌ ഈ പറഞ്ഞതു പ്രമാണമാണ്‌. ഇത്‌ പൂര്‍വ്വന്മാരായ ഋഷികള്‍ പറഞ്ഞിട്ടുള്ളതാണ്‌. ഈ ധര്‍മ്മം ഭവാന്‍ പ്രമാണമല്ലെന്നു പറഞ്ഞതില്‍ ഞങ്ങള്‍ അത്ഭുതപ്പെടുന്നു!"

അഗസ്ത്യന്‍ പറഞ്ഞു: പിന്നീട്‌ അവന്‍ ഇതിനെപ്പറ്റി മുനികളുമായി വാദിച്ചു. അധര്‍മ്മ പീഡിതനായ അവന്‍ കാലു കൊണ്ട്‌ എന്റെ ശിരസ്സില്‍ ചവിട്ടി. ആ ദുഷ്കര്‍മ്മത്താല്‍ അവന്‍ ശക്തികെട്ടവൻ ആവുകയും ശ്രീ വിട്ടവനായി തീരുകയും ചെയ്തു. അവന്‍ ഉദ്വിഗ്നനും ആര്‍ത്തനുമായി നിന്നപ്പോള്‍ അവനോടു ഞാന്‍ പറഞ്ഞു: "രാജാവേ, പണ്ട്‌ മുനിമാര്‍ അനുഷ്ഠിച്ച അദ്യഷ്ടത്തെ ദുഷിപ്പിച്ച്‌ എന്റെ ശിരസ്സില്‍ ചവിട്ടിയതു കൊണ്ടും ദുരാസദന്മാരും ബ്രഹ്മകല്പന്മാരുമായ മഹര്‍ഷികളെ കൊണ്ട്‌ ഇപ്രകാരം വാഹനം ചുമപ്പിക്കുകയാലും മൂഢാത്മാവായ ഭവാന്‍ ഹതപ്രഭനായി സ്വര്‍ഗ്ഗത്തില്‍ നിന്നു പതിക്കട്ടെ! പാപാത്മാവായ ഭവാന്‍ ക്ഷീണപുണ്യനായി ഭൂമിയില്‍ പതിക്കട്ടെ! പതിനായിരം സംവത്സരം പെരുമ്പാമ്പിന്റെ രൂപത്തില്‍ ഭൂമിയില്‍ ഇഴഞ്ഞു നടന്നതിന് ശേഷം കാലമാകുമ്പോള്‍ വീണ്ടും ഭവാനു സ്വര്‍ഗ്ഗത്തില്‍ വരാം. ഹേ അരിന്ദമാ! എന്റെ ഈ ശാപത്താല്‍ നഹുഷന്‍ ദേവലോകത്തു നിന്നു താഴെ വീണു പോയിരിക്കുന്നു. ഭാഗ്യം! ശക്രാ! നാം വര്‍ദ്ധിക്കുന്നു. ആ ബ്രഹ്മകണ്ടകന്‍ ഹതനായി. ഇനി സ്വര്‍ഗ്ഗത്തെ ഏറ്റുവാങ്ങി ഹേ ശചീപതേ, ഭവാന്‍ പാലിച്ചാലും! ഭവാനെ ഋഷിമാര്‍ ജിതേന്ദ്രിയനും ജിതശത്രുവുമായി വാഴ്ത്തുമാറാകട്ടെ!

ശല്യന്‍ പറഞ്ഞു: പിന്നെ ദേവന്മാര്‍ മഹര്‍ഷിമാരോടു കൂടി സന്തോഷിച്ചു. പിതൃക്കളും, യക്ഷന്മാരും അഹികളും. രാക്ഷസന്മാരും മറ്റുള്ളവരുമൊക്കെ ആഹ്ളാദിച്ചു. ഗന്ധര്‍വ്വ ദേവസ്ത്രീ വര്‍ഗ്ഗങ്ങളും അപ്സരസ്ത്രീ ഗണങ്ങളും, പൊയ്കകളും, കുന്നുകളും, പുഴകളും, കടലുകളും എല്ലാവരും കൂടി ഇന്ദ്രന്റെ അടുത്തു ചെന്ന്‌ ശക്രനെ അനുമോദിച്ചു.

ഭാഗ്യത്താല്‍ ശര്രുസൂദനനായ ഭവാന്‍ വര്‍ദ്ധിക്കുന്നു! അഗസ്ത്യന്‍ ദുഷ്ടനായ നഹുഷനെ ഹിംസിച്ചതു ഭാഗ്യമായി! നമ്മുടെ ഭാഗ്യം! ആ പാപി പാര്‍ത്തട്ടില്‍ പാമ്പായി പതിച്ചു!

18. ശല്യഗമനം - ശല്യന്‍ കഥ തുടര്‍ന്നു: പിന്നെ ദേവന്മാരുടേയും ഗന്ധർവ്വന്മാരുടേയും അപ്സരസ്സുകളുടേയും സ്തുതികള്‍ കേട്ട്‌, ഐരാവതത്തിന്റെ പുറത്തു കയറി അഗ്നി, ബൃഹസ്പതി, യമന്‍, വരുണന്‍, കുബേരന്‍ എന്നീ മഹാശയന്മാരോടു ചേര്‍ന്ന്‌ ഗന്ധര്‍വ്വന്മാരുടേയും വേശ്യമാരുടേയും അകമ്പടിയോടു കൂടി ആ ത്രിഭുവന പ്രഭുവായ വാസവന്‍ സ്വര്‍ഗ്ഗത്തിലെത്തി ഇന്ദ്രാണിയോടു കൂടി ദേവരാജാവു ചേര്‍ന്ന്‌ പരമാനന്ദത്തോടെ ദേവരാജ്യം സംരക്ഷിച്ചു.

അപ്പോള്‍ ഭഗവാന്‍ അംഗിരസ്സ്‌ ഇന്ദ്രനെ അഥര്‍വ്വവേദമന്ത്രം കൊണ്ട്‌ അര്‍ച്ചിച്ചു. ഭഗവാന്‍ ഇന്ദ്രന്‍ നന്നായി ഹര്‍ഷിച്ചു. ഇന്ദ്രന്‍ അംഗിരസ്സിനെ അഥര്‍വ്വാംഗിരസ്സായി അനുഗ്രഹിച്ചു വരം നല്കി. അഥര്‍വ്വാംഗിരസാഖ്യാനം ഈ വേദത്തില്‍ പ്രസിദ്ധമാണ്‌. ഈ വാക്യം യജ്ഞഭാഗത്തില്‍ ഉപദേശിച്ചു വരികയും ചെയ്യും, എന്നു ഭഗവാന്‍ വാസവന്‍ അംഗിരസ്സിനെ മാനിച്ച്‌ അയച്ചു. അപ്രകാരം സസന്തോഷം മറ്റു ദേവന്മാരേയും താപസന്മാരേയും പ്രീതിപ്പെടുത്തി അയച്ചു. ധര്‍മ്മത്താല്‍ സുരലോകം രക്ഷിക്കുകയും ചെയ്തു.

ഇപ്രകാരം ഭാര്യയോടു കൂടി ഇന്ദ്രന്‍ പോലും മഹാദുഃഖം അനുഭവിച്ചു. ശത്രുവധത്തിന് വേണ്ടി അജ്ഞാത വാസവും ചെയ്യേണ്ടി വന്നു. ഭവാന്‍ വനത്തില്‍ ഇപ്രകാരമൊക്കെ ദ്രൗപദിയോടും സോദരന്മാരോടും കൂടി ക്ലേശിച്ചതോര്‍ത്ത്‌ ഇനി ദുഃഖിക്കാതിരിക്കുക! ഇന്ദ്രന്‍ വീണ്ടും ഭാര്യയോടു കൂടി രാജ്യം പ്രാപിച്ചതു പോലെ ഭവാനും പൈതൃകമായ രാജ്യം പ്രാപിക്കുന്നതാണ്‌. വൃത്രനെ സംഹരിച്ച്‌ ഇന്ദ്രന്‍ രാജ്യം നേടിയതു പോലെ ഭവാനും രാജ്യം നേടുന്നതാണ്‌. ദുരാചാരനായ നഹുഷന്‍ ബ്രഹ്മദ്വേഷിയായി, പാപം നേടി, അഗസ്തൃശാപം ഏറ്റ്‌ അധഃപതിച്ച്‌, വളരെക്കാലം നാശത്തില്‍ പെട്ടു പോയതു പോലെ, നിന്റെ ശത്രുക്കളായ ദുഷ്ടന്മാര്‍, കര്‍ണ്ണദുര്യോധനാദികള്‍, ഒക്കെ നശിച്ചു പോകും. ഭവാന്‍ ആഴി ചൂഴുന്ന ഈ ഊഴിയൊക്കെ വാഴും. സോദരന്മാരും കൃഷ്ണയും ചേര്‍ന്നു ഭവാന്‍ വിജയശ്രീയോടു കൂടി സുഖിക്കും. ഈ ശക്രവിജയോപാഖ്യാനം വേദത്തിന് ഒത്തതാണ്‌. വ്യൂഹം കെട്ടി ജയം നേടുവാന്‍ ശ്രമിക്കുന്ന രാജാവു കേള്‍ക്കേണ്ട ഉപാഖ്യാനമാണ്‌ ഇത്‌. അതു കൊണ്ടാണ്‌ ഈ വിജയകഥ ഞാന്‍ ഭവാനോടു പറഞ്ഞു തന്നത്‌. ഈ കഥ വാഴ്ത്തിയാല്‍ മഹാത്മാക്കള്‍ ബലവാന്മാരായി, ഉന്മേഷശാലികളായി വളര്‍ന്നു വരും. മഹാന്മാരായ ക്ഷത്രിയന്മാരൊക്കെ നശിക്കുവാന്‍ പോകുകയാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നുണ്ട്‌. ദുര്യോധനന്‍ ചെയ്ത അപരാധത്താലും, ഭീമന്റെ ബലത്താലും സർവ്വ ക്ഷത്രിയന്മാരും നശിക്കുക തന്നെ ചെയ്യും.

ഈ ഇന്ദ്രവിജയാഖ്യാനം മനസ്സു വെച്ചു പഠിക്കുന്നവന്‍ പാപം പോയി സ്വര്‍ഗ്ഗം നേടി ഇഹത്തിലും പരത്തിലും സുഖിക്കുന്നതാണ്‌. അവന് ശത്രുഭീതിയൊക്കെ നീങ്ങുകയും സന്താനലാഭം ഉണ്ടാകുകയും ചെയ്യും. ആപത്തൊനും പറ്റുകയില്ല. ദീര്‍ഘായുസ്സ് ഉണ്ടാവുകയും ചെയ്യും. അവന് എല്ലാ ദിക്കിലും വിജയം ഉണ്ടാകും. ഒരിടത്തും തോല്‍ക്കുന്നതുമല്ല. ഇപ്രകാരം ശല്യന്‍ രാജാവിനെ സമാശ്വസിപ്പിച്ചു. ശല്യന്റെ വാക്കുകേട്ട്‌ യുധിഷ്ഠിരന്‍ ശല്യനെ വിധിപ്രകാരം പൂജിച്ചു ബഹുമാനിച്ചു. അനന്തരം മദ്ര രാജാവായ ശല്യനോടു യുധിഷ്ഠിരന്‍ ഇപ്രകാരം പറഞ്ഞു: അമ്മാമാ! ഭവാന്‍ കര്‍ണ്ണന്റെ സാരഥ്യം ഏൽക്കുമെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ കര്‍ണ്ണനെ തേജോവധം ചെയ്യുവാന്‍ അര്‍ജ്ജുനനെ ഭവാന്‍ വേണ്ടുവോളം സ്തുതിക്കണം.

ശല്യന്‍ പറഞ്ഞു: ഞാന്‍ അപ്രകാരം ചെയ്യാം. ഭവാന്‍ പറയുന്ന വിധം എല്ലാം ചെയ്യാം. വേറെ ഭവാനു ഹിതമായി വല്ലതും ചെയ്യേണ്ടതായി വന്നാല്‍ അതും ചെയ്യാം. എന്നാൽ കഴിയുന്നതൊക്കെ ഭവാനു വേണ്ടി ഞാന്‍ ചെയ്തു കൊള്ളാം.

വൈശമ്പായനൻ പറഞ്ഞു: പിന്നെ യുധിഷ്ഠിരനോടു യാത്ര പറഞ്ഞ്‌ മദ്രാധിപനായ ശല്യന്‍ തന്റെ വലിയ സൈന്യത്തോടു കൂടി ദുര്യോധനന്റെ അടുത്തേക്കു പോയി.

19. പുരോഹിത സൈന്യദര്‍ശനം - യുധിഷ്ഠിര ദുര്യോധനന്മാരുടെ സമീപത്തു വന്നു ചേര്‍ന്ന സഹായ സൈന്യങ്ങളുടെ സംക്ഷിപ്ത വിവരണം - വൈശമ്പായനന്‍ പറഞ്ഞു; യദുക്കളില്‍ വീരനും സാത്വത മഹാവീരനുമായ യുയുധാനന്‍ ധര്‍മ്മജന്റെ അടുത്ത്‌ ചതുരംഗ സൈന്യത്തോടു കൂടി എത്തി. നാനാദേശത്തില്‍ നിന്നും വന്നു ചേര്‍ന്നവരും പലതരം ആയുധങ്ങള്‍ കയ്യിലുള്ളവരും ശൂരന്മാരുമായ യോദ്ധാക്കളെ കൊണ്ട്‌ ആ യാദവസൈസ്യം പ്രശോഭിച്ചു. പരശ്വധം, ശൂലം, ഭിണ്ഡിപാലം., തോമരം, മുല്‍ഗ്ഗരം, പരിഘം, ദണ്ഡ്‌, കയറ്‌, വാളുകള്‍, ഉടവാള്‍, വില്ല്‌, ആവനാഴി, പല വിധം അമ്പുകള്‍ എന്നീ ആയുധങ്ങള്‍ കൊണ്ടും സുവര്‍ണ്ണാലങ്കാരങ്ങള്‍ കൊണ്ടും ആ മഹാസൈന്യം മിന്നലോടു കൂടിയ കാര്‍മേഘപടലം പോലെ വെട്ടിത്തിളങ്ങി. യുധിഷ്ഠിരന്റെ സൈന്യത്തില്‍ ഈ അക്ഷൗഹിണീപ്പട കടലില്‍ പുഴയെന്ന മാതിരി ചെന്നു ചേര്‍ന്നു. അപ്രകാരം തന്നെ ഒരു അക്ഷൗഹിണീപ്പടയുമായി ശക്തനായ ചേദി രാജാവ്‌, ധൃഷ്ടകേതു, ധര്‍മ്മപുത്രന്റെ സമീപത്ത് എത്തിച്ചേര്‍ന്നു. ബലവാനായ ജരാസന്ധപുത്രന്‍, മഗധ രാജാവ്‌, ജയത്സേനന്‍ ഒരു അക്ഷൗഹിണി സൈന്യവുമായി ധര്‍മ്മജന്റെ സമീപത്തെത്തി. കടല്‍വക്കത്തു പാര്‍ക്കുന്നവനായ പാണ്ഡ്യന്‍ ഒട്ടുവളരെ പടയാളികളോടു കൂടി ധര്‍മ്മജന്റെ സമീപത്തെത്തി. അവന്റെ സൈന്യങ്ങള്‍ വളരെ മോടിയോടും ബലത്തോടും കൂടി രമൃമായി ശോഭിച്ചു. പിന്നെ നാനാദേശ നിവാസികളായ ദ്രുപദന്റെ സൈന്യം ശൂരന്മാരായ പുരുഷന്മാരുമായി ദ്രുപദ പുത്രന്മാരോടും കൂടി എത്തി. അപ്രകാരം തന്നെ മത്സ്യ രാജാവായ വിരാടന്‍, വാഹിനീശ്വരന്‍, മലവാഴുന്ന മന്നവന്മാരോടും കൂടി ധര്‍മ്മജന്റെ സമീപത്തെത്തി. പല ദിക്കുകളില്‍ നിന്നും നാനാതരം കൊടികളോടു കൂടി യോഗ്യന്മാരായ പാണ്ഡവന്മാര്‍ക്കു വന്നു ചേര്‍ന്ന സൈന്യങ്ങള്‍ കൂടിയപ്പോള്‍ ഏഴ് അക്ഷൗഹിണി തികഞ്ഞു. കുരുക്കളുമായി പൊരുതുവാന്‍ അവര്‍ സന്നദ്ധരായി എത്തിയതു കണ്ട്‌ ധര്‍മ്മപുത്രന്‍ സന്തോഷിച്ചു.

അപ്രകാരം തന്നെ ദുര്യോധനന് ഹര്‍ഷം വളര്‍ത്തുന്ന വിധം സൈന്യങ്ങള്‍ വന്നു ചേരുവാന്‍ തുടങ്ങി. സുവര്‍ണ്ണകവചം ധരിച്ച ചീനപ്പടയാളികളോടും കിരാത സൈനികരോടും കൂടി ഒരു അക്ഷൗഹിണീ സൈന്യവുമായി ഭഗദത്ത രാജാവ്‌ എത്തി. ഘോരമായ ആ സൈന്യം കൊന്നപൂത്ത കാടു പോലെ ശോഭിച്ചു. ശൂരനായ ഭൂരിശ്രവസ്സും, ശല്യനും വെവ്വേറെ ഓരോ അക്ഷൗഹിണീ സൈന്യവുമായി ദുര്യോധനന്റെ അടുത്തെത്തി. ഹാര്‍ദ്ദിക്യന്‍ കൃതവർമ്മാവ്‌, ഭോജാന്ധക കരാന്വിതനായി ഒരു അക്ഷൗഹിണീ സൈന്യവുമായി ദുര്യോധനന്റെ സമീപത്തെത്തി. വനമാലയണിഞ്ഞ വീരന്മാര്‍ കൂടുന്ന ആ സൈന്യം മത്തദ്വിപങ്ങള്‍ ചേര്‍ന്ന വനം പോലെ ഭംഗിയായി ശോഭിച്ചു. ജയ്രദഥന്‍ മുതലായ സിന്ധു സൗവീരവാസികളായ രാജാക്കന്മാര്‍ വന്നു ചേരുമ്പോള്‍ മലപോലും കുലുങ്ങി പോയി. അവരുടെ അക്ഷൗഹിണി സൈന്യങ്ങള്‍ കാറ്റേറ്റുലയുന്ന കാരക്കാടുകള്‍ പോലെ പ്രശോഭിച്ചു. ശകന്മാരോടും യവനന്മാരോടും കൂടി കാംബോജ രാജാവായ സുദക്ഷിണന്‍ ഒരു അക്ഷൗഹിണിയോടു കൂടി ദുര്യോധനന്റെ അരികിലെത്തി. ആ സൈന്യങ്ങള്‍ ഇയ്യാമ്പാറ്റ കണക്കേ ചേര്‍ന്നു പ്രശോഭിച്ചു. ആ സൈന്യവും കൗരവ സൈന്യത്തില്‍ ചെന്നു ചേര്‍ന്നു ലയിച്ചു. ഇപ്രകാരം തന്നെ മാഹിഷ്മതീ നാഥനായ നീലന്‍ ദക്ഷിണാപഥത്തില്‍ നിന്ന്‌ നീലായുധാഢ്യരായ രാജാക്കളോടു കൂടി എത്തി. അസംഖ്യം സൈനൃമുള്ള അവന്തി രാജാവ്‌ വെവ്വേറെ ഓരോ അക്ഷൗഹിണിയുമായി ദുര്യോധനാന്തികത്തിൽ എത്തി. വീരന്മാരായ കേകയന്മാര്‍, അഞ്ചു സോദരന്മാരായ രാജാക്കള്‍, ഒരു അക്ഷൗഹിണീ സൈന്യത്തോടു കൂടി കൗരവപ്രീതികരന്മാരായി എത്തിച്ചേര്‍ന്നു. പിന്നെ പല ദിക്കില്‍ നിന്നുമായി മൂന്ന്‌ അക്ഷൗഹിണി സൈന്യങ്ങള്‍ രാജാക്കളോടു കൂടി വേറെയും വന്നു ചേര്‍ന്നു. ഇപ്രകാരം ആകെ കൂടി ദുര്യോധനന്ന്‌ പതിനൊന്ന്‌ അക്ഷൗഹിണിയും തികഞ്ഞു. നാനാദേശത്തില്‍ നിന്നു വന്നവരും, നാനാകൊടികളോടു കൂടിയവരുമായ അക്ഷൗഹിണികള്‍ പാര്‍ത്ഥന്മാരോടു പൊരുതുവാനായി ഹസ്തിനാപുരിയിലേക്ക്‌ എത്തിച്ചേര്‍ന്നു. എന്നാൽ ഈ അക്ഷൗഹിണികള്‍ക്ക് ഒക്കെ പാര്‍ക്കുവാന്‍ ഹസ്തിനാപുരിയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ട്‌ പല ഇടങ്ങളിലായി അവരെ പാര്‍പ്പിച്ചു. ധാരാളം ധനധാന്യങ്ങളും ജല സൗകര്യങ്ങളും ചേര്‍ന്ന പരപ്പുള്ള മൈതാനങ്ങളും നിവാസ യോഗ്യങ്ങളായ ഇടങ്ങളും നോക്കി പടകുടീരങ്ങള്‍ നിര്‍മ്മിച്ച്‌ അവിടെ കൗരവന്മാരുടെ സൈന്യങ്ങളെ അധിവസിപ്പിച്ചു. പഞ്ചനദം, കുരുജാംഗലം, രോഹിതകാരണ്യം, കേവലമായ മരുഭൂമി, അഹിഛത്രം, കാളകൂടം, ഗംഗാനദിയുടെ തീരം, വാരണം, വാടധാനം, യമുനാശൈലം എന്നിവിടങ്ങളിലൊക്കെ സൈന്യങ്ങള്‍ വന്നു കൂടി നിറഞ്ഞു.

ഇപ്രകാരം ഒത്തുചേര്‍ന്ന സൈസന്യങ്ങളെ കണ്ട്‌, പാഞ്ചാല രാജാവു ചൊല്ലി അയച്ച ദൂതനായ പുരോഹിതന്‍, കൗരവന്മാരുടെ അടുത്തേക്ക്‌, ഹസ്തിനാപുരത്തേക്ക്‌, പോയി.

സഞ്ജയയാനപര്‍വ്വം

20. പുരോഹിതയാനം - വൈശമ്പായനൻ പറഞ്ഞു: ധൃതരാഷ്ട്രന്റേയും വിദുരന്റേയും ഭീഷ്മന്റേയും സല്‍ക്കാരം കൈക്കൊണ്ടതിന് ശേഷം ദ്രുപദന്റെ സന്ദേശവാഹകനായ പുരോഹിതന്‍ ദുര്യോധനനെ ചെന്നു കണ്ടു. രാജാവിന്റെ മുമ്പില്‍ കുമ്പിട്ട്‌ അനാമയമായി കുശലപ്രശ്നം ചെയ്തതിന് ശേഷം എല്ലാ സേനാനാഥന്മാരും കേള്‍ക്കത്തക്ക വിധം ഇപ്രകാരം പറഞ്ഞു; മഹാശയന്മാരേ, നിങ്ങള്‍ക്കെല്ലാം സനാതനമായ രാജധര്‍മ്മം അറിവുള്ളതാണല്ലോ. നിങ്ങള്‍ക്ക്‌ അറിവുള്ള കാര്യം കാര്യവശാല്‍ ഞാന്‍ പറയുകയാണ്‌. ധൃതരാഷ്ട്രനും പാണ്ഡുവും ഒരേ ഒരു രാജാവിന്റെ മക്കളാണ്‌. പൈതൃകമായ ധനം അവര്‍ക്ക് ഇരുവര്‍ക്കും ഒരു പോലെയാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ധൃതരാഷ്ട്രന്റെ പുത്രന്മാര്‍ക്ക്‌ പിതൃധനം ലഭിച്ചു. എന്നാൽ പാണ്ഡുവിന്റെ പുത്രന്മാര്‍ക്ക്‌ അതു കിട്ടാതായത്‌ എങ്ങനെ? ധൃതരാഷ്ട്രന്‍ അടക്കി വെച്ചതു കൊണ്ടല്ലേ അതു കിട്ടാതായത്‌? പാണ്ഡവന്മാരെ കൊല്ലുവാന്‍ എന്തെല്ലാം ഉപായങ്ങള്‍ ഇവിടെ പ്രയോഗിച്ചു നോക്കി! എന്നാൽ ആയുസ്സിന്റെ വലിപ്പം കൊണ്ട്‌ അവരെ കൊല്ലുവാന്‍ സാധിച്ചില്ല. മഹാനായ ആ രാജാവ്‌ കരബലം കൊണ്ട്‌ വര്‍ദ്ധിപ്പിച്ച രാജ്യവും കൂടി ക്ഷുദ്രന്മാരായ ധാര്‍ത്തരാഷ്ട്രന്മാര്‍ സൗബലനോടു ചേര്‍ന്ന്‌ ചതിച്ചിട്ടല്ലേ കയ്യിലാക്കിയത്‌? ദുര്യോധനന്‍ കല്പിച്ചതു പോലെ തന്നെ ആ കര്‍മ്മവും സമ്മതിച്ച്‌ പതിമൂന്നു വര്‍ഷം മഹാരണ്യത്തിലും പാര്‍ത്തു. ഭാര്യയോടു കൂടി സഭയില്‍ വെച്ച്‌ ക്ലേശങ്ങള്‍ സഹിച്ചു. കാട്ടിലും പല വിധം ഉഗ്രമായ ക്ലേശങ്ങള്‍ സഹിച്ചു. ജന്മാന്തരം പോലെ വിരാടപുരിയില്‍ പാപന്മാരെ പോലെ ആ മഹാത്മാക്കള്‍ വളരെ കഷ്ടപ്പെട്ടു. മഹാശയന്മാരായ അവര്‍ കഴിഞ്ഞത് ഏതായാലും കഴിഞ്ഞു എന്നു വെച്ച്‌ ആ കുറ്റങ്ങളൊക്കെ പിന്നോട്ടു തള്ളി സാമത്തിന് തന്നെ ഇച്ഛിക്കുന്നു. സന്ധിയാകുന്നതിന് കാംക്ഷിക്കുന്നു. അവരുടെ മനഃസ്ഥിതിയും ദുര്യോധനന്റെ വൃത്തിയും കണക്കിലെടുത്ത്‌ ഇഷ്ടന്മാരായ നിങ്ങള്‍ ധാര്‍ത്തരാഷ്ട്രനെ അനുനയിക്കണം. ആ വീരന്മാര്‍ കൗരവന്മാരുമായി സംഗരം ഇച്ഛിക്കുന്നില്ല. ലോകം നശിക്കാതെ സ്വന്തം മുതല്‍ നേടുവാനാണ്‌ പാണ്ഡവന്മാര്‍ നോക്കുന്നത്‌. ബലവാന്മാരായ അവര്‍ തങ്ങളുടെ കാര്യം നേടുവാന്‍ ശക്തരാണെങ്കിലും അവരാണ്‌ യുദ്ധത്തിന് കാരണമെന്നു വരരുതെന്നു വിചാരിക്കുന്നു. ധര്‍മ്മപുത്രന് ഏഴ്‌ അക്ഷൗഹിണീ സൈന്യം തയ്യാറുണ്ട്‌. അവര്‍ രാജാവിന്റെ കല്പന കേള്‍ക്കുവാന്‍ സന്നദ്ധരായി നിൽക്കുകയാണ്‌, ആയിരം അക്ഷൗഹിണിക്കു തുല്യരായ വേറെ പുരുഷവ്യാഘ്രന്മാരും ഉണ്ട്‌. യുയുധാനന്‍, ഭീമസേനന്‍, യമന്മാര്‍ ഇവരൊക്കെ അപ്രകാരമുള്ള മഹാബലന്മാരാണ്‌. ഒരിടത്തു പതിനൊന്ന്‌ അക്ഷൗഹിണീ സൈന്യത്തിന് മറുവശത്ത്‌ മഹാബാഹുവും ബഹുരൂപനും ആയ ധനഞ്ജയന്‍ ഒരാള്‍ മാത്രം മതി. കിരീടി ഈ സര്‍വ്വ സൈന്യത്തേക്കാളും മേലെ നിൽക്കുന്നു. അപ്രകാരം തന്നെ മഹാബാഹുവും മഹാദ്യുതിയുമായ വാസുദേവനും അര്‍ജ്ജുനനോടു കൂടെയുണ്ട്‌. പാണ്ഡവന്മാരുടെ സൈനൃശക്തിയും, കിരീടിയുടെ വീര്യവും, കൃഷ്ണന്റെ ബുദ്ധിയും, ഏകോപിച്ചു നിൽക്കുന്ന പാണ്ഡവന്മാരോട് എതിര്‍ക്കുവാന്‍ ആരാണ്‌ വിചാരിക്കുക? ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്‌ ധര്‍മ്മാനുസരണം കരാറു പോലെ കൊടുക്കേണ്ടതു കൊടുത്ത്‌, കാലം വൈകിക്കാതെ, ശാന്തി കൈക്കൊള്ളുകയാണ്‌.

21. പുരോഹിതയാനം - വൈശമ്പായനൻ പറഞ്ഞു: പുരോഹിതന്റെ വാക്കുകേട്ട പ്രജ്ഞാവൃദ്ധനും, മഹാതേജസ്വിയുമായ ഭീഷ്മൻ ആ ബ്രാഹ്മണനെ ആദരിച്ച്‌ ഇപ്രകാരം പറഞ്ഞു: ഭാഗ്യത്താല്‍ അവര്‍ക്കെല്ലാം കൃഷ്ണനോടൊപ്പം കുശലം ഭവിക്കുന്നു! ഭാഗ്യത്താല്‍ അവര്‍ സഹായമുള്ളവർ ആയിരിക്കുന്നു! ഭ്രാതാക്കന്മാരായ ആ കുരുനന്ദനന്മാര്‍ ഭാഗ്യത്താല്‍ സന്ധിയെ കാംക്ഷിക്കുന്നു! ബന്ധുക്കളോടു പാണ്ഡവന്മാര്‍ പോരിന്ന് ആഗ്രഹിക്കുന്നില്ല എന്നറിയുന്നതും ഭാഗ്യം തന്നെ! ഹേ ബ്രാഹ്മണാ, ഭവാന്‍ പറഞ്ഞതൊക്കെ സത്യമാണ്‌. അതില്‍ യാതൊരു സംശയവുമില്ല. ബ്രാഹ്മണ്യം മൂലം ഭവാന്റെ വാക്ക്‌ തീക്ഷ്ണമായി പോയി, എന്നൊരു അഭിപ്രായം എനിക്കുണ്ട്‌. ആ പാണ്ഡവന്മാര്‍ കാട്ടിലും നാട്ടിലും ക്ലേശിച്ചു. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചു. ധര്‍മ്മത്താല്‍ പിതൃധനത്തിന് അര്‍ഹരായിരുന്നിട്ടും അവര്‍. പരിക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

അര്‍ജ്ജുനന്‍ അസ്ത്രജ്ഞനാണ്‌; ബലവാനാണ്‌; മഹാരഥനാണ്‌. ആ പാണ്ഡവനോട് എതിര്‍ക്കുവാന്‍ കെല്പുള്ളവനായി ഈ ലോകത്തില്‍ ആരുണ്ട്‌? സാക്ഷാല്‍ വജ്രി തന്നെ ഇടഞ്ഞു വന്നാലും അവനോട് ഏൽക്കുവാന്‍ സമര്‍ത്ഥനാകയില്ല. മറ്റു ധന്വികളുടെ കഥ പിന്നെ പറയുവാനുണ്ടോ? മൂന്നു ലോകവും അവന്റെ നേരെ തിരിഞ്ഞാലും അവന്‍ എതിര്‍ത്തു തോല്പിച്ചു വിടും എന്നാണ്‌ എന്റെ അഭിപ്രായം.

ഇപ്രകാരം ഭീഷ്മൻ പറയുന്നതിന് ഇടയ്ക്ക്‌ അതിനെ തടഞ്ഞു കൊണ്ട്‌ ദുര്യോധനനില്‍ കണ്ണിട്ടു കൊണ്ട്‌ കര്‍ണ്ണന്‍ പറഞ്ഞു; ലോകത്തില്‍ ഒരു ജീവി പോലും അറിയാതെ കണ്ടില്ല ഇപ്പറഞ്ഞത് ഒക്കെ. അതു വീണ്ടും വീണ്ടും എടുത്തു പറഞ്ഞിട്ട്‌ എന്താണു കാര്യം ? ദുര്യോധനന് വേണ്ടി ശകുനി ചൂതില്‍ അവരെ ജയിച്ചു. കരാറു പ്രകാരം പാണ്ഡുപുത്രനായ യുധിഷ്ഠിരന്‍ കാട്ടിലേക്കു പോയി. ആ കരാറുവിട്ട്‌ അവര്‍ ഇപ്പോള്‍ അച്ഛന്റെ മുതലിന് ആഗ്രഹിക്കുന്നു. മുര്‍ഖന്മാരെ പോലെ അവര്‍ പാഞ്ചാല മത്സ്യന്മാരെ കൂട്ടുപിടിച്ച്‌ ഇപ്പോള്‍ യുദ്ധത്തിനാണു പുറപ്പാട്‌. ദുര്യോധനന്‍ ഭയപ്പെട്ട്‌ ഒരു അടി ഭൂമിയും കൊടുക്കുകയില്ല. ധര്‍മ്മാനുസരണം ആണെങ്കിലൊ ശത്രുവിനായാലും ദുര്യോധനന്‍ തന്റെ ഭൂമിയൊക്കെയും കൊടുക്കുവാന്‍ യാതൊരു വിഷമവും കാണിക്കാത്തവനാണ്‌. പിതൃപൈതാമഹമായ രാജ്യമാണ്‌ ഇച്ഛിക്കുന്നതെങ്കില്‍ കരാറില്‍ പറഞ്ഞ മാതിരി കാട്ടില്‍ പോയി പാര്‍ക്കട്ടെ! അതു കഴിഞ്ഞു വന്നിട്ട്‌ ദുര്യോധനന്റെ സമീപത്തു വന്ന് ഭയം കൂടാതെ പാര്‍ത്തു കൊള്ളട്ടെ! മൂര്‍ഖത്വം കൊണ്ടു മാത്രം അധര്‍മ്മ ബുദ്ധി തോന്നാതിരിക്കട്ടെ. അതല്ല, ധര്‍മ്മം വിട്ട്‌ അവര്‍ എതിര്‍ക്കുക യാണെങ്കിലോ അപ്പോള്‍ കാണാം. കൗരവന്മാരോട്‌ ഏൽക്കുന്ന സമയത്ത്‌ എന്റെ മൊഴി ഓര്‍ക്കേണ്ടതായി വരും അവര്‍ക്ക്‌!

ഭീഷ്മൻ പറഞ്ഞു: എടോ, രാധേയാ, ചുണയുള്ള വാക്കു പറഞ്ഞതു കൊണ്ടൊനും പ്രയോജനമില്ല. ആറു മഹാരഥന്മാരേയും പാര്‍ത്ഥന്‍ പോരില്‍ ജയിച്ചത്‌ ഇത വ്രേഗം മറന്നുവോ? പലപ്പോഴും പോരാടി ജയിച്ച അവന്റെ കര്‍മ്മം നീ കണ്ടതല്ലേ? ഈ ബ്രാഹ്മണന്‍ പറഞ്ഞ മാതിരി നാം ചെയ്യാതിരിക്കുക യാണെങ്കില്‍ അവന്റെ കൈ കൊണ്ട്‌ നാം മരിച്ചുവീണ്‌ മണ്ണുകപ്പി കിടക്കേണ്ടി വരുമെന്ന്‌ ഓര്‍ത്തു കൊള്ളുക.

വൈശമ്പായനൻ പറഞ്ഞു: കര്‍ണ്ണന്റെ ധിക്കാരപൂര്‍വ്വമായ വാക്കു കേട്ടപ്പോള്‍ ധൃതരാഷ്ട്രന് വിഷമം തോന്നി. അദ്ദേഹം ഭീഷ്മനെ മാനിച്ച്‌ മനസ്സു സന്തോഷിപ്പിച്ച്‌ രാധേയനെ ധിക്കരിച്ച്‌ ഇപ്രകാരം പറഞ്ഞു:

ഭീഷ്മൻ നമ്മള്‍ക്കു ഹിതമായ കാര്യമാണു പറഞ്ഞത്‌. പാണ്ഡവന്മാര്‍ക്കും അതു ഹിതമായിട്ടുള്ള കാര്യമാണ്‌. മാത്രമല്ല എല്ലാവര്‍ക്കും, ഈ ലോകത്തിന് മുഴുവന്‍ നന്മയ്ക്കായിട്ടുള്ള വാക്കാണ്‌ ശാന്തനവന്‍ പറഞ്ഞത്‌. ഞാന്‍ തന്നെത്താനെ ചിന്തിച്ച്‌ സഞ്ജയനെ പാണ്ഡവരുടെ അടുക്കലേക്കയയ്ക്കാം. ഹേ ബ്രാഹ്മണാ! ഭവാന്‍ ഇപ്പോള്‍ പാണ്ഡവന്മാരുടെ അടുത്തേക്കു പൊയ്ക്കൊള്ളുക.

ഇപ്രകാരം പറഞ്ഞ്‌ ആ പുരോഹിതനെ സൽക്കരിച്ചു പ്രസാദിപ്പിച്ച്‌ ധൃതരാഷ്ട്രന്‍ പാണ്ഡവന്മാരുടെ അടുത്തേക്കയച്ചു. പിന്നെ സഭാമദ്ധ്യത്തിലേക്ക്‌ സഞ്ജയനെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞു.

22. ധൃതരാഷ്രടസന്ദേശം - ധൃതരാഷ്ട്രന്‍ പറഞ്ഞു: എടോ, സഞ്ജയാ, പാണ്ഡവന്മാര്‍ ഉപപ്ലാവ്യത്തില്‍ വന്നിട്ടുണ്ടെന്നറിയുന്നു. നീ പോയി അവരെ കാണണം. ഭാഗ്യത്താല്‍ ഇപ്പോള്‍ ഭവാന്‍ പോകേണ്ടി വന്നിരിക്കുന്നത്‌ അസ്ഥാനത്തല്ല. യുധിഷ്ഠിരനെ പൂജിച്ച്‌ അവരോടൊക്കെ നന്നായി കുശലം ചോദിക്കുക. ക്ലേശിക്കാന്‍ അര്‍ഹതയില്ലാത്ത അവര്‍ വളരെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നു. കുറ്റമറ്റവരും നമ്മളില്‍ കൂറുള്ളവരുമാണ്‌ അവര്‍; അക്രോധന്മാരുമാണ്‌. ഒരിക്കലും പാണ്ഡവന്മാരില്‍ മിഥ്യാവൃത്തി ഞാന്‍ കണ്ടിട്ടില്ല. അവര്‍ സ്വവീര്യത്താല്‍ നേടിയ ധനം മുഴുവന്‍ നമ്മള്‍ക്കായി വിട്ടു തന്നു. അവരെ നിന്ദിക്കുവാന്‍ എത്ര ചിന്തിച്ചിട്ടും ഞാന്‍ ഒരു ദോഷവും അവരില്‍ കാണുന്നില്ല. ധര്‍മ്മാര്‍ത്ഥങ്ങള്‍ക്കു ചേര്‍ന്ന കര്‍മ്മം ചെയ്താണ്‌ അവര്‍ സുഖമാര്‍ജ്ജിക്കുന്നത്‌. കാമം കൊണ്ട്‌ ധര്‍മ്മം അവര്‍ വെടിയുന്നില്ല. ശീതോഷ്ണങ്ങളേയും ക്ഷുല്പിപാസകളേയും, നിദ്രാതന്ദ്രികളേയും, ഹര്‍ഷശോകങ്ങളേയും അവര്‍ ധൃതിയാലും പ്രജ്ഞയാലും ശാന്തിയാലും ജയിച്ച്‌ ധര്‍മ്മാര്‍ത്ഥ യോഗത്തോടെയാണ്‌ പ്രയത്നിക്കുന്നത്‌. കാലാനുസരണം അവര്‍ മിത്രങ്ങള്‍ക്കു ധനം നല്കും. അവരുടെ സംവാദത്താല്‍ ഒരിക്കലും മൈത്രി നഷ്ടപ്പെടുന്നില്ല. അര്‍ഹത പോലെ പാര്‍ത്ഥന്മാര്‍ ധനം കൊണ്ടും മാനം കൊണ്ടും മിത്രങ്ങളെ സന്തോഷിപ്പിക്കുന്നു. യുധിഷ്ഠിര പക്ഷത്തില്‍ ദ്വേഷബുദ്ധികളായി ആരുമില്ല. പാപാത്മാവും, മന്ദബുദ്ധിയും, വിഷമദര്‍ശനനുമായ ഈ ദുര്യോധനനും ക്ഷുദ്രനായ കര്‍ണ്ണനുമല്ലാതെ സുഖഭോഗ വിരക്തരായ ആ മഹാത്മാക്കളെ മറ്റാരും ക്രോധിപ്പിക്കുകയില്ല. പാണ്ഡവന്മാര്‍ ജീവിച്ചിരിക്കെ അവരുടെ ധനം നേടാമെന്ന്‌ ഉത്ഥാനവീര്യനും, സുഖഭോഗത്തില്‍ വളര്‍ന്നവനുമായ ദുര്യോധനന്‍ മൗഢ്യത്താല്‍ കരുതുന്നു. അജാതശത്രുവായ യുധിഷ്ഠിരന്റെ സഹായികള്‍ ആരൊക്കെയാണെന്ന്‌ ഭവാന്‍ അറിയുന്നുണ്ടോ? ജിഷ്ണുവും കൃഷ്ണനും വ്യകോദരനും സാതൃകിയും മാദ്രേയന്മാരും സൃഞ്ജയന്മാരുമാണ്‌. അവരോടു പൊരുതിയാല്‍ രക്ഷ കിട്ടുകയില്ല. അവരുടെ ഭാഗം വിട്ടു കൊടുക്കുകയാണു നല്ലത്‌. ഗാണ്ഡീവിയും മഹാരഥനുമായ സവ്യസാചിക്ക്‌ ഈ ലോകം മുഴുവന്‍ ഏകനായി വിജയിക്കുവാന്‍ കഴിയുമെന്ന്‌ നാം ഓര്‍ക്കണം. കേശവന്‍ മൂന്നു ലോകത്തിന്റേയും അധിപനായ മഹാത്മാവാണ്‌. എല്ലാ ലോകത്തിനും ഏകനായ വരേണ്യനാണ്‌. ആ അപ്രധ്യഷ്യന്റെ നേരെ ഇടഞ്ഞു ചെല്ലുവാന്‍ കെല്പുള്ളവര്‍ ആരുണ്ട്‌ ഈ പ്രപഞ്ചത്തില്‍?

പക്ഷി സംഘങ്ങളെ പോലെ മഹാവേഗത്തോടു കൂടിയ ശരജാലങ്ങള്‍ മേഘനിര്‍ഘോഷത്തോടെ ചൊരിഞ്ഞു കൊണ്ട്‌ ഏകരഥനായി ചെന്നു വടക്കന്‍ രാജ്യങ്ങളെയെല്ലാം ജയിച്ച്‌, ധനം നേടുകയും ഇന്ദ്രാദികളായ ദേവന്മാരോട് എതിര്‍ത്ത്‌ ഖാണ്ഡവത്തെ അഗ്നിക്ക്‌ ഉപഹാരമായി നല്കുകയും, പാണ്ഡവന്മാര്‍ക്ക്‌ യശസ്സും മാനവും വര്‍ദ്ധിപ്പിക്കുകയും ചെയ്ത വീരനാണ്‌ അര്‍ജ്ജുനന്‍. ഗദാധരന്മാരിലും, ഗജാരോഹകന്മാരിലും, ഭീമനോടു തുല്യനായി ആരെങ്കിലും ഇന്നു ജീവിച്ചിരിപ്പുണ്ടോ? ആ സുശിക്ഷിതന്‍ രഥികളില്‍ അര്‍ജ്ജുന തുല്യനും, ബാഹുബലം കൊണ്ട്‌ ആയിരം ആനകളുടെ ശക്തി ഉള്ളവനുമാണ്‌. പകയുളളവനായ അവന്‍ എന്റെ ഈ പുത്രന്മാരെ മുഴുവന്‍ മുടിച്ചുകളയും. ഇന്ദ്രന് പോലും ആ അമര്‍ഷിയെ ബലം കൊണ്ട്‌ വെല്ലുവാന്‍ കഴിയുകയില്ല. അര്‍ജ്ജുനനാല്‍ സുശിക്ഷിതരായ മാദ്രേയന്മാര്‍ മഹാബലന്മാരും ശീഘ്ര ഹസ്തന്മാരുമാണ്‌. അവര്‍ ശ്യേനങ്ങള്‍ പക്ഷിക്കൂട്ടത്തെ എന്ന പോലെ ശത്രുക്കളെ ആക്രമിച്ച്‌ നിശ്ശേഷം മുടിക്കും.

നമുക്ക്‌ ഇപ്പോഴുള്ള ബലം വമ്പിച്ചതാണെന്നു കരുതുന്നതു വിഡ്ഡിത്തമാണ്‌. പാണ്ഡവന്മാരുടെ മുമ്പില്‍ അതു തുച്ഛമാണ്‌. അവരുടെ സഹായികളില്‍ ഏറ്റവും മുഖ്യനാണ്‌ ധൃഷ്ടദ്യുമ്ന൯. ആ സോമകശ്രേഷ്ഠന്‍ അമാത്യന്മാരോടു കൂടി പാണ്ഡവര്‍ക്കു വേണ്ടി മരിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്‌. ധര്‍മ്മജനോട്‌ എതിര്‍ക്കുവാന്‍ ആരുണ്ട്‌? വൃഷ്ണിസിംഹനായ കൃഷ്ണന്റെ തുണയുള്ളവനോട്‌ എതിര്‍ക്കുവാന്‍ ആര്‍ക്കു ധൈര്യമുണ്ട്‌? മത്സ്യ രാജാവായ വിരാടന്‍ പുത്രന്മാരോടു കൂടി യുധിഷ്ഠിര പ്രിയനായി വന്നിരിക്കുന്നു. കേകയത്തില്‍ നിന്ന്‌ പുറത്തായ പഞ്ചസഹോദരന്മാര്‍ രാജ്യം നേടാമെന്ന വിചാരത്തില്‍ പാണ്ഡവന്മാരോടു ചേര്‍ന്നിട്ടുണ്ട്‌. രാജാക്കളോടു കൂടിയ ആ വീരന്മാര്‍ കൂറുള്ളവനായ ധര്‍മ്മജന്റെ കീഴില്‍ പ്രീതിയോടെ വന്നു പാര്‍ക്കുന്നു.

ഇങ്ങനെ പല പല രാജാക്കന്മാരും പാണ്ഡവന്മാര്‍ക്കു വേണ്ടി പൊരുതുവാന്‍ ഒരുങ്ങി യുധിഷ്ഠിരനെ ആശ്രയിച്ച്‌ പ്രീതിയോടെ അധിവസിക്കുന്നു. മ്ലേച്ഛന്മാരും, വളരെ പരിശുദ്ധ വംശക്കാരായ ഗിരിദുര്‍ഗ്ഗവാസികളും പലതരം ആയുധങ്ങളുമായി പാണ്ഡവന്മാരെ സേവിക്കുന്നു. നിസ്തുല്യനും; ലോകവീരനും, ഇന്ദ്രതുല്യനുമായ പാണ്ഡ്യന്‍ പലവിധം ആയുധാഭ്യാസികളായ വീരന്മാരോടു കൂടി കൗന്തേയന്മാരോടു ചേര്‍ന്നു നില്‍ക്കുന്നു. ഭീഷ്മദ്രോണന്മാരില്‍ നിന്നും, കൃഷ്ണാര്‍ജ്ജുനന്മാരില്‍ നിനും അസ്ത്രം ഗ്രഹിച്ചിട്ടുള്ള പ്രദ്യുമ്ന തുല്യനായ സാതൃകിയും പാണ്ഡവ പക്ഷത്തിലാണ്‌. ചേദികാരൂഷകന്മാരും പാണ്ഡവരോടു ചേര്‍ന്നിരിക്കയാണ്‌. കഷ്ടം! ആ ചേദികാരൂഷകന്മാര്‍ക്ക് ഇടയില്‍ സൂര്യനെ പോലെ ശ്രീമാനായിരുന്ന ശിശുപാലനെ, ലോകത്തിലെ വില്ലാളികളില്‍ അഗ്രഗണ്യനായി, യുദ്ധത്തില്‍ ആര്‍ക്കും എതിരില്ലാതിരുന്ന ശിശുപാലനെ, കൃഷ്ണന്‍ കാലേ തന്നെ സംഹരിച്ചു വിട്ടു. നരേന്ദ്രന്മാര്‍ക്കെല്ലാം ഉത്സാഹഭംഗം വരുത്തുമാറ്‌ അവനെ വധിച്ചത്‌ പാണ്ഡവന്മാര്‍ക്കു മാനവും യശസ്സും വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ശിശുപാലനെ വധിക്കുന്നതു കണ്ടു കൊണ്ടു നിന്ന മറ്റു രാജാക്കള്‍ കൃഷ്ണനോട്‌ എതിര്‍ക്കുവാന്‍ നിൽക്കാതെ സിംഹത്തിന്റെ മുമ്പില്‍ ക്ഷുദ്രമൃഗങ്ങളെന്ന പോലെ ഓടി മറയുകയാണല്ലോ ഉണ്ടായത്‌. ഏകരഥനായി ഇടഞ്ഞു വരുന്ന കൃഷ്ണനോട്‌ ഏകര്‍ഥനായി പൊരുതുവാന്‍ കെല്‍പ്പുള്ള ശിശുപാലനും കാറ്റില്‍ കടപുഴങ്ങി വീണ കൊന്നമരം പോലെ, കൃഷ്ണന്റെ കൈ കൊണ്ടു മൃതനായി നിലം പതിച്ചു. അതോര്‍ക്കുമ്പോള്‍ മറ്റു രാജാക്കന്മാരുടെ കഥയെന്തായിരിക്കും?

പാണ്ഡവന്മാര്‍ക്കു വേണ്ടി ഇപ്രകാരം കൃഷ്ണന്‍ പല പരാക്രമങ്ങളും ചെയ്യുന്നുണ്ട്‌. വിഷ്ണുവിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഓര്‍ക്കുമ്പോള്‍ എനിക്ക്‌ ഒരിക്കലും ശാന്തി ലഭിക്കുന്നില്ല. ആ വൃഷ്ണിസിംഹം സഹായമായി നിൽക്കുമ്പോള്‍ പാണ്ഡവന്മാരെ ജയിക്കാമെന്ന്‌ ആരും മോഹിക്കേണ്ട. കൃഷ്ണന്മാരിരുവരും ഒരേ തേരിലാണെന്നു കേട്ട്‌ എന്റെ ഹൃദയം ഭയം കൊണ്ടു വിറയ്ക്കുന്നു. എന്റെ പുത്രനായ ഈ മന്ദന്‍ അവരോടു യുദ്ധത്തിന് പുറപ്പെടുന്നത്‌ നല്ലതിനല്ല. ആ വൃഷ്ണീന്ദ്രന്മാര്‍ കൗരവകുലത്തെ, ദൈതൃകുലത്തെ എന്ന പോലെ, ഒടുക്കിവിടും. ഇന്ദ്രതുല്യനാണ്‌ അര്‍ജ്ജുനന്‍. സാക്ഷാല്‍ സനാതനനായ മഹാവിഷ്ണുവാണ്‌ കൃഷ്ണന്‍. എന്റെ മകന്‍ അതൊനും ഓര്‍ക്കുന്നില്ല. കുന്തീപുത്രനായ യുധിഷ്ഠിരനാകട്ടെ തരസ്വിയും ധര്‍മ്മാസക്തനുമാണ്‌. ദുര്യോധനനാല്‍ വഞ്ചിതനായ. ആ ധര്‍മ്മിഷ്ഠന്‍ ക്രുദ്ധനായാല്‍ മതി എന്റെ മക്കളൊക്കെ വെണ്ണീറാകാന്‍. കൃഷ്ണാര്‍ജ്ജുനന്മാരെയോ, ഭീമമാദ്രേയന്മാരെയോ എനിക്കു യുധിഷ്ഠിരനിലുള്ളിടത്തോളം ഭയം തോന്നുന്നില്ല. ക്രോധദീപ്തനായ ധര്‍മ്മരാജന്റെ ദുഃഖത്തെ ഓര്‍ത്താണ്‌ ഞാന്‍ എപ്പോഴും ഭയപ്പെടുന്നത്‌. മഹാതപസ്വിയും ബ്രഹ്മചര്യാ നിരതനുമായ ആ പാണ്ഡവന്റെ സകല സങ്കല്പവും സാധിക്കാതെ വരില്ല. യഥാസ്ഥാനത്താണ്‌ യുധിഷ്ഠരിന്റെ ക്രോധമെന്നു കാണുമ്പോള്‍ എന്റെ ഭയം ഉപര്യുപരി വര്‍ദ്ധമാനമാകുന്നു.

ഈ നിലയ്ക്കു ഭവാന്‍ ചിന്തിച്ചു നോക്കുക. ഉടനെ തേരില്‍ കയറി പുറപ്പെടുക. പാഞ്ചാല രാജാവിന്റെ പടകുടീരത്തില്‍ ചെല്ലുക. അവിടെ ചെന്ന്‌ അജാതശത്രുവായ യുധിഷ്ഠിരനെ കണ്ടു വീണ്ടും വീണ്ടും പ്രീതിയോടെ കുശലപ്രശ്നം ചെയ്യണം. ഉദാരനും, വീര്യവാനും, മഹാഭാഗനുമായ കൃഷ്ണനോടും പാണ്ഡവന്മാരോടും എന്റെ വാക്കാല്‍ കുശലപ്രശ്നം ചെയ്തു ധൃതരാഷ്ട്രന്‍ ശാന്തിയെയാണ്‌ ഇച്ഛിക്കുന്നതെന്ന്‌ അറിയിക്കണം.

വാസുദേവന്‍ പറയുന്ന പ്രകാരമല്ലാതെ യുധിഷ്ഠിരന്‍ പ്രവര്‍ത്തിക്കുകയില്ല. പാണ്ഡവന്മാരുടെ ആത്മസ്‌നേഹിതനായ കൃഷ്ണന്‍ അവരുടെ സകല കര്‍മ്മങ്ങളോടും എപ്പോഴും ചേര്‍ന്നുനിൽക്കും. അതു കൊണ്ട്‌ കൃഷ്ണനെ സവിശേഷം മാനിക്കുക. അവിടെ അവരോടു കൂടി വാഴുന്ന പാണ്ഡവന്മാര്‍, സൃഞ്ജയന്മാര്‍, കൃഷ്ണന്‍, യുയുധാനന്‍, വിരാടന്‍, ദ്രൗപദേയന്മാരായ അഞ്ചുപേര്‍, എന്നിവരോടൊക്കെ എന്റെ വാക്കാല്‍ കുശലം ചോദിക്കണം. അവിടെ ചെന്നെത്തിയാല്‍ ഭവാന്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കി ഭാരതന്മാരുടെ ഹിതത്തിനു യോജിക്കുന്ന വിധത്തില്‍ വേണ്ടതൊക്കെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. യുദ്ധം ഉണ്ടാക്കി തീര്‍ക്കുവാന്‍ ഉതകുന്ന ഒനും തന്നെ ആ രാജമദ്ധൃത്തില്‍ മിണ്ടിപ്പോകരുത്‌.

23. യുധിഷ്ഠിരപ്രശ്നം - സഞ്ജയന്‍ യുധിഷ്ഠിരനെ ചെന്നു കണ്ട് കുശലം ചോദിക്കുന്നു - വൈശമ്പായനന്‍ പറഞ്ഞു: ധൃതരാഷ്ട്ര രാജാവു പറഞ്ഞ വാക്കു കേട്ട്‌ ഉപപ്ലാവ്യത്തില്‍ ചെന്നു ധര്‍മ്മപുത്രനെ കണ്ട്‌, അഭിവാദ്യം ചെയ്തു സഞ്ജയന്‍ ധര്‍മ്മജനോട്‌ സസന്തോഷം കുശലം ചോദിച്ചു:

ഭാഗ്യത്താല്‍ ഇന്ദ്രതുല്യനായ ഭവാനെ സഹായവാനും അരോഗനുമായി ഞാന്‍ കാണുന്നു! വൃദ്ധനും മനീഷിയുമായ ധൃതരാഷ്ട്ര രാജാവ്‌ ഭവാനോടു കുശലം ചോദിക്കുന്നു. ഭീമനും, അര്‍ജ്ജുനനും, മാദ്രേയന്മാര്‍ക്കും കുശലമല്ലേ? ദ്രുപദപുത്രിയും വീരപത്നിയും പുത്രവതിയും സത്യവ്രതയുമായ പാഞ്ചാലിക്കും കുശലമല്ലേ? ഹേ, ശുഭാര്‍ത്ഥിയായ ഭാരതാ! നീ വിചാരിക്കുന്നതു പോലെ ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊണ്ടല്ലേ വര്‍ത്തിക്കുന്നത്?

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, ഗാവല്‍ഗണേ! സഞ്ജയാ! ഭവാനു സ്വാഗതം! ഭവാന്റെ ദര്‍ശനം ഞങ്ങളില്‍ ആനന്ദം വളര്‍ത്തുന്നു. ഞാന്‍ സോദരന്മാരോടു കൂടി അനാമയനും കുശലിയുമായി വാഴുന്നു. കുരുവൃദ്ധനായ ധൃതരാഷ്ട്ര രാജാവിന്റെ കുശലം പല വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കേള്‍ക്കുവാന്‍ സാധിച്ചതില്‍ ഭവാനെ കാണുമ്പോള്‍ സാക്ഷാല്‍ രാജാവിനെ ദര്‍ശിക്കുമ്പോഴുള്ള സന്തോഷമാണ്‌ ഞങ്ങള്‍ക്ക് ഉണ്ടാകുന്നത്‌. വൃദ്ധപിതാമഹനും, തരസ്വിയും, മഹാവിദ്വാനും, സര്‍വ്വധര്‍മ്മജ്ഞനും ആയ ഭീഷ്മന് കുശലമല്ലേ? ആ മഹാത്മാവിന് മുമ്പത്തെ പോലെ തന്നെ ഞങ്ങളില്‍ പ്രീതിയില്ലേ? മഹാശയനായ ധൃതരാഷ്ട്ര രാജാവ്‌ പുത്രന്മാരോടു കൂടി കുശലിയായി വാഴുന്നില്ലേ? കൗരവപ്രവരന്മാരായ ബാല്‍ഹീകന്‍, സോമദത്തൻ, ഭൂരിശ്രവസ്സ്‌ മുതലായവര്‍ക്കൊക്കെ കുശലമല്ലേ? സത്യവാനായ ശല്യനും, സപുത്രനായ ദ്രോണനും, വിപ്രമുഖ്യനായ കൃപനും കുശലമല്ലേ? ലോകത്തിലെ ധനുര്‍ദ്ധരന്മാരില്‍ പ്രധാനികളായവരെല്ലാം കൗരവന്മാര്‍ക്കു ക്ഷേമം കാംക്ഷിക്കുന്നില്ലേ; ആ വില്ലാളികളേയും, സർവ്വശാസ്ത്ര വിചക്ഷണന്മാരായ മഹാപ്രാജ്ഞന്മാരേയും കൗരവ രാജാവ്‌ യഥോചിതം മാനിക്കുന്നില്ലേ? കുരുമദ്ധ്യത്തില്‍ പാര്‍ക്കുന്നവനും ദര്‍ശനീയനും ശീലസമ്പന്നനും മഹാധനുര്‍ദ്ധരനുമായ അശ്വത്ഥാമാവ്‌ അരോഗിയായി വര്‍ത്തിക്കുന്നില്ലേ? മഹാപ്രാജ്ഞനും രാജപുത്രനുമായ യുയുത്സുവിനും മന്ദനായ ദുര്യോധനന്റെ ഹിതകാംക്ഷിയും, വിധേയനും, അമാതൃനുമായ കര്‍ണ്ണനും സുഖമല്ലേ? ക്യരവന്മാരുടെ വൃദ്ധമാതാക്കള്‍, സ്നുഷകള്‍, പുത്രന്മാര്‍, ഭഗിനികള്‍, ഭാഗിനേയന്മാര്‍, ദൌഹിത്രന്മാര്‍, അടുക്കളക്കാരികള്‍, ദാസീദാസന്മാര്‍ എന്നിവരൊക്കെ നിഷ്കപടമായി സുഖിക്കുന്നില്ലയോ? ബ്രാഹ്മണര്‍ക്കു രാജാവ്‌ മുന്‍മട്ടില്‍ തന്നെ ജീവിതവൃത്തി നല്കുന്നില്ലേ? ഞാന്‍ മുമ്പേ ബ്രാഹ്മണര്‍ക്കു നല്കിയ ഗ്രാമങ്ങള്‍ അവര്‍ക്കു കൈവിടേണ്ടി വന്നിട്ടില്ലല്ലോ. സപുത്രനായ ധൃതരാഷ്ട്ര രാജാവ്‌ ഉപേക്ഷയാല്‍ ബ്രാഹ്മണരെ അതിക്രമിക്കുന്നില്ലല്ലോ? സ്വര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗമായ ബ്രാഹ്മണ പരിപാലനത്തില്‍ നിന്നു രാജാവ്‌ ഒരിക്കലും തെറ്റിപ്പോകുന്നില്ലല്ലോ? പരലോക പ്രകാശകവും ജീവലോക യശസ്കരവുമായ വിപ്രപൂജയെ ആ മന്ദന്മാര്‍ ദുഷിപ്പിക്കുക യാണെങ്കില്‍ കൗരവന്മാര്‍ക്കു ഘോരമായ നാശം സംഭവിക്കുന്നതാണ്‌. ധൃതരാഷ്ട്രന്‍ ഇതൊക്കെ ഓര്‍ത്തു കൊണ്ടു തന്നെയാണോ പ്രവര്‍ത്തിക്കുന്നത്‌? അമാത്യവര്‍ഗ്ഗത്തെ രാജാവ്‌ വേണ്ട പോലെ പോറ്റുന്നില്ലേ? അവരുടെ മദ്ധ്യത്തില്‍ അമിത്രങ്ങള്‍ മിത്രഭാവത്തില്‍ കടന്നു കൂടി ഭേദോപായം ചെലുത്തുന്നുണ്ടോ എന്നു രാജാവ്‌ നോക്കാറില്ലേ?; കൗരവന്മാരില്‍ വല്ലവരും ഈ പാണ്ഡവന്മാരെ കുറിച്ചു ദോഷം പറയാറുണ്ടോ? ദ്രോണനോ, കൃപനോ, അശ്വത്ഥാമാവോ ഞങ്ങളെക്കുറിച്ചു പഴിക്കാറുണ്ടോ? സപുത്രനായ ധൃതരാഷ്ട്രനിലല്ലേ കൗരവന്മാര്‍ അപരാധം കാണുന്നത്‌? ശത്രുക്കള്‍ ഇടഞ്ഞു വരുമ്പോള്‍ യുദ്ധകുശലനായ അര്‍ജ്ജുനനെ അവിടെ എല്ലാവരും ചിന്തിക്കാറുണ്ടോ? ഈ ഗാണ്ഡീവ ധന്വാവ്‌ ഇടിവെട്ടുന്ന വിധം വില്ലുലച്ചു ഞാണ്‍ വലിച്ചു ചൊരിയുന്ന. ശരങ്ങളെ അവിടെ എല്ലാവരും സ്മരിക്കുന്നില്ലയോ? അര്‍ജ്ജുനനെ കവിഞ്ഞോ, അര്‍ജ്ജുനനോടു തുല്യനായോ ഈ ലോകത്തില്‍ മറ്റൊരു യോദ്ധാവില്ലെന്നും ഒരേ പിടിയില്‍ അറുപതു ശരങ്ങള്‍ ഒരേ സമയത്തു പ്രയോഗിക്കുവാന്‍ സവ്യസാചിക്കു സാധിക്കുമെനും അവര്‍ അറിഞ്ഞിട്ടില്ലേ? പുല്‍ക്കാട്ടില്‍ മത്തഗജം പോലെ ശത്രുക്കളെ പ്രകമ്പിപ്പിച്ചു കൊണ്ടു ചുറ്റിനടക്കുന്ന ഗദാധരനായ ഭീമസേനനേയും അവര്‍ സ്മരിക്കുന്നില്ലേ? കലിംഗന്മാരെ കൂട്ടത്തോടെ എതിര്‍ത്തു ജയിച്ചവനും ഇടവും വലവും ഒരു പോലെ ശരം വിടുന്നവനും ബലിഷ്ഠനുമായ സഹദേവനെ ഓര്‍ക്കുന്നില്ലേ? പണ്ടു പോരില്‍ ശിബികളേയും, ത്രിഗര്‍ത്തരേയും വെന്നവനും, ബലിഷ്ഠനും പടിഞ്ഞാറേ ദിക്കിലെ രാജാക്കളെയൊക്കെ പോരില്‍ ജയിച്ചവനുമായ നകുലനേയും ഓര്‍ക്കുന്നില്ലേ? ദൂര്‍മന്ത്രത്തിന്റെ ഫലമായി ഘോഷയാത്രയ്ക്കു പുറപ്പെട്ട്‌ ദ്വൈതവനത്തില്‍ വെച്ച്‌ ശത്രുക്കളുടെ പിടിയില്‍ പെട്ടു ബന്ധിക്കപ്പെട്ട ആ മന്ദന്മാരെ ഭീമാര്‍ജ്ജുനന്മാര്‍ ചെന്നു മോചിപ്പിച്ചയച്ചതും അവര്‍ മറന്നിട്ടില്ലല്ലോ? പിന്നെ, യുദ്ധത്തില്‍ അര്‍ജ്ജുനന് ഞാനും, ഭീമന് മാദ്രേയന്മാരും പിന്‍തുണയായി നിന്നതും, അര്‍ജ്ജുനന്‍ ശത്രു സംഘത്തെ ഓടിക്കുകയാല്‍ ദുര്യോധനനും കൂട്ടുകാരും രക്ഷപെട്ട്‌ സ്വഗൃഹത്തില്‍ പ്രാണനും കൊണ്ട്‌ മടങ്ങിയെത്തിയതും അവര്‍ മറന്നിട്ടില്ലല്ലോ? ഏതു വിധത്തിലും ജയം നേടുവാന്‍ ഞങ്ങള്‍ ശക്തരാണ് എന്നറിഞ്ഞിട്ടും അവര്‍ ഇടഞ്ഞിട്ടാണല്ലോ നിൽക്കുന്നത്‌. ഈ നിലയ്ക്ക്‌ നല്ലതായ ഒരു കര്‍മ്മം ചെയ്ത്‌ ആ ധാര്‍ത്തരാഷ്ട്രനെ ഇണക്കി സുഖം പറ്റുന്ന കാര്യമല്ലല്ലോ?

24. സഞ്ജയവാക്യം - സഞ്ജയന്‍ പറഞ്ഞു: രാജാവേ! ഭവാന്‍ ചോദിച്ച ആ കൗരവന്മാരും മറ്റുള്ളവരും അനാമയമായിരിക്കുന്നു. ധാര്‍ത്തരാഷ്ട്രന്റെ ഭാഗത്തു പാപാത്മാക്കളായ ചിലരുണ്ടെങ്കില്‍ വൃദ്ധന്മാരായ സജ്ജനങ്ങള്‍ പലരുമുണ്ട്‌. ശത്രുക്കള്‍ക്കു പോലും വേണ്ടുന്നതൊക്കെ കൊടുക്കാറുള്ള ദുര്യോധനന്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്യുന്നതില്‍ ഒട്ടും മടി കാണിക്കാറില്ല. എന്നാൽ, നിങ്ങളെ സംബന്ധിച്ചിടത്തോളം അവന്റെ ഗതി ധര്‍മ്മ്യമായിട്ടല്ല. അദ്രോഹത്തില്‍ ദ്രോഹം ധര്‍മ്മമല്ല. ആ ദുരാചാരന്‍ സാധുവൃത്തന്മാരായ നിങ്ങളെ ദ്രോഹിക്കുന്നത്‌ ധൃതരാഷ്ട്രന്റെ അറിവോടു കൂടിയല്ല. ആ വൃദ്ധന്‍ വ്യസനിക്കുകയാണു ചെയ്യുന്നത്‌. മിത്രദ്രോഹം മഹാപാപമാണെന്ന്‌ ബ്രാഹ്മണരില്‍ നിന്ന്‌ അദ്ദേഹം കേള്‍ക്കുന്നുണ്ട്‌. യുദ്ധത്തില്‍ ശംഖും പെരുമ്പറയും മുഴങ്ങുമ്പോള്‍, ഭവാനും, അര്‍ജ്ജുനനും, ഭീമനും, മാദ്രേയന്മാരും മഹാരഥന്മാരായി യാതൊരു കൂസലും കൂടാതെ യുദ്ധക്കളത്തില്‍ സഞ്ചരിച്ചു സൈന്യങ്ങളില്‍ ശരവര്‍ഷം ചൊരിയുന്നത്‌, അങ്ങനെയുള്ള ആ ഭാവം അവിടെ എല്ലാവരുടേയും സ്മരണയില്‍ കാണുന്നുണ്ട്‌. എന്നാൽ, വരാന്‍ പോകുന്ന കാര്യം, കഴിഞ്ഞിട്ടില്ലാത്ത കാര്യം, മുന്‍കൂട്ടി കാണുവാന്‍ നമുക്കു കഴിയുകയില്ലല്ലോ.

ഭവാന്‍ എല്ലാ ധര്‍മ്മങ്ങളും തികഞ്ഞവനാണ്‌. എന്നിട്ടും കഷ്ടപ്പെട്ടില്ലേ? കഷ്ടപ്പാടുകളൊക്കെ അനുഭവിച്ചറിഞ്ഞ ഭവാന്‍ എല്ലാം ബുദ്ധി കൊണ്ടു ചിന്തിച്ചു ശരിക്കാക്കിയാലും. ഇന്ദ്രോപമന്മാരായ പാണ്ഡവന്മാര്‍ കാമത്തിനു വേണ്ടി ധര്‍മ്മത്തെ ഉപേക്ഷിക്കുകയില്ലെന്നു കരുതുന്നു. ഹേ, അജാതശത്രോ! ഭവാന്‍ ബുദ്ധി കൊണ്ട്‌ എല്ലാം അറിഞ്ഞ്‌ അവര്‍ക്കും സുഖമാകുമാറ് എല്ലാം ശരിപ്പെടുത്തിയാലും. പാണ്ഡവന്മാരും, ധാര്‍ത്തരാഷ്ട്രന്മാരും, സ്യഞ്ജയന്മാരും, മറ്റു രാജാക്കന്മാരും ഇതു ധരിക്കേണ്ടതാണ്‌. പിതാവായ ധൃതരാഷ്ട്ര രാജാവ്‌ എന്നോടു പറഞ്ഞത്‌ ഇനി ഞാന്‍ അജാതശത്രോ!! ഭവാനെ അറിയി ക്കാം. അമാത്യന്മാരോടും പുത്രന്മാരോടും ചേര്‍ന്ന്‌ രാജാവേ ഭവാന്‍ കേട്ടാലും!

25. സഞ്ജയവാക്യം - യുധിഷ്ഠിരന്‍ സഞ്ജയനില്‍ നിന്ന്‌ ധൃതരാഷ്ട്രന്റെ സന്ദേശം കേള്‍ക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു ഹേ, സഞ്ജയാ! ഇതാ എന്റെ ഭ്രാതാക്കളും, കൃഷ്ണനും, സാത്യകിയും, വിരാടനും എത്തിയിരിക്കുന്നു. എന്താണ്‌ ധൃതരാഷ്ട്രന്‍ പറഞ്ഞയച്ചിരിക്കുന്നത്‌? സൂതപുത്രാ, ഗാവല്‍ഗണേ, അദ്ദേഹത്തിന്റെ അനുശാസനം എന്താണെന്നു പറയു!

സഞ്ജയന്‍ പറഞ്ഞു: ധര്‍മ്മജനും, ഭീമസേനനും, അര്‍ജ്ജുനനും, നകുല സഹദേവന്മാരും, വാസുദേവനും, ശൈനേയനും; വിരാടനും, വൃദ്ധനായ പാഞ്ചാലനും മാത്രമല്ല ധൃഷ്ടദ്യുമ്നന്‍, ചേകിതാനന്‍ എന്നിവരും മറ്റ്‌ എല്ലാവരും ഞാന്‍ പറയുന്നതിനെ കേട്ടു കൊള്ളുവിന്‍. കൗരവന്മാരുടെ ശ്രേയസ്സിന് വേണ്ടിയാണ്‌ ഞാന്‍ പറയുന്നത്‌. രാജാവായ ധൃതരാഷ്ട്രന്‍ ശമമാണ്‌ നല്ലതെന്നു നിശ്ചയിച്ചിട്ടാണ്‌ എന്നെ തിടുക്കത്തോടെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്‌. ഭ്രാതാക്കന്മാരോടും, പുത്രന്മാരോടും, സ്വജനങ്ങളോടും കൂടിയ ധര്‍മ്മപുത്രനും ശമം തന്നെ രുചിക്കുമാറാകട്ടെ! സര്‍വ്വ സമ്പന്നരാണല്ലോ പാണ്ഡവന്മാരായ നിങ്ങള്‍. നിലതെറ്റാതെ നേര്‍വഴിക്കു തന്നെ ഇണങ്ങി ചെല്ലുന്നവരുമാണ്‌. ഉഗ്രമായ കര്‍മ്മങ്ങളില്‍ വെറുപ്പും അരുതാത്ത കാര്യങ്ങളില്‍ ലജ്ജയുമുള്ള കര്‍മ്മനിശ്ചയന്മാരായ കുലജാതന്മാരുമാണ്‌ നിങ്ങള്‍. സാധുവൃത്തന്മാരായ നിങ്ങള്‍ക്ക്‌ ഹിംസകര്‍മ്മം യോജിക്കുന്നതല്ല. നിങ്ങളില്‍ വല്ല പാപകര്‍മ്മവും ചേര്‍ന്നാല്‍ ശുഭ്രവസ്ത്രത്തില്‍ അഞ്ജനബിന്ദു പോലെ തെളിഞ്ഞു കാണും. യുദ്ധം നേരിട്ടാല്‍ സർവ്വക്ഷയമാണ്‌ ഉണ്ടാവുക എന്ന് നിങ്ങള്‍ ചിന്തിക്കണം. എല്ലാം നശിക്കും. അതില്‍പ്പരം പാപവും നരകവുമായി വേറെ എന്തുണ്ട്‌? സർവ്വക്ഷയത്താല്‍ ജയവും പരാജയവും ഒരു പോലെയല്ലേ? അങ്ങനെയുള്ള കര്‍മ്മത്തില്‍ ബോധവാന്മാര്‍ പ്രവേശിക്കുമോ? നിങ്ങള്‍ നിന്ദ്യജീവിതം വെടിഞ്ഞു മുമ്പത്തെ പോലെ ജ്ഞാതികാര്യം ചെയ്തു കൊണ്ട്‌ പുത്രന്മാരോടും, സുഹൃത്തുക്കളോടും, ബാന്ധവന്മാരോടും കൂടി ധന്യമായി വാഴുകയാണെങ്കില്‍ കുരുക്കള്‍ക്ക്‌ അത്‌ നല്ലതു സംഭവിപ്പിക്കും. കുരുക്കളോട്‌ ഇണങ്ങി നില്‍ക്കാതെ നിങ്ങള്‍ സർവ്വശത്രു വധത്തിനാണ്‌ നിശ്ചയിച്ചിരിക്കുന്നത് എങ്കില്‍ ആ കര്‍മ്മം കൊണ്ട്‌ നിങ്ങളുടെ ജീവിതം മൃത്രപായമായി തീരും. ജഞാതിവധത്താൽ എന്തു ജീവിതസുഖമാണ് ഉണ്ടാവുക? സാത്യകിയുടേയും ധൃഷ്ടദ്യുമ്നന്റെയും ബാഹുക്കളില്‍ കേശവനോടു കൂടി നിൽക്കുന്ന നിങ്ങളെ ഇന്ദ്രന്റെ സഹായത്തോടു കൂടെ എത്തുന്ന ശ്രതവിന് പോലും ജയിക്കുവാന്‍ സാധിക്കയില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാം. അതു പോലെ തന്നെ ഭീഷ്മൻ, ദ്രോണൻ, അശ്വത്ഥാമാവ്‌, കൃപന്‍, കര്‍ണ്ണന്‍ എന്നിവരുടെ രക്ഷയില്‍ ശല്യാദി രാജാക്കന്മാരോടു കൂടെ നിൽക്കുന്ന കൗരവന്മാരെ ജയിക്കുവാനും ആര്‍ക്കും സാധിക്കുന്നതല്ല. ധാര്‍ത്തരാഷ്ട്ര മഹാബലത്തെ ആരെങ്കിലും ജയിക്കുന്നതായാല്‍ അതോടു കൂടി ആ ജേതാവിന് സര്‍വ്വക്ഷയം ഉണ്ടാകും എന്നതിന് യാതൊരു സംശയവുമില്ല. അങ്ങനെയുള്ള ജയവും പരാജയവും തുല്യമാണ്‌. ആ ജയത്തിലോ പരാജയത്തിലോ ഞാന്‍ ഒരു ശ്രേയസ്സും കാണുന്നില്ല. ദുഷ്കുലജാതരായ നീചരെ പോലെ ധര്‍മ്മാര്‍ത്ഥ വിരുദ്ധമായ കര്‍മ്മം ചെയ്യുന്നത്‌ പാണ്ഡവന്മാര്‍ക്കു ചേര്‍ന്നതാണോ? അതു കൊണ്ട്‌ കാരവന്മാര്‍ക്ക്‌ സ്വസ്തിയുണ്ടാകുമാറ്‌ വാസുദേവ പാഞ്ചാലന്മാര്‍ പ്രസാദിക്കേണമെന്ന്‌ ഞാന്‍ ഇതാ തൊഴുതു കുമ്പിട്ടു ശരണം പ്രാപിക്കുന്നു. ഈ വാക്കിന് എതിരായി കൃഷ്ണാര്‍ജ്ജുനന്മാര്‍ പ്രവര്‍ത്തിക്കാതിരിക്കട്ടെ. യാചിക്കുന്നവര്‍ക്ക്‌ പ്രാണന്‍ പോലും കൊടുക്കുന്നവരാണല്ലോ അവര്‍. അങ്ങനെയിരിക്കെ സന്ധികാര്യം സാധിക്കുന്നതിന് വേണ്ടിയുള്ള എന്റെ ഈ പ്രാര്‍ത്ഥന അവര്‍ നിരസിക്കയില്ലെന്നു വിശ്വസിക്കുന്നു. ഞാന്‍ ഇപ്പോള്‍ ഈ പറഞ്ഞത്‌ ഭിഷ്മന്റെ സന്നിധിയില്‍ വെച്ച്‌ ധൃതരാഷ്ട്ര രാജാവ്‌ പറഞ്ഞയച്ചതാണ്‌. നിങ്ങള്‍ക്കു ശാന്തി ഭവിക്കട്ടെ!

26. യുധിഷ്ഠിരവാക്യം - ഇന്ദ്രപ്രസ്ഥം നല്കിയല്ലാതെ ശാന്തി ലഭിക്കയില്ലെന്ന്‌ യുധിഷ്ഠിരന്‍ സഞ്ജയനു മറുപടി കൊടുക്കുന്നു - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ സഞ്ജയാ, ഞാന്‍ യുദ്ധത്തെപ്പറ്റി ഒനും പറയുക ഉണ്ടായില്ലല്ലോ? യുദ്ധത്തില്‍ എന്താണിത്ര ഭയം ? യുദ്ധത്തേക്കാള്‍ ശ്രേഷ്ഠമല്ലേ യുദ്ധമില്ലായ്മ? യുദ്ധം കൂടാതെ കാര്യം സാധിക്കുമെങ്കില്‍ പിന്നെ യുദ്ധത്തിന് ആരാണ്‌ ഒരുങ്ങുക? പുരുഷന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പരിശ്രമം കൂടാതെ സിദ്ധിക്കുമെങ്കില്‍ പിന്നെ കര്‍മ്മത്തില്‍ ആരെങ്കിലും ഏര്‍പ്പെടുമോ? കാര്യസിദ്ധിക്ക്‌ യുദ്ധത്തേക്കാള്‍ ലഘുതരമായ വേറെ വല്ല മാര്‍ഗ്ഗവും കണ്ടാല്‍ അതല്ലേ മനുഷ്യന്‍ നോക്കുകയുള്ളൂ? മനുഷ്യരാരും തന്നെ യുദ്ധം കാംക്ഷിക്കുകയില്ല. ദൈവത്താല്‍ ശപിക്കപ്പെട്ടവനേ യുദ്ധത്തില്‍ മനസ്സു ചെലുത്തുകയുള്ളൂ. പാര്‍ത്ഥന്മാരായ ഞങ്ങള്‍ ധര്‍മ്മത്തിന് ഹിതമായും ലോകത്തിന് പത്ഥൃമായും ഇരിക്കുന്ന കര്‍മ്മങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെയ്യുന്നവരാണ്‌. ഞങ്ങള്‍ സുഖം കാണുന്നത്‌ ധര്‍മ്മോദയത്തിലാണ്‌. ക്ലേശസാദ്ധ്യമായതെല്ലാം കര്‍മ്മദുഃഖമാണെന്ന്‌ ഞങ്ങള്‍ക്കറിയാം. ആ ദുഃഖം കഴിയുന്നതും കൂടാതെ കഴിയണമെന്ന്‌ സുഖകാംക്ഷികളായ ഞങ്ങള്‍ക്കു വിചാരമില്ലാതിരിക്കുമോ? ഇന്ദ്രിയപ്രീതിക്കുള്ള രസങ്ങള്‍ മാത്രം നോക്കിക്കൊണ്ടിരുന്നാല്‍ അതു ദുഃഖമാണ്‌. ദേഹസുഖത്തെ നശിപ്പിക്കും. കാമേച്ഛ മനസ്സില്‍ കുടികൊള്ളുമ്പോള്‍ അത്‌ ദുഃഖത്തെ വര്‍ദ്ധിപ്പിക്കും. കത്തിക്കുന്ന തീ ജ്വലിക്കുന്നതു പോലെ വര്‍ദ്ധിപ്പിക്കും കാമം എരിയുന്ന തീയില്‍ നെയ്യൊഴിക്കുന്നതു പോലെയാണ്‌. കാമാര്‍ത്ഥലാഭങ്ങള്‍ എത്രത്തോളം കിട്ടുന്നുവോ അത്രത്തോളം അതൃപ്തിയാണു വളരുക. ധൃതരാഷ്ട്ര രാജാവിന് എത്ര മഹത്തായ ഭോഗസഞ്ചയമാണ് ഉള്ളതെന്നു നോക്കൂ! അതില്‍ തൃപ്തനാകാതെയല്ലേ ഞങ്ങളെ ഓടിച്ച്‌ ഞങ്ങള്‍ക്കുള്ള ഐശ്വര്യം കൂടി കൈയ്ക്കലാക്കിയത്‌? മധുരമായ ഗാനം കേട്ടും, മാല്യഗന്ധമേറ്റും, കുറിക്കൂട്ടു ചാര്‍ത്തിയും, ദിവ്യവസ്ത്രം ധരിച്ചും, ശ്രീമാനായി. വാഴുന്നവൻ ആയിരുന്നിട്ടും രാജാവ്‌ എന്തിന്‌ കൗരവന്മാരില്‍ നിന്ന്‌ ഞങ്ങളെ അകറ്റി? ശക്തിയായ അന്തര്‍ദ്ദാഹം കൊണ്ടല്ലേ? ഈ കാമം മന്ദബുദ്ധികള്‍ക്കു ചേര്‍ന്നതു തന്നെ! അത്‌ അവരുടെ ഹൃദയത്തെ അനവരതം വേദനിപ്പിച്ചു കൊണ്ടേയിരിക്കും. ഇങ്ങനെ രാജാവ്‌ സ്വയം ദുഃഖത്തിലായിട്ടും പരന്‍ നേടുന്ന ധനത്തെ വീണ്ടും കാംക്ഷിക്കുന്നത്‌ ശരിയാണോ? തന്റെ കാര്യമെന്ന പോലെയാണ്‌ അന്യന്റേയും കാര്യമെന്ന്‌ അദ്ദേഹം ഓര്‍ക്കുന്നുണ്ടോ? വസന്തകാലത്തെ നട്ടുച്ചയ്ക്ക്‌ പുല്ലു നിറഞ്ഞ മഹാവനത്തില്‍ കയ്യില്‍ കിട്ടിയ തീക്കൊള്ളി എടുത്തെറിഞ്ഞ്‌ അത്‌ അവിടെക്കിടന്നു കാറ്റേറ്റ്‌ ജ്വലിച്ച്‌ പടര്‍ന്നു കത്തുമ്പോള്‍ അതിന്നിടയില്‍ തനിക്കു യാതൊരു സുഖവും കിട്ടുന്നില്ലല്ലോ എന്ന് ആവലാതിപ്പെട്ട് ആ ചൂടില്‍ നിന്നു മുക്തനാകുവാന്‍ ശ്രമിക്കുന്നവനെ പോലെയല്ലേ രാജാവിന്റെ പ്രയത്നം? സത്യമില്ലാത്ത ദുര്‍ബുദ്ധിയും, മൂഢമന്ത്രികളോടു ചേര്‍ന്ന മന്ദനുമായ ആ പുത്രന്റെ ഇഷ്ടം നോക്കിയല്ലേ രാജാവു നിൽക്കുന്നത്‌? ആപ്തവാക്കുകള്‍ പറഞ്ഞ വിദുരനെ അനാപ്തനെ പോലെ ധിക്കരിക്കുകയല്ലേ ദുര്യോധനന്‍ ചെയ്തത്‌? ധൃതരാഷ്ട്ര രാജാവാകട്ടെ തന്റെ പുത്രന്റെ പ്രിയത്തിന് അറിഞ്ഞും കൊണ്ട്‌ അധര്‍മ്മത്തില്‍ കൈകടത്തുന്നു. വാഗ്മിയും, ശീലവാനും,. ബഹുശ്രുതനും, മേധാവിയും, കൗരവക്ഷേമ കാംക്ഷിയുമായ വിദുരനെ കൗരവ രാജാവായ ധൃതരാഷ്ട്രന്‍ പുത്രപ്രിയം മൂലം സ്മരിക്കാതായിരിക്കുന്നു. രാജാവ്‌ ഇപ്പോള്‍ എങ്ങനെ ഉള്ളവനെ ആണ്‌ അധികം ഇഷ്ടപ്പെടുന്നതെന്ന്‌ ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? ധര്‍മ്മങ്ങളെ അതിക്രമിച്ച്‌ എപ്പോഴും ക്രോധശീലനായി, ദുര്‍ഭാഷണങ്ങള്‍ ചൊരിഞ്ഞ്‌, ദ്വേഷബുദ്ധി വളര്‍ന്ന്‌, പരോല്‍കര്‍ഷത്തില്‍ സഹിഷ്ണുതയില്ലാതെ, ദുരാത്മാക്കളുടെ പൂജയേറ്റ്‌, കുലത്തിന്റെ മാനം കെടുത്തി, അതിമാനിത ഭാവിച്ച്‌, മിത്രങ്ങളെ ദ്രോഹിച്ച്‌, അശിക്ഷണീയനായി, ശ്രേയസ്സു നോക്കാതെ വളരുന്ന പാപബുദ്ധിയായ പുത്രനെയല്ലേ ധൃതരാഷ്ട്രന്‍ ധര്‍മ്മാര്‍ത്ഥ വിചാരം കൂടാതെ സ്നേഹിച്ചു വരുന്നത്‌?

അന്ന്‌ ചൂതുകളിക്കുമ്പോള്‍ എനിക്കു തോന്നീട്ടുണ്ട്‌ കൗരവന്മാര്‍ക്കു നാശം അടുത്തുവെന്ന്‌. വിദുരന്‍ പറയുന്ന ഹിതോപദേശങ്ങള്‍ വല്ലതും ധൃതരാഷ്ട്രന്‍ അഭിനന്ദിക്കാറുണ്ടോ? കൗരവന്മാരുടെ നാശത്തിനാണ്‌ അവര്‍ വിദുരന്റെ വാക്കു ചെവിക്കൊള്ളാത്തത്‌. അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വ്വമുള്ള വാക്കുകളെ അനുസരിക്കുന്ന കാലത്ത്‌ കൗരവന്മാര്‍ക്ക് ഉണ്ടായിരുന്ന രാഷ്ട്രാഭിവ്യദ്ധിയെ പറ്റി ഇപ്പോള്‍ അവര്‍ ചിന്തിക്കുന്നില്ല. അര്‍ത്ഥലുപ്തനായ ആ ദുര്യോധനന്റെ മന്ത്രിമാര്‍ ആരൊക്കെയാണെന്ന്‌ ഭവാന്‍ ഒന്നു നോക്കൂ! കര്‍ണ്ണന്‍, ശകുനി, ദുശ്ശാസനന്‍ ഇവരൊക്കെയല്ലേ? അവരുടെ സംമോഹമൊക്കെ ഭവാന് അറിഞ്ഞുകൂടേ? ഈ നിലയില്‍ കുരുവംശത്തിന്റെ ഉറച്ച നിലനില്പിന് മാര്‍ഗ്ഗം ഞാന്‍ കാണുന്നില്ല. ദീര്‍ഘദര്‍ശിയായ വിദുരനെ അകറ്റുകയും അന്യന്റെ ഐശ്വരൃത്തെ സ്വന്തം അധീനത്തിൽ ആക്കുകയും ചെയ്തിട്ട്‌ ഭൂമിയിലെങ്ങും എതിരില്ലാത്ത മഹാരാജ്യം നേടുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നെ വീണ്ടും കാട്ടിലേക്കു തള്ളിവിട്ട്‌ സര്‍വ്വസ്വവും തന്റേതാക്കുവാന്‍ ആ രാജാവ്‌ ആഗ്രഹിക്കുന്നിടത്തോളം കാലം ശമത്തെക്കുറിച്ചു വിചാരിക്കയേ വേണ്ടാ.

യുദ്ധത്തില്‍ അര്‍ജ്ജുനനെ ജയിക്കുവാന്‍ കര്‍ണ്ണന്‍ മതിയെന്ന്‌ അവര്‍ക്കു തോന്നിയിട്ടുണ്ട്‌. ഇതിന് മുമ്പ്‌ മഹായുദ്ധങ്ങള്‍ പലതും ഉണ്ടായിട്ടില്ലേ? അതില്‍ ഏതിലാണ്‌ അര്‍ജ്ജുനന്റെ കെല്പ് താങ്ങുവാന്‍ കര്‍ണ്ണന് കഴിഞ്ഞിട്ടുള്ളത്‌? അര്‍ജ്ജുനന് സമനായി മറ്റൊരു വില്ലാളിയുമില്ലെന്ന്‌ കര്‍ണ്ണനും, ദുര്യോധനനും, ദ്രോണനും, ഭീഷ്മനും മാത്രമല്ല മറ്റു സകല കൗരവന്മാര്‍ക്കും അസ്സലായി അറിയാം. ആ ധനഞ്ജയൻ ഉണ്ടായിരുന്നിട്ടും ദുര്യോധനന് ഇപ്പോള്‍ രാജ്യം ലഭിച്ചത്‌ എങ്ങനെ ആണെന്നുള്ളതും എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ധനുര്‍വ്വേദ പാരംഗതനായ അര്‍ജ്ജുനനോടു യുദ്ധം ചെയ്തു, ആ അജയ്യനോടു കൂടി വസിക്കുന്ന പാണ്ഡവന്മാരുടെ ധനത്തെ ധാര്‍ത്തരാഷ്ട്രന് അപഹരിക്കണമത്രേ! മോഹം കൊള്ളാം. പന പോലുള്ള ഗാണ്ഡീവത്തില്‍ നിന്നു മുഴുങ്ങുന്ന ആ ഘോരനാദം കേള്‍കാത്തത് കൊണ്ടാണ്‌ ആ ദുര്യോധനന്‍ ജീവിച്ചിരിക്കുന്നതെന്ന്‌ ഭവാന്‍ ഓര്‍ക്കുന്നുണ്ടോ? ക്രുദ്ധനായ ഭീമനെ നേരിട്ടു കാണുന്ന സമയംവരെ മാത്രമേ ദുര്യോധനന് അര്‍ത്ഥസിദ്ധിയെ കുറിച്ചു വിചാരം ഉണ്ടാകുകയുള്ളൂ. ഭീമസേനന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഈയുള്ളവരുടെ ധനം ഹരിക്കുവാന്‍ ഇന്ദ്രന്‍ പോലും തുനിയുകയില്ല; നിശ്ചയമാണ്‌. അങ്ങനെയുള്ള വീരന്മാരായ ഭീമനും, അര്‍ജ്ജുനനും, നകുലനും, സഹദേവനും ജീവിച്ചിരിക്കുമ്പോള്‍ അവരുടെ ധനം അപഹരിക്കുവാന്‍ കരുതുന്നതു തീര്‍ച്ചയായും ആപത്തിനാണ്‌. ആ വിചാരം പുത്രന്മാരോടു കൂടിയ ധൃതരാഷ്ട്രന്റെ ഉള്ളില്‍ ഇല്ലാതിരുന്നാല്‍ മക്കള്‍ക്കു രക്ഷയായി. അല്ലെങ്കില്‍ രണത്തില്‍ പാണ്ഡവക്രോധമാകുന്ന അഗ്നിയില്‍ അദ്ദേഹത്തിന്റെ സകല പുത്രന്മാരും ദഹിച്ചു ചാമ്പലായി തീരും.

ഹേ, സഞ്ജയാ! എന്റെ വാക്കുകള്‍ കുറച്ചു കടുത്തു പോയെങ്കില്‍ പൂജാര്‍ഹനായ ഭവാന്‍ ക്ഷമിച്ചാലും! ഇതിന് മുമ്പ്‌ കൗരവന്മാര്‍ ഞങ്ങളോടു ചെയ്ത കടുത്ത അനീതികളും, ഞങ്ങള്‍ അനുഭവിച്ച മഹാ ക്ലേശങ്ങളും, ആ സന്ദര്‍ഭങ്ങളിലൊക്കെ ഞങ്ങള്‍ ധാര്‍ത്തരാഷ്ട്രന്മാരോടു കാണിച്ച പെരുമാറ്റവും ഭവാന്‍ അറിഞ്ഞിട്ടുള്ളതാണല്ലോ. ഞങ്ങളുടെ നിലയ്ക്ക്‌ ഇപ്പോഴും മാറ്റമില്ല. ഭവാന്‍ പറഞ്ഞ വിധം ശമത്തിന് ഞങ്ങള്‍ തയ്യാറാണ്‌. ഞങ്ങളുടേത്‌ ഞങ്ങള്‍ക്കു കിട്ടിയാല്‍ മതി. ഭാരത രാജാവായി ദുര്യോധനന്‍ ഹസ്തിനാപുരം വാഴുന്നതില്‍ ഞങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. ഇന്ദ്രപ്രസ്ഥം ഞങ്ങള്‍ക്കു കിട്ടാതെ ഒക്കുകയില്ല.

27. സഞ്ജയവാക്യം - സഞ്ജയന്‍ പറഞ്ഞു: ധര്‍മ്മനിത്യനായ ഭവാന്റെ ചേഷ്ടിതങ്ങള്‍ ലോകത്തിലെങ്ങും സുകീര്‍ത്തിതമാണ്‌. അനിത്യവും അചഞ്ചലവുമായ ജീവിതത്തിന് വേണ്ടി ഭവാന്‍ ധാര്‍ത്തരാഷ്ട്രന്മാരെ നശിപ്പിക്കുവാന്‍ ഒരുങ്ങരുത്‌. ഭവാന്റെ ഭാഗം കൗരവന്മാരില്‍ നിന്നു ലഭിക്കണമെങ്കില്‍ യുദ്ധം കൂടാതെ കഴിയുകയില്ല. യുദ്ധം കൊണ്ടു നാശമാണ്‌ ഫലം. യുദ്ധം ചെയ്ത്‌ രാജ്യം നേടുന്നതിനേക്കാള്‍ ഭവാനു ശ്രേയസ്‌കരമായിട്ടുള്ളത്‌ അന്ധകവൃഷ്ണി രാജ്യത്തു പോയി ഭിക്ഷാടനം ചെയ്തു ജീവിക്കുകയാണ്‌. ചഞ്ചലമായ ജീവിതയാത്രയില്‍ നിത്യദുഃഖമേ ഉള്ളു. അങ്ങനെയുള്ള ജീവിതത്തിന് വേണ്ടി പരപീഡനം ചെയ്യുന്നത്‌ ഭവാന്റെ കീര്‍ത്തിക്കു ചേര്‍ന്നതല്ല. അതു കൊണ്ട്‌ ഭവാന്‍ പാപത്തില്‍ കൈവെക്കാതെ ജീവിക്കുക. ധര്‍മ്മത്തിന് വിഘ്നമുണ്ടാക്കുന്ന കാമങ്ങള്‍ പലതും മനുഷ്യനെ ബാധിച്ചേക്കും. അത്തരം കാമങ്ങളെയെല്ലാം അകറ്റി വിടുന്ന മതിമാനായ മനുഷ്യന് ലോകത്തില്‍ കേടറ്റ പ്രസിദ്ധി സമ്പാദിക്കാം. ലോകത്തിലെ ബന്ധനമാണ്‌ തൃഷ്ണ. ആ തൃഷ്ണ ധര്‍മ്മത്തെ തടയുന്നു. എപ്പോഴും ധര്‍മ്മത്തെ വിടാതെ പാലിക്കുന്നവനാണ്‌ ബുദ്ധിമാന്‍. കാമാസക്തനായ പുരുഷന്‍ അര്‍ത്ഥത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചു നശിക്കും. എല്ലാ കര്‍മ്മങ്ങളില്‍ വെച്ച്‌ ധര്‍മ്മമാണ്‌ മുഖ്യം. ധര്‍മ്മത്തില്‍ വേണ്ടതു പോലെ ചരിക്കുന്നവന്‍ സൂര്യനെ പോലെ മഹാപ്രതാപവാനായി ശോഭിക്കും. ധര്‍മ്മഹീനന്‍ ഭൂമി മുഴുവന്‍ നേടിയാലും ആ പാപബുദ്ധി താണുതാണു പോവുകയേ ഉള്ളൂ. ബ്രഹ്മചാരിയും സ്വാദ്ധ്യായവാനുമായി യജ്ഞദാനങ്ങള്‍ ചെയ്തു പരലോകത്തെ അഭിമുഖീകരിച്ചു വര്‍ത്തിക്കുന്നവന് ബഹുകാലം ആത്മസുഖത്തോടെ വാഴാം. ചിത്തവൃത്തി നിരോധത്തെ അഭ്യസിക്കാതെ കാമഭോഗങ്ങളില്‍ മനസ്സു വെക്കുന്നവന്‍ ധനക്ഷയത്തില്‍ സുഖം നശിച്ചു കാമവേഗ പീഡിതനായി ദുഃഖത്തില്‍ ആണ്ടുപോകും. പരലോക ശ്രദ്ധയില്ലാതെ ആത്മാനുബന്ധനത്തില്‍ അനാസക്തനായി യജ്ഞാദി കര്‍മ്മങ്ങള്‍ വെടിഞ്ഞ്‌ അധര്‍മ്മം ചെയ്യുന്ന മൂഢന്‍ ദേഹം വേര്‍പെട്ടു ചെല്ലുമ്പോള്‍ എപ്പോഴും എരിപൊരി കൊള്ളുക തന്നെ വേണ്ടി വരും. ഇഹലോകത്തു ചെയ്യുന്ന സല്‍ കര്‍മ്മങ്ങളുടേയും ദുഷ്കര്‍മ്മങ്ങളുടേയും ഫലം പരലോകത്തിൽ എത്തുമ്പോള്‍ നശിച്ചു പോകുന്നില്ല. മനുഷ്യന്‍ പരലോകത്ത എത്തും മുമ്പു തന്നെ അവന്റെ പുണ്യപാപങ്ങള്‍ അവിടെ എത്തുന്നു. ഭവാന്‍ ശ്രദ്ധയോടെ ന്യായമായി ഭൂരിദക്ഷിണയോടെ യാഗാദികര്‍മ്മങ്ങള്‍ ചെയ്ത്‌ വിപ്രന്മാര്‍ക്കു ഗന്ധരസം കലര്‍ന്ന ഭക്ഷണം നല്കി വിഖ്യാതനായി വര്‍ത്തിക്കുകയാണല്ലോ. മനുഷ്യന് ഇഹലോകത്തില്‍ മാത്രമേ കര്‍മ്മങ്ങളുള്ളു. പരലോകത്തില്‍ കര്‍മ്മമൊന്നുമില്ല. സജ്ജനം പ്രശംസിക്കുമാറ്‌ പരലോകത്തേക്കു വേണ്ടതായ പുണ്യകര്‍മ്മങ്ങള്‍ വേണ്ടുവോളം ഭവാന്‍ ചെയ്തിട്ടുണ്ട്‌. പരത്തില്‍ ഭവാനു ജരാമൃത്യുഭയങ്ങളോ ക്ഷുല്പിപാസാദി അപ്രിയങ്ങളോ ഇനി ഏൽക്കേണ്ടതായി വരികയില്ല. ഇനി ഇന്ദ്രിയപ്രീണനത്തിന് വേണ്ടി ഇവിടെയോ അവിടെയോ ഭവാന് ഒന്നും ചെയ്യേണ്ടതില്ല. കര്‍മ്മഗതി ഇങ്ങനെ ആണെന്നറിഞ്ഞ്‌ ഭവാന്‍ മനസ്സില്‍ നിന്നു കാമത്തെ അകറ്റി കളയണം. ഹര്‍ഷക്രോധങ്ങള്‍ക്ക്‌ അധീനനായി ഭവാന്‍ ഇഹത്തേയും ഖരത്തേയും ഒന്നിച്ചു കെടുത്തി കളയരുത്‌. ഭവാന്‍ കര്‍മ്മത്തില്‍ ഏര്‍പ്പെട്ട്‌ സത്യം, ദമം, ആര്‍ജ്ജവം, ആനൃശംസ്യം എന്നീ ഗുണങ്ങള്‍ കൈവിടരുത്‌. അശ്വമേധം, രാജസൂയം മുതലായ യാഗങ്ങള്‍ ചെയ്തിട്ടുള്ള ഭവാന്‍ ഇനി പാപകര്‍മ്മങ്ങളിലേക്കു ചെല്ലുകയാണോ? ദ്വേഷപൂര്‍വ്വം പാപകര്‍മ്മം ചെയ്യുവാന്‍ ഒരുങ്ങുകയാണ്‌ പാര്‍ത്ഥന്മാരെങ്കില്‍ എന്തിനാണ്‌ അവര്‍ ഇതിന് മുമ്പു വളരെ സംവത്സരം വനത്തില്‍ കിടന്നു കഷ്ട ജീവിതം നയിച്ചത്‌? മഹത്തായ ബലം കയ്യിൽ ഉണ്ടായിരുന്നിട്ടും ഭവാന്‍ എന്തിനാണ്‌ അന്നു കാട്ടിലേക്കു പോയത്‌? വശ്യസചിവന്മാരായി ഭവാനോടൊന്നിച്ചു നിത്യം വാഴുന്നവരല്ലേ ജനാര്‍ദ്ദനനും യുയുധാനനും? യുദ്ധകുശലന്മാരായ പുത്രന്മാരോടു കൂടിയ മത്സ്യവിരാടന്മാരും മുമ്പെ ഭവാന്‍ ജയിച്ച രാജാക്കന്മാരും ഭവാനെ എപ്പോഴും ആശ്രയിച്ചു നില്‍ക്കുന്നില്ലേ? അങ്ങനെ വളരെ സഹായികളോടു കൂടിയവനും മഹാബലനുമായ ഭവാന്‍ കൃഷ്ണാര്‍ജ്ജുനന്മാരോടു കൂടി യുദ്ധത്തിലേര്‍പ്പെട്ടു ശത്രുക്കളെ ഹനിച്ച്‌ ആ ധാര്‍ത്തരാഷ്ട്രന്റെ ദര്‍പ്പം എന്തു കൊണ്ട്‌ അന്നു കെടുക്കുവാന്‍ നോക്കിയില്ലാ? വളരെക്കാലം വനവാസം ചെയ്ത്‌ ശത്രുക്കളുടെ ശക്തി വര്‍ദ്ധിക്കുന്നതിന് സ്വന്തം സഹായികള്‍ ക്ഷീണിക്കുന്നതിന് ഇടയാക്കിയതിന് ശേഷം, കാലം കെട്ടു പോയ ഈ സമയത്താണോ ഭവാന്‍ യുദ്ധത്തിന് ഒരുങ്ങുന്നത്‌?

മൂഢനായ അജ്ഞന്‍ യുദ്ധം ചെയ്താല്‍ ഐശ്വര്യം വളരുമെന്നും, പ്രാജ്ഞനായ ധാര്‍മ്മികന് യുദ്ധം ചെയ്യാതിരുന്നാല്‍ ഐശ്വര്യം കെട്ടു പോകുമെനും ഭവാന്‍ വിചാരിക്കുകയാണോ? ഭവാന്‍ ഒരു വിധത്തിലും ബുദ്ധിയെ അധര്‍മ്മത്തില്‍ ചെലുത്തുകയാകട്ടെ, സംരംഭം കൊണ്ട്‌ പാപത്തില്‍ പതിക്കുകയാകട്ടെ ചെയ്തിട്ടില്ലല്ലോ? എന്തു കാരണത്താല്‍ ഭവാന്‍ ഇങ്ങനെ പ്രജ്ഞാവിരുദ്ധ കര്‍മ്മത്തില്‍ പതിക്കുവാന്‍ ആഗ്രഹിക്കുന്നു? എന്നാൽ ഭവാനോടുള്ള ഈ ധര്‍മ്മോപദേശം എന്തു കൊണ്ട്‌ ദുര്യോധനനോടു ചെയ്യുന്നില്ല എന്ന് ഭവാന്‍ ശങ്കിക്കരുത്‌. ശിരോരോഗിക്ക്‌ ആരോഗ്യകരമായ വസ്തുപോലും രുചിക്കുകയില്ല. യശസ്സിനെ നശിപ്പിക്കുന്ന പാപഫലോദയം പോലും ദുര്‍ജ്ജനം നല്ലതായി കരുതും. സജ്ജനം നല്ലതാണെന്നു വെച്ചു സ്വീകരിക്കുന്നതിനെ ദുര്‍ജ്ജനം ചീത്തയാണെന്നു പറഞ്ഞു തള്ളുന്നു. ഭവാന്‍ അത്തരം ദുര്‍ജ്ജനമല്ലല്ലോ. അതു കൊണ്ട്‌ ഭവാന്‍ ദ്വേഷത്തെ നശിപ്പിക്കുകയാണു വേണ്ടത്‌.

ദ്വേഷം പാപമാണ്‌. അതു കൊണ്ട്‌ ഭോഗാസക്തിവിട്ട് അടങ്ങിയാലും. ശാന്തനവനായ ഭീഷ്മനേയും, സപുത്രനായ ദ്രോണനേയും, കൃപന്‍, ശല്യന്‍, സൗമദത്തി, വികര്‍ണ്ണന്‍, വിവിംശതി, കര്‍ണ്ണന്‍, ദുര്യോധനന്‍ മുതലായവരെയൊക്കെ വധിച്ചിട്ട്‌ ഭവാന്‍ നേടുന്ന സുഖം ഏതു വിധമുള്ളതാണെന്ന്‌ രാജാവേ, ഒന്നു ചിന്തിച്ചു നോക്കുക.

കടലോളം പരന്ന ഭൂമി ഭവാന്‍ നേടിയാലും ജരാമൃത്യുക്കളെ ജയിക്കുവാന്‍ ഭവാനു കഴിയുമോ? സുഖദുഃഖങ്ങളും, പ്രിയാപ്രിയങ്ങളം അനുഭവിക്കാതിരിക്കാന്‍ ഭവാനു കഴിയുമോ? കഴിയുകയില്ലെന്ന്‌ അറിഞ്ഞു വേണം യുദ്ധത്തില്‍ പ്രവേശിക്കുവാന്‍. അമാത്യന്മാരുടെ ഇഷ്ടത്തിന് വേണ്ടിയാണ്‌ ഭവാന്‍ യുദ്ധസന്നദ്ധനാകുന്നത് എങ്കില്‍ അവര്‍ക്ക്‌ ആ കര്‍മ്മഫലം പങ്കു വെച്ചു കൊടുത്തതിന് ശേഷം ഭവാന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വിമാനമാര്‍ഗ്ഗം വിട്ടു താഴോട്ടു വീഴുന്നതായിരിക്കും.

28. യുധിഷ്ഠിരന്റെ മറുപടി - യുധിഷ്ഠിരന്‍ പറഞ്ഞു: ഏതൊരുവനും എപ്പോഴും ധര്‍മ്മത്തിലേ ചരിക്കാവു എന്നു ഭവാന്‍ പറഞ്ഞത്‌ നിശ്ചയമായും സത്യം തന്നെയാണ്‌. എന്നാൽ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്‌ ധര്‍മ്മമോ, അധര്‍മ്മമോ എന്ന് ഭവാന്‍ ആദ്യം അറിയണം. എന്നിട്ടു വേണം എന്നെ നിന്ദിക്കുവാന്‍. അധര്‍മ്മത്തെ ധര്‍മ്മത്തിന്റെ രൂപത്തിലും ധര്‍മ്മത്തെ അധര്‍മ്മത്തിന്റെ രൂപത്തിലും കണ്ടേക്കും. ഇങ്ങനെ സങ്കീര്‍ണ്ണമായി കിടക്കുന്ന ധര്‍മ്മാധര്‍മ്മങ്ങളെ വിദ്വാന്മാര്‍ സ്വന്തം ബുദ്ധി കൊണ്ട്‌ വേര്‍തിരിച്ചു കാണുന്നു. ആപല്‍ കാലങ്ങളില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ വൃത്യാസപ്പെടും. ക്ഷത്രകര്‍മ്മം ബ്രാഹ്മണ വൈശ്യന്മാര്‍ക്ക്‌ ആപത്തില്‍ ധര്‍മ്മമായി തീരും; അനാപത്തില്‍ അത്‌ അധര്‍മ്മം തന്നെയാണ്‌. മറ്റു വര്‍ണ്ണങ്ങളെ സംബന്ധിച്ചും സ്ഥിതി അപ്രകാരം തന്നെ. എന്നാൽ സ്വന്തം കര്‍ത്തവ്യ കര്‍മ്മത്തെ പരനെ കൊണ്ടു ചെയ്യിച്ചു കൂടാ. തനിക്ക്‌ ആപല്‍ഘട്ടത്തില്‍ ക്ഷത്രവൃത്തി സ്വീകരിക്കേണ്ടി വന്നാലും ബ്രാഹ്മണന്‍ സ്വന്തം വൃത്തിയായ യാഗാദികര്‍മ്മങ്ങള്‍ ക്ഷത്രിയനെ കൊണ്ടു ചെയ്യിച്ചാല്‍ അത്‌ അധര്‍മ്മമാണ്‌. ഇങ്ങനെ കാലത്തിന്റേയും വര്‍ണ്ണത്തിന്റേയും അവസ്ഥാഭേദം നോക്കി വേണം ധര്‍മ്മാധര്‍മ്മങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍. ഉപജീവനത്തിനുള്ള ധനത്തിന് നഷ്ടം വന്നു പോയാല്‍ പരവര്‍ണ്ണ വൃത്തിയില്‍ ഏര്‍പ്പെട്ടെങ്കിലും സ്വന്തം നിതൃകര്‍മ്മങ്ങള്‍ പാലിക്കാതിരിക്കുന്നവന്‍ നിന്ദ്യനാണ്‌. ക്ഷത്രിയന്‍, തന്റെ ഭൂമി, ശാസ്ത്രം എന്നീ ധനങ്ങള്‍ നശിച്ചു പോയാല്‍ സന്ധ്യോപാസനാദി കര്‍മ്മങ്ങള്‍ ശരിക്കും നടത്തുവാന്‍ ബ്രാഹ്മണ വൃത്തിയായ ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നത്‌ അധര്‍മ്മമാകയില്ല. എന്നാൽ ഇത്തരം ആപല്‍ കാലധര്‍മ്മം സ്വന്തം ധനം ധാരാളമുള്ളവന്‍ ചെയ്യുകയാണെങ്കില്‍ അവന്‍ നിന്ദ്യനാണ്‌. ആപത്തില്‍ പെട്ടു നശിക്കാതിരിക്കുവാന്‍ ബ്രാഹ്മണന്‍ ചെയ്യുന്ന അന്യധര്‍മ്മാശ്രയനത്തിന് ബ്രഹ്മാവ്‌ പ്രായശ്ചിത്തം വിധിച്ചിട്ടുണ്ട്.

ആപത്തില്‍ സ്വന്തം നാശത്തെ ഗണിക്കാതെ സ്വകര്‍മ്മത്തില്‍ തന്നെ നിൽക്കുന്നവനേയും, അനാപത്തില്‍ അതിലോഭത്താല്‍ പരകര്‍മ്മത്തില്‍ ചരിക്കുന്നവനേയും ഒരു പോലെ നിന്ദിക്കേണ്ടതാണ്‌. എന്നാൽ ബുദ്ധിമാനായ ബ്രാഹ്മണന്‍ ആത്മാന്വേഷണത്തിനായി സര്‍വ്വസംന്യാസപൂര്‍വ്വം ആപത്തിലും അനാപത്തിലും ഒരേ സദ് വൃത്തിയോടെ വാണാലും അതു തെറ്റായി ഭവിക്കയില്ല. ആ ബ്രാഹ്മണനാകട്ടെ വിദ്യാനിഷ്ഠയോടു കൂടിയവനായാലും ആത്മരക്ഷാര്‍ത്ഥം ഉചിതമായ മറ്റു കര്‍മ്മങ്ങളെ താല്‍ക്കാലികമായി കൈക്കൊള്ളേണ്ടതാണ്‌. അതു തന്നെയാണ്‌ പൂര്‍വ്വികന്മാരായ പിതൃപിതാമഹന്മാരും മറ്റെല്ലാവരും ചരിച്ചു പോന്നിട്ടുള്ള മാര്‍ഗ്ഗം. ആസ്തികനായ ഞാന്‍ അതില്‍ നിന്നു വൃത്യാസപ്പെട്ടവനായ സംസ്യാസിയല്ല. ക്ഷത്രിയനായ എനിക്ക്‌ ആപത് ധര്‍മ്മമായി ചിലതു ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും പൈതൃകമായി എനിക്കുള്ള രാജ്യം വീണ്ടെടുക്കുവാന്‍ ഇപ്പോള്‍ ഞാന്‍ ശ്രമിക്കുന്നതില്‍ യാതൊരു ധര്‍മ്മലോപവും കാണുന്നില്ല; ലേശവുമില്ല. ഞാന്‍ അധര്‍മ്മമായി ഭൂമിയേയോ, സ്വര്‍ഗ്ഗത്തേയോ കാംക്ഷിക്കുന്നവനല്ല. കുലധര്‍മ്മത്തെ ഉപേക്ഷിച്ച്‌ യുദ്ധം ചെയ്യാതിരിക്കുന്നതോ, യുദ്ധത്തിന്നിറങ്ങുന്നതോ ഏതാണ്‌ നിന്ദ്യമാകുകയെന്ന്‌ കേശവന്‍ വിധിക്കട്ടെ! ഞങ്ങളുടെ ഇരുകക്ഷികളുടേയും ശ്രേയസ്സ്‌ ഒരു പോലെ കാംക്ഷിക്കുന്ന യശസ്വിയാണല്ലോ കേശവന്‍. കുശലിയും, മനീഷിയും, നീതിമാനും, ധര്‍മ്മഫലദാതാവും, ബ്രാഹ്മണോപാസകനുമായ കൃഷ്ണന്‍ മഹാബലന്മാരായ രാജാക്കന്മാരെ എല്ലാ പ്രകാരത്തിലും അനുശാസിക്കുന്നുണ്ട്‌. ചൈദ്യശൈനേയന്മാര്‍, അന്ധകവാര്‍ഷ്ണേയ ഭോജന്മാര്‍, കുകുര സൃഞ്ജയന്മാര്‍ മുതലായവരും വാസുദേവന്റെ ബുദ്ധിയെ ഉപാസിച്ചു കൊണ്ടാണ്‌ ശത്രുക്കളെ നിഗ്രഹിച്ച്‌ സുഹൃത്തുക്കളെ ആനന്ദിപ്പിച്ച്‌ വര്‍ത്തിക്കുന്നത്‌. വാസുദേവന്‍ കാണിച്ചു കൊടുക്കുന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതു മൂലം വൃഷ്ണ്യന്ധകന്മാരും, ഉഗ്രസേനാദികളും ഉള്‍പ്പെട്ട യാദവന്മാര്‍ മുഴുവന്‍ ഇന്ദ്രകല്പന്മാരും, മനസ്വികളും, സത്യപരായണന്മാരും, മഹാബലന്മാരുമായി സസുഖം വര്‍ത്തിക്കുന്നു. കൃഷ്ണന്‍ ഭ്രാതാവും നാഥനുമായി ഭവിക്കുകയാലാണ്‌ കാശ്യനായ ബഭ്രു ഉത്തമശ്രീ നേടിയിരിക്കുന്നത്‌. ഗ്രീഷ്മാവസാനത്തില്‍ പ്രജകള്‍ക്ക്‌ മേഘമെന്ന പോലെ വാസുദേവന്‍ ആ കാശ്യന്ന്‌ സര്‍വ്വകാമങ്ങളും വര്‍ഷിക്കുന്നു. അങ്ങനെയുള്ള കേശവന്‍ നമ്മുടെ ഈ കാര്യത്തിൽ എന്തു ചെയ്യണമെന്നു ചിന്തിച്ചിട്ടുള്ള വിജ്ഞാനിയാണ്‌. ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനും സാധുവൃത്തനുമായ വാസുദേവന്റെ അഭിപ്രായം ഞങ്ങള്‍ ഒരിക്കലും ധിക്കരിക്കുകയില്ല.

29. കൃഷ്ണവാകൃം - സഞ്ജയനോട്‌ കൃഷ്ണന്റെ മറുപടി - വാസുദേവന്‍ പറഞ്ഞു; ഞാന്‍ പാണ്ഡവരുടെ ഭൂതിയേയും, പ്രിയത്തേയും, ക്ഷേമത്തേയും കാംക്ഷിക്കുന്നത് പോലെ ധൃതരാഷ്ട്രനും ആ രാജാവിന്റെ പുത്രന്മാര്‍ക്കെല്ലാവര്‍ക്കും അഭിവൃദ്ധിയെ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. ഇരുകക്ഷികളിലും എപ്പോഴും ശമത്തെയല്ലാതെ ഞാന്‍ മറ്റൊനും കാംക്ഷിക്കുന്നുമില്ല. ധൃതരാഷ്ട്രനും ശമമാണ്‌ പ്രിയമെന്ന്‌ ഭവാന്‍ പറഞ്ഞുവല്ലോ. ആ മതം വളരെ നല്ലതു തന്നെയെന്ന്‌ ഞാന്‍ പാണ്ഡവന്മാരുടെ മുമ്പില്‍ വെച്ച്‌ അഭിനന്ദിച്ചു കൊള്ളുന്നു. എന്നാൽ സപുത്രനായ ധൃതരാഷ്ട്രന് രാജ്യത്തിലുള്ള ആഗ്രഹം വര്‍ദ്ധിച്ചിരിക്ക കൊണ്ട്‌ ശമം ദുഷ്കരമായിട്ടാണല്ലോ യുധിഷ്ഠിരന്‍ കാണുന്നത്‌. എന്തായാലും ഇവര്‍ തമ്മിലുള്ള കലഹം അതിരു കവിഞ്ഞ്‌ മൂര്‍ച്ഛിക്കാതിരുന്നാല്‍ നന്ന്‌. എന്നില്‍ നിന്നോ, യുധിഷ്ഠിരനില്‍ നിന്നോ ധര്‍മ്മത്തിന് ഇളക്കം ഉണ്ടാകുമെന്ന്‌ ഭവാന്‍ കരുതരുത്‌. യഥാവിധി ഗാര്‍ഫസ്ഥ്യത്തില്‍ വര്‍ത്തിച്ച്‌ സ്വന്തം ധര്‍മ്മത്തെ പാലിക്കുവാന്‍ ഉത്സാഹിച്ചു പോരുന്ന യുധിഷ്ഠിരനില്‍ ഭവാന്‍ എങ്ങനെയാണ്‌ ധര്‍മ്മലോപം ദര്‍ശിച്ചത്‌? ജീവിതഗതി സംബന്ധിച്ച്‌ ബ്രാഹ്മണരുടെ അഭിപ്രായം പലവിധമുണ്ട്‌. കര്‍മ്മം കൊണ്ടും, കര്‍മ്മത്യാഗം കൊണ്ടും സിദ്ധി നേടാമെന്നു വിധിച്ചിരിക്കുന്നു. സംന്യാസമെന്നതു പോലെ ഗാര്‍ഹസ്ഥ്യവും ശാസ്ത്രവിഹിതമാണ്‌. എന്നാൽ കര്‍മ്മം കൂടാതെ സംന്യാസിക്കും ജീവിക്കുവാന്‍ സാദ്ധ്യമല്ല. ജഞാനിയായാലും ഭക്ഷ്യഭോജ്യങ്ങള്‍ കൂടാതെ ജീവിക്കുവാന്‍ കഴിയുമോ? ഭോജനാദികള്‍ക്കായി സംന്യാസിക്കും ഗൃഹസ്ഥന്റെ കര്‍മ്മഫലത്തെ ആശ്രയിക്കേണ്ടി വരുന്നു. കര്‍മ്മത്തെ സാധിപ്പിക്കുന്നു. വിദൃകളാലല്ലാതെ മറ്റൊന്നു കൊണ്ടും ഫലമില്ല. കര്‍മ്മങ്ങള്‍ക്കുള്ള ഫലം നാം കണ്ണിന് മുമ്പില്‍ തന്നെ കാണുന്നുണ്ട്‌. ദാഹാര്‍ത്തന് വെള്ളം കുടിച്ച്‌ ഉടനെ ദാഹം ശമിക്കുന്നു. ജ്ഞാനിക്കും ജീവിക്കുവാന്‍ കര്‍മ്മം കൊണ്ടേ കഴിയൂ. അതു കൊണ്ട്‌ കര്‍മ്മമാണു മുഖ്യം. കര്‍മ്മമൊന്നും ചെയ്യാതിരിക്കുകയാണ്‌ നല്ലതെന്ന ദുര്‍ബ്ബലന്റെ പ്രലാപം വെറുതെയാണ്‌. കര്‍മ്മംകൊണ്ടാണ്‌ ദേവന്മാര്‍ പ്രശോഭിക്കുന്നത്‌. കര്‍മ്മത്താല്‍ തന്നെയാണ്‌ വായു വീശിക്കൊണ്ടിരിക്കുന്നതും. സൂര്യന്‍ മടികൂടാതെ നിത്യം ഉദിച്ച്‌ അഹോരാത്രങ്ങളെ വേര്‍തിരിക്കുന്നതും കര്‍മ്മത്താലാണല്ലോ. പക്ഷങ്ങളേയും, മാസങ്ങളേയും, നക്ഷത്രയോഗങ്ങളേയും അതന്ദ്രിതനായി കര്‍മ്മം ചെയ്തു കൊണ്ട്‌ ചന്ദ്രന്‍ പ്രാപിക്കുന്നു. മടികൂടാതെ വളര്‍ന്നുയര്‍ന്ന്‌ എരിയുന്നത്‌ അഗ്നി പ്രജകള്‍ക്കു വേണ്ടി ചെയ്യുന്ന കര്‍മ്മമാണ്‌. ഭൂമീദേവി ഈ മഹാഭാരത്തെ ക്ഷീണം കൂടാതെ സ്വന്തം ബലം കൊണ്ട്‌ എല്ലായ്പോഴും താങ്ങി നിൽക്കുന്നു. നദികള്‍ ഉത്സാഹത്തോടെ ശീലമായി ഒഴുകിക്കൊണ്ട്‌ എല്ലാ ഭൂതങ്ങളേയും സംതൃപ്തരാക്കുന്നു. ഇന്ദ്രന് ദേവന്മാരില്‍ ശ്രേഷ്ഠത്വം ലഭിക്കുവാന്‍ അതന്ദ്രിതനായി ബ്രഹ്മചാര്യം ആചരിക്കേണ്ടി വന്നു. സുഖങ്ങളും മനസ്സിലെ പ്രിയങ്ങളുമൊക്കെ വെടിഞ്ഞു കര്‍മ്മം ചെയ്യുകയാലാണ്‌ ഇന്ദ്രന് ശ്രേഷ്ഠത്വം ലഭിച്ചത്‌. സത്യധര്‍മ്മങ്ങളെ പാലിച്ച്‌ എല്ലായ്പോഴും അപ്രമത്തനായി വര്‍ത്തിക്കുകയാല്‍ ശക്രന് ശ്രേഷ്ഠമായ ദേവരാജ്യം നേടുവാന്‍ കഴിഞ്ഞു. സുഖം വിട്ട്‌ ഇന്ദ്രിയങ്ങളെ പ്രതിരോധിച്ച്‌ ഏകാഗ്രചിത്തനും നിശിതവ്രതനുമായി ബ്രഹ്മചര്യത്തില്‍ വര്‍ത്തിക്കുക കാരണം ബൃഹസ്പതി ദേവന്മാരുടെ ഗുരുവായി. രുദ്രന്മാര്‍, ആദിതൃന്മാര്‍, വസുക്കള്‍, നക്ഷത്രങ്ങള്‍, യമകുബേരന്മാര്‍, യക്ഷഗന്ധര്‍വ്വന്മാര്‍ മുതലായവരും എപ്പോഴും കര്‍മ്മം ചെയ്തു കൊണ്ടാണ്‌ പ്രശോഭിക്കുന്നത്‌. ബ്രഹ്മചര്യത്തേയും ബ്രഹ്മവിദ്യയേയും സേവിച്ച്‌ മഹര്‍ഷിമാര്‍ വിളങ്ങുന്നു. ഇപ്രകാരമിരിക്കുന്ന സകല ലോകധര്‍മ്മം ഭവാന്‍ അറിഞ്ഞിട്ടുള്ളതാണല്ലോ! ബ്രഹ്മക്ഷത്ര വൈശ്യ ധര്‍മ്മങ്ങള്‍ എപ്രകാരമാണ് എന്നറിഞ്ഞിട്ടുള്ള ഭവാന്‍ അതെല്ലാം അറിയുന്ന ഈയുള്ളവരോട്‌ കൗരവന്മാര്‍ക്കു വേണ്ടി ഇങ്ങനെ പറയുവാന്‍ സംഗതിയായത് എന്തു കൊണ്ടാണ്‌? വേദങ്ങളോടും, അശ്വമേധം, രാജസൂയം മുതലായ യാഗങ്ങളോടുമെന്ന പോലെ യുധിഷ്ഠിരന്ന്‌ ചാപങ്ങളോടും, ശസ്ത്രങ്ങളോടും; കവചങ്ങളോടും ബന്ധമുണ്ടെന്ന്‌ ഭവാന്‍ ഓര്‍ക്കണം: കൗരവന്മാരെ വധിക്കാതെ രാജ്യപ്രാപ്തിക്ക്‌ ഉപായം വേറെയുണ്ടെങ്കില്‍ അതാണ്‌ പാര്‍ത്ഥന്മാര്‍ക്ക്‌ ഇഷ്ടം. അഹിംസയാണ്‌ പുണ്യവും ധര്‍മ്മവുമെന്നു പറഞ്ഞ്‌ ഭീമസേനനെ ഇവര്‍ തടുത്തു നിര്‍ത്തിയിരിക്കയാണ്‌. പൈതൃകമായ ക്ഷത്രധര്‍മ്മത്തില്‍ വര്‍ത്തിച്ച്‌ യുദ്ധം ചെയ്യുമ്പോള്‍ ദൈവഗത്യാ മരണമുണ്ടാകാം. സ്വധര്‍മ്മം യഥാശക്തി പാലിക്കുമ്പോള്‍ മരണം സംഭവിച്ചാല്‍ അതു പ്രശസ്തമാണ്‌. ഭവാന്‍ ശമത്തെ കാക്ഷിക്കുന്നുണ്ടെങ്കില്‍ യുദ്ധായുദ്ധ പക്ഷങ്ങളുടെ ഇടയില്‍ നിന്ന്‌ രാജധര്‍മ്മാനുഷ്ഠാനത്തിന് വിരുദ്ധമാകാത്ത വിധം കാര്യം പറയുകായാണെങ്കില്‍ അതു ഞാന്‍ കേള്‍ക്കുവാന്‍ തയ്യാറാണ്‌. ചാതുര്‍വ്വണ്യവിഭാഗത്തേയും, ഓരോ വര്‍ണ്ണത്തിനുമുള്ള കര്‍മ്മത്തേയും. നോക്കി കണ്ട്‌, പന്നെ പാണ്ഡവന്മാര്‍ ചെയ്യുന്നത്‌ എന്താണെന്നറിഞ്ഞ്‌ ഭവാന്‍ അവരെ നിന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്യുക.

അദ്ധ്യയനം, യാഗം, ദാനം, തീര്‍ത്ഥാടനം, അദ്ധ്യാപനം, യജ്ഞം, പ്രതിഗ്രഹം എന്നിവയാണ്‌ ബ്രാഹ്മണ കര്‍മ്മങ്ങള്‍. യഥാധര്‍മ്മം പ്രജാരക്ഷണവും, അപ്രമാദമായ ദാനവും, സ്വാധ്യായവാനായി ദേവന്മാര്‍ക്കായി യാഗവും ചെയ്തു; ദാരങ്ങളോടു കൂടി പുണ്യകൃത്തായി, ഗൃഹത്തില്‍ വാഴുകയാണ്‌ ക്ഷത്രിയധര്‍മ്മം. ആ ധര്‍മ്മാത്മാവായ ക്ഷത്രിയന്‍ ധര്‍മ്മം കൊണ്ട്‌ നേടിയ പുണ്യത്താല്‍ ഇച്ഛ പോലെ ബ്രഹ്മലോകം പ്രാപിക്കും. വൈശ്യന്‍ അദ്ധ്യായനം ചെയ്തും, കൃഷി, വാണിജ്യം, ഗോരക്ഷണം എന്നിവയാല്‍ വിത്തം നേടി ആ നേട്ടത്തെ രക്ഷിച്ച്‌ അപ്രമത്തനായി ബ്രാഹ്മണര്‍ക്കും, ക്ഷത്രിയര്‍ക്കും ഹിതം ചെയ്ത്‌ ധര്‍മ്മശീലനായി, പുണ്യകൃത്തായി ഗൃഹത്തില്‍ വാഴുന്നു. വേദാദ്ധ്യായനവും, യജ്ഞവും കുടാതെ ബ്രാഹ്മണരെ വന്ദിച്ചും, പരിചരിച്ചും കൊണ്ട്‌ നിത്യവും മടിവിട്ട് ഐശ്വര്യത്തിനായി ഉദ്യമിക്കുകയാണ്‌ ശൂദ്രന്റെ ധര്‍മ്മം. എല്ലാ വര്‍ണ്ണങ്ങളിലും അതാതിന്റെ ധര്‍മ്മങ്ങളെ ചേര്‍ത്തുകൊണ്ട്‌ രാജാവ്‌ എല്ലാവരേയും രക്ഷിക്കണം. അധാര്‍മ്മികനായി കാമത്തില്‍ ഒഴുകാതെ, പ്രജകളില്‍ സമഭാവനയോടെ, അകാമാത്മാവായി വേണം രാജാവ്‌ വര്‍ത്തിക്കുവാന്‍. അതു കൊണ്ട്‌ രാജാവാണ്‌ പ്രശസ്തതരന്‍. ഈ സ്ഥിതിക്ക്‌ സര്‍വ്വധര്‍മ്മ സമ്പന്നനെന്ന്‌ എല്ലാവരും അറിഞ്ഞിട്ടുള്ള യുധിഷ്ഠിരന്‍ രാജ്യം നേടി പ്രജകളെ അനുശാസിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അത്‌ ശരിയല്ലെന്ന്‌ അനുമാനിക്കുവാന്‍ ന്യായമെന്താണ്‌? പരന്റെ ഐശ്വര്യത്തില്‍ കൊതിമൂത്ത്‌ വിധി ദോഷത്താല്‍ ഒരു നൃശംസന്‍ യുദ്ധസന്നദ്ധനായി തീര്‍ന്നാല്‍ അപ്പോള്‍ ചാപ കവച ശസ്ത്രങ്ങള്‍ ധരിച്ച്‌ ഇടഞ്ഞു പൊരുതാതിരിക്കുവാന്‍ സാദ്ധ്യമാണോ? ദസ്യുവധത്തിനായി യുദ്ധം ചെയ്യുവാനാണ്‌ ഇന്ദ്രന്‍ ചാപ കവച ശസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. ദസ്യുവധം കൊണ്ട്‌ പുണ്യമേ സിദ്ധിക്കുകയുള്ളു. ഇതാ ഇപ്പോള്‍ അനാര്യമായി തീവ്രരൂപമായ ദോഷം കൗരവന്മാര്‍ ഉയര്‍ത്തിയിരിക്കുന്നു. ധര്‍മ്മം ഗ്രഹിക്കാത്ത ആ അധര്‍മ്മജഞന്മാരുടെ പുറപ്പാട്‌ ഒട്ടും നല്ലതിനല്ല; തീര്‍ച്ച!

പാണ്ഡവന്മാര്‍ക്കു ധര്‍മ്മപ്രകാരം കിട്ടിയ രാജ്യം ധൃതരാഷ്ട്ര രാജാവ്‌ പുത്രന്മാരോടു കൂടി പെട്ടെന്ന്‌ അപഹരിക്കുകയല്ലേ ചെയ്തത്‌? ആ രാജാവിനെ അനുസരിക്കുന്ന കൗരവന്മാര്‍ ആരും പുരാതനമായ ധര്‍മ്മത്തെ നോക്കുന്നില്ല. കാണാതെ മറഞ്ഞു നിന്നും, ബലമായി നേരെ വന്നും, കള്ളന്മാര്‍ സ്വത്ത്‌ അപഹരിക്കുന്നുണ്ട്‌. ഇതു രണ്ടും നിന്ദ്യമാണ്‌. ഇത്തരം കള്ളന്മാരും ധൃതരാഷ്ട്ര രാജാവും തമ്മില്‍ നില കൊണ്ട്‌ വ്യതൃസ്തമാണോ?

ലോഭത്താല്‍ ക്രോധവശനായി താന്‍ ആഗ്രഹിക്കുന്നതൊക്കെ ധര്‍മ്മമാണെന്ന്‌ ദുര്യോധനന്‍ കരുതുന്നു. വനവാസം കഴിഞ്ഞതിന് ശേഷം ഏറ്റുവാങ്ങി കൊള്ളാമെന്ന നിലയില്‍ കൗരവന്മാരെ ഏല്പിച്ചിട്ടുള്ള പാണ്ഡവരുടെ ഭാഗം എന്തു കൊണ്ടാണ്‌ പരന്മാരായ അവര്‍ കയ്യടക്കി വച്ചിരിക്കുന്നത്‌? പര രാജ്യത്തേക്കാള്‍ വിശിഷ്ടമല്ലേ പൈതൃകമായ രാജ്യം? ആ പങ്കു ഞങ്ങള്‍ക്കു കിട്ടുന്നതിന് വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ട് അതില്‍ മരണം സംഭവിക്കുക യാണെങ്കില്‍ അത്‌ ഞങ്ങള്‍ ശ്ലാഘ്യമായേ കരുതുകയുള്ളൂ.

ഹേ സഞ്ജയാ, ഞാന്‍ ഇപ്പോള്‍ പറഞ്ഞ ധര്‍മ്മക്രമമൊക്കെ രാജസഭയില്‍ വെച്ച്‌ ഭവാന്‍ കൗരവന്മാരെ ഓര്‍മ്മിപ്പിക്കണം. ദുര്യോധനന്‍ വിളിച്ചു കൂട്ടിയിട്ടുള്ള മൃത്യുവശഗരായ മൂഢാത്മാക്കളെല്ലാം ഇതു കേള്‍ക്കട്ടെ!

ഞങ്ങളുടെ ഈ ഒരുക്കം അന്ന്‌ സഭാമദ്ധ്യത്തില്‍ കൗരവന്മാര്‍ ചെയ്തതിനേക്കാള്‍ പാപകര്‍മ്മം ആണെന്നാണോ ഭവാന്റെ അഭിപ്രായം ?

പാണ്ഡവന്മാരുടെ പ്രിയഭാര്യയും, യശസ്വിനിയും, ശീലവൃത്ത സമ്പന്നയുമായ ദ്രൗപദിയെ ആ കാമാനുഗന്‍ ക്ലേശിപ്പിച്ചപ്പോള്‍ ഭീഷ്മപ്രമുഖന്മാരായ കൗരവന്മാര്‍ അതു കണ്ടു കൊണ്ട്‌ അടങ്ങിയിരിക്കുകയല്ലേ ചെയ്തത്‌? അന്ന്‌ ദുശ്ശാസനനെ ആബാല വൃദ്ധം കൗരവന്മാര്‍ തടുത്തിരുന്നു എങ്കില്‍ എനിക്ക്‌ ധൃതരാഷ്ട്രന്‍ നല്ലവനായി തോന്നുമായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാര്‍ക്കും അതു നന്മ ചെയ്യുമായിരുന്നു. ദുശ്ശാസനന്‍ കൃഷ്ണയെ ശ്വശുരന്മാരുടെ മദ്ധ്യത്തില്‍ അക്രമമായി പിടിച്ചു കൊണ്ടു വന്നപ്പോള്‍ ആ ദീനയെ രക്ഷിക്കുവാന്‍ വിദുരനല്ലാതെ മറ്റാരെങ്കിലും മുന്നിട്ടുവോ? സഭയില്‍ കൂടിയിരുന്ന രാജാക്കന്മാര്‍ കാര്‍പ്പണ്യം മൂലം ഒന്നും തന്നെ തടുത്തു പറയുവാന്‍ ശക്തരായില്ല. ധര്‍മ്മാര്‍ത്ഥജ്ഞനായ വിദുരന്‍ മാത്രമാണ്‌ ധര്‍മ്മബുദ്ധിയാല്‍ ആ അല്പബുദ്ധിയോട്‌ ഏതിര്‍ത്തു പറഞ്ഞത്‌. അന്ന്‌ ആ സഭയില്‍ വെച്ച്‌ ധര്‍മ്മത്തെക്കുറിച്ച്‌ ഒന്നും പറയുവാന്‍ കഴിയാത്തവരാണോ ഇന്ന്‌ പാണ്ഡവന്മാരോട്‌ ധര്‍മ്മോപദേശം ചെയ്യുവാന്‍ പറുപ്പെട്ടിരിക്കുന്നത്‌? കൃഷ്ണയാകട്ടെ സുദുഷ്കരമായ ശുദ്ധകര്‍മ്മമാണ്‌ അന്നു ചെയ്തത്‌. സമുദ്രത്തില്‍ നിന്ന്‌ തോണിയെന്ന വിധം ആ സങ്കടത്തില്‍ നിന്ന്‌ പാണ്ഡവന്മാരേയും തന്നേയും പാഞ്ചാലി കരയേറ്റി. ആ സഭയില്‍ ശ്വശുരന്മാരുടെ സമീപത്ത്‌ ദ്രൗപദി നിൽക്കുമ്പോള്‍ ആ സൂതപുത്രന്‍ പറഞ്ഞത്‌ എങ്ങനെ മറക്കുവാനാകും? എടോ യാജ്ഞസേനീ, ഭവതിക്ക്‌ ഇനി വേറെ ഗതിയില്ല. ധാര്‍ത്തരാഷ്ട്ര ഗൃഹത്തില്‍ ദാസിയായി വാണേക്കൂ! ഭവതിയുടെ ഭര്‍ത്താക്കന്മാര്‍ പരാജിതരായി. ഇനി വേറെ ഒരാളെ ഭര്‍ത്താവായി വരിച്ചേക്കൂ! എന്നു മര്‍മ്മം തുളയ്ക്കുമാറ്‌ കര്‍ണ്ണന്‍ പറഞ്ഞ ആ ഘോരമായ വാക്ക്‌ ബീഭത്സുവിന്റെ ഹൃദയത്തില്‍ അസ്ഥി പിളര്‍ന്നു കയറിക്കിടപ്പുണ്ട്‌. കര്‍ണ്ണന്റെ തീക്ഷ്ണമായ വാക് ശരം അര്‍ജ്ജുനന്റെ ഹൃദയത്തില്‍ ഇനും ഉറച്ചു കിടക്കുന്നുണ്ട്‌. അതിന് പുറമേ ദുശ്ശാസനനും ശകുനിയും പുറപ്പെടുവിച്ച ആ ദുര്‍വചസ്സുകളെല്ലാം എങ്ങനെ പൊറുക്കും; ഒടുക്കത്തെ ഭ്രാതാവും പരാജിതനാവുകയാല്‍ ഇനി പണയത്തിന്ന്‌ വേറെ വകയില്ലായ്ക കൊണ്ട്‌ പാഞ്ചാലിയെ പണയം വെച്ചു കളിക്കൂ, എന്ന ദ്യൂതകാലത്ത്‌ ആ വഞ്ചകനായ ശകുനി യുധിഷ്ഠിരനോടു പ്രത്യേകം പറയുകയുണ്ടായി. എന്നിട്ടും ആ അജിതയായ കൃഷ്ണയെ വെറും ദാസിയേക്കാള്‍ മോശമായിട്ടല്ലേ പിടിച്ചുവലിച്ചു ക്ലേശിപ്പിച്ചത്‌? ഹേ, സഞ്ജയാ, ചൂതാട്ട കാലത്തുണ്ടായ നിന്ദ്യവാക്കുകളും നിന്ദ്യകര്‍മ്മങ്ങളും ഒക്കെ ഭവാന്‍ അറിഞ്ഞിട്ടുള്ളതാകയാല്‍ ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. ഏതായാലും യുധിഷ്ഠിരനുണ്ടായ ഈ താഴ്ചയെ നികത്തുന്നതിനായി ഞാന്‍ തന്നെ അങ്ങോട്ടൊന്നു വന്നേക്കാമെന്നു വിചാരിക്കുന്നുണ്ട്‌. പാണ്ഡവന്മാരുടെ ധനം വീണ്ടെടുക്കുന്നതിന് കൗരവന്മാരില്‍ ശമം ചേര്‍ക്കുന്നതിന് കഴിയുന്നതായാല്‍ എന്റെ പ്രവൃത്തി വലുതായ ഒരു പുണ്യമാകുമെന്നു മാത്രമല്ല കാരവന്മാരെ മൃത്യുവിന്റെ പാശത്തില്‍ നിന്നു രക്ഷിച്ചു എന്നും വരാം. അവിടെ ചെല്ലുന്ന എന്നെ കൗരവര്‍ പൂജിക്കുമോ ഇല്ലയോ എന്നും, നീതിക്കു നിരക്കുന്നതും ധര്‍മ്മാര്‍ത്ഥയുക്തവും ദോഷരഹിതവുമായി ഞാന്‍ പറയുന്ന വാക്ക്‌ അവര്‍ കേള്‍ക്കുമോയെന്നും ഒന്ന്‌ അറിഞ്ഞു വന്നേക്കാം. മറിച്ചാണ്‌ സംഭവിക്കുന്നതെങ്കില്‍ അവരുടെ നാശം നിസ്സുംശയമാണ്‌! മഹാരഥനായ അര്‍ജ്ജുനനാലും, യുദ്ധദുര്‍മ്മദനായ ഭീമനാലും ധാര്‍ത്തരാഷ്ട്രന്മാര്‍ തകര്‍ന്നു പോകുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. ആ പാപാത്മാക്കള്‍ സ്വന്തം കര്‍മ്മത്താല്‍ തന്നെ ദഹിച്ചു പോകും. ദ്യൂതത്തില്‍ പരാജിതരായ പാണ്ഡവരോടു രൗദ്രമായും, രൂക്ഷമായും താന്‍ പറഞ്ഞ വാക്കുകളെല്ലാം അപ്രമത്തനായ ഭീമന്‍ ഗദയുമായി അടുക്കുമ്പോള്‍ ആ ധാര്‍ത്തരാഷ്ട്രന്‍ ഓര്‍ത്തു പോകും! മന്യുവായ മഹാവൃക്ഷമാണ്‌ ദുര്യോധനന്‍. അതിന്റെ സ്കന്ധം കര്‍ണ്ണനും, ശാഖ ശകുനിയുമാണ്‌. സമൃദ്ധമായ ഫലപുഷ്പങ്ങള്‍ ദുശ്ശാസനനും, മൂലം അല്പബുദ്ധിയായ ധൃതരാഷ്ട്രനുമാണ്‌. യുധിഷ്ഠിരനാകട്ടെ ധര്‍മ്മമയമായ മഹാദ്രുമമാണ്‌. അതിന്റെ സ്കന്ധം അര്‍ജ്ജുനനും, ശാഖയായി ഭീമനും, സമൃദ്ധഫല പുഷ്പങ്ങളായി മാദ്രീപുത്രന്മാരും, മൂലമായി വേദ്രബാഹ്മണരുള്‍പ്പെടെ ഞാനും സ്ഥിതിചെയ്യുന്നു. ഇനി ഞാന്‍ മറ്റൊന്നു കൂടി പറയാം. സപുത്രനായ ധൃതരാഷ്ട്രന്‍ മഹാവനവും; പാണ്ഡുപുത്രന്മാര്‍ അതില്‍ വ്യാഘ്രങ്ങളുമാണ്‌. ആ സവ്യാഘ്ര മഹാവനത്തെ വെട്ടി വീഴ്ത്തരുത്‌. വനത്തില്‍ നിന്ന്‌ ആ വ്യാഘ്രങ്ങളെ നശിപ്പിക്കരുത്‌. വനമില്ലാതായാല്‍ വ്യാഘ്രങ്ങള്‍ വദ്ധ്യരായി ഭവിക്കും. വ്യാഘ്രങ്ങളില്ലാതായാല്‍ വനത്തെ കണ്ടവ൪ നശിപ്പിക്കും. ഇങ്ങനെ കാടിനെ വ്യാഘ്രങ്ങളും വ്യാഘ്രങ്ങളെ കാടും പരസ്പരം രക്ഷിക്കും. അങ്ങനെ വളരണം. പാണ്ഡവന്മാര്‍, സാലങ്ങളും ധാര്‍ത്തരാഷ്ട്രന്മാര്‍ ലതകളുമാണ്‌. വൃക്ഷത്തെ ആശ്രയിക്കാതെ ലതകള്‍ക്കു വളരുവാനൊക്കുകയില്ല. ഇക്കാര്യം രണ്ടു കക്ഷികളും നല്ല പോലെ ചിന്തിക്കട്ടെ! പാണ്ഡവന്മാര്‍ രണ്ടിനും തയ്യാറാണ്‌. ശുശ്രൂഷണത്തിനും ആയോധനത്തിനും. അതില്‍ ധൃതരാഷ്ട്രന്‍ ഏതാണ്‌ കാംക്ഷിക്കുന്നതെങ്കില്‍ അത്‌ യുധിഷ്ഠിരന്‍ നടത്തിക്കൊടുക്കും. മഹാത്മാക്കളും ധര്‍മ്മവാദികളുമായ പാണ്ഡവന്മാര്‍ ശമസ്ഥന്മാരാണ്‌. അവര്‍ സന്നദ്ധരായ യോദ്ധാക്കളുമാണ്‌. അവിടെ ചെന്ന്‌ ഞാന്‍ പറഞ്ഞതെല്ല ശരിക്ക്‌ ഭവാന്‍ അറിയിച്ചേക്കു!

30. യുധിഷ്ഠിര സന്ദേശം - സഞ്ജയന്‍ യാത്ര പറയുമ്പോള്‍ യുധിഷ്ഠിരന്‍ പറഞ്ഞയയ്ക്കുന്ന സന്ദേശം  - സഞ്ജയന്‍ പറഞ്ഞു; അല്ലയോ പാണ്ഡവാ, ഇനി ഞാന്‍ പോകട്ടെ? എന്നെ അനുവദിച്ചാലും! ഭവാന് സ്വസ്തി ഭവിക്കട്ടെ! മനസ്സു ചുട്ട കാര്യമായതു കൊണ്ട്‌ വല്ലതും ഞാന്‍ കടന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ ഭവാന്‍ പൊറുക്കണം. ജനാര്‍ദ്ദനന്‍, ഭീമന്‍, അര്‍ജ്ജുനന്‍, മാദ്രേയന്മാര്‍, സാതൃകി, ചേകിതാനന്‍ എന്നിവരോടെല്ലാം ഞാന്‍ ഇതാ യാത്ര പറയുന്നു. നിങ്ങള്‍ക്കൊക്കെ സുഖവും മംഗളവും ഭവിക്കട്ടെ! നിങ്ങളെല്ലാം എന്നെ കനിവോടെ യാത്രയാക്കിയാലും!

യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, സഞ്ജയാ! ഭവാന് സ്വസ്തിയുണ്ടാകട്ടെ! ഭദ്രമായി ഭവാന്‍ ഗമിച്ചാലും. ഞങ്ങളില്‍ അപ്രിയം കരുതരുത്‌. ഞങ്ങള്‍ക്ക്‌ ഭവാനെ നല്ല പോലെ അറിയാം. ശുദ്ധാത്മാവായ ഭവാന്‍ മദ്ധ്യസ്ഥനായിട്ടാണല്ലോ ഈ സദസ്സില്‍ വന്നിരിക്കുന്നത്‌. ഭവാന്‍ കയ്യേറ്റ ദൌത്യം ശരിക്കും നിര്‍വ്വഹിച്ചു. ശീലവാനും, തൃപ്തിമാനും, കല്യാണ വാക്കുമായ ഭവാന്‍ ഞങ്ങള്‍ക്ക്‌ എപ്പോഴും സുപ്രിയനാണ്‌. ഞങ്ങള്‍ വല്ല ദുര്‍വ്വാക്കുകളും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ അതു കൊണ്ടൊനും ഭവാന്‍ കോപിക്കരുത്‌. രൂക്ഷമായോ, നീരസമായോ, കാര്യഹീനമായോ, മര്‍മ്മസ്പ്യക്കായോ ഭവാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ധര്‍മ്മാനുസരണവും, അര്‍ത്ഥപൂര്‍ണ്ണവും, അഹിംസ്രവുമായ വാക്കാണ്‌ ഭവാന്‍ പറഞ്ഞിട്ടുള്ളത്‌. ഏറ്റവും പ്രിയനായ ഭവാന്‍ ദൂതനായി വന്നതില്‍ ഞങ്ങള്‍ക്ക്‌ വലുതായ സന്തോഷമുണ്ട്‌. ഭവാനെ പോലെ ഇത്ര പ്രിയതമനായ ദൂതന്‍ അവിടെ നിന്നു വരുവാന്‍ പറ്റിയ മറ്റൊരാളുണ്ടെങ്കില്‍ അത്‌ വിദുരന്‍ മാത്രമാണ്‌. ധനഞ്ജയന്റെ ആത്മതുല്യനായ സഖാവാണ്‌ ഭവാനെന്ന്‌ ഞാന്‍ മുമ്പേ തന്നെ കണ്ടിട്ടുള്ളതാണല്ലൊ. ഭവാന്‍ ഹസ്തിനാപുരിയിൽ എത്തിയാല്‍ എനിക്കു വേണ്ടി ആദ്യമായി പൂജാര്‍ഹരായ ബ്രാഹ്മണരെ കാണണം. വിശുദ്ധവീര്യന്മാരും, ബ്രഹ്മചാരികളും, കുലീനന്മാരും, സര്‍വ്വധര്‍മ്മജ്ഞന്മാരും, സ്വാദ്ധ്യായവാന്മാരും, ഭിക്ഷുക്കളും, തപോവ്രതന്മാരും, വനവാസികളുമായ എല്ലാ ബ്രാഹ്മണരേയും എന്റെ പേരില്‍ ഭവാന്‍ അഭിവാദ്യം ചെയ്യണം. അവിടെയുള്ള സകല വൃദ്ധന്മാരോടും എന്റെ വാക്കാല്‍ കുശലം പറയണം. ധൃതരാഷ്ട്ര രാജാവിന്റെ പുരോഹിതനേയും, ആചാര്യന്മാര്‍ ഋത്വിജന്മാര്‍ എന്നിവരേയും ഭവാന്‍ ചെന്നു കണ്ട്‌ എന്റെ വാക്കാല്‍ കുശലം പറയണം. ത്രൈവര്‍ണ്ണികന്മാരല്ലാത്ത ശൂദ്രജാതികളില്‍ യഥാശക്തി ഒട്ടൊട്ട്‌ ധര്‍മ്മത്തില്‍ ചരിക്കുന്നവരും ഞങ്ങളെ സ്മരിച്ചു കൊണ്ട്‌ ക്ഷേമാശംസ ചെയ്യുന്നവരും ശീലബല യുക്തന്മാരുമായ വൃദ്ധമനസ്വികളോട് എന്റെ കുശലം അറിയിക്കണം. അവരുടെ അനാമയം ഈ യുധിഷ്ഠിരന്‍ അന്വേഷിക്കുന്നതായും പറയണം.

ബ്രഹ്മചര്യം കൈക്കൊണ്ട്‌ വേദങ്ങളെയെന്ന പോലെ മന്ത്രം, ഉപചാരം, പ്രയോഗം, സംഹാരം എന്നീ ചതുഷ്പദങ്ങളോടു കൂടി അര്‍ത്ഥങ്ങളേയ്യും ഗ്രഹിച്ചിട്ടുള്ള നയകോവിദനും ഞങ്ങളുടെ പ്രിയനും ലോകവിധേയനുമായ ദ്രോണാചാര്യരെ എന്റെ പേരില്‍ ഭവാന്‍ അഭിവാദ്യം ചെയ്തു പ്രസാദിപ്പിക്കണം.

അധീനവിദ്യനും, ബ്രഹ്മചാരിയും, നാലംഗമായ അസ്ത്രവിദ്യ അറിഞ്ഞവനും, ഗന്ധർവ്വപുത്ര തുല്യനുമായ അശ്വത്ഥാമാവിനോടും ഭവാന്‍ കുശലം പറയണം.

ആത്മജ്ഞാനിയും, മഹാരഥനും, ശാരദ്വതനുമായ കൃപന്‍ വസിക്കുന്നിടത്തു ചെന്ന്‌ ഭവാന്‍ ഏറ്റവും വിനയത്തോടെ കാലുപിടിച്ച്‌ എന്റെ പേരില്‍ കുശലം പറയണം.

ശൗര്യം, ആനൃശംസ്യം, തപസ്സ്‌, പ്രജ്ഞ, ശീലം, സത്വം, ധൃതി എന്നിവ തികഞ്ഞവനും കുരുസത്തമനുമായ ഭീഷ്മന്റെ പാദത്തില്‍ കുമ്പിട്ട്‌ ഭവാന്‍ എന്റെ കുശലം ഉണര്‍ത്തിക്കുക.

പ്രജഞാചക്ഷുസ്സും, കൗരവപ്രണേതാവും, ബഹുശ്രുതനും, വൃദ്ധസേവിയും, മനീഷിയുമായ വൃദ്ധരാജാവിനെ വണങ്ങി എന്റെ അനാമയത്തെ ഉണര്‍ത്തിക്കണം. ധൃതരാഷ്ട്രന്റെ ജ്യേഷ്ഠപുത്രനും, മന്ദനും, മൂര്‍ഖനും, ശഠനും പാപശീലനും ആണെങ്കിലും ഈ ഭൂമി മുഴുവന്‍ ഭരിക്കുന്നവൻ ആകയാല്‍ ആ സുയോധനനോടും കുശലം പറയുക. ദുര്യോധനന്റെ കനീയഭ്രാതാവും ജ്യേഷ്ഠ്രഭാതാവിന്റെ സ്വാഭാവത്തിന്റെ നേര്‍പകര്‍പ്പുമായ മന്ദനും, കൗരവന്മാരില്‍ അതിശൂരനും, മഹാധനുര്‍ദ്ധരനുമായ ദുശ്ശാസനനോടും എന്റെ കുശലം അറിയിക്കുക.

ഭാരതന്മാര്‍ക്കു ശമമുണ്ടാകണം എന്നല്ലാതെ മറ്റു കാമമൊന്നും കൂടാതെ വര്‍ത്തിക്കുന്ന മനീഷിയും, സാധുശീലനുമായ ബാല്‍ഹീക രാജാവിനെ ഭവാന്‍ എനിക്കു വേണ്ടി അഭിവാദ്യം ചെയ്യണം. അനേകം ശ്രേഷ്ഠഗുണങ്ങള്‍ ചേര്‍ന്ന വിജ്ഞാനിയും, അമര്‍ഷത്തെ സ്നേഹത്താല്‍ സഹിക്കുന്നവനും, ക്രൗരൃ ഹീനനുമായ സോമദത്തനും എനിക്കു പൂജനീയനാണ്‌. അദ്ദേഹത്തേയും ഭവാന്‍ പൂജിച്ച്‌ എന്റെ കുശലം പറയുക.

കൗരവ വര്യനായ സൗമദത്തി എന്റെ ഭ്രാതാവെന്ന പോലെ സഖാവുമാണ്‌. ആ മഹാരഥനോടും ഭവാന്‍ കുശലം പറയണം. പിന്നെ കുരുമുഖ്യന്മാരായ, എന്റെ പുത്രപൗത്ര ഭ്രാതാക്കന്മാരായ, എല്ലാ യുവാക്കളോടും ഭവാനു യുക്തമെന്നു തോന്നുന്ന വിധത്തില്‍ എന്റെ കുശലം അറിയിക്കുക!

പാണ്ഡവന്മാരോട്‌ യുദ്ധത്തിനായി തെക്കു നിന്നും, വടക്കു നിന്നും, കിഴക്കു നിന്നും, പടിഞ്ഞാറു നിന്നും, പര്‍വ്വത പ്രദേശങ്ങളില്‍ നിന്നും വന്നു ചേര്‍ന്ന പല രാജാക്കന്മാരേയും ധാര്‍ത്തരാഷ്ട്രന്‍ വിളിച്ചു കൂട്ടിയിട്ടുണ്ടല്ലോ. വസാതിമാര്‍, സാലകന്മാര്‍, കേകയന്മാര്‍, അവന്ത്യന്മാര്‍, ത്രിഗര്‍ത്തന്മാര്‍ ഇങ്ങനെ പല വീരയോധന്മാരും അവരിലുണ്ട്‌. അനൃശംസന്മാരും, ശീലവൃത്തന്മാരുമായ രാജാക്കന്മാരോടെല്ലാം എന്റെ കുശലം പറയണം. അവിടെയുള്ള രഥികള്‍, സാദികള്‍, പദാതികള്‍, ഗജാരോഹകന്മാര്‍ മുതലായ ആ മഹത്തായ ആര്യ സംഘത്തോടും ഭവാന്‍ എന്റെ കുശലം കേള്‍പ്പിച്ച്‌ അവരുടെയെല്ലാം അനാമയത്തെ ഞാന്‍ അന്വേഷിക്കുന്നതായി പറയണം. ധൃതരാഷ്ട്ര രാജാവിന്റെ അമാതൃന്മാര്‍, സേനാപതികള്‍, ആയവ്യയ ഗണകന്മാര്‍, അര്‍ത്ഥ ചിന്തകന്മാര്‍ എന്നിവരോടും, എല്ലായ്പോഴും യുദ്ധത്തെ വെറുക്കുന്നവനും, സര്‍വ്വധര്‍മ്മജ്ഞനും, കുരുമദ്ധ്യത്തില്‍ ശ്രേഷ്ഠനും, മഹാപ്രാജ്ഞനുമായ ആ വൈശ്യാ പുത്രനോടും എന്റെ കുശലം പറയണം.

ചൂതുകളിച്ച്‌ അര്‍ത്ഥം അപഹരിക്കുന്നതില്‍ അദ്വിതീയനും, വഞ്ചനയെ മറച്ചു വെക്കുവാന്‍ സമര്‍ത്ഥനും, യുദ്ധത്തില്‍ ദുര്‍ജ്ജയനായ ചിത്രസേനനേക്കാള്‍ യോഗ്യനും, എതിരില്ലാത്ത ധനാപഹാരിയായ ചൂതാട്ടക്കാരനും, ദുര്യോധനന്റെ മാനം കാക്കുന്ന മിഥ്യാബുദ്ധിയും ഗാന്ധാര രാജാവുമായ ശകുനിയോടും എന്റെ കുശലം അറിയിക്കുക. യുദ്ധം ആഗ്രഹിക്കാത്തവനും ധൃതരാഷ്ട്രന്റെ വൈശ്യാപുത്രനുമായ യുയുത്സുവിനോടും എന്റെ കുശലം പറയണം.

അപ്രധൃഷ്യന്മാരായ പാണ്ഡവന്മാരെ ഏകരഥത്താല്‍ ജയിക്കുവാന്‍ ഉത്സാഹിച്ച്‌ ധാര്‍ത്തരാഷ്ട്രന്മാരെ മോഹിപ്പിക്കുന്ന അതുല്യ വീരപരാക്രമിയായ വൈകര്‍ത്തനനോടും (കര്‍ണ്ണന്‍) ഭവാന്‍ എന്റെ കുശലം പറയുക.

ഭക്തന്‍, ഗുരു, ഭര്‍ത്താവ്‌, പിതാവ്‌, മാതാവ്‌, സുഹൃത്ത്‌ എന്നീ നിലകളിലെല്ലാം വര്‍ത്തിക്കുന്ന ഞങ്ങളുടെ മന്ത്രിയും അഗാധ ബുദ്ധിയും ദീര്‍ഘദര്‍ശിയുമായ വിദുരനോട്‌ ഞാന്‍ കുശലം ചോദിച്ചതായി പറയണം. അവിടെയുള്ള ഗുണഗണങ്ങളിണങ്ങിയ വൃദ്ധസ്ത്രീകളെല്ലാം ഞങ്ങളുടെ മാതാക്കളാണ്‌. അവരെ എല്ലാവരേയും അഭിവാദൃം ചെയ്ത്‌ അവരുടെ പുത്രന്മാരും പൗത്രന്മാരും വഴി പോലെ സ്നേഹപൂര്‍വ്വം നടന്നു വരുന്നില്ലേ എന്നു ചോദിച്ച്‌ സപുത്രനായ യുധിഷ്ഠിരന്‍ കുശലിയാണെന്ന്‌ അറിയിക്കുക. അവിടെ ഭാര്യമാരായി വാഴുന്ന എല്ലാവരേയും കണ്ടു കുശലം പറഞ്ഞ്‌ നിങ്ങള്‍ സുരക്ഷിതകളായി, നല്ല മോടിയോടു കൂടി അലങ്കരിച്ച്‌, അനവദ്യകളും, അപ്രമത്തകളുമായി നല്ല ഗൃഹിണിമാരായി വാഴുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചതായി പറയണം. എന്നു തന്നെയല്ല, ശത്രുത വെടിഞ്ഞ്‌ ശ്വശുരന്മാരോട്‌ കല്യാണ വൃത്തിയോടെ ഇടപെട്ടു വരുന്നില്ലേ? എന്നും, ഭര്‍ത്താക്കന്മാര്‍ക്ക്‌ അനുകൂലമായ വൃത്തിയെ വേണ്ട വിധം നിലനിര്‍ത്തുന്നില്ലേ? എന്നും എന്റെ വാക്കാല്‍ ചോദിക്കണം. കുലവതികളും ഗുണവതികളും, സന്താനവതികളുമായ എല്ലാ സ്നുഷമാരോടും യുധിഷ്ഠിരന്‍ പ്രസന്ന മാനസനായി കുശലപ്രശ്‌നം ചെയ്യുന്നുണ്ടെന്നു പറയണം. അന്തഃപുരത്തിലെ കന്യകമാരെ ചെന്നു കണ്ട്‌ നിങ്ങള്‍ അലംകൃതകളായി, മോടിയോടു കൂടി വസ്ത്രാഭരണങ്ങള്‍ ധരിച്ച്‌, സുഗന്ധകളായി മാല്യാദികളാല്‍ പ്രശോഭിതകളായി, അനവദ്യകളായി സർവ്വ സുഖങ്ങളോടും കൂടി വാഴട്ടെ! എന്നും നിങ്ങള്‍ക്ക്‌ അനുകൂല ഭര്‍ത്താക്കന്മാര്‍ ഉണ്ടായി നിങ്ങള്‍ അവരുടെ അനുകൂല പത്നിമാരായി ഭവിക്കട്ടെ! എന്നും ഞാന്‍ ആശംസിക്കുന്നതായി അവരെ അറിയിക്കണം.

അവിടെയുള്ള വേശ്യമാര്‍, ദാസീദാസന്മാര്‍ എന്നിവരോടും എന്റെ കുശലം പറയുക. അവരുടെ അനാമയത്തെ കുറിച്ചു ചോദിക്കുക. കൗരവന്മാരെ ആശ്രയിച്ചു കഴിയുന്ന അവരോട്‌ മുമ്പെന്ന പോലെ നിങ്ങള്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നില്ലേ? വേണ്ടുന്ന ധനം ധാര്‍ത്തരാഷ്ട്രന്‍ തരുന്നില്ലേ? എന്നും ഞാന്‍ ചോദിച്ചതായി ഭവാന്‍ പറയണം. ധൃതരാഷ്ട്രന്‍ ഭരിച്ചു വരുന്ന അംഗഹീനന്മാര്‍, വാമനന്മാര്‍, അന്ധന്മാര്‍, വൃദ്ധന്മാര്‍ എന്നിവരോടും ഞാന്‍ നിങ്ങള്‍ക്കൊക്കെ അനാമയം പ്രാര്‍ത്ഥിക്കുന്നു എന്നു പറയുക. ഈ ദുഃഖം ദുര്‍ജ്ജീവിതം കൊണ്ടും ഭയപ്പെടേണ്ടതില്ലെനും പൂർവ്വജന്മകൃതമായ പാപത്തിന്റെ ഫലമാണ്‌ അനുഭവിക്കുന്നതെനും, ഞാന്‍ ശത്രുക്കളെ നിഗ്രഹിച്ച്‌ സുഹൃത്തുക്കളെ അനുഗ്രഹിക്കുവാന്‍ ദൈവം അനുകൂലിക്കുമ്പോള്‍ നിങ്ങളെ ഭരിച്ചു കൊള്ളാമെനും, എന്റെ വാക്കു കേള്‍പ്പിച്ച്‌ അവരെ സാന്ത്വനം ചെയ്യണം. ഉപജീവനത്തിന് ഒന്നും ചെയ്യുവാന്‍ ശക്തിയില്ലാത്ത മൂഢന്മാര്‍, അനാഥന്മാര്‍, ദുര്‍ബ്ബലന്മാര്‍ എന്നിവരേയും എന്റെ വാക്കാല്‍ ഭവാന്‍ ആശ്വസിപ്പിക്കണം. നാനാദിക്കുകളില്‍ നിനും ആഗതരായി ധാര്‍ത്തരാഷ്ട്രന്മാരെ ആശ്രയിച്ചു ജീവിക്കുന്നവരോടും, അവിടെ എത്തിയിട്ടുള്ള നാനാദേശീയരായ രാജദൂതന്മാരോടും, ഏതു രാജാവിനേക്കാളും അധികമായി ധാര്‍ത്തരാഷ്ട്രന്‍ നേടിയിട്ടുള്ള യോധന്മാരോടും ഞാന്‍ കുശലിയാണെന്നു പറഞ്ഞ്‌ അവരുടെ അനാമയം അന്വേഷിക്കുന്നതായി പറയുക.

ഹേ, സഞ്ജയാ! ഞാന്‍ ഇപ്പോള്‍ പറഞ്ഞതു പോലെ അവിടെ എല്ലാവരേയും പ്രത്യേകം പ്രത്യേകം കണ്ട്‌ കുശലപ്രശ്നം ചെയ്യുകയും കുശല നിവേദനം ചെയ്യുകയും വേണം. ദുര്യോധനനോട്‌ എനിക്ക്‌ അധികമൊന്നും പറയുവാനില്ല. ദുര്യോധനന്‍ വരുത്തിയേടത്തോളം സൈന്യബലം ഭൂമിയില്‍ മറ്റാര്‍ക്കും തന്നെയില്ല. അത്ര വലുതാണ്‌ ദുര്യോധനന്റെ സൈന്യബലം. എന്നാൽ എനിക്കുള്ള ബലം നിത്യവും സത്യവുമായ ധര്‍മ്മബലമാണ്‌.. ശത്രുബലത്തെ മുടിക്കുവാന്‍ എനിക്കുള്ള മഹാബലം ധര്‍മ്മത്തിന്റെ മഹാബലം ഒന്നു മാത്രമാണ്‌. ഈ വാക്കു കൂടി സഞ്ജയാ, ഭവാന്‍ ദുര്യോധനനോടു പറയണം. നിന്റെ ദേഹത്തില്‍ കരള്‍ നിറഞ്ഞു വാഴുന്നതായ കാമം വിദ്വേഷമായി മാറി കുരുവംശത്തെ മുടിച്ചു കളയും. ശത്രുബാധ കൂടാതെ കുരുവംശം മുഴുവന്‍ ഭരിക്കണമെന്നുള്ള കാമം തീര്‍ച്ചയായും വെറുതെയാണ്‌. അതു കുരുവംശത്തെ ഉന്മൂലനാശത്തിൽ എത്തിക്കും. നിന്റെ ഇഷ്ടം ഈ ഞങ്ങള്‍ സാധിപ്പിക്കുകയില്ല. ഒന്നുകില്‍ ഇന്ദ്രപ്രസ്ഥം ഞങ്ങള്‍ക്കു തരിക. അല്ലെകില്‍ യുദ്ധം തന്നെ. ഹേ, ഭാരതവീരാ! ഭവാന്‍ തയ്യാറായിക്കൊള്ളുക!

31. യുധിഷ്ഠിരസന്ദേശം - യുധിഷ്ഠിരന്‍ പറഞ്ഞു: ഹേ, സഞ്ജയാ, ശിഷ്ടനേയും, ദുഷ്ടനേയും, ബാലനേയും വൃദ്ധനേയും ശക്തനേയും അശക്തനേയും, വിധി ജയിക്കുന്നു. ഇവരെല്ലാം വിധിക്കു വശഗരാണ്‌. ബാലനില്‍ നല്ല പാണ്ഡിത്യവും പണ്ഡിതനില്‍ ജളത്വവും കണ്ടേക്കാം. ശുക്രന്‍ മുമ്പിട്ട കര്‍മ്മഫലത്തെ ഉദ്ദീപിപ്പിച്ചതിന് ശേഷമാണ്‌ ഈശാനന്‍, ദൈവം, ഏവര്‍ക്കും ഏതും നല്കുന്നത്‌. സൈന്യ ബലത്തെ പ്രധാനമായി കരുതുന്ന ദുര്യോധനനെ ഇതു നല്ലവണ്ണം അറിയിക്കുക. ഹേ സഞ്ജയാ, ഭവാന്‍ കുരുരാജ്യത്തു ചെന്ന്‌ കൗരവന്മാരാല്‍ ചുറ്റപ്പെട്ട ധൃതരാഷ്ട്ര രാജാവിനെ ചെന്നു കണ്ട്‌ കുമ്പിട്ടു തൊഴുത്‌ കുശലം ചോദിച്ചതിന് ശേഷം എന്റെ വാക്കായി ഇപ്രകാരം പറയണം: ഭവാന്റെ വീര്യത്താല്‍ മാത്രമാണ്‌ പാണ്ഡവന്മാര്‍ സസുഖം ജീവിക്കുന്നത്‌. ബാലന്മാരായ അവര്‍ രാജ്യപ്രാപ്തന്മാരായത്‌ ഭവാന്റെ പ്രസാദം കൊണ്ടാണ്‌. ആദ്യം അവരെ രാജ്യത്തില്‍ വാഴിച്ചു ഭവാന്‍ ഇപ്പോള്‍ അവരെ നാശഗര്‍ത്തത്തില്‍ ഉപേക്ഷിച്ചു വിടരുത്‌. വിശ്വം മുഴുവന്‍ ഒരാള്‍ക്കു കിട്ടിയാലും അവന് മതിയാവുക എന്നതുണ്ടാവില്ല. നാം ഒന്നിച്ചു ചേര്‍ന്നു ജീവിക്കണം. അല്ലെങ്കില്‍ ഭവാന്‍ ശത്രുവിന്റെ അധീനത്തിലായി തീരും. ഇപ്രകാരം രാജാവിനോടു പറഞ്ഞതിന് ശേഷം ഭാരത പിതാമഹനായ ഭീഷ്മനെ ചെന്നു കണ്ട്‌ എന്റെ പേര്‍ പറഞ്ഞു തലകുനിച്ചു വന്ദിച്ച്‌ ഇങ്ങനെ അറിയിക്കണം: അല്ലയോ പിതാമഹാ, ഭവാന്‍ ഈ ശാന്തനുകുലം നശിച്ചപ്പോള്‍ ഉദ്ധരിച്ചവനാണല്ലോ. അങ്ങനെയുള്ള ഭവാന്റെ ഹിതത്താല്‍ ഭവാന്റെ പൗത്രന്മാര്‍ ഭംഗിയായി ഐക്യത്തോടെ ജീവിക്കുവാന്‍ വേണ്ടതു ചെയ്താലും. പിന്നെ കുരുക്കളുടെ മന്ത്രധാരിയായ വിദുരനോട്‌ പറയണം: യുധിഷ്ഠിരന്റെ ഹിതത്തിനായി ഭവാന്‍ യുദ്ധവിരുദ്ധമായ കാര്യത്തിന് ഉപദേശിക്കണം; വാദിക്കണം. പിന്നെ അമര്‍ഷിയായ ദുര്യോധനന്റെ അടുത്തു ചെന്നു കുരുക്കളുടെ നടുവില്‍ വെച്ച്‌ യുദ്ധം പാടില്ലെന്നു സമ്മതിപ്പിക്കണം. സഭയില്‍ വെച്ച്‌ അവര്‍ പാഞ്ചാലിയോടു ചെയ്ത അക്രമത്തെപ്പറ്റി സംസാരിക്കണം. പാപഹീനയായ കൃഷ്ണയെ സഭയില്‍ കൊണ്ടു ചെന്ന്‌ ഉപദ്രവിച്ചതില്‍ ഞങ്ങള്‍ക്കുള്ള ദുഃഖത്തെ കുരുവംശം നശിക്കാതിരിക്കുവാന്‍ വേണ്ടി ഞങ്ങള്‍ ക്ഷമിക്കാം. അപ്രകാരം തന്നെ മുമ്പു നിങ്ങള്‍ ചെയ്ത എല്ലാ അപരാധങ്ങളും, നിങ്ങള്‍ മൂലം അനുഭവിച്ച ക്ലേശങ്ങളും എല്ലാം ഞങ്ങള്‍ പൊറുക്കാം. ബലഹീനന്മാരായതു കൊണ്ടല്ല ഞങ്ങള്‍ ക്ഷമിക്കാന്‍ തീരുമാനിച്ചതെന്ന്‌ കുരുക്കള്‍ക്കൊക്കെ അറിയാവുന്നതാണ്‌. ഞങ്ങളെ തോലുടുപ്പിച്ച്‌ നാടുകടത്തിയ ആ ദുഃഖത്തേയും അപമാനത്തേയും കൗരവന്മാരുടെ ക്ഷേമത്തിന് വേണ്ടി, അവര്‍ മുടിയരുതെന്നു വിചാരിച്ചു ഞങ്ങള്‍ സഹിക്കാം. മാതാവായ കുന്തിയെ പോലും ഓര്‍ക്കാതെ ദുശ്ശാസനന്‍ നിന്റെ അനുമതി പ്രകാരം കൃഷ്ണയുടെ തലമുടി ചുറ്റിപ്പിടിച്ചു വലിച്ചതും ഞങ്ങള്‍ മനസ്സില്‍ നിന്നു വിട്ടു കളയാം. ഉചിതം പോലെ ഞങ്ങള്‍ക്കുള്ള ഭാഗം ഞങ്ങള്‍ക്കു കിട്ടുകയേ വേണ്ടു. പരദ്രവ്യത്തില്‍ ഭവാനുള്ള ആഗ്രഹം മനസ്സില്‍ നിന്നു കളയുക. എന്നാൽ രാജാവേ, എല്ലാം ശാന്തിയിലെത്തിക്കും; തമ്മില്‍ പ്രീതിയും വളരും. ശമം ചിന്തിക്കുന്ന ഞങ്ങള്‍ക്കു രാജ്യാംശമെകിലും തരിക! ശമത്തെ വിചാരിച്ച്‌ രാജ്യത്തിലെ ഒരു ഒറ്റ ദേശമെങ്കിലും തരിക! കുശസ്ഥാനം, വൃകസ്ഥാനം, മാകന്ദി, വാരണാവതം എന്നിവയും വേറെ ഒന്നും ചേര്‍ന്ന്‌ അഞ്ചു ഗ്രാമങ്ങള്‍ അഞ്ചു ഭ്രാതാക്കന്മാര്‍ക്കായി നല്കുക. മഹാപ്രാജ്ഞനായ സഞ്ജയാ! ജ്ഞാതികള്‍ക്കെല്ലാം ശമമുണ്ടാകട്ടെ എന്നു വെച്ചു പറയുകയാണ്‌. ഭ്രാതാവ്‌ ഭ്രാതാവോടു ചേരട്ടെ! ജഞാതികള്‍ മൃതരാകാതെ വര്‍ത്തിക്കട്ടെ! പിതാവ്‌ പുത്രനോടു ചേരട്ടെ! തമ്മില്‍ ചിരിച്ചു കുരുക്കളും പാഞ്ചാലന്മാരും ഒന്നായി ചേരട്ടെ! ഞാന്‍ അതിന് ആഗ്രഹിക്കുന്നു. എപ്പോഴും ഞാന്‍ ശമത്തിന് തയ്യാറാണ്‌. അതു പോലെ യുദ്ധത്തിനും തയ്യാറാണ്‌. ധര്‍മ്മാര്‍ത്ഥങ്ങളില്‍ മൃദുവായും ദാരുണമായും വര്‍ത്തിക്കുവാന്‍ ഞാന്‍ മതിയായവനാണെന്ന്‌ അറിയുക.

32. ധൃതരാഷ്ട്ര സഞ്ജയ സംവാദം - സഞ്ജയന്‍ ഹസ്തിനാപുരിയില്‍ ധൃതരാഷ്ട്രനെ കണ്ട്‌ സന്ദേശം ഉണര്‍ത്തിക്കുന്നു. - വൈശമ്പായനൻ പറഞ്ഞു: സഞ്ജയന്‍, മഹാനായ ധൃതരാഷ്ട്രന്റെ ആജ്ഞ നിർവ്വഹിച്ചതിന് ശേഷം മടങ്ങിപ്പോന്നു. ഹസ്തിനാപുരിയില്‍ ചെന്ന്‌ ഉടനെ കൊട്ടാരത്തില്‍ കടന്ന്‌ അന്തഃപുരത്തിലേക്ക്‌ ചെന്ന്‌ പടി കാവൽക്കാരനോടു പറഞ്ഞു: ഹേ, ദ്വാരപാലകാ!! നീ വേഗം പോയി ധൃതരാഷ്ട്ര രാജാവിനോടു പറയുക. സഞ്ജയന്‍ പാണ്ഡവന്മാരുടെ അടുത്തു പോയി മടങ്ങി വന്ന് ഭവാനെ കാണുവാന്‍ നില്‍ക്കുന്നു എന്ന്. നിദ്രയില്‍ നിന്ന്‌ ഉണര്‍ന്നിരിക്കുകയാണോ എന്നു നോക്കി വിവരം ഉണര്‍ത്തിക്കുക. രാജാവിനെ അറിയിച്ചതിന് ശേഷം ഞാന്‍ അകത്തേക്കു വരാം. വളരെയധികം കാര്യങ്ങള്‍ എനിക്ക്‌ അദ്ദേഹത്തോട്‌ ഉണര്‍ത്തേണ്ടതായിട്ടുണ്ട്‌.

ഉടനെ ദ്വാരപാലകന്‍ പോയി രാജാവിനെ കണ്ട്‌ സഞ്ജയന്‍ വന്നു നിൽക്കുന്ന വര്‍ത്തമാനം അറിയിച്ചു.

ദ്വാസ്ഥന്‍ പറഞ്ഞു: രാജാവേ, സഞ്ജയന്‍ തൊഴുതു കൊണ്ട്‌ ഭവാനെ കാണുവാന്‍ അന്തഃപുരത്തിന്റെ വാതിൽക്കല്‍ നിൽക്കുന്നു. പാര്‍ത്ഥന്മാരുടെ അടുത്തു പോയി മടങ്ങി വന്നിരിക്കുകയാണ്‌. എന്തു വേണം എന്നു പറഞ്ഞാലും.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഞാന്‍ സസുഖം ഇരിക്കുന്നതായി സഞ്ജയനോടു പറയു. സഞ്ജയന് സ്വാഗതം പറഞ്ഞ്‌ ഇങ്ങോട്ടയയ്ക്കുക. അവന് എപ്പോഴും എന്റെ അടുത്തു വരാമല്ലോ. എന്തിൻ അവന്‍ ഉത്തരവു പ്രതീക്ഷിച്ചു തടഞ്ഞു നിൽക്കുന്നു?

വൈശമ്പായനൻ പറഞ്ഞു; പിന്നെ രാജാവിന്റെ അനുമതിയോടു കൂടി ശൂരന്മാരാല്‍ സുരക്ഷിതമായ ആ മഹാവേശ്മത്തില്‍ പ്രവേശിച്ച്‌ സഞ്ജയന്‍ ആസനസ്ഥനായ ധൃതരാഷ്ട്രന്റെ മുമ്പില്‍ കൈകൂപ്പി ചെന്നു നിന്നു. മഹാരാജാവേ, സഞ്ജയനായ ഞാന്‍ ഇതാ തിരുമേനിയെ നമസ്കരിക്കുന്നു. പാണ്ഡവന്മാരെ ചെന്നു കണ്ട്‌ മടങ്ങി വന്നിരിക്കുകയാണ്‌. മനസ്വിയായ യുധിഷ്ഠിരന്‍ ഭവാനെ അഭിവാദ്യം ചെയ്തു കൊണ്ട്‌ കുശലം ചോദിക്കുന്നു. പുത്രന്മാര്‍, പൗത്രന്മാര്‍, സചിവന്മാര്‍ സുഹൃത്തുക്കള്‍ മുതലായവരോടു കൂടി സസുഖം ഭവാന്‍ വാഴുന്നില്ലേ? ഭവാന്റെ പുത്രന്മാര്‍ക്ക്‌ കുശലമല്ലേ? എന്നു പാണ്ഡവന്‍ ചോദിച്ചു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: അജാതശത്രുവായ യുധിഷ്ഠിരനെ ഞാന്‍ സസന്തോഷം അഭിവന്ദിക്കുന്നു. ആ കൗരവ രാജാവ്‌ പുത്രന്മാരോടും അനുജന്മാരോടും അമാത്യന്മാരോടും കൂടി കുശലിയായി വാഴുന്നില്ലേ?

സഞ്ജയന്‍ പറഞ്ഞു: അമാത്യന്മാരോടു കൂടി പാണ്ഡുപുത്രന്‍ കുശലിയായി വാഴുന്നു. ഭവാന്റെ മുമ്പില്‍ മുന്‍ പോലെ രാജ്യധനാദിയെ പ്രാപിക്കുവാന്‍ ആ മനസ്വി ആഗ്രഹിക്കുന്നു. ദോഷപങ്കഹീനനായി ധര്‍മ്മാര്‍ത്ഥങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുശ്രുതനും, ദീര്‍ഘദര്‍ശിയുമായ ആ ശീലവാന്‍ വിത്തസഞ്ചയത്തേക്കാള്‍ മേലെയാണ്‌ ആനൃശംസ്യമെന്നും (അഹിംസ, ദയ ) കരുതുന്നു. ധര്‍മ്മം തെറ്റിയ സുഖത്തിലോ പ്രിയത്തിലോ യുധിഷ്ഠിരന്റെ ബുദ്ധി പ്രവേശിക്കുകയില്ല. മരപ്പാവയെ അതിനുള്ളില്‍ ബന്ധിച്ച ചരടില്‍പ്പിടിച്ച്‌ കളിപ്പിക്കും പോലെയാണ്‌ ദൈവം മനുഷ്യരെ ചേഷ്ടിപ്പിക്കുന്നത്‌. പാണ്ഡവന്റെ ഇന്നത്തെ നിലയും, ഭവാന്റെ ഈ ഘോരവും, പാപോദര്‍ക്കവും, അവാച്യവുമായ കര്‍മ്മദോഷവും നോക്കിയപ്പോള്‍ മനുഷ്യ കര്‍മ്മത്തേക്കാള്‍ ദൈവമാണു വലുതെന്ന്‌ ഞാന്‍ അറിയുന്നു. കൊള്ളരുതാത്ത ജീര്‍ണ്ണത്വക്കിനെ എന്ന പോലെ അജാതശത്രു പാപത്തെ നീക്കിയിരിക്കുന്നു. ഭവാനെ കുറിച്ച്‌ പാപവിചാരമൊന്നും കൂടാതെ ആ വീരനായ യുധിഷ്ഠിരന്‍ ആര്യവ്യത്തനായി ശോഭിക്കുന്നു. എന്നാൽ ഭവാന്‍ കഷ്ടം! ധര്‍മ്മാര്‍ത്ഥങ്ങള്‍ക്കോ ആര്യവൃത്തത്തിന്നോ യോജിക്കാത്തതായ കര്‍മ്മമല്ലേ ചെയ്തു വരുന്നത്‌? ഇതില്‍ നിന്ന്‌ ഇഹത്തില്‍ നിന്ദയ്ക്കും, പരത്തില്‍ നരകത്തിനും ഭവാന്‍ പാത്രമാകുന്നു. കിട്ടുന്നതോ കിട്ടാത്തതോ എന്നു നിശ്ചയിക്കുവാന്‍ വയ്യാത്ത അര്‍ത്ഥത്തെ ഭവാന്‍ പുത്രന് അധീനനായി കാംക്ഷിച്ചു കൊണ്ട്‌ പാണ്ഡവന്മാരെ അകറ്റുകയാണല്ലോ ചെയ്യുന്നത്‌? ഭാരതാഗ്ര്യനായ ഭവാന് ഈ കര്‍മ്മം ഒട്ടും ചേര്‍ന്നതല്ല. ഈ അധര്‍മ്മ പ്രവൃത്തിയാല്‍ ഭവാനു ലോകം മുഴുവന്‍ ദുഷ്കിര്‍ത്തിയാണ് ഉണ്ടാകുവാന്‍ പോകുന്നത്‌. പ്രജഞാഹീനനായി ദുഷ്ക്കുല ജാതനായി, നൃശംസനായി, ദീര്‍ഘവൈരനായി ക്ഷത്രവിദ്യയില്‍ അധീരനായി നിര്‍വീര്യനായ ദുഷ്ടന്‍ ഈ വക ദുര്‍ഗ്ഗുണങ്ങള്‍ മൂലം ആപത്തില്‍ പതിക്കാതിരിക്കയില്ല. നല്ല കുലത്തില്‍ ജനിച്ചവനും, ബലവാനും, യശസ്വിയും, ബഹുശ്രുതനും, സുഖജീവിയുമായ നിയതാത്മാവ്‌ എപ്പോഴും കൂടിക്കലര്‍ന്നു കിടക്കുന്ന ധര്‍മ്മാര്‍ത്ഥങ്ങളില്‍ വകതിരിവോടെ പ്രവര്‍ത്തിച്ച്‌ ഏതു കാര്യാലോചനയിലും വീഴ്ച പറ്റാത്ത ശ്രേഷ്ഠമന്ത്രജ്ഞനും ആപല്‍ക്കാലത്തും ധര്‍മ്മാര്‍ത്ഥങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നറിഞ്ഞിട്ടുള്ള ബുദ്ധിമാനുമായ മനുഷ്യന്‍ നൃശംസ കര്‍മ്മങ്ങളില്‍ വ്യാപൃതനാകുമോ? എന്നാൽ എല്ലായ്പോഴും കര്‍മ്മോത്സാഹികളായി ഭവാനെ ചുറ്റി കൂടിയിരിക്കുന്ന ഈ മന്ത്രജ്ഞന്മാരാകട്ടെ, നിഗ്രഹ പൂര്‍വ്വകമായി അവര്‍ക്കുള്ള ബലവത്തരമായ നിശ്ചയം കൊണ്ട്‌ കൗരവക്ഷയത്തിലാണ്‌ മനസ്സു വെച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്‌. കൗരവന്മാരുടെ നാശം ആകസ്മികമായ ഒന്നായി വരുന്നതല്ല. ഭവാന്റെ പാപകര്‍മ്മം കൊണ്ട്‌ ഗോത്രം നശിക്കുവാനുള്ള പാപകര്‍മ്മത്തില്‍ ഏര്‍പ്പെടുവാന്‍ പോകുന്നു. ആ പാപം മൂലം ലോകത്തിലുണ്ടാകുന്ന അപവാദത്തിനും നിന്ദയ്ക്കും അജാതശത്രു നിന്നിലാണ്‌ കാരണം കാണുന്നത്‌. ദൈവത്തിന് അധീനമായല്ലാതെ യാതൊരു വിഷയവുമില്ലെനും പൗരുഷം നിശ്ചയമായും വെറുതെയാണെനും ഭവാന്‍ ഓര്‍ക്കണം. അര്‍ജ്ജുനന്‍ സ്വശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്കു കയറി സജ്ജന സമ്മതനായി തീര്‍ന്നത്‌ ദൈവത്താലല്ലേ? ഭവാനില്‍ കാണുന്ന ഈ ഗുണങ്ങളൊനും നിലനിൽക്കുന്നവയല്ല. ഇവിടെയുള്ള സകല ഭാവങ്ങളും അഭാവങ്ങളും അനിത്യങ്ങളാണ്‌. മഹാശക്തനായ രാജാവിന് പോലും മുമ്പു മുമ്പുള്ള കര്‍മ്മങ്ങളുടെ കാരണം ചിന്തിച്ച്‌ അന്തം കാണുവാന്‍ കഴിയാതിരിക്കെ ദൈവമല്ലാതെ വേറെ കാരണമില്ലെന്ന്‌ അറിയേണ്ടതാണ്‌. കണ്ണ്‌, ചെവി. മൂക്ക്‌, ത്വക്ക്‌, നാവ്‌ എന്നിവയാണല്ലോ ജീവികള്‍ക്കുള്ള ജ്ഞാനമാര്‍ഗ്ഗങ്ങള്‍. ഇവയെ വിഷയ സമര്‍പ്പണം കൊണ്ട്‌ ഒരിക്കലും തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്നില്ല. അവയെ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്തോളം ദുഃഖമാണു ഫലം. തൃഷ്ണ ജയിച്ചല്ലാതെ അവയ്ക്കു പ്രീതി ലഭിക്കുകയില്ല. ദുഃഖം ഒഴിയണം എന്നാഗ്രഹിക്കുന്നവര്‍ ലാഭാലാഭങ്ങളില്‍ വൈഷമ്യം കൂടാതെ ആ ഇന്ദ്രിയങ്ങളെ പിന്തിരിപ്പിക്കേണ്ടതാണ്‌. ഇന്ദ്രിയങ്ങളുടെ പിമ്പെ ചെല്ലുന്നതായ ആ പൗരുഷത്താല്‍ ഒരിക്കലും സംതൃപ്തിയും സുഖവും സിദ്ധിക്കുകയില്ല. അതു കൊണ്ട്‌ ഭവാന്‍ ദൈവത്തെ ഓര്‍ത്ത്‌ ഈ രാജ്യലോഭത്തെ അകറ്റണം. വേണ്ട പോലെ നല്ലവണ്ണം പ്രയോഗിച്ചാലും പുരുഷന്റെ കര്‍മ്മം ഫലവത്തായി വര്‍ത്തിക്കാറില്ല. ജന്മത്തിലോ വളര്‍ച്ചയിലോ പൗരുഷത്തിന് എന്തു കാര്യമാണുള്ളത്‌; മാതാവിന്റേയും പിതാവിന്റേയും കര്‍മ്മം കൊണ്ടാണു ജനിക്കുന്നത്‌, അവരില്‍ നിന്ന്‌ യഥാകാലം കിട്ടുന്ന ഭക്ഷണത്താല്‍ വളരുന്നു. പിന്നെ അവന്‍ സുഖദുഃഖങ്ങളും പ്രിയാപ്രിയങ്ങളും നിന്ദാപ്രശംസകളും ഏൽക്കുന്നു.. അപരാധം കണ്ടാല്‍ നിന്ദിക്കും, സാധുവൃത്തം കണ്ടാല്‍ പ്രശംസിക്കുകയും ചെയ്യും. ഈ നിലയ്ക്ക്‌ എനിക്കു ഭവാനെ നിന്ദിക്കാതെ കഴികയില്ല.

ദൈവത്തെ പിന്തള്ളുകയും പൗരുഷത്തെ മുന്‍നിര്‍ത്തുകയും ചെയ്തിരിക്കുന്ന ഭവാന്‍ ഭാരതന്മാര്‍ക്കിടയില്‍ വിരോധം വളര്‍ത്തി വിടുന്നതു കൊണ്ട്‌ ഇതാ പ്രജകളൊക്കെ മുടിഞ്ഞു പോകാറായിരിക്കുന്നു. ഉണക്കക്കാട്‌ അഗ്നിയാലെന്ന പോലെ കൗരവവംശം ഭവാന്റെ പാപം മൂലം നശിക്കുവാന്‍ പോകുന്നു. ലോകത്തില്‍ ഇത്രയേറെ പുത്രവശഗനായ ഒരാളെ കാണുകയില്ല. ദുരാഗ്രഹം കൊണ്ടു ചൂതുകളി നടത്തി, അതില്‍ കൃതാര്‍ത്ഥനായിട്ടും ഭവാന്‍ ശമത്തെ പ്രാപിച്ചുവോ? ഇനി അതിന്റെയൊക്കെ ഫലമെന്താണെന്ന്‌ ഭവാന്‍ കാണുവാന്‍ പോകുകയാണ്‌. ആപ്തരെ നിഗ്രഹിക്കുകയും അനാപ്തരെ അനുഗ്രഹിക്കുകയും ചെയ്താല്‍ ആ മാര്‍ഗ്ഗത്തില്‍ ദൗര്‍ബ്ബല്യം ബാധിച്ച്‌ ഈ പുഷ്ടമായ ഭൂമിയെ രക്ഷിക്കുവാന്‍ ഭവാന്‍ അശക്തനായി ഭവിക്കുകയില്ലേ?

ഇപ്പോള്‍ ഇതിലധികം പറയുവാന്‍ ഞാന്‍ അശക്തനാണ്‌. നൃസിംഹനായ രാജാവേ, തേരിലിരുന്ന്‌ അലഞ്ഞുലഞ്ഞ്‌ ഞാന്‍ തളര്‍ന്നിരിക്കുകയാണ്‌. അല്പമൊന്നു കിടന്നു വിശ്രമിക്കുവാന്‍ എനിക്ക്‌ അനുവാദം തന്നാലും. നാളെ കാലത്ത്‌ കൗരവസഭയില്‍ വെച്ച്‌ അജാതശത്രു പറഞ്ഞ വാക്കുകള്‍ എല്ലാവര്‍ക്കും കേള്‍ക്കാം.

ധൃതരാഷ്ട്രന്‍ പറഞ്ഞു; എന്നാൽ ഞാന്‍ ഭവാന്‍ അനുജ്ഞ നല്കുന്നു. ഭവാന്‍ സുഖമായി കിടന്നാലും: യുധിഷ്ഠിരന്റെ വാക്കുകള്‍ നാളെ കാലത്ത്‌ കൗരവസഭയില്‍ വെച്ചു കേള്‍ക്കാമെന്നല്ലേ പറഞ്ഞത്‌.

പ്രജാഗരപര്‍വ്വം

പ്രജാഗരം - ഉറക്കം വരാതിരിക്കല്‍ ( ഉണര്‍ന്നിരിക്കല്‍ )

33. വിദുരഹിതവാക്യം - വൈശമ്പായനൻ പറഞ്ഞു: സഞ്ജയന്‍ പോയതിന് ശേഷം പ്രാജ്ഞനായ്‌ ധൃതരാഷ്ട്ര രാജാവ്‌ ദ്വാസ്ഥനെ വിളിച്ച്‌ ഉടനെ തന്നെ വിദുരനെ വിളിച്ചു കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. ദ്വാസ്ഥന്‍ വിദുരനെ ചെന്നു കണ്ടു പറഞ്ഞു; രാജാവ്‌ ഭവാനെ കാണുവാന്‍ കാത്തിരിക്കുന്നു. ഉടനെ എത്തണം. വിദുരന്‍ ഉടനെ തന്നെ പുറപ്പെട്ടു. രാജമന്ദിരത്തിന്റെ വാതില്‍ക്കല്‍ എത്തിയ വിദുരന്‍ ദ്വാസ്ഥനോടു പറഞ്ഞു: "വിദുരന്‍ ഇതാ വന്നിരിക്കുന്നു എന്ന് രാജാവിനോട്‌ ഉണര്‍ത്തുക".

ദ്വാസ്ഥന്‍ പറഞ്ഞു; രാജാവേ, ഇതാ വിദുരന്‍ അങ്ങയുടെ കല്പനപ്രകാരം വന്നു നിൽക്കുന്നു! തൃപ്താദങ്ങളെ ദര്‍ശിക്കുവാന്‍ കാത്തുനിൽക്കുന്നു! എന്തു വേണം എന്ന്‌ ആജ്ഞാപിച്ചാലും.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഇങ്ങോട്ടു കടത്തുക. ആ മഹാപ്രാജ്ഞനും ദീര്‍ഘദര്‍ശിയുമായ വിദുരന് എന്നെ കാണുവാന്‍ സമയം നോക്കേണ്ടതില്ല. എപ്പോഴും എന്റെ അടുത്ത്‌ വരാം.

ദ്വാസ്ഥന്‍ പറഞ്ഞു: ഹേ, വിദുരാ! ഭവാന്‍ ധീമാനായ മഹാരാജാവിന്റെ അന്തഃപുരത്തില്‍ കയറിയാലും. ഭവാന്‍ രാജാവിനെ കാണുവാന്‍ സമയം നോക്കേണ്ടതില്ലെന്ന്‌ അദ്ദേഹം പറഞ്ഞിരിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു: വിദുരന്‍ ധൃതരാഷ്ട്രന്റെ മന്ദിരത്തിലേക്കു പ്രവേശിച്ചു. ചിന്തയില്‍ മുഴുകിയിരിക്കുന്ന രാജാവിനെ തൊഴുതു കൊണ്ട്‌ പറഞ്ഞു: വിദുരന്‍ ഇതാ നിൽക്കുന്നു. മഹാപ്രാജ്ഞാ, ഭവാന്റെ കല്പനപ്രകാരം ഇതാ ഞാന്‍ എത്തിയിരിക്കുന്നു, വല്ലതും ചെയ്യുവാൻ ഉണ്ടെങ്കില്‍ എന്നോട്‌ ആജ്ഞാപിച്ചാലും.

ധൃതരാഷ്ട്രന്‍ പഠഞ്ഞു: ക്ഷത്താവേ, സഞ്ജയന്‍ വന്ന് എന്നെ കുറെ അധിക്ഷേപിച്ചു പോയിരിക്കുന്നു. അജാതശത്രു പറഞ്ഞ വാക്കുകള്‍ നാളെ പ്രഭാതത്തില്‍ സഭയില്‍ വെച്ചു പറയുന്നതാണ്‌. ഇപ്പോള്‍ ആ കുരുകുലവീരന്റെ വാക്ക്‌ എന്തെന്ന് അറിയാത്തതു കൊണ്ട്‌ എന്റെ ദേഹം ചുട്ടു നീറുന്നു. ഉറക്കം വരുന്നുമില്ല. ഉറക്കം വരാതെ ഉള്ളു ചുടുന്ന എന്നെ നീ കാണുന്നില്ലേ? ധര്‍മ്മാര്‍ത്ഥ കോവിദനായ ഭവാന്‍ എന്റെ ശ്രേയസ്സിനായി വേണ്ടതെന്തെന്നു പറഞ്ഞാലും. സഞ്ജയന്‍ പാണ്ഡവ സദസ്സില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ എന്റെ മനസ്സിന് ലേശവും ശാന്തി ലഭിക്കുന്നില്ല. ഇന്ദ്രിയങ്ങളൊന്നും നിലയ്ക്കു നിൽക്കുന്നില്ല. അവന്‍ എന്താണാവോ പറയുവാന്‍ പോകുന്നത്‌ എന്ന വിചാരം എന്നെ അസ്വസ്ഥനാക്കുന്നു.

വിദുരന്‍ പറഞ്ഞു: ബലവാനോട്‌ ഇടഞ്ഞവനും, ഉപജീവനത്തിന് വകയില്ലാത്തവനും, ധനം നഷ്ടപ്പെട്ടവനും, ബലഹീനനും, കാമിക്കും, ചോരനും ഉറക്കം വരികയില്ല. ഈ മഹാദോഷങ്ങളില്‍ ഒന്നും ഭവാനെ ബാധിച്ചിട്ടില്ലല്ലോ? പരധനത്തില്‍ ദുരാശമൂത്ത്‌ ഭവാന്‍ പരിതപിക്കുന്നില്ലല്ലോ?

ധൃതരാഷ്ട്രന്‍ പറഞ്ഞു: നിന്റെ വാക്ക്‌ ധര്‍മ്മാനുസരണവും നന്മ വരുത്തുന്നതുമാണ്‌. അത്‌ കേള്‍ക്കുവാന്‍ എനിക്ക്‌ ആഗ്രഹമുണ്ട്‌. ഈ രാജര്‍ഷി കുലത്തില്‍ ജനിച്ചവരില്‍ വെച്ച്‌ ഏറ്റവും യോഗ്യനായ വിദ്വാന്‍ നീ ഒരാള്‍ മാത്രമാണ്‌.

വിദുരന്‍ പറഞ്ഞു: ലക്ഷണയുക്തനായ രാജാവ്‌ മൂന്നു ലോകത്തിന്റേയും അധീശനായി ഭവിക്കും. ഭവാന്‍ ധര്‍മ്മാത്മാവാണെങ്കിലും ഭവാനു വിധേയനായ യുധിഷ്ഠിരനെ കാട്ടിലേക്കയയ്ക്കുക കൊണ്ടും ആ കുമാരന്റെ രാജ്യാംശത്തെ സമ്മതിക്കാത്തതു കൊണ്ടും നേത്രരശ്മിയുടെ കുറവു കൊണ്ടും രാജലക്ഷണം ഭവാനില്‍ ഏറ്റവും വിപരീതമായിട്ടാണ്‌ കാണുന്നത്‌. അക്രൗര്യം, ദയാലുത്വം, ധര്‍മ്മം, സത്യം, പരാക്രമം, ഭവാനിലുള്ള ഗുരുത്വം എന്നിവയാലാണ്‌ യുധിഷ്ഠിരന്‍ ഈ ക്ലേശമൊക്കെ പൊറുക്കുന്നത്‌. ദുര്യോധനന്‍, ശകുനി, കര്‍ണ്ണന്‍, ദുശ്ശാസനന്‍ എന്നിവരില്‍ ധനമൊക്കെ സമര്‍പ്പിച്ചിട്ട്‌ പിന്നെ ഭൂതിക്കു വേണ്ടി ഇച്ഛിക്കുകയാണോ? പണ്ഡിതന്മാരേയും അപണ്ഡിതന്മാരേയും ഭവാന്‍ ആദ്യമായി തിരിച്ചറിയണം. ആത്മജ്ഞാനം, മഹോത്സാഹം, തിതിക്ഷ (ക്ഷമ), ധര്‍മ്മനിതൃത എന്നിവയോടു കൂടി അര്‍ത്ഥം വിടാതെ സംരക്ഷിക്കുന്നവനാണ്‌ പണ്ഡിതന്‍.

ക്രോധം, ഹര്‍ഷം, ദര്‍പ്പം, ലജ്ജ, സ്തംഭം, മാന്യരെ മാനിക്കല്‍ ഇവയോടെ അര്‍ത്ഥത്തിന് നാശം വരുത്താതെ വര്‍ത്തിക്കുന്നവനെ പണ്ഡിതന്‍ എന്നു പറയുന്നു.

ചെയ്തു കഴിഞ്ഞ കര്‍മ്മമല്ലാതെ ചെയ്യുവാന്‍ പോകുന്ന കാര്യമോ അതിനെ കുറിച്ചുള്ള തന്ത്രങ്ങളോ മറ്റാരേയും അറിയിക്കാതെയും ചെയ്തു കഴിഞ്ഞല്ലാതെ മറ്റാരും കൃത്യം അറിയാത്ത വിധത്തിലും കാര്യം നടത്തുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍.

തണുപ്പ്‌, ചൂട്‌, ഭയം, രതി, സമൃദ്ധി, ദാരിദ്ര്യം എന്നിവയാല്‍ കാര്യത്തിനു വിഘ്നം ബാധിക്കാതെ ആ വക തടസ്സങ്ങളെ അവഗണിച്ചു തള്ളി ഉത്സാഹത്തോടെ കാര്യം നടത്തുന്നത്‌ ആരോ അവനാണ്‌ പണ്ഡിതന്‍.

ധര്‍മ്മാര്‍ത്ഥങ്ങളില്‍ പ്രജ്ഞ വ്യാപിച്ചു നിൽക്കുകയും കാമത്താല്‍ അര്‍ത്ഥം നേടുകയും ചെയ്യുന്നത്‌ ഏവനാണോ അവനാണ്‌ ശരിയായ പണ്ഡിതന്‍.

ഉത്സാഹിക്കുകയും യഥാശക്തി പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ട്‌ ഒന്നിനേയും നിസ്സാരമാക്കി തള്ളാതെ ബുദ്ധി ധര്‍മ്മാര്‍ത്ഥങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടു വര്‍ത്തിക്കുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍.

ക്ഷണത്തില്‍ കാര്യം ധരിക്കുകയും, നല്ല പോലെ ചെവികൊടുത്ത്‌ കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും, അര്‍ത്ഥം കൈക്കൊള്ളുകയും, നിഷ്കാമമായി ദാനം ചെയ്യുകയും ചെയ്യുക എന്നത്‌ പണ്ഡി തന്റെ പ്രധാനമായ ലക്ഷണമാണ്‌. കിട്ടാത്ത വസ്തുക്കളില്‍ ആശ വെക്കാതെയും നഷ്ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെയും ആപത്തുകളില്‍ മോഹിക്കാതെയും ഇരിക്കുന്നത്‌ ആരോ അവനാണ്‌ പണ്ഡിതന്‍.

നല്ലതു പോലെ ചിന്തിച്ചുറച്ചതിന് ശേഷമേ കാര്യങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ; തുടങ്ങിയ കാര്യം ഇടയ്ക്കു വെച്ചു നിര്‍ത്തുകയുമില്ല. സമയം വെറുതെ പാഴാക്കി കളയുകയില്ല. ഇങ്ങനെ ഏതൊരുത്തന്‍ പ്രവര്‍ത്തിക്കുന്നുവോ അവനാണ്‌ പണ്ഡിതന്‍.

ശ്രേഷ്ഠമായ കര്‍മ്മത്തിന് ചേരുന്ന ഐശ്വര്യകരമായ കര്‍മ്മങ്ങള്‍ ചെയ്യുകയും തനിക്കു നന്മ വരുവാന്‍ ആഗ്രഹിക്കുന്ന ഹിതന്മാരായവരില്‍ അസൂയപ്പെടാതിരിക്കുകയും ചെയ്യുന്നത്‌ പണ്ഡിതന്റെ ലക്ഷണമാണ്‌.

തനിക്കു വന്നു ചേരുന്ന ശ്രേയസ്സിലും മാനങ്ങളിലും അത്യധികം ഹര്‍ഷിക്കാതിരിക്കുകയും അവമാനകാര്യങ്ങള്‍ വന്നു പെട്ടാല്‍ ദുഃഖിക്കാതിരിക്കുകയും ഗംഗയുടെ കയം പോലെ അചഞ്ചല മാനസനായി നിൽക്കുകയും ചെയ്യുന്നത്‌ ഏതൊരുത്തനോ അവനാണ്‌ പണ്ഡിതന്‍.

സര്‍വ്വജീവികളുടേയും സ്വഭാവത്തെപ്പറ്റി അറിയുന്നവനായി, സർവ്വയോഗങ്ങളും അറിഞ്ഞവനായി, യഥാകാലം മനുഷ്യരുടേയും മറ്റ്‌ ഭൂതങ്ങളുടേയും സ്വഭാവവും, പ്രകൃതിയും, ഉപായവും സന്ദര്‍ഭാനുസരേണ മനസ്സിലാക്കുന്നവനായി ആരാണ്‌ കാണുന്നത്‌ അവനാണ്‌ പണ്ഡിതന്‍.

ഭംഗിയായി സംസാരിക്കുകയും, താന്‍ ഏറ്റ കര്‍ത്തവൃത്തെ വിസ്മരിക്കാതെ പ്രവര്‍ത്തിക്കുകയും ഗ്രന്ഥാര്‍ത്ഥങ്ങളെ അറിയാത്തവര്‍ക്ക്‌ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവന്‍ ആരോ അവനാണ്‌ പണ്ഡിതന്‍.

പ്രജ്ഞയ്ക്കനുസരിച്ച്‌ ശാസ്ത്രജ്ഞാനവും ശാസ്ത്രാനുസാരമായ പ്രജ്ഞയും ചേര്‍ന്ന്‌ ലോക മര്യാദ വിടാതെ പ്രവര്‍ത്തിക്കുന്നത്‌ ഏവനോ അവനാണ്‌ പണ്ഡിതന്‍. മൂഢന്മാര്‍ ഈ പറഞ്ഞതില്‍ നിന്നൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവർ ആയിരിക്കും.

അറിവില്ലെങ്കിലും അറിവുണ്ടെന്നു ഗര്‍വ്വിക്കുകയും, ശാസ്ത്രബോധമില്ലെങ്കിലും എല്ലാം അറിയാമെന്ന്‌ ഭാവിക്കുകയും കയ്യില്‍ ഒന്നുമില്ലെങ്കിലും എല്ലാം തനിക്കാണ്‌ എന്നുള്ള തൃഷ്ണ വര്‍ദ്ധിച്ച്‌ അതില്‍ ആശ വെക്കുകയും പണിയൊനും എടുക്കാതെ വേതനം ലഭിക്കുവാന്‍ ആഗ്രഹിക്കുകയും ഇതൊക്കെ മൂഢന്റെ ലക്ഷണമാണ്‌ എന്നു വിദ്വാന്മാര്‍ പറയുന്നു.

സ്വന്തം അര്‍ത്ഥത്തെ കൈവെടിഞ്ഞും അന്യന്റെ അര്‍ത്ഥത്തില്‍ ആശ വെക്കുക, മിത്രങ്ങളെ സമ്പാദിക്കുവാന്‍ പാഴ്വേലകള്‍ ചെയ്തു കൊണ്ടിരിക്കുക ഇവ മൂഢന്റെ സ്വഭാവമാണ്‌.

തന്നില്‍ പ്രേമമില്ലാത്തവരെ പ്രേമിച്ച്‌ പിന്നാലെ നടക്കുകയും തന്നില്‍ പ്രേമമുള്ളവരെ ഉപേക്ഷിക്കുകയും ചെയ്യുക, ബലവാന്മാരില്‍ വിദ്വേഷം ഇളക്കി വിടുക, ഇത്‌ മൂഢന്റെ ലക്ഷണമാണ്‌.

ശത്രുവായവനെ മിത്രമായി കരുതി കൊണ്ടു നടക്കുക. മിത്രങ്ങളെ ദ്വേഷിക്കുക, വളരെ ദുഷ്ടമായ കര്‍മ്മങ്ങള്‍ ചെയ്യുക, അങ്ങനെ ഉള്ളവന്‍ മൂഢബുദ്ധിയാകുന്നു.

ചെയ്യേണ്ട കര്‍മ്മങ്ങളിലെല്ലാം സംശയിച്ചു നിൽക്കുക, എങ്ങും ആരിലും സംശയിക്കുക, ഉടനെ ചെയ്യേണ്ട കാര്യങ്ങളില്‍ അമാന്തിച്ചു ചെയ്യുക, ഇത്‌ മൂഢന്റെ സ്വഭാവമാണ്‌.

പിതൃക്കള്‍ക്കു ശ്രാദ്ധം നല്കാതിരിക്കുക, ദേവതകളെ അര്‍ച്ചിക്കാതിരിക്കുക, സുഹൃത്തുക്കളായ മിത്രങ്ങളെ നേടാതിരിക്കുക, ഇത്‌ മൂഢന്റെ സ്വഭാവമാണ്‌.

അന്യന്റെ വീട്ടില്‍ വിളിക്കാതെ കയറി ചെല്ലുക, തന്നോടുചോദിക്കാതെ തന്നെ ഇടയില്‍ കയറി ധാരാളം സംസാരിക്കുക, വിശ്വസിക്ക വയ്യാത്തവരെ വിശ്വസിക്കുക, ഇത്‌ ജളന്റെ സ്വഭാവമാണ്‌.

അന്യന്റെ കുറ്റങ്ങളെപ്പറ്റി പറയുക, തന്നിലുള്ള അതേ കുറ്റത്തെപ്പറ്റി ചിന്തിക്കാതിരിക്കുക, പറഞ്ഞാല്‍ കാരണം ചിന്തിക്കാതെ ക്രോധിക്കുക ഇത്‌ മൂഢന്മാരുടെ ലക്ഷണമാണ്‌, തന്റെ ബലം എത്രയുണ്ടെന്നു താന്‍ ധരിക്കാതെ ഓരോ കാര്യത്തിൽ ഇടപെടുക, ധര്‍മ്മാര്‍ത്ഥങ്ങളെ വര്‍ജ്ജിച്ച്‌ അലഭ്യമായ കാര്യങ്ങള്‍ പ്രയത്നം കൂടാതെ എളുപ്പത്തില്‍ സൂത്രവഴിക്ക്‌ കിട്ടുവാന്‍ ആഹ്രിക്കുക ഇത്‌ മൂഢന്റെ സ്വഭാവമാണ്‌.

ശിഷ്യൻ അല്ലാത്തവനെ ശാസിക്കുക, ദാതാവല്ലാത്തവനെ ചെന്നു സേവിക്കുക, പിശുക്കന്മാരെ ഭജിക്കുക ഇങ്ങനെ ജീവിക്കുന്നവന്‍ മൂഢബുദ്ധിയാണ്‌. ഇത്തരം മൂഢാത്മാക്കളെ അകറ്റി വിടേണ്ടതാണ്‌.

വളരെ ധനവും, വളരെ പഠിപ്പും നേടി വലിയ ഐശ്വര്യത്തോടു കൂടിയ ഒരുത്തന്‍ ഗര്‍വ്വു ഭാവിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവന്‍ പണ്ഡിതനാണെന്നു ധരിച്ചോളൂ!

സുഖമായ ഭക്ഷണഭോജ്യങ്ങള്‍, കൊതിച്ചു നിൽക്കുന്ന ആശ്രിതര്‍ക്ക്‌ ഒട്ടും കൊടുക്കാതെ താന്‍ തന്നെ ഭക്ഷിക്കുകയും, നല്ല വസ്ത്രം ആശ്രിതര്‍ക്കു നല്കാതെ താന്‍ തന്നെ ചമഞ്ഞ്‌ മോടിയില്‍ നടക്കുകയും ചെയ്യുന്നവനെ പോലെ നൃശംസനായി മറ്റാരുണ്ട്‌?

ഒരുത്തന്‍ പാപകര്‍മ്മം ചെയ്താല്‍ ആ പാപകര്‍മ്മത്തിന്റെ ഫലം പരക്കെയുള്ള മഹാജനങ്ങളില്‍ ഏൽക്കുന്നു. കാലത്താല്‍ ഏൽക്കുന്നവന്‍ ഒഴിവാകും; ചെയ്തവന് അതിന്റെ ഫലം കിട്ടാതെ പോവുകയില്ല.

വില്ലാളി എയ്തു വിടുന്ന ശരം ഒരാളെ കൊന്നുവെന്നും കൊന്നില്ലെന്നു വരാം. എന്നാൽ ബുദ്ധിമാന്‍ വിടുന്ന ബുദ്ധിയാകുന്ന ശരം ഭൂമണ്ഡലത്തെ മുടിച്ചു വിടും.

ഭവാന്‍ ഒന്നിനാല്‍ രണ്ടിനെ അറിഞ്ഞ്‌ അതില്‍ ഉറച്ച്‌ നാലിനാല്‍ മൂന്നിനെ അടക്കി അഞ്ചിനെ ജയിച്ചിട്ട്‌ ഏഴു വിട്ട്‌ സുഖിച്ചാലും.

************

ഒന്ന്‌ - ബുദ്ധി.

രണ്ട്‌ - കാര്യാകാര്യങ്ങള്‍.

നാല്‌ - സാമം, ദാനം, ഭേദം, ദണ്ഡം.

അഞ്ച്‌ - പഞ്ചേന്ദ്രിയങ്ങള്‍.

ആറ്‌ - സന്ധിവിഗ്രഹാദി ആറ്‌ ഉപായങ്ങള്‍.

ഏഴ് - സ്ത്രീ, ദ്യൂതം, മൃഗയാ, പാനം, വാക് പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥദൂഷണം.

****************

വിഷദ്രാവകം ഒരുത്തനെ കൊല്ലും, ശസ്ത്രം ഒരുത്തനെ കൊല്ലും, നാട്ടുകാര്‍ വിപ്ലവത്തിന് ഒരുങ്ങിയാല്‍ രാജാവടക്കമുള്ള നാടു മുഴുവന്‍ മുടിച്ചു കളയും.

മധുരാന്നം അന്യന് നല്കാതെ ഒറ്റയ്ക്ക്‌ ഇരുന്ന്‌ അനുഭവിക്കരുത്‌. കാര്യങ്ങള്‍ ഒറ്റയ്ക്കു മാത്രം ചിന്തിച്ച്‌ തീരുമാനത്തിൽ എത്തരുത്‌. ഏകനായി വഴിയാത്ര പോകരുത്‌. എല്ലാവരും ഉറങ്ങുമ്പോള്‍ ഒരുത്തന്‍ മാത്രം ഉണര്‍ന്നിരിക്കരുത്‌.

രാജാവേ, ഭവാന് ഒന്നല്ലാതെ രണ്ടില്ല. (ഏക ഏവ അദ്വിതീയം ) എന്നാണെങ്കില്‍ ഭവാന് പാണ്ഡവന്മാരും കൗരവന്മാരും ഒരു പോലെയല്ലേ? ഭവാന്‍ സത്യത്തെ മറക്കരുത്‌. സത്യം സ്വര്‍ഗ്ഗത്തിലേക്കുള്ള സോപാനമാണ്‌. സത്യം സമുദ്രത്തില്‍ തോണി പോലെ മനുഷ്യനെ ആപത്തില്‍ നിന്നു കയറ്റി വിടും. സത്യം പോലെ വിശിഷ്ടമാണ്‌ ക്ഷമയും. ഒരു ദോഷത്തെ ക്ഷമിച്ചു കഴിഞ്ഞാല്‍ അവന് രണ്ടാമത്തെ ദോഷം കാണായ് വരികയില്ല.

ക്ഷമാശീലനെ ചിലര്‍ അശക്തനാണെന്നു കരുതും. അതില്‍ അവന് ദോഷമൊന്നും ഭവിക്കുകയില്ല. ക്ഷമയാണ്‌ പരമമായ ധനം. ക്ഷമ അശക്തര്‍ക്കു ഗുണവും ശക്തന്മാര്‍ക്കു ഭൂഷണവുമാണ്‌.

ലോകത്തെ മുഴുവന്‍ വശീകരിക്കുവാന്‍ ക്ഷമയ്ക്കു കഴിയും. ക്ഷമയ്ക്കു സാധിക്കാത്തതായി ഒന്നും തന്നെയില്ല.

ശാന്തിയാകുന്ന ഖഡ്ഗം കയ്യിലെടുത്തവനെ ദുര്‍ജ്ജനത്തിന് എന്തു കാട്ടുവാന്‍ കഴിയും? ഉണക്കപ്പുല്ലു ഇല്ലാത്തിടത്തു തീ വീണാല്‍ അതു തന്നെത്താനെ കെട്ടുപോവുക തന്നെ ചെയ്യുന്നില്ല?

ക്ഷമാഹീനന്‍ വലിയ ദോഷം തന്നില്‍ തന്നെ ചേര്‍ക്കുന്നു. ഏകമായ ധര്‍മ്മം പരമശ്രേയസ്സെന്ന പോലെ ഏകമായ ക്ഷമ ഉത്തമമായ ശാന്തിയാണ്‌. അതു പോലെ ഏകമായ വിദ്യ പരമതൃപ്തിയേയും ഏകമായ അഹിംസ പരമസുഖത്തേയും നല്കുന്നു.

ഇനി ഈ രണ്ടായി നിൽക്കുന്ന ഗുണദോഷങ്ങളെ ചൂണ്ടിക്കാണിക്കാം. ശത്രുനിഗ്രഹം ചെയ്യാത്ത രാജാവ്‌, ദേശാടനം ചെയ്യാത്ത ബ്രാഹ്മണന്‍ എന്നീ രണ്ടു കൂട്ടരേയും സര്‍പ്പം എലിയെ എന്ന പോലെ ഭൂമി വിഴുങ്ങിക്കളയും.

ഒരിക്കലും പരുഷവാക്കു പറയാതിരിക്കുക, ഒന്നു കൊണ്ടും ദുര്‍ജ്ജനത്തെ പൂജിക്കാതിരിക്കുക. ഈ കര്‍മ്മങ്ങള്‍ രണ്ടു കൊണ്ടും മാത്രം മനുഷ്യന്‍ ഈ ലോകത്തില്‍ പ്രശോഭിക്കും.

കാമികളെ കാമിക്കുന്ന സ്ത്രീകള്‍, പൂജ്യരെ പൂജിക്കുന്ന ലോകര്‍, എന്നീ ഇരുവരാണ്‌ പരവിശ്വാസകാരികള്‍.

അധമന്റെ കാമം, അപ്രഭുവിന്റെ കോപം, ഇതു രണ്ടും ശരീര ശോഷകമായ തീക്ഷ്ണ കണ്ടകങ്ങളാണ്‌.

സ്വത്തില്ലാത്ത കാമുകനും, സ്വാതന്ത്ര്യമില്ലാത്ത കോപിയും ഈ രണ്ടുപേരും വിപരീത പ്രവൃത്തികളാല്‍ പ്രസാദിക്കുകയില്ല.. പ്രവൃത്തിയൊന്നും ചെയ്യാന്‍ തയ്യാറില്ലാത്ത ഗൃഹസ്ഥനും, കാര്യങ്ങളില്‍ വ്യാപൃതനായ ഭിക്ഷുവും വിപരീത കര്‍മ്മാക്കളായ നിഷ്പ്രഭന്മാരാണ്‌; സ്വര്‍ഗ്ഗ ഭ്രഷ്ടന്മാരാണ്‌.

ക്ഷമാവാനായ പ്രഭുവും, ദാനശീലനായ ദരിദ്രനും ഈ രണ്ടു പേരും സ്വര്‍ഗ്ഗത്തിനും ഉപരിയായി നില കൊള്ളുന്നു. അപാത്രത്തിലെ ദാനവും, ശരിയായ പാത്രത്തില്‍ ദാനം ചെയ്യാതിരിക്കലും ഇതു രണ്ടും ന്യായമായി നേടിയ ദ്രവൃത്തിന് അതിക്രമം ആയിട്ടാണു വരിക.

അദ്ധ്വാനിക്കാന്‍ തയ്യാറില്ലാത്ത ദരിദ്രനേയും, ദാനം ചെയ്യാത്ത ധനികനേയും, ഇവരെ രണ്ടു പേരേയും വലിയ കരിങ്കല്ലു കഴുത്തില്‍ കെട്ടി അഗാധ ജലത്തില്‍ താഴ്ത്തി വിടണം.

ഹേ, പുരുഷവ്യാഘ്രാ, രണ്ടുപേര്‍ സൂരൃബിംബത്തേയും പിളര്‍ന്നു പൊങ്ങുന്ന മഹാത്മാക്കളാണ്‌,; ഒന്ന്‌ യോഗയുക്തനായ സന്ന്യാസി; മറ്റേത്‌ യുദ്ധരംഗത്തില്‍ പോരാടി മരിച്ച വീരയോദ്ധാവ്‌.

കമനീയന്മാര്‍, മദ്ധ്യമന്മാർ, ശ്രേഷ്ഠന്മാര്‍ എന്നീ മൂന്നു തരത്തിലാണ് മനുഷ്യന്‍. ഉത്തമന്‍, അധമന്‍, മദ്ധ്യമന്‍ ഇങ്ങനെ ഈ മൂന്നു വിധം ആള്‍ക്കാരെ മൂന്നു വിധം തൊഴിലുകളില്‍ ഏര്‍പ്പെടുത്തണം.

ഭാര്യ, ദാസന്‍, പുത്രന്‍ എന്നീ മൂന്ന് പേർ നിര്‍ദ്ധനന്മാരാണ്‌. അവര്‍ സമ്പാദിക്കുന്ന സ്വത്ത്‌, അവര്‍ ആരുടെയാണോ അവര്‍ക്കുള്ളതാണ്‌.

ഭയങ്കരമായ മൂന്നു ദോഷങ്ങള്‍ പറയാം. പരന്റെ ദ്രവ്യം അപഹരിക്കുക, പരന്റെ ഭാര്യയില്‍ പ്രവേശിക്കുക, സുഹൃത്തുക്കളെ പരിത്യജിക്കുക. ഇവ മൂന്നും ഭയങ്കരമായ ദോഷങ്ങളാണ്‌..

ആത്മനാശകമായ മൂന്ന്‌ നരക മാര്‍ഗ്ഗങ്ങള്‍ പറയാം. കാമം, ക്രോധം, ലോഭം ഇവയാണ്‌. അതു കൊണ്ട് ഇവ മൂന്നും തൃജിക്കണം.

ഭക്തിയുള്ളവനേയും ഭജിക്കുന്നവനേയും, ഞാന്‍ ഭവാന്റെ ആളാണ്‌ എന്നു പറയുന്നവനേയും, തന്നെ ആശ്രയിക്കുമ്പോള്‍ ആപത്തില്‍ നിന്നു രക്ഷിക്കണം. ഉപേക്ഷിക്കരുത്‌.

വരദാനം, രാജ്യാഭിലാഷം, പുത്രജന്മം എന്നീ മൂന്നുലാഭവും ശത്രുവിനെ സങ്കടത്തില്‍ നിന്നു രക്ഷിക്കുക എന്ന ഒരേ ഒരു പ്രവൃത്തിയോടു തുല്യമാണ്‌.

ഇനി കാര്യാലോചന ചെയ്യരുതാത്തവര്‍ ആരൊക്കെയാണെന്നു പറയാം. അല്പജ്ഞന്‍, ദീര്‍ഘസുൂത്രക്കാരന്‍, ഹര്‍ഷതരളന്‍, മുഖസ്തുതിക്കാരന്‍ ഈ നാലുപേര്‍ മന്ത്രാലോചനയ്ക്കു കൊള്ളാവുന്നവരല്ല.

ഗൃഹസ്ഥധര്‍മ്മത്തില്‍ ശ്രീമാനായി വര്‍ത്തിക്കുവാന്‍ കാംക്ഷിക്കുന്നവര്‍ ഈ പറയുന്ന നാലുപേരെ വീട്ടില്‍ പാര്‍പ്പിക്കണം. വൃദ്ധനായ ജ്ഞാനി, ദരിദ്രനായ കുലീനന്‍, ഇഷ്ടം ചെയ്യുന്ന ദരിദ്രന്‍, പുത്രനില്ലാത്ത സഹോദരി ഇവരാണ്‌ ആ നാലുപേര്‍.

പണ്ടു ബൃഹസ്പതി ഇന്ദ്രനോടു പറഞ്ഞ നാലെണ്ണമാണ്‌ ക്ഷണത്തില്‍ ഫലം നല്‍കുന്നവ. ദേവന്മാരുടെ സങ്കല്പം, ധീമാന്മാരുടെ വൈഭവം, പഠിപ്പുള്ളവരുടെ വിനയം, പാപം ചെയ്യുന്നവരുടെ നാശം. ഇവയാണു നാലെണ്ണം. ഇവ വേഗത്തില്‍ ഫലം നല്കും.

ഭയം നീക്കുന്നതിന് നാലു വിധം കര്‍മ്മങ്ങള്‍ ഉണ്ട്‌. അവ ഏതെന്നു പറയാം. അഗ്നിഹോത്രം, മൗനം, അദ്ധ്യയനം, യജ്ഞം എന്നിവയാണ്‌. എന്നാൽ ഇവ മാനത്തിന് വേണ്ടി ചെയ്യുകയാണെങ്കിലോ അതിന്റെ ഫലം ഭയജനകമായിരിക്കും.

മനുഷ്യര്‍ക്കു പൂജിക്കേണ്ടതായ അഞ്ച്‌ അഗ്നികളുണ്ട്‌. അവയെ പണിപ്പെട്ടു സേവിക്കേണ്ടതാണ്‌. അച്ഛന്‍, അമ്മ, അഗ്നി, ആത്മാവ്‌, ഗുരു എന്നിവയാണ്‌ ആ പഞ്ചാഗ്നികള്‍.

അഞ്ചു പേരെ പൂജിച്ചാല്‍ പ്രസിദ്ധി നേടാം. പിതൃക്കള്‍, ദേവന്മാര്‍, ഋഷികള്‍, ഭിക്ഷുക്കള്‍, പാന്ഥര്‍ ഇവരാണ്‌ ആ അഞ്ചു പേര്‍. എവിടെ ചെല്ലുമ്പോഴും അഞ്ചു പേര്‍ അനുഗമിക്കും. അവര്‍ മിത്രങ്ങള്‍; അമിത്രങ്ങള്‍, മദ്ധ്യസ്ഥര്‍, ഗുരുക്കന്മാർ, ഭൃത്യന്മാര്‍ എന്നിവരാണ്‌.

മനുഷ്യനുള്ള അഞ്ച്‌ ഇന്ദ്രിയങ്ങളില്‍ ഒന്നു ഛിദ്രമായെങ്കില്‍ ബുദ്ധി ആ മാര്‍ഗ്ഗത്തിലൂടെ കുടത്തിന്റെ ദ്വാരത്തിലൂടെ ജലമെന്ന പോലെ, ഒഴുകിപ്പോകുന്നു. ഐശ്വര്യവും അഭിവൃദ്ധിയും ഇച്ഛിക്കുന്ന പുരുഷന്‍ ആറു ദോഷങ്ങളെ ഉപേക്ഷിക്കണം. നിദ്ര, തളര്‍ച്ച, ഭയം, കോപം, ആലസ്യം, ദീര്‍ഘസൂത്രത.

കടലില്‍ ചീത്തയായ. തോണിയെന്ന പോലെ ഒഴുക്കി വിടേണ്ടവരായി ആറു പേരുണ്ട്‌. കാര്യം പറയാത്ത ആചാരൃന്‍, വേദം പഠിക്കാത്ത വൈദികന്‍, രക്ഷിക്കാത്ത രാജാവ്‌, ഇഷ്ടം പറയാത്ത ഭാര്യ, നാട്ടില്‍ പാര്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഇടയന്‍, കാട്ടില്‍ പാര്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ക്ഷൗരക്കാരന്‍ ഇവരെ ഉപേക്ഷിക്കുക തന്നെ വേണം.

മനുഷ്യന്‍ കൈവിടുവാന്‍ പാടില്ലാത്ത ആറ്‌ ഗുണങ്ങളുണ്ട്‌. സത്യം, ദാനം, അനാലസ്യം, അനസൂയ, ധൈര്യം, ക്ഷമ. രാജാവേ, ഈ ലോക ജീവിതത്തില്‍ സുഖം നല്കുന്ന ആറു കൂട്ടം കാര്യങ്ങള്‍ ഇനി ഞാന്‍ പറയാം. എപ്പോഴും അര്‍ത്ഥാഗമം, രോഗമില്ലായ്മ, പ്രിയം പറയുന്ന പ്രിയപ്പെട്ട ഭാര്യ, പറഞ്ഞ പോലെ അനുസരിച്ചു നടക്കുന്ന പുത്രന്‍, അര്‍ത്ഥകരമായ വിദ്യ ഇവയാറുമാകുന്നു ജീവിതത്തില്‍ സുഖം നല്കുന്നവ. കാമം, ക്രോധം, ശോകം, മോഹം, മദം, മാനം എന്നീ ആറിനേയും ഉള്ളില്‍ അടക്കുന്നവന്‍ ഐശ്വര്യത്തെ പ്രാപിക്കും. അങ്ങനെയുള്ള ജിത്രേന്ദിയനെ പാപങ്ങളോ അനര്‍ത്ഥങ്ങളോ ബാധിക്കയില്ല.

പ്രമത്തന്മാരെ കൊണ്ട്‌ ചോരന്മാരും, വ്യാധിഗ്രസ്തന്മാരെ കൊണ്ട്‌ വൈദ്യന്മാരും, കാമികളെ കൊണ്ട്‌ കാമിനിമാരും, യജമാനന്മാരെ കൊണ്ട്‌ ( യാഗംചെയ്യുന്നവര്‍ ) യാജകന്മാരും, വിവാദമാനന്മാരെ കൊണ്ട്‌ രാജാവും (നിയമജഞന്മാരും) മൂര്‍ഖന്മാരെ കൊണ്ട്‌ പണ്ഡിതന്മാരും ജീവിക്കുന്നു. ഈ ആറു പേരൊഴികെ ഏഴാമത് ഒരാള്‍ ഇത്തരക്കാരെ കൊണ്ട്‌ ജീവിക്കുന്നില്ല.

ആറു കാര്യങ്ങള്‍ നശിക്കുന്നതു പറയാം. പശുക്കള്‍, സേവ, കൃഷി, ഭാര്യ, വിദ്യ, ശൂദ്രന്റെ സംഗമം, എന്നീ ആറും ഒരു നിമിഷം പോലും നോക്കാതിരുന്നാല്‍ നശിച്ചു പോകും.

മുമ്പെ ഉപകാരം ചെയ്തു രക്ഷിച്ചവരെ അവഗണിക്കുന്നവരായി ആറു പേരുണ്ട്‌. പഠിച്ച ശിഷ്യന്‍ ഗുരുവിനെ, വേളി കഴിഞ്ഞ പുത്രന്‍ അമ്മയെ, കാമം തീര്‍ന്നവന്‍ കാമിനിയെ, ധനം ലഭിച്ചവന്‍ സഹായിയെ, കാട്ടില്‍ ചെന്നവര്‍ തോണിയെ, രോഗം മാറിയവന്‍ വൈദ്യനെ. ഈ ആറു പേര്‍ തന്നെ സഹായിച്ചവരെ വിസ്മരിക്കുന്നതായി കാണുന്നു.

രോഗമില്ലായ്മ, കടമില്ലായ്മ, വിദേശ സഞ്ചാരം വേണ്ടായ്ക, സജ്ജന സംസര്‍ഗ്ലം, സ്വന്തം വിശ്വാസത്തിന് ചേര്‍ന്ന ജീവിതവൃത്തി, നിര്‍ഭയമായ വാസം ഇവ ആറും ജീവലോക സുഖങ്ങളാണ്‌.

ഈര്‍ഷ്യയേറിയവന്‍, നാണം കൂടിയവന്‍, അസന്തുഷ്ടന്‍, ക്രോധി, നിതൃശങ്കിതന്‍, പരഭാഗ്യം കൊണ്ട്‌ ഉപജീവിക്കുന്നവന്‍ എന്നീ ആറു കൂട്ടര്‍ നിതൃ ദഃഖിതരാണ്‌.

രാജാക്കന്മാര്‍ തീരെ ഉപേക്ഷിക്കേണ്ടതും, വേരുറച്ചു പോയാല്‍ ദേവന്മാരെപ്പോലും നശിപ്പിക്കുന്നതുമായ സപ്തദോഷങ്ങള്‍ പറയാം: സ്ത്രീസേവ, ചൂതാട്ടം, നായാട്ട്‌, മദ്യപാനം, വാക് പാരുഷ്യം, കടുത്ത ശിക്ഷ, പരദൂഷണം, ഇവ ഏഴും നശിക്കുവാന്‍ പോകുന്ന മനുഷ്യന്റെ പൂര്‍വ്വചിഹ്നങ്ങളാകുന്നു.

ബ്രാഹ്മണ ദ്വേഷം, ബ്രാഹ്മണവിരോധം, ബ്രഹ്മസ്വഹരണം, ബ്രഹ്മഹിംസ, ബ്രാഹ്മണനിന്ദാപ്രിയം, ബ്രാഹ്മണസ്തോത്ര നീരസം, ക്രിയകളില്‍ ബ്രാഹ്മണ വിസ്മരണം, ബ്രാഹ്മണ യാചനയില്‍ കുറ്റം പറയല്‍, ഈ ദോഷങ്ങള്‍ ബുദ്ധിമാന്‍ കാണുകയും അവയെ വിട്ടൊഴിയുകയും ചെയ്യണം.

ഹര്‍ഷത്തില്‍ സത്തായിട്ട്‌ എട്ടെണ്ണമുണ്ട്. അവയെ ആത്മസുഖമായി കാണുന്നു. ഇഷ്ടജനങ്ങളുമായുള്ള സംസര്‍ഗ്ഗം, വലിയ ധനാഗമം, പുത്രാലിംഗനം, മൈഥുനയോഗം, യഥാസമയം പ്രിയം പറയുക, സ്വജനങ്ങളുടെ ഉയര്‍ച്ച, അഭീഷ്ടസിദ്ധി, സഭയില്‍ ബഹുമാന്യത ഇവയാകുന്നു.

മനുഷ്യന് ശോഭ നല്കുന്ന എട്ടു ഗുണങ്ങള്‍ പറയാം. ബുദ്ധി, വംശശുദ്ധി, ദമം, പഠിപ്പ്‌, പരാക്രമം, വേണ്ടതു പറയുക, യഥാശക്തി ദാനം, കൃതജ്ഞത ഇവയാണ്‌.

ഈ വീട്‌ ഒമ്പതു ദ്വാരങ്ങള്‍ ( വാതിലുകള്‍ ) ഉള്ളതാണ്‌. അതിന് മൂന്ന്‌ തുണുണ്ട്‌, അഞ്ചു സാക്ഷിയുണ്ട്‌. ക്ഷേത്രജ്ഞന്‍ വാഴുന്ന ഈ ഗൃഹത്തെ അറിയുന്നവന്‍ ആരോ അവനാണ്‌ വിദ്വാനായ മഹാകവി.

ഒമ്പത്‌ ദ്വാരങ്ങള്‍ - പഞ്ചേന്ദ്രിയങ്ങൾ അഞ്ചും, മനസ്സ്‌ ബുദ്ധി, അഹങ്കാരം, സ്ഥൂലശരീരം എന്നീ നാലും.

മൂന്നു തൂണുകള്‍ - അവിദ്യ, കാമം കര്‍മ്മം.

അഞ്ചു സാക്ഷികള്‍ - ശബ്ദം, സ്പര്‍ശം, രസം, ഗന്ധം, രൂപം.

വീട്‌ - ശരീരം

വാഴുന്നവന്‍ - ചിദാത്മാവ്‌.

"നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഗീതയില്‍ ( 5.13 ) പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാന്‍ ആത്മാവായി ( ക്ഷേത്രജ്ഞൻ ), അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാര നാദം ആണ് ഭഗവാന്റെ ഓടക്കുഴല്‍ വിളി.

ഹേ, ധൃതരാഷ്ട്രാ! പത്തു പേര്‍ ധര്‍മ്മം അറിയാത്തവരാണ്‌. മദ്യാദിയാല്‍ മത്തന്‍, വിഷയാസക്തിയാല്‍ പ്രമത്തന്‍, ശ്രാന്തന്‍, കോപിച്ചിരിക്കുന്നവന്‍, വിശന്നവന്‍, വെമ്പലുള്ളവന്‍, ലോഭി, ഭയാക്രാന്തന്‍, ഉന്മത്തന്‍ ( ഭ്രാന്തന്‍ ) ഈ പത്തു പേരുമായി ഇടപെടുവാന്‍ പാടില്ല. ഇതിന് ഉദാഹരണമായി സുധാമന്യു പുത്രന് വേണ്ടി പറഞ്ഞ ഒരു കഥ ഞാന്‍ പിന്നെ പറയുന്നതാണ്‌.

കാമക്രോധങ്ങളെ ജയിച്ച്‌ സല്‍പാത്രങ്ങളില്‍ ധനം സമര്‍പ്പിച്ച്‌ താരതമൃജ്ഞനും, ശ്രുതവാനും, ക്ഷിപ്രകാരിയുമായി വര്‍ത്തിക്കുന്ന രാജാവാണ്‌ സര്‍വ്വലോകത്തിനും പ്രമാണം.

വിശ്വസ്തന്മാരെ രാജാവ്‌ ശരിയായി അറിയണം. ദോഷം കണ്ടാല്‍ ദണ്ഡം പ്രയോഗിക്കുവാന്‍ ലേശവും മടിച്ചു കൂടാ. അപരാധത്തെ അനുസരിച്ചു വേണം ദണ്ഡത്തേയും ക്ഷമയേയും ചെലുത്തുവാന്‍. അങ്ങനെയുള്ള രാജാവ്‌ ശ്രീമാനായി പ്രശോഭിക്കും. ഏറ്റവും ദുര്‍ബ്ബലനായവനില്‍ പോലും അവജ്ഞ ഇല്ലാതിരിക്കുകയും, ഛിദ്രം നോക്കി ശത്രുവിനെ കൂടിയും ബുദ്ധിപൂര്‍വ്വം സേവിക്കുകയും, ബലവാന്മാരോടു പൊരുതുവാന്‍ ഒരുങ്ങാതിരിക്കുകയും, കാലം നോക്കി വിക്രമം പ്രയോഗിക്കുകയും ചെയ്യുക. അവനാണ്‌ ധീരന്‍.

ആപത്തുകളിലൊന്നും മനസ്സിളകാതെ എപ്പോഴും അപ്രമത്തനായി തന്റെ ഉദ്യമം തുടരുകയും ദുഃഖത്തെ അടക്കി കാര്യഭാരങ്ങളെല്ലാം സഹിക്കുകയും ചെയ്യുന്ന മഹാത്മാവിന് ശത്രുക്കളെ മുഴുവന്‍ വെല്ലുവാന്‍ കഴിയും.

അനര്‍ത്ഥകമായി ഗൃഹത്തില്‍ നിന്നകന്ന്‌ പാര്‍ക്കാതെയും, പാപാത്മാക്കളോടു ചേരാത്തെയും, പരദാരങ്ങളെ പ്രാപിക്കാതെയും, ദംഭം, ചോരണം, മദ്യപാനം എന്നിവ കൂടാതെയും വര്‍ത്തിക്കുന്നവന്‍ എന്നും സുഖിയാണ്‌. വാശി കൊണ്ടു മാത്രം ധര്‍മ്മാധര്‍മ്മങ്ങളെ ആചരിക്കുകയോ, തന്നോടു ചോദിക്കാത്തവരോട്‌ തത്ത്വത്തെ ബലമായി പറഞ്ഞു കേള്‍പ്പിക്കുകയോ, മിത്രങ്ങളോട്‌ വിവാദത്തിന് ഒരുങ്ങുകയോ, തന്നെ പൂജിക്കാത്തവരോട്‌ കോപിക്കുകയോ ചെയ്യുന്നത്‌ മൂഢന്മാരുടെ ലക്ഷണമാണ്‌. അമൂഢന്മാര്‍ അതിന് ഒരുങ്ങുകയില്ല.

അസൂയ കൂടാതെ എല്ലാവരിലും അനുകമ്പയോടു കൂടെ വര്‍ത്തിക്കുകയും, ദുര്‍ബ്ബലാവസ്ഥയില്‍ അന്യരോട്‌ എതിര്‍ക്കാതിരിക്കുകയും അതിരു കവിഞ്ഞ്‌ സംസാരിക്കാതിരിക്കുകയും, വാദപ്രതിവാദത്തില്‍ ക്ഷമ കാണിക്കുകയും ചെയ്യുന്നവന് എല്ലായിടത്തും പ്രശംസ ലഭിക്കുന്നതാണ്‌.

ഉദ്ധതനായി അന്തസ്സു ചമഞ്ഞു നടക്കുകയും നിലമറന്ന്‌ കടുത്ത വാക്കു പറയുകയും ചെയ്യാത്തവനില്‍ ജനങ്ങള്‍ എപ്പോഴും പ്രിയത്തോടു കൂടി പെരുമാറും,

അടങ്ങി പോയ വൈരം ഉയര്‍ത്തി വിടാതേയും ഗര്‍വ്വിച്ചു ചാടാതെയും, ദുര്‍ഗ്ഗതിയില്‍ പോലും അകാര്യത്തില്‍ പ്രവേശിക്കാതേയും ജീവിക്കുന്നവനെ ആരൃശീലനെന്നു വിളിക്കുന്നു

സ്വന്തം സുഖത്തിലും അന്യന്റെ ദുഃഖത്തിലും ഒട്ടും ഹര്‍ഷിക്കാതിരിക്കയും, കൊടുത്തു കഴിഞ്ഞ ധനത്തെപ്പറ്റി പശ്ചാത്തപിക്കാ തിരിക്കുകയും ചെയ്യുക എന്നത്‌ ആര്യനായ പുരുഷന്റെ ലക്ഷണമാണ്‌. _ ദേശാചാരങ്ങളേയും, ഭാഷാഭേദങ്ങളേയും, ജാതിധര്‍മ്മങ്ങളേയും, ഉത്തമാധമ ധര്‍മ്മ വിവേകത്തോടു കൂടി വളര്‍ത്തുന്നവന്‍ എവിടെ ചെന്നാലും അങ്ങേയറ്റം മഹാജനങ്ങളുടെ ആധിപത്യത്തിന് അര്‍ഹനായി ഭവിക്കുന്നതാണ്‌.

ദംഭം, മോഹം, മത്സരം, പാപകൃത്യം, രാജദ്വേഷം, പിശുനത്വം, ബഹുജനവൈരം, മദോന്മത്തന്മാരോടും ദുര്‍ജ്ജനങ്ങളോടും വാഗ്വാദം എന്നിവയെ വര്‍ജ്ജിക്കുന്ന പ്രാജ്ഞന്‍ പ്രധാനനായി പ്രശോഭിക്കുന്നതാണ്‌.

ദമം, ശൗചം, ദൈവതാരാധനം, മംഗള കര്‍മ്മങ്ങള്‍, പ്രായശ്ചിത്തങ്ങള്‍, വിവിധ ലോകകാര്യങ്ങള്‍ എന്നിവയൊക്കെ ശരിയായി നടത്തുന്നവനെ ദേവന്മാര്‍ ഉയര്‍ത്തുന്നതാണ്‌.

ഹീനന്മാരോടു ചേരാതെ, സഖ്യവും, വിവാഹവും, വ്യാപാരവും, വ്യവഹാരവുമൊക്കെ സമന്മാരോടു മാത്രം നടത്തിക്കൊണ്ട്‌ വിശിഷ്ട ഗുണാന്വിതന്മാരെ പുരസ്കരിച്ച്‌ വര്‍ത്തിക്കുന്നവന്റെ നടപടികളൊക്കെ നേര്‍വഴിക്കു മാത്രമേ ചെല്ലുകയുള്ളു.

ആശ്രിതന്മാര്‍ക്ക്‌ പങ്കു വെച്ചു കൊടുത്തും, മിതമായി ഭക്ഷിക്കുകയും, നല്ലവണ്ണം പണിയെടുത്ത്‌ മിതമായി ഉറങ്ങുകയും, ശത്രുക്കള്‍ പോലും വന്നു യാചിക്കുക ആണെങ്കില്‍ നല്‍കുകയും ചെയ്യുന്ന ധീമാനെ അനര്‍ത്ഥങ്ങള്‍ ബാധിക്കുകയില്ല.

വിരുദ്ധമായി വല്ല കര്‍മ്മവും ചെയ്യേണ്ടി വന്നാല്‍ തന്നെ ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കേണ്ടതു സൂക്ഷിക്കുകയും, നല്ലവണ്ണം പ്രവര്‍ത്തിക്കുകയും, ചെയ്താല്‍ അര്‍ത്ഥം നശിക്കുകയില്ല.

എല്ലാവര്‍ക്കും ശമം നോക്കുന്നവനും, സത്യവാനും, ദാന്തനും, മാനിയും, ശുദ്ധശീലനുമായ പുരുഷന്‍ ജ്ഞാതിമദ്ധ്യത്തില്‍ വൃത്യസ്തനായി നല്ല രത്നം പോലെ ശോഭിക്കും.

സ്വന്തം തെറ്റില്‍ സ്വയം ലജ്ജിക്കുന്ന സമാഹിതനായ മനസ്വി, സ്വതേജസ്സാല്‍ സൂര്യതുല്യം തേജസ്സു ചൊരിഞ്ഞ്‌ സര്‍വ്വലോകത്തിനും ഗുരുവായി ഭവിക്കും.

ഹേ, രാജാവേ, ഞാന്‍ ഇത്രത്തോളം പറഞ്ഞതില്‍ നിന്ന്‌ ശ്രേയസ്സിനായി പുരുഷന്‍ അനുവര്‍ത്തിക്കേണ്ടത് എന്തെന്ന്‌ ഭവാന്‍ ഗ്രഹിച്ചുവല്ലോ.

ശാപദഗ്ദ്ധനായ പാണ്ഡുവിന്റെ പുത്രന്മാരായി കാട്ടില്‍ വെച്ച്‌ പ്രസവിച്ചുണ്ടായവരായ ആ അഞ്ചു പേര്‍ ഇന്ദ്രതുല്യന്മാരാണ്‌. ആ ബാലന്മാരെ ഭവാനാണ്‌ പഠിപ്പിച്ച്‌ വളര്‍ത്തിയതെന്നും, അവര്‍ ഭവാന്റെ ആജ്ഞ പാലിച്ചു കൊണ്ടാണ്‌ വര്‍ത്തിക്കുന്നതെന്നും ഭവാന്‍ ചിന്തിക്കണം. ആ പാണ്ഡു പുത്രന്മാരുടേയും, ഭവാന്റെ പുത്രന്മാരുടേയും സ്ഥിതിഗതികള്‍ എങ്ങനെ ഇരിക്കുന്നുവെന്നു ഞാന്‍ പറഞ്ഞ ഹിതവാക്കുകളില്‍ നിന്ന്‌ ഭവാന് ചിന്തിച്ചറിയുവാന്‍ കഴിയുന്നതാണല്ലോ.

പാണ്ഡവന്മാര്‍ക്കുള്ള രാജ്യം പാണ്ഡവന്മാര്‍ക്കു തന്നെ നല്കി ഭവാന്‍ പുത്രന്മാരോടു കൂടി മോദിച്ച്‌ വാഴുക! അങ്ങനെയായാല്‍ ദേവന്മാര്‍ക്കാകട്ടെ, മനുഷ്യര്‍ക്കാകട്ടെ, ഭവാന്‍ ഒരുആക്ഷേപ പാത്രമായി തീരുന്നതല്ല.

34. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഉറക്കം വരാതെ ചിന്തയില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ആള്‍ക്ക്‌ എന്താണു വേണ്ടതെന്ന്‌ ധര്‍മ്മാര്‍ത്ഥ കുശലനായ ഭവാന്‍ പറയു! യുധിഷ്ഠിരന് പത്ഥ്യമായും കൗരവന്മാര്‍ക്ക്‌ ശ്രേയസ്കരമായും ഭവിക്കുന്നത്‌ ഭവാന്‍ ബുദ്ധിപൂര്‍വ്വം ഉപദേശിച്ചാലും. വരാന്‍ പോകുന്ന ദുഃഖകരമായ സംഭവങ്ങളില്‍ ശങ്കയോടെ പൂര്‍വ്വാപരാധങ്ങളെ ഓര്‍ത്ത്‌ ഞാന്‍ വ്യാകുലനായിരിക്കുന്നു. അപ്രകാരമിരിക്കുന്ന എന്നെ സര്‍വ്വജ്ഞനായ ഭവാന്‍ ധര്‍മ്മാത്മജന്റെ മനീഷിതമെല്ലാം ശരിയായി ഗ്രഹിപ്പിച്ച്‌ എനിക്കൊരു സമാശ്വാ സം നല്‍കിയാലും.

വിദുരന്‍ പറഞ്ഞു: കാര്യങ്ങളില്‍ തോൽമ പറ്റരുതെന്ന്‌ വിചാരിക്കുന്നവനോട്‌ ശുഭവും, അശുഭവും, പ്രിയവും, അപ്രിയവും ചോദിക്കാതെ തന്നെ പറയാമെന്നാണ്‌ പ്രമാണം. അതുകൊണ്ട്‌ കൗരവര്‍ക്ക്‌ ഹിതമായതു ഞാന്‍ പറയാം. ശ്രേയസ്‌കരവും ധാര്‍മ്മികവുമായ വാക്കുകള്‍ ഭവാന്‍ കേട്ടാലും. അനീതിയായ മാര്‍ഗ്ഗങ്ങളില്‍ നടത്തിയ കപട കര്‍മ്മങ്ങളില്‍ നിന്ന്‌ സിദ്ധിയുണ്ടായാല്‍ തന്നെ അതില്‍ മനസ്സു ചെലുത്തരുത്‌. യോഗഹിതവും ഉപായ യുക്തവുമായ കര്‍മ്മത്തിന്‌ സിദ്ധി ഉണ്ടായില്ലെന്നു വന്നാലും അതില്‍ മനസ്സു വാടരുത്‌. ചതിയായി ചെയ്യുന്ന കര്‍മ്മം കാര്യസാദ്ധൃത്തിനായി ഭവിക്കുകയില്ല.

കര്‍മ്മങ്ങളില്‍ വേഗം പാടില്ല. കര്‍മ്മങ്ങള്‍ മനസ്സു വെച്ച്‌ ചെയ്യണം. പെട്ടെന്നു കാര്യം നടത്തരുത്‌. പ്രയോജനം എന്തെന്നു നിശ്ചയിച്ച്‌ ഫലവത്തായ കര്‍മ്മങ്ങളില്‍ പുരുഷന്‍ ഏര്‍പ്പെടണം. കര്‍മ്മങ്ങളുടെ പ്രയോജനത്തേയും പരിപാകത്തേയും നോക്കാതെ ഉദ്യമങ്ങളില്‍ ഇറങ്ങരുത്‌. കോശത്തിലും, രാജൃത്തിലും, ജനപദത്തിലും, ദുര്‍ഗ്ഗത്തിലും, സൈന്യത്തിലും നിലകിട്ടണം എങ്കില്‍അവയുടെ വൃദ്ധിക്ഷയങ്ങളെ പറ്റി നല്ലവണ്ണം മനസ്സിലാക്കണം. മനസ്സിലാക്കാതെ ഏര്‍പ്പെടുന്നവന് നിലകിട്ടുകയില്ല. അങ്ങനെ കണ്ടറിഞ്ഞ ധര്‍മ്മജ്ഞനല്ലാതെ രാജ്യം നേടി ഏറെ നാള്‍ വാഴുകയില്ല. ഈ പറയപ്പെട്ട കാര്യങ്ങള്‍ നല്ല പോലെ മനസ്സിലാക്കിയവന്‍ തീര്‍ച്ചയായും രാജ്യം നേടും. ഏറെ നാള്‍ ഭരിക്കുകയും ചെയ്യും. രാജ്യം കയ്യിലായി എന്നു വിചാരിച്ച്‌ ഉചിതമല്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ അവിനയം ശ്രീയെ എന്ന പോലെ, സുന്ദരമായ രൂപത്തെ ജരയെന്ന പോലെ അതു നശിപ്പിക്കും. ചുണ്ടലില്‍ ഇര കണ്ട മത്സൃത്തെ പോലെ ലോഭമുള്ളവന്‍ കാര്യത്തിന്റെ ഭവിഷ്യത്തിനെ പറ്റി ചിന്തിക്കാതെ ഗ്രസിക്കുവാന്‍ കൊതിക്കുന്നു. ആപത്തില്‍ പെടുകയും ചെയ്യുന്നു. വിഴുങ്ങിയാല്‍ ദഹിക്കുന്നതേ വിഴുങ്ങാവു! നന്മയെ പ്രതീക്ഷിക്കുന്ന ഏതൊരുത്തനും ഹിതമായി പരിണമിക്കുന്ന വസ്തു മാത്രമേ ഗ്രഹിക്കാവൂ. വൃക്ഷത്തിന്റെ പഴുക്കാത്ത ഫലം പറിച്ചെടുത്താല്‍ അതിന് ആസ്വാദന യോഗ്യമായ രസം ഉണ്ടാവുകയില്ല. അതിന്റെ വിത്ത്‌ മുളയ്ക്കുകയുമില്ല. യഥാകാലം പാകം വന്നു പഴുത്ത ഫലമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ അത്‌ ആസ്വദിക്കുവാന്‍ കൊള്ളാം. അവന് സുഖമായി അനുഭവിക്കാം. അതിന്റെ ബീജം മുളയ്ക്കുകയും അത്‌ വീണ്ടും വൃക്ഷമായി ഫലത്തെ നല്കുകയും ചെയ്യും. പൂക്കള്‍ക്കു കേടു സംഭവിക്കാതെ തേനീച്ച തേന്‍ സമ്പാദിക്കുന്ന മാതിരി മര്‍ത്ത്യരില്‍ നിന്ന്‌ രാജാവ്‌ അര്‍ത്ഥം നേടണം. അവരെ വേദനിപ്പിക്കാതെ നേടണം. പൂക്കള്‍ തോറും തിരയണം; അവയെ മൂലച്ഛേദം വരുത്തരുത്‌.

പൂന്തോട്ടത്തില്‍ പുഷ്പങ്ങള്‍ തേടുന്ന മാലാകാരനെ പോലെയല്ലാതെ മൂലച്ഛേദം ചെയ്യുന്ന വിറകു വെട്ടുകാരനെ പോലെയാകരുത്‌. ഏതൊരു കര്‍മ്മത്തിന് ആരംഭിക്കുമ്പോഴും ഇങ്ങനെ ചെയ്യുന്നതു കൊണ്ട്‌ തനിക്കെന്തു സംഭവിക്കുമെന്നും ഇങ്ങനെ ചെയ്യാതിരുന്നാല്‍ എന്തു സംഭവിക്കുമെന്നും നല്ല പോലെ ചിന്തിച്ചതിന് ശേഷം വേണം അതില്‍ ഏര്‍പ്പെടുകയോ ഏര്‍പ്പെടാതിരിക്കുകയോ ചെയ്യുവാന്‍. പൗരുഷത്താല്‍ ആകാത്തതും അരുതാത്തതുമായ കര്‍മ്മങ്ങളില്‍ ചെന്നു ചാടുന്നത്‌ നിഷ് ഫലക്രിയനായി ഭവിക്കുവാന്‍ മാത്രമാണ്‌. പ്രസാദം കൊണ്ടും, ക്രോധം കൊണ്ടും യാതൊരു ഫലവുമില്ലാത്ത രാജാവിനെ ഭര്‍ത്താവായി ലോകര്‍, ഷണ്ഡനെ സ്ത്രീകള്‍ എന്ന പോലെ, ഇച്ഛിക്കുകയില്ല.

അൽപോപായങ്ങളാല്‍ മഹാഫലങ്ങളോടു കൂടിയ അര്‍ത്ഥം നേടാമെന്നു കാണുമ്പോള്‍ മടിക്കാതെ ആ കാര്യത്തില്‍ പ്രവേശിക്കണം. കണ്ണു കൊണ്ട്‌ നുകരുന്ന പോലെ. കാര്യങ്ങള്‍ നേരെ കാണുന്നവന്‍ ഒന്നും ചെയ്യാതെ അടങ്ങിയിരുന്നാല്‍ തന്നെ ജനങ്ങള്‍ എല്ലാം അവനില്‍ ഇണങ്ങി നിൽക്കും. ചില വൃക്ഷങ്ങള്‍ നിറയെ പൂക്കും; എന്നാൽ അവ കായ്ക്കാറില്ല, കായ്‌കള്‍ നിറഞ്ഞ ചില വൃക്ഷങ്ങള്‍ ആര്‍ക്കും കയറുവാന്‍ പറ്റാത്തതായി നിൽക്കുന്നു. മറ്റു ചില വൃക്ഷങ്ങളിലെ കായ്കള്‍ പഴുക്കുകയില്ല. പക്വമായ പോലെ തോന്നിപ്പിച്ച്‌ ഒരിക്കലും കൊഴിഞ്ഞു വീഴാതെ അപക്വങ്ങളായി നിൽക്കുന്നു. ഗുണങ്ങളെല്ലാം തികഞ്ഞതിലേ ജനങ്ങള്‍ക്കു പ്രിയമുണ്ടാകൂ.

കണ്ണ്‌, കരള്, വാക്ക്‌, കര്‍മ്മം എന്നീ നാലിനാലും ലോകത്തെ പ്രസാദിപ്പിക്കുന്നവനില്‍ ലോകവും പ്രസാദിക്കും. മാനുകളെ വേടനെന്ന പോലെ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ട് ഇരിക്കുന്നവന്‍ കടലോളം വിസ്തൃതമായ ഭൂമി മുഴുവന്‍ നേടിയാലും താഴെ വീഴുകയേയുള്ളൂ.

പിതൃപൈതാമഹമായ രാജ്യത്തെ നേടിയിട്ട്‌ അപനയത്തില്‍ നിൽക്കുകയാണെങ്കില്‍ കാറ്റിനാല്‍ കാറെന്ന പോലെ അവന്‍ ഭ്രംശിച്ച്‌ അധഃപതിക്കും. പണ്ടുപണ്ടേ തുടങ്ങി സജ്ജനം നടന്നു വന്ന പോലെ രാജാവ്‌ ധര്‍മ്മം ആചരിക്കുക യാണെങ്കില്‍ വസുസമ്പൂര്‍ണ്ണമായ ഭൂമി ഐശ്വര്യ വര്‍ദ്ധിനിയായി വര്‍ദ്ധിച്ചു വരുന്നതു കാണാം. എന്നാൽ രാജാവു ധര്‍മ്മത്തെ ഉപേക്ഷിച്ച്‌ അധര്‍മ്മത്തിന് തുനിയുക യാണെങ്കില്‍ തീയിലിട്ട തോലു പോലെ ഭൂമി ചുക്കിച്ചുളിഞ്ഞു പോകും. രാജാവ്‌ ശത്രുരാജ്യ മര്‍ദ്ദനത്തിനായി എത്രത്തോളം യത്നിക്കുന്നുവോ അത്രത്തോളം തന്നെ സ്വരാജ്യ പരിപാലനത്തിലും പ്രയത്നം ചെയ്യണം. ധര്‍മ്മാനുസരണം രാജ്യം നേടുകയും ധര്‍മ്മാനുസരണം രക്ഷിക്കുകയും വേണം. ധര്‍മ്മത്താല്‍ ലഭിക്കുന്ന ശ്രീ ഒരിക്കലും നശിക്കുകയോ ക്ഷയിക്കുകയോ ഇല്ല.

ഉന്മത്തന്മാരുടെ പ്രലാപത്തില്‍ നിന്നും ബാലന്മാരുടെ ആലാപത്തില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കാം. അവ അകാര്യമായി കരുതരുത്‌. കല്ലില്‍ നിന്ന്‌ സ്വര്‍ണ്ണം എടുക്കുന്നതു പോലെ അവയിലും കാര്യങ്ങള്‍ അടങ്ങിയിരിക്കാം. പണ്ഡിതന്മാരുടെ വാക്കുകള്‍, പിതൃമാതൃ ഗുരു വാക്യങ്ങള്‍, അവരാല്‍ ഉപദേശിക്കപ്പെടുന്ന കാര്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള കാര്യം, ശിലാഹരന്‍ (കല്ലരിച്ചെടുക്കുന്നവ൯) കല്ല് എടുക്കുന്നതു പോലെ അരിച്ചെടുക്കണം. ഗന്ധം കൊണ്ട്‌ പശുക്കള്‍ കാണുന്നു; വേദം കൊണ്ട്‌ വിപ്രന്മാര്‍ കാണുന്നു. ചാരന്മാരെ കൊണ്ട്‌ രാജാക്കന്മാര്‍ കാണുന്നു. സാധാരണ ജനങ്ങള്‍ കണ്ണു കൊണ്ടു കാണുന്നു. കറക്കുവാന്‍ സമ്മതിക്കാത്ത പശുവിനെ കറക്കുവാന്‍ വളരെ ക്ലേശപ്പെടേണ്ടി വരുന്നു. സുഖമായി കറക്കുവാന്‍ സമ്മതിക്കുന്ന പശുവിനെ ആരും ക്ലേശിപ്പിക്കുകയില്ല. തപിക്കാതെ വണങ്ങുന്ന ഒന്നിനെ ആരും തപിപ്പിക്കുകയില്ല. താനേ വളഞ്ഞ വടിയെ പിന്നെ ആരും വാട്ടി വളയ്ക്കേണ്ടതായി വരുന്നില്ലല്ലോ. ഈ ദൃഷ്ടാന്തം കൊണ്ട്‌ ധീരന്‍ ബലവാനെ വണങ്ങണം. ഇന്ദ്രനെ നമസ്കരിക്കുന്നതു പോലെയാണ്‌ ബലവാനെ വണങ്ങുന്നത്‌.

മേഘത്തിന്‌ അധീനകളാണു പശുക്കള്‍! രാജാവിന് ബന്ധു മന്ത്രിയാണ്‌, സ്ത്രീക്ക്‌ ഭര്‍ത്താവും, ബ്രാഹ്മണന് വേദവും ബന്ധുവായി നിൽക്കുന്നു. ധര്‍മ്മം സതൃത്താല്‍ രക്ഷിക്കപ്പെടുന്നു. വിദ്യ അഭ്യാസത്താല്‍ കാത്തു രക്ഷിക്കപ്പെടുന്നു. നിതൃവും തുടയ്ക്കുന്നതു മൂലം അഴകും രക്ഷിക്കപ്പെടുന്നു. കുലം വൃത്തഗുണത്താല്‍ രക്ഷിക്കപ്പെടുന്നു. ധാനൃത്തിന് അളവും, അശ്വത്തിന് വ്യായാമവും പശുവിന് ശുശ്രൂഷയും, സ്ത്രീക്ക്‌ കുചേലതയുമാണു രക്ഷ.

വൃത്തഹീനന്‍ കുലീനനായതു കൊണ്ട്‌ ശ്രേഷ്ഠനാകുന്നില്ല. അന്ത്യജനായാലും സദ് വൃത്തനായാല്‍ ശ്രേഷ്ഠനാണ്‌. അന്യനുള്ള വിത്തം, രൂപം, വീര്യം, കുലം, സുഖം, സൗഭാഗ്യം, സല്‍ക്കാരം മുതലായവ കണ്ട്‌ ഈര്‍ഷ്യ ഉണ്ടായാല്‍ അത്‌ അവന് സുഖസൗഭാഗ്യ മാനങ്ങളെ ഹനിക്കുന്ന വ്യാധിയാകുന്ന അന്തകനായി ഭവിക്കും.

അകാര്യങ്ങള്‍ ചെയ്യുന്നതിലും, വേണ്ട കാര്യം ചെയ്യാതിരിക്കുന്നതിലും, അകാലത്തിലെ മന്ത്രഭേദത്തിലും ഭീതനായവന്‍ മാദനത്തെ (മദ്യസേവയെ) വര്‍ജ്ജിക്കണം.

വിദ്യാമദം, ധനമദം, കുലമദം ഇവ മൂന്നും ഗര്‍വ്വിഷ്ഠന്മാരുടെ "മദ"മാണ്‌. ഇവ സത്തുക്കളില്‍ "ദമ"മാണ്‌. ദുര്‍ജ്ജനങ്ങളോട്‌ എപ്പോഴെങ്കിലും വല്ല കാര്യവും സജ്ജനങ്ങള്‍ അര്‍ത്ഥിച്ചു ചെന്നാല്‍ ആ കാര്യം ഒരിക്കലും വേണ്ടതു പോലെ ചെയ്തു കൊടുക്കുകയില്ല. എന്നു മാത്രമല്ല ദുര്‍ജ്ജനമെന്ന്‌ പ്രസിദ്ധരായ അവര്‍ തങ്ങള്‍ സജ്ജനമാണെന്നു തന്നെത്താന്‍ ഭാവിക്കുന്നതിന് സജ്ജനങ്ങളുടെ ആ അര്‍ത്ഥതയെ ഹേതുവാക്കി തീര്‍ക്കുകയും ചെയ്യും. സത്തുക്കളാണ്‌ ആത്മവാന് ആശ്രയം. സത്തുക്കള്‍ തന്നെയാണ്‌ സത്തുക്കള്‍ക്ക്‌ ഗതി. ദുര്‍ജ്ജനത്തിനും സത്തുക്കളേ ഗതിയായി ഭവിക്കുന്നുള്ളൂ. ദുഷ്ടന്‍ ഒരിക്കലും സജ്ജനത്തിന് ഗതിയായി ഭവിക്കുന്നില്ല.

മോടിയില്‍ നല്ല വസ്ത്രം ധരിച്ചാല്‍ സഭയില്‍ കയറിയിരിക്കാന്‍ കഴിഞ്ഞേക്കാം. പശുവുള്ളവന് ഉപജീവനം ലഭിക്കാം. വാഹനമുള്ളവന് വഴിയെ ജയിക്കാം. ശീലവാനായ പുരുഷന് എവിടേയും വിജയമാണ്‌! പുരുഷന് ശീലമാണ്‌ പ്രധാനം. ശീലം നശിച്ചാല്‍ അവന് ധനം കൊണ്ടോ, ബന്ധുക്കളെ കൊണ്ടോ, ജീവനെ കൊണ്ടോ, യാതൊരു പ്രയോജനവുമില്ല. അവന്റെ ജീവന്‍ പാഴിലാണ്‌. ആഢ്യന്മാര്‍ക്കു മാംസവും, മദ്ധ്യമന്മാക്ക് ഗോരസവും, ദരിദ്രന്മാര്‍ക്ക്‌ തൈലവുമാണ്‌ ഉത്തമമായ ഭോജനം.

ദരിദ്രന്മാര്‍ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളൂ. വിശപ്പാണല്ലോ ഭക്ഷണത്തിന് സ്വാദുണ്ടാക്കുന്നത്‌. അത്‌ ആഢ്യന്മാര്‍ക്ക്‌ അതിദുര്‍ല്ലഭമാണ്‌.

ലോകത്തില്‍ പ്രായേണ ധനവാന്മാര്‍ ഭോജന പാടവം കുറഞ്ഞവരാണ്‌. ദരിദ്രന്മാര്‍ക്കാകട്ടെ വിറകു തിന്നാല്‍ പോലും ദഹിക്കും. ഉപജീവനത്തിന് മാര്‍ഗ്ഗം കാണാത്തതിലാണ്‌ നീചന്മാര്‍ക്കു ഭയം. മദ്ധ്യമന്മാര്‍ മരണത്തെ ഭയപ്പെടുന്നു. എന്നാൽ ഉത്തമന്മാരുടെ ഭയം ഭക്ഷണമില്ലായ്മയിലോ, മരണത്തിലോ അല്ല. അവര്‍ അവമാനത്തെയാണു ഭയപ്പെടുന്നത്‌.

മദ്യപാനാദികളായ എല്ലാ മദത്തേക്കാളും മേലെയുള്ള മദം ഐശ്വര്യമദമാണ്‌. ഐശ്വര്യ ദുര്‍മ്മദോന്മത്തന്‍ വീഴ്ച പറ്റിയല്ലാതെ ഉണരുകയില്ല.

വിഷയങ്ങളില്‍ നിൽക്കാത്തതായ ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, നിയന്ത്രിക്കാന്‍ കഴിയാത്ത ഇന്ദ്രിയങ്ങള്‍ കൊണ്ട്‌, ഗ്രഹങ്ങളുടെ ആക്രമണത്താല്‍ നക്ഷത്രങ്ങളെന്ന പോലെ ലോകത്തെ തപിക്കുന്നതാണ്‌. സഹജമായി ജീവിതത്തെ വലയ്ക്കുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ അധീനനായാല്‍ അവനില്‍ ശുക്ലപക്ഷത്തിലെ ചന്ദ്രനെ തമസ്സെന്ന പോലെ ആപത്തു വന്ന് കയറിക്കൂടും. സ്വന്തം മനസ്സിനെ കീഴടക്കാതെ അമാത്യന്മാരെ കീഴടക്കുവാന്‍ നോക്കിയിട്ട്‌ ഫലമുണ്ടാകയില്ല. അമാത്യന്മാരെ കീഴടക്കാതെ ശത്രുക്കളോടും യുദ്ധത്തിന് പോയാല്‍ എങ്ങനെ അവന്‍ തോറ്റ്‌ നശിച്ചു പോകാതിരിക്കും? സ്വന്തം മനസ്സിനെ തന്നെ ഒന്നാമത്തെ ശത്രുവായി കരുതണം. പിന്നെ അമാത്യന്മാരേയും ശത്രുവിനേയും കരുതുക. അങ്ങനെ കരുതി പ്രവര്‍ത്തിക്കുന്നവന് ഒരിക്കലും വിജയം സിദ്ധിക്കാതിരിക്കയില്ല. ഇന്ദ്രിയങ്ങളെ ജയിക്കുകയും, ആത്മാവിനെ കീഴടക്കുകയും ചെയ്തതിന് ശേഷം അപരാധികളെ ശിക്ഷിക്കുന്നതില്‍ ജാഗ്രതയുള്ളവനായി സൂക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ധീരന്‍ ഐശ്വര്യത്തിന് ആസ്പദനായി ഭവിക്കും.

പുരുഷന് അവന്റെ ശരീരം രഥമാകുന്നു. മനസ്സ്‌ സൂതനാകുന്നു. ഇന്ദ്രിയങ്ങള്‍ കുതിരകളാകുന്നു. ഇണങ്ങിയ കുതിരകളെ പൂട്ടിയ രഥം പോലെ ഇന്ദ്രിയങ്ങളെ കീഴടക്കിയവന്‍ സുഖമായി ജീവിതയാത്ര ചെയ്യും. ഇണങ്ങാത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന വിഡ്ഢിയായ സാരഥി മരണത്തിന് പാത്രമായേക്കാമെന്ന പോലെ ഇന്ദ്രിയങ്ങളെ അടക്കാത്തവന്‍ അപകടത്തില്‍ ചാടുന്നതാണ്‌. അജിതേന്ദ്രിയനായ മൂഢന്‍ അനർത്ഥത്തെ അര്‍ത്ഥമായി കാണുന്നു. അര്‍ത്ഥത്തെ അനര്‍ത്ഥമായും കാണുന്നു. അവന്‍ ദുഃഖത്തെ സാഖ്യമായും കാണുന്നു.

ഇന്ദ്രിയങ്ങള്‍ക്ക്‌ അധീനനായി ധര്‍മ്മാര്‍ത്ഥങ്ങളെ പരിത്യജിക്കുന്നവന്‍ ശ്രീയേയും, ധനത്തേയും, പ്രാണനേയും, ദാരങ്ങളേയും ഉടനെ നശിപ്പിക്കും.

അര്‍ത്ഥങ്ങളുടെ ഈശ്വരനായവന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ അനീശ്വരനാകുന്നു. അങ്ങനെ ഇന്ദ്രിയ ഐശ്വരൃമില്ലാത്തവന്‍ ഐശ്വര്യ ഭ്രഷ്ടനായി തീരുന്നു. ചിത്തം, ബുദ്ധി, ഇന്ദ്രിയങ്ങള്‍ ഇവയാല്‍ ആത്മാവിനെ ആത്മാവില്‍ നിര്‍ത്തണം. തനിക്കു ബന്ധു താന്‍ തന്നെയാണ്‌. തന്നെത്താന്‍ കീഴടക്കാത്തവന് താന്‍ തന്നെ ശത്രുവായി ഭവിക്കും. ആത്മാവിനാല്‍ ആത്മാവിനെ ജയിക്കുന്നവന് ആത്മാവ്‌ ബന്ധുവാകും. അടങ്ങിയാല്‍ അവന്‍ ബന്ധുവാകും; അടങ്ങാഞ്ഞാല്‍ അവന്‍ ശത്രുവാകും.

ചെറിയ കണ്ണിയുള്ള വലയില്‍ പെട്ട വലിയ മത്സ്യം എങ്ങനെ വലയെ പൊളിക്കുന്നുവോ അതു പോലെ കാമക്രോധങ്ങള്‍ പ്രജ്ഞാനത്തെ അറുത്ത്‌ ശിഥിലമാക്കും. ധര്‍മ്മാര്‍ത്ഥങ്ങളെ നോക്കിയറിഞ്ഞ്‌ ഒരുക്കം കൂട്ടുന്നവന്‍, സംയമം ചെയ്യുന്നവന്‍, സുഖിക്കുന്നു.

മനോമയമായി ഉള്ളിലുള്ള അഞ്ചു വൈരിയേയും ജയിക്കാത്തവന്‍ മറ്റു ശത്രുക്കളെ ജയിക്കുവാന്‍ മുതിര്‍ന്നാല്‍ ശത്രുവായിരിക്കും ജയിക്കുന്നവന്‍.

യോഗ്യന്മാരായ രാജാക്കന്മാര്‍ പോലും ഇന്ദ്രിയങ്ങള്‍ക്ക്‌ ദാസന്മാരായി ഐശ്വര്യ വിലാസങ്ങള്‍ കൊണ്ടും സ്വകര്‍മ്മങ്ങള്‍ കൊണ്ടും ബദ്ധരായി രാജ്യഭ്രാന്തന്മാരായി കാണുന്നത്‌ കഷ്ടം തന്നെ!

ദുഷ്ടന്മാരെ ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെയിടയില്‍ നില്‍ക്കുന്ന ശിഷ്ടന്മാര്‍ക്കും തുല്യമായ ദുഃഖം വന്നു കൂടും. ഉണക്കക്കൊള്ളിയുടെ ഇടയില്‍ കിടക്കുന്ന പച്ചവിറകും കത്തിപ്പോകുന്നു. അതു കൊണ്ട്‌ പാപാത്മാക്കളോട്‌ ഒരിക്കലും ചേര്‍ന്നു നിൽക്കരുത്‌.

അഞ്ചു കാര്യത്തിനായി നിൽക്കുന്ന ആത്മശത്രുക്കളായ അഞ്ചു പേരേയും തെറ്റിദ്ധാരണ മൂലം വിജയിക്കുവാന്‍ ശ്രമിക്കാത്തവനെ ആപത്തു വന്ന് വിഴുങ്ങിക്കളയും.

അനസൂയ, ആര്‍ജ്ജവം, ശൗചം, സംതൃപ്തി, പ്രിയഭാഷണം, ദമം, സത്യം, അചാപല്യം ഇവ എട്ടും ദുഷ്ടന്മാര്‍ക്കു കിട്ടാത്ത ഗുണങ്ങളാണ്‌. ഹേ ഭാരതാ, ആത്മജ്ഞാനം, അചാപല്യം, ധര്‍മ്മനിഷ്ഠ, തിതിക്ഷ, ദാനം, സൂക്ഷിച്ചുള്ള സംസാരം ഇവയൊന്നും നീചന്മാര്‍ക്ക്‌ ലഭിക്കുകയില്ല. രൂക്ഷമായ വാക്ക്‌, നിന്ദ ഇവ കൊണ്ട്‌ ബുധന്മാരെ ജളന്മാര്‍ ഹിംസിക്കും. അവ പറയുന്നവന്‍ അതിന്റെ പാപം ഏൽക്കുകയും ആ വാക്കു കേട്ടു സഹിക്കുന്നവന്‍ പാപമുക്തനാവുകയും ചെയ്യും. ദുഷ്ടന്മാര്‍ക്കു ബലം ഹിംസയാണ്‌; രാജാക്കന്മാര്‍ക്കു ബലം ദണ്ഡനമാണ്‌; സ്ത്രീകള്‍ക്കു ബലം ശുശ്രൂഷയാണ്‌; മുനിമാര്‍ക്കു ബലം ക്ഷമയാണ്‌.

വാക്ക്‌ അടക്കുക എന്നത്‌ അസാദ്ധ്യമാണ്‌. രാജാവേ, സാരഗര്‍ഭമായും, ഭംഗിയായും സംസാരിക്കുവാനും വിഷമമാണ്‌. വാക്ക്‌ നന്നായി പറയുകയാണെങ്കില്‍ പല നന്മകളേയും ഉണ്ടാക്കുന്നു. ചീത്തയായി പറയുകയാണെങ്കില്‍ ആ വാക്ക്‌ പല അനര്‍ത്ഥങ്ങളും വരുത്തി കൂട്ടും.

അമ്പു കൊണ്ട്‌ ഉണ്ടാകുന്ന വ്രണം ഉണങ്ങും. മഴു കൊണ്ടു വെട്ടി വീഴ്ത്തിയ കാട്‌ വീണ്ടും മുളച്ചു തഴയ്ക്കും. എന്നാൽ കേള്‍ക്ക വയ്യാത്ത വാക്ക്‌ പറഞ്ഞിട്ടുണ്ടാകുന്ന വാക് വ്രണം ഒരിക്കലും പൊറുക്കുകയില്ല. കര്‍ണ്ണിനാളീക നാരാചങ്ങള്‍ ദേഹത്തിലേറ്റാല്‍ പറിച്ചു നീക്കാം. എന്നാൽ കരളില്‍ ഏറ്റ വാക് ശരത്തെ പറിച്ചു നീക്കുവാന്‍ കഴിയുകയില്ല. വായില്‍ നിന്നു പറപ്പെടുന്ന വാക്കാകുന്ന ബാണം ഏറ്റവന്‍ രാവും പകലും വേദനിച്ച്‌ ദുഃഖിതനാകുന്നു. അത്‌ അന്യന്റെ മര്‍മ്മത്തിലല്ലാതെ ചെന്നു കൊള്ളുകയുമില്ല. അങ്ങനെയുള്ള വാക് ശരം അന്യനെ നോക്കി പണ്ഡിതന്മാര്‍ തൊടുത്തു വിടരുത്‌.

ദേവന്മാര്‍ ഏതൊരുത്തനില്‍ പരാജയത്തെ ദര്‍ശിക്കുന്നുവോ അവന്റെ ബുദ്ധിക്ക്‌ അപകര്‍ഷം ബാധിച്ച്‌ അവന്‍ നീചകര്‍മ്മങ്ങളെ മാത്രം കാണുന്നു. ബുദ്ധിക്ക്‌ കലുഷത പറ്റി നാശകാലം അടുത്താല്‍ അനീതി നീതിയായി അവന്‍ എപ്പോഴുംഉള്ളില്‍ കരുതുന്നതായിരിക്കും.

ഹേ രാജാവേ, ഭവാന്റെ പുത്രന്മാര്‍ക്കു ബുദ്ധി പിഴച്ചിരിക്കുന്നു. പാണ്ഡവന്മാരിലുള്ള വൈരം നിമിത്തം ഭവാന്‍ അവരെ നോക്കുന്നുമില്ല.

ലക്ഷണ യുക്തനായ രാജാവ്‌ മൂന്നു ലോകത്തിനും അധിപനാകും. ഹേ ധൃതരാഷ്ട്രാ, നിന്റെ ശിഷ്യനാണ്‌, നീ പാലിക്കേണ്ടവനാണ്‌ യുധിഷ്ഠിരന്‍. നിന്റെ എല്ലാ പുത്രന്മാരിലും വെച്ച്‌ സല്‍ഗുണം കൊണ്ട്‌ ഭാഗ്യത്താല്‍ മുന്തി നിൽക്കുന്നവനാണ്‌. തേജസ്സും പ്രജ്ഞയും ചേര്‍ന്നവനാണ്‌, ധര്‍മ്മാര്‍ത്ഥങ്ങളുടെ കാതല്‍ കണ്ടവനാണ്‌. കൃപയാലും ആനൃശംസ്യത്താലും അവന്‍ ധര്‍മ്മിഷ്ഠന്മാരില്‍ വെച്ച്‌ ശ്രേഷ്ഠനാണ്‌. ഹേ പ്രഭോ, ഭവാന്‍ ഗുരുവാണല്ലോ എന്നു ചിന്തിച്ച്‌, ആ സല്‍ഗുണസമ്പന്നന്‍ എല്ലാ ക്ലേശങ്ങളേയും സഹിച്ചു വരികയാണ്‌.

35. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, ബുദ്ധിമാനായ വിദുരാ! ധര്‍മ്മാര്‍ത്ഥപൂര്‍ണ്ണമായ വാക്കുകള്‍ ഭവാന്‍ വീണ്ടും പറഞ്ഞാലും. ഭവാന്‍ വിചിത്രമായി മനോഹരമായി, പറയുന്ന വാക്കുകള്‍ കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കണം എന്ന്‌ എനിക്ക് ആഗ്രഹമുണ്ടാകുന്നു; തൃപ്തി വരുന്നില്ല.

വിദുരന്‍ തുടര്‍ന്നു; എല്ലാ തീര്‍ത്ഥത്തിലും സ്നാനം ചെയ്യുന്നത്‌ പുണ്യമാണ്‌. എല്ലാ ജീവികളിലും ആര്‍ജ്ജവമുണ്ടായാല്‍ അതും പുണ്യമാണ്‌. ഇവ രണ്ടും തുല്യമാണെന്ന് ഉണ്ടെങ്കിലും കനം കൂടി യ പുണ്യം ആര്‍ജ്ജവമാണ്‌. ആര്‍ജ്ജവം ഇല്ലാത്തവന് തീര്‍ത്ഥസ്നാനം കൊണ്ട്‌ പ്രയോജനമൊന്നും ലഭിക്കുകയില്ല. ഭവാന് പുത്രന്മാരില്‍ ആര്‍ജ്ജവമുണ്ടാകട്ടെ. അങ്ങനെ അവരില്‍ ആര്‍ജ്ജവം കാണിച്ചാല്‍ ഭവാന്‍ സല്‍ കീര്‍ത്തിമാനായി ഭവിക്കും. സല്‍കീര്‍ത്തി സമ്പാദിച്ചു മരിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും. പുണ്യമായ കീര്‍ത്തി ലോകത്തില്‍ നിൽക്കുന്നിടത്തോളം കാലം ഭവാനു സ്വര്‍ഗ്ഗലോകത്ത്‌ പൂജ്യമായ സ്ഥാനം ഉണ്ടായിരിക്കും. പുത്രസ്നേഹം മൂലം ആര്‍ജ്ജവം വിടരുത് എന്നുള്ളതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു വരാറുള്ള ഒരു കഥ ഞാന്‍ പറയാം. കേശിനിക്കു വേണ്ടി സുധന്വാവും വിരോചനനും തമ്മില്‍ നടന്ന ഒരു വിവാദമാണ്‌ കഥാവിഷയം.

കേശിനി എന്ന അതി ലാവണ്യവതിയായ ഒരു കന്യക സ്വയം വരത്തിനായി വിശിഷ്ടനായ ഒരു പതിയെ കിട്ടണം എന്ന്‌ ആഗ്രഹിച്ചു നാള്‍ കഴിച്ചു. സുധന്വാവ്‌ എന്നു പോരായ ഒരു ബ്രാഹ്മണ യുവാവിനെയാണ്‌ അവള്‍ കാമിച്ചത്‌. എന്നാൽ പ്രഹ്ളാദന്റെ പുത്രനായ വിരോചനന്‍ എന്ന ദൈത്യന്‍ അവളെ കാംക്ഷിച്ച്‌ അവിടെ ചെന്നു. അപ്പോള്‍ ആ ദൈത്യനോടു കേശിനി പറഞ്ഞു.

കേശിനി പറഞ്ഞു: ഹേ വിരോചനാ, ബ്രാഹ്മണരോ ദൈത്യന്മാരോ ആരാണ്‌ മുന്തി നിൽക്കുന്നവര്‍? സുധന്വാവ്‌ എന്നോടൊപ്പം മെത്ത കയറുമ്പോള്‍ യോഗൃത കൊണ്ട്‌ ഭവാന് അത്‌ തടയുവാന്‍ അര്‍ഹതയുണ്ടോ?

വിരോചനന്‍ പറഞ്ഞു: ഞങ്ങള്‍ പ്രജാപതിയില്‍ നിന്നു ജനിച്ച ശ്രേഷ്ഠന്മാരാണ്‌. ഈ ലോകമെല്ലാം ഞങ്ങളുടേതാണ്‌. സത്തമന്മാരായ ഞങ്ങളുടെ മുമ്പില്‍ ഈ വാനരന്മാരെവിടെ? ബ്രാഹ്മണരെവിടെ?

കേശിനി പറഞ്ഞു; എന്നാൽ സുധന്വാവ്‌ വരുന്നത്‌ നമുക്കു കാത്തിരിക്കാം. ആ ബ്രാഹ്മണന്‍ നാളെ ഇവിടെ എത്തും. നിങ്ങളെ രണ്ടു പേരേയും ഒന്നിച്ച്‌ ഞാന്‍ കാണട്ടെ!

വിരോചനന്‍ പറഞ്ഞു: ഹേ ഭദ്രേ, ഭീരു, എന്നാൽ അങ്ങനെ തന്നെയാവട്ടെ. നീ പറഞ്ഞ വിധത്തില്‍ ഞാന്‍ ചെയ്യാം. സുധന്വാവിനോടു കൂടി എന്നെ നാളെ പ്രഭാതത്തില്‍ ഭവതിക്കു കാണാം.

വിദുരന്‍ പറഞ്ഞു; രാത്രി കഴിഞ്ഞു. പിറ്റേദിവസം ആദിത്യന്‍ ഉദിച്ചുയര്‍ന്നു. വിരോചനന്‍ കേശിനിയോടു കൂടി ഇരിക്കുന്ന സ്ഥലത്ത്‌ സുധന്വാവ്‌ ചെന്നെത്തി. പ്രഹ്ളാദ പുത്രനായ വിരോചനനേയും കേശിനിയേയം അവന്‍ ദര്‍ശിച്ചു. ബ്രാഹ്മണന്‍ എത്തിയ ഉടനെ കേശിനി എതിരേറ്റ്‌ ആസനം നല്കി. പാദ്യാര്‍ഘ്യങ്ങള്‍ നല്കി.

സുധനന്വാവ്‌ പറഞ്ഞു; ഹേ, പ്രഹ്ളാദ പുത്രാ! നാം തമ്മിലുള്ള സൗഹൃദത്തെ, ചിന്തിച്ച്‌ ഭവാന്റെ ഈ സ്വര്‍ണ്ണപീഠം ഞാന്‍ ഒന്നു തൊടുക മാത്രം ചെയ്യാം. ഭവാനോടൊപ്പം ഒരേയൊരു ആസനത്തില്‍ എനിക്ക്‌ ഇരിക്കുവാന്‍ പാടില്ല.

വിരോചനന്‍ പറഞ്ഞു: യോഗ്യനായ ഭവാന് പലകയോ പുല്‍പ്പായയോ തരാം. ഹേ, സുധന്വാവേ, ഭവാന് എന്റെ ഒപ്പം ഇരിക്കുവാന്‍ യോഗ്യതയില്ല. അച്ഛന്‍ മക്കളോടൊപ്പം ഇരിക്കും. വിപ്രന്മാരും, ഭൂസുരേന്ദ്രന്മാരും ചേര്‍ന്നിരിക്കും. എന്നാൽ വൃദ്ധന്മാരായ വൈശ്യന്മാരും ശൂദ്രന്മാരും കൂടിക്കലര്‍ന്ന്‌ ഇരിക്കാറില്ല. നിന്റെ അച്ഛന്‍ ഞാന്‍ ഇരിക്കുമ്പോള്‍ താഴെ നിന്നു ഭജിക്കും. ഞാന്‍ ബാലനായിരുന്ന കാലത്ത്‌ കണ്ടിട്ടുള്ളതാണ്‌. ഭവാനും അത്‌ അറിവുള്ളതല്ലേ?

വിരോചനന്‍ പറഞ്ഞു; എന്നാൽ നാം പണയം വെച്ചു തീരുമാനിക്കാം. ദൈത്യന്മാരുടെ സ്വര്‍ണ്ണവും, പശുക്കളും, കുതിരകളും പണയം വെച്ച്‌ ആര്‍ക്കാണു ശ്രേഷ്ഠത്വമെന്നു തീരുമാനിക്കാം. വിദ്വാന്മാരോടു ചോദിക്കാം.

സുധന്വാവ്‌ പറഞ്ഞു: സ്വര്‍ണ്ണം, പശു, അശ്വം ഇതൊക്കെ അവിടെ നിൽക്കട്ടെ. നാം തമ്മില്‍ പ്രാണന്‍ തന്നെ പണയം വെച്ച്‌ അറിവുള്ളവരോടു ചോദിക്കാം.

വിരോചനന്‍ പറഞ്ഞു: പ്രാണന്‍ പണയമായി വെച്ച്‌ ആരുടെ അടുത്തേക്കാണ്‌ പോകേണ്ടത്‌? ദേവന്മാരുടേയോ മനുഷ്യരുടേയോ മുമ്പിലേക്കു ഞാന്‍ ഒരിക്കലും പോകുന്നതല്ല. അക്കാര്യം തീര്‍ച്ചയാണ്‌

സുധനന്വാവ്‌ പറഞ്ഞു: നാം നിന്റെ അച്ഛന്റെ അടുത്തേക്കു തന്നെ പോവുക. പ്രാണന്‍ പണയം വെച്ചിട്ടാണ്‌ വാദിക്കുന്നതെന്ന്‌ അദ്ദേഹത്തോടു പറയുകയും ചെയ്യാം. പുത്രന് വേണ്ടി ആയാലും പ്രഹ്ളാദന്‍ അസത്യം പറയുകയില്ല.

വിദുരന്‍ പറഞ്ഞു: ഇപ്രകാരം പ്രാണന്‍ പണയം വെച്ച്‌ വാശിയോടു കൂടി വിരോചനനും സുധന്വാവും പ്രഹ്ളാദന്റെ സമീപത്തു ചെന്നു.

പ്രഹ്ളാദന്‍ പറഞ്ഞു; ഒരുമിച്ചു സഞ്ചരിക്കാറില്ലാത്ത ഇവര്‍ തമ്മില്‍ സ്പര്‍ദ്ധിച്ച സര്‍പ്പങ്ങള്‍ പോലെ ഒരേ വഴിക്കു വരുന്നത്‌ എന്തു കാരണത്താലാണാവോ? എടോ വിരോചനാ, മുമ്പെങ്ങും ചേര്‍ന്നു നടന്നിട്ടില്ലാത്ത നിങ്ങള്‍ ഇപ്പോള്‍ സഹകാരികളായി തീര്‍ന്നത്‌ എങ്ങനെ? നീയും സുധന്വാവും തമ്മില്‍ സഖ്യമുണ്ടോ വിരോചനാ?

വിരോചനന്‍ പറഞ്ഞു: എനിക്ക്‌ സുധന്വാവുമായി സഖ്യമില്ല. ഞങ്ങള്‍ ജീവന്‍ പന്തയം വെച്ച്‌ വാദിച്ചിരിക്കുകയാണ്‌. ഭവാനോടു ഞാന്‍ തത്വം ചോദിക്കുന്നു. പൊളി പറയരുത്‌.

പ്രഹ്ളാദന്‍ പറഞ്ഞു; സുധനന്വാവിനായി ജലവും മധുപര്‍ക്കവും കൊണ്ടു വരട്ടെ! മധുപര്‍ക്കത്തിന് തടിച്ചു കൊഴുത്ത വെള്ളപ്പശു തയ്യാറുണ്ട്‌. ബ്രാഹ്മണേന്ദ്രാ. ഭവാന്‍ പൂജ്യനാണല്ലോ!

സുധന്വാവ്‌ പറഞ്ഞു: എനിക്കു വഴിക്കു വെച്ചു തന്നെ വെള്ളവും മധുപര്‍ക്കവും കിട്ടിയിരിക്കുന്നു. ഹേ പ്രഹ്ളാദാ, ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഭവാന്‍ സത്യമായി മറുപടി പറയണം. ബ്രാഹ്മണരോ അതോ ഈ വിരോചന ദൈത്യനോ ആരാണ്‌കൂടുതല്‍ യോഗ്യരായവർ എന്നു പറഞ്ഞാലും

പ്രഹ്ളാദന്‍ പറഞ്ഞു; ഒരാള്‍ എന്റെ പുത്രനാണ്‌. ഹേ, ബ്രാഹ്മണാ! ഭവാനാകട്ടെ, നേരെവന്ന് കയറിയ അതിഥിയാണ്‌. നിങ്ങള്‍ തമ്മില്‍ വാദിച്ച്‌ ചോദിച്ചാല്‍ ഞാന്‍ എന്തു പറയും?

സുധന്വാവ്‌ പറഞ്ഞു: പശുക്കളേയോ ഇഷ്ടധനത്തേയോ ഭവാന്‍ പുത്രനായി നല്കിക്കൊള്ളുക. രണ്ടുപേര്‍ തമ്മില്‍ വാദിക്കുമ്പോള്‍ പുത്രനെന്നോ അതിഥിയെന്നോ നോക്കാതെ ധീമാനായ ഭവാന്‍ സത്യം പറയണം.

പ്രഹ്ളാദന്‍ പറഞ്ഞു; സത്യമോ അസത്യമോ ഒന്നും പറയാതെ ഇരുന്നാല്‍ എന്താണ്‌ ഉണ്ടാവുക സുധന്വാവേ, ദുഷ്ടവാദി ചോദിക്കാം എവിടെയാണ്‌ അവന്‍ നിൽക്കുകയെന്ന്‌.

സുധന്വാവ് പറഞ്ഞു ദുര്‍വ്യാഖ്യാതാവിന്, തെറ്റിപ്പറയുന്നവന്, എന്തുണ്ടാകുമെന്ന്‌ പറയാം. സപത്നി വന്നു കയ്യേറിയ സ്ത്രീക്കും, ചൂതാടി തോറ്റു പോയവനും, ഭാര്യാര്‍ത്തനും ഉണ്ടാകുന്ന ദുഃഖകരമായ രാത്രി അവനുണ്ടാകും. യുദ്ധത്തില്‍ പരാജിതനായി, വിശപ്പു സഹിക്കാതെ ഓടി പോയവന്‍ നഗരത്തിന് പുറത്ത്‌ തടഞ്ഞു നിൽക്കുമ്പോള്‍ വീണ്ടും ശത്രുക്കളെ കണ്ടു മുട്ടിയാല്‍ ഉണ്ടാകുന്ന ദുഃഖം എത്ര കനപ്പെട്ടതാണോ, അത്ര കടുത്ത ദുഃഖം കള്ളസ്സാക്ഷി പറഞ്ഞവന് ലഭിക്കും. ആടിന് വേണ്ടി നുണ പറഞ്ഞവന് അഞ്ചു പേരെ കൊന്ന പാപം ഉണ്ടാകും. പശുവിന് വേണ്ടി നുണ പറഞ്ഞവന് പത്തു പേരെ കൊന്ന പാപം ലഭിക്കും. കുതിരയ്ക്കു വേണ്ടി നുണ പറഞ്ഞവന് നൂറു പേരെ വധിച്ചവനുള്ള പാപം ബാധിക്കും. പുരുഷനു വേണ്ടി നുണ പറഞ്ഞാല്‍ ആയിരം പേരെ കൊന്ന പാപമാണു ലഭിക്കുക. സ്വര്‍ണ്ണത്തിന് നുണ പറയുന്നവന്, ജനിച്ചവരേയും ജനിക്കുവാന്‍ പോകുന്നവരേയും ഒക്കെ കൊന്ന ഫലമാണ്‌ ഉണ്ടാവുക. ഭൂമിക്കു വേണ്ടിയാണ്‌ നുണ പറയുന്നതെങ്കില്‍ അവന് സര്‍വ്വക്ഷയമാണു ഫലം. ഭുമിതുല്യയാണ്‌ എനിക്ക്‌ കേശിനി. ഭവാന്‍ ഇക്കാര്യത്തില്‍ അസത്യം പറയരുത്‌.

പ്രഹ്ളാദന്‍ പറഞ്ഞു എടോ വിരോചനാ, സുധന്വാവിന്റെ പിതാവായ അംഗിരസ്സ്‌ എന്നേക്കാള്‍ ശ്രേഷ്ഠനാണ്‌. നിന്നേക്കാള്‍ ശ്രേഷ്ഠനാണ്‌ സുധന്വാവ്‌. നിന്റെ മാതാവിനേക്കാള്‍ സുധന്വാവിന്റെ മാതാവിന് ശ്രേഷ്ഠത്വം കൂടും. അതു കൊണ്ട്‌ നീ സുധന്വാവിനാല്‍ ജിതനായിരിക്കുന്നു. ഇപ്പോള്‍ നിന്റെ ജീവന്റെ ഈശ്വരന്‍ സുധന്വാവാണ്‌. ഹേ സുധന്വാവേ, ഭവാന് എന്നില്‍ കരുണ ഉണ്ടാകണം. അങ്ങ്‌ ഇപ്പോള്‍ എനിക്ക്‌ വിരോചനനെ വിട്ടു തരുമെന്ന്‌ ഞാന്‍ ആശിക്കുന്നു.

സുധന്വാവ്‌ പറഞ്ഞു: ഹേ പ്രഹ്ളാദ, ഭവാന്‍ കാമത്താല്‍ അനൃതം പറഞ്ഞില്ല. സത്യത്തെ തന്നെ പറഞ്ഞതു കൊണ്ട്‌ ഞാന്‍ ഭവാനില്‍ പ്രസാദിക്കുന്നു. ദുര്‍ല്ലഭനായ. ഭവാന്റെ പുത്രനെ ഞാന്‍ വിട്ടു തരുന്നു. എന്നാൽ, ഹേ പ്രഹ്ളാദാ, ഞാന്‍ വിട്ടു തരുന്ന ഭവാന്റെ പുത്രന്‍ കേശിനിയുടെ മുമ്പില്‍ വന്ന് എന്റെ കാല്‍ കഴുകിത്തരണം.

വിദുരന്‍ പറഞ്ഞു: ഹേ ധൃതരാഷ്ട്ര രാജാവേ, ഈ കഥ ഭവാന്‍ ഗ്രഹിക്കുക. ഭൂമിക്കു വേണ്ടി അനൃതം പറയുന്നത്‌ ഘോരമായ പാപമാണ്‌ എന്നു ധരിക്കുക. ആ പാപത്തിന് ഭവാന്‍ പാത്രമാകരുത്‌. പുത്രന് വേണ്ടി സത്യം പറയാഞ്ഞാല്‍ പുത്രാമാതൃന്മാരോടു കൂടി ഭവാന്‍ നശിക്കും.

പശുപാലന്മാരെ പോലെ വടി കയ്യിലെടുത്ത്‌ പിന്നില്‍ നിന്ന്‌ ദേവന്മാര്‍ നമ്മെ രക്ഷിക്കാറില്ല. രക്ഷിക്കേണ്ടവന് ബുദ്ധി നല്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. എത്രത്തോളം പുരുഷന് നന്മയില്‍ മനസ്സു ചെല്ലുന്നുവോ, അത്രത്തോളം അവന് നിസ്സംശയമായും അര്‍ത്ഥസിദ്ധി ഉണ്ടാകും.

മായാവിയായി അസത്യത്തില്‍ പ്രവര്‍ത്തിക്കുന്നവനെ ദുഃഖത്തില്‍ നിന്ന്‌ വേദങ്ങളൊന്നും രക്ഷിക്കുന്നില്ല. ചിറകു മുളച്ചു കഴിഞ്ഞാല്‍ പക്ഷികള്‍ കൂടിനെയെന്ന പോലെ, വിനാശകാലം അടുക്കുമ്പോള്‍ അവനെ വേദങ്ങളൊക്കെ വിട്ട്‌ അകന്നു പോകുന്നു.

മദ്യപാനം, കലഹം, ബഹുജമായ വൈരം, ജായാവരന്മാരുടെ വിരഹം, ജഞാതിവൈരം, രാജദ്വേഷം, സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വാഗ്വാദം എന്നിവ പാടില്ലാത്തതാണ്‌; ആ ദുര്‍മ്മാര്‍ഗ്ഗത്തിലുള്ള സഞ്ചാരം വര്‍ജ്ജിക്കേണ്ടതാണ്‌.

സാമുദ്രികാലക്ഷണം പറയുന്നവന്‍, കള്ളന്‍, വട്ടാരന്‍, ശകുന ശാസ്ത്രക്കാരന്‍, ചികിത്സകന്‍, തന്നില്‍ ദ്വേഷമുള്ളവന്‍, തന്റെ മിത്രം, നര്‍ത്തകീ ദാസന്‍ ഈ ഏഴുപേര്‍ സാക്ഷി പറയുവാന്‍ കൊള്ളുന്നവരല്ല. അവരെ അക്കാര്യത്തില്‍ നിയോഗിക്കരുത്‌.

അഗ്നിഹോത്രം കഴിക്കുക, മൗനവ്രതമെടുക്കുക, തപോവൃത്തിയെടുക്കുക, യജ്ഞം ചെയ്യുക ഇവ നന്നായി ചെയ്താല്‍ മാനം വര്‍ദ്ധിപ്പിക്കും. മുറ വിട്ടിട്ട് മാനത്തിനായി അവ ചെയ്താല്‍ ഭയം വളര്‍ത്തുന്നതുമാണ്‌.

വീടിന് തീവെക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, മിത്രദ്രോഹി, പരദാരങ്ങളെ പ്രാപിക്കുന്നവന്‍, ഭ്രൂണഹന്താവ്‌, ഗുരുപത്നിയെ പ്രാപിക്കുന്നവന്‍, മദൃപിക്കുന്ന ബ്രാഹ്മണന്‍, നാസ്തികന്‍, വേദനിന്ദകന്‍, രക്ഷിക്കുവാന്‍ പറയുമ്പോള്‍ കൊല്ലുന്നവന്‍, അതിക്രൂരന്‍ ഇവര്‍ ബ്രഹ്മഘ്നന്മാര്‍ക്കു തുല്യരാണ്‌.

തീയിനാല്‍ സ്വര്‍ണ്ണത്തേയും, ശീലത്താല്‍ ധര്‍മ്മവാനേയും, വ്യവഹാരത്താല്‍ സജ്ജനത്തേയും വേര്‍ തിരിച്ചറിയാം.

ഭയത്തില്‍ ശൂദ്രനേയും, ബുദ്ധിമുട്ടുകളില്‍ ധീരനേയും, ദുര്‍ഭിക്ഷാദി വിപത്തില്‍ ശത്രുമിത്രങ്ങളേയും വേര്‍തിരിച്ചു കാണുവാന്‍ കഴിയും.

സൗന്ദര്യത്തെ ജരയും, ധൈര്യത്തെ ആശയും, പ്രാണനെ മൃത്യുവും, ധര്‍മ്മചര്യയെ അസൂയയും, ശ്രീയെ ക്രോധവും, ഹ്രീയെ കാമവും, ശീലത്തെ അനാരൃ സേവയും ഹരിക്കുന്നു. ഗര്‍വ്വം സർവ്വത്തേയും ഹരിക്കുന്നു.

ശ്രീ മംഗളത്താല്‍ ഉണ്ടാവുകയും പ്രാഗല്ഭ്യം കൊണ്ട്‌ വളരുകയും സാമര്‍ത്ഥ്യം കൊണ്ട്‌ വേരൂന്നുകയും കാലത്താല്‍ ഉറയ്ക്കുകയും ചെയ്യുന്നു.

പുരുഷനെ പ്രശോഭിപ്പിക്കുന്നത്‌ എട്ടു ഗുണങ്ങളാണ്‌. പ്രജ്ഞ, കുലം, ദമം, പഠിപ്പ്‌, പരാക്രമം, മിതമായ വാക്ക്‌, കൃതജ്ഞത്വം, ശക്തി പോലെയുള്ള ദാനം എന്നിവയാണ്‌. ഈ വലിയ ഗുണങ്ങള്‍ക്ക്‌ സഹായമായി ഒരേ ഒരു ഗുണം തെളിഞ്ഞു നിൽക്കുന്നു. രാജാവ്‌ പ്രജകളെ എങ്ങനെ പൂജിക്കുന്നുവോ, അങ്ങനെ എല്ലാ ഗുണങ്ങളും പ്രകാശിക്കുന്നു. ഈ എട്ടു ഗുണങ്ങളാണ്‌ സ്വര്‍ഗ്ത്തിലേക്കുള്ള വഴികാട്ടികള്‍. ആദ്യം പറഞ്ഞ നാലെണ്ണം സത്തുക്കളോടു ചേര്‍ന്നു നിൽക്കുന്നു. പിന്നെ പറഞ്ഞ നാലെണ്ണം സത്തുക്കള്‍ സദാ ഭജിക്കുകയും ചെയ്യുന്നു. യജ്ഞം, ദാനം, അദ്ധ്യയനം, തപസ്സ്‌ ഇവ നാലും സത്തുക്കളോടു ചേര്‍ന്നു നിൽക്കുന്നു. ദമം, സത്യം, ആര്‍ജ്ജവം, ആനൃശംസ്യം ഈ നാലിനേയും സത്തുക്കള്‍ ഭജിക്കുന്നു.

യജ്ഞം, അദ്ധ്യയനം, ദാനം, തപസ്സ്‌, സത്യം, ക്ഷമ, ദയ, അലോഭം ഇവയെട്ടും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗങ്ങളാണ്‌. ഇവയില്‍ ആദ്യത്തെ നാലെണ്ണം ചിലര്‍ ദംഭത്തിനായും ചെയ്യും. ഒടുക്കത്തെ നാലെണ്ണം മഹാത്മാക്കളിലേ കാണുകയുള്ളൂ.

വൃദ്ധന്മാരില്ലാത്ത സഭ സഭയാവുകയില്ല; ധര്‍മ്മജ്ഞന്മാരല്ലാത്ത വൃദ്ധന്മാര്‍ വൃദ്ധന്മാരുമല്ല. സത്യം കൂടാതെയുള്ളതു ധര്‍മ്മമാവുകയില്ല; വ്യാജം ചേര്‍ന്നതൊനും സത്യമാവുകയുമില്ല.

സത്യം, രൂപം, ശ്രുതം, വിദ്യ, കുലം, ശീലം, ബലം, ധനം, ശൗര്യം, വിചിത്ര വാക്ക്‌ ഇവ പത്തും സ്വര്‍ഗ്ഗയോനികൾ ആകുന്നു.

പുണ്യം ചെയ്യുന്ന പുണൃകീര്‍ത്തിക്ക്‌ എന്നും പുണ്യം ലഭിക്കും. അതു കൊണ്ടു സംശിതവ്രതനായ പുരുഷന്‍ പാപം ഒരിക്കലും ചെയ്യരുത്‌. പാപം വീണ്ടും വീണ്ടും നടത്തിയാല്‍ പ്രജ്ഞാക്ഷയം വന്നു ചേരും. പ്രജ്ഞ കെട്ടു പോയാല്‍ പിന്നെ പുരുഷന്‍ പാപം ഒന്നു മാത്രമേ ചെയ്യുകയുള്ളൂ.

പുണ്യം വീണ്ടും വീണ്ടും ചെയ്താല്‍ അതു പ്രജ്ഞയെ വര്‍ദ്ധിപ്പിക്കും. പ്രജ്ഞ വളര്‍ന്നാല്‍ പിന്നെ പുരുഷന്‍ പുണ്യം മാത്രമേ ചെയ്യുകയുള്ളു. അതു കൊണ്ട്‌ പുരുഷന്‍ സമാധിയോടെ പുണ്യം തന്നെ ചെയ്യണം. അസൂയക്കാരനും, വാക്കു കൊണ്ടു മര്‍മ്മം പിളര്‍ക്കുന്നവനും, ക്രൂരനും, വൈരകൃത്തായ ശഠനും, പാപം ചെയ്ത്‌ വലിയ സങ്കടത്തില്‍ ചെന്നു ചാടും. ഈര്‍ഷ്യ വിട്ടവനും, കൃതപ്രജ്ഞനും, നിത്യവും നന്മ ചെയ്യുന്നവനും, മഹാകഷ്ടത്തില്‍ ചെന്നു പതിക്കുകയില്ല. അവന്‍ എല്ലായിടത്തും വിളങ്ങും.

പ്രാജ്ഞന്മാരില്‍ നിന്ന്‌ പ്രജ്ഞയെ നേടുന്നവനാണ്‌ പണ്ഡിതന്‍; പ്രാജ്ഞന്‍ ധര്‍മ്മാര്‍ത്ഥങ്ങളെ പ്രാപിച്ചു സുഖമായി വാഴുവാന്‍ ശക്തനാണ്‌.

രാത്രിയില്‍ സുഖമായി കഴിയുവാന്‍ പകല്‍ പ്രയത്നിക്കണം. മഴക്കാലത്ത്‌ സുഖമായി ഇരിക്കണം എങ്കില്‍ അതിന് മുമ്പത്തെ എട്ടു മാസം കൊണ്ട്‌ ധനം സമ്പാദിക്കണം. യൗവനത്തില്‍ പ്രവര്‍ത്തിച്ചാലേ വാര്‍ദ്ധകൃത്തില്‍ സുഖിക്കുവാന്‍ കഴിയൂ. അതു പോലെ പരലോകത്തു സുഖിക്കണം എന്നാഗ്രഹിക്കുന്നവന്‍ ഇഹലോകത്ത്‌ വേണ്ട കര്‍മ്മം ചെയ്യണം.

വേവിച്ച അന്നത്തിനും, യൗവനം കടന്ന ഭാര്യക്കും, യുദ്ധത്തില്‍ ജയിച്ച ശൂരനും, കര കടന്ന തപസ്വിക്കുമാണ്‌ പ്രശംസ ലഭിക്കുന്നത്‌.

തന്നിലുള്ള ഛിദ്രം (ദോഷം) അധര്‍മ്മലബ്ധമായ ധനം കൊണ്ടു മൂടിവെക്കുവാന്‍ എത്ര ശ്രമിച്ചാലും അതു മൂടുകയില്ല. ഒരിടത്തു മൂടിയാല്‍ മറ്റൊരിടത്തു തുറക്കും.

ആത്മവാന്മാര്‍ക്ക്‌ ശാസ്താവ്‌ ഗുരുവാണ്‌. ദുഷ്ടന്മാര്‍ക്കു ശാസ്താവ്‌ രാജാവാണ്‌. ഗൂഢപാപന്മാര്‍ക്ക്‌ ശാസ്താവ്‌ സാക്ഷാല്‍ വൈവസ്വതനായ യമന്‍ മാത്രമാകുന്നു.

ഋഷികളുടേയും, നദികളുടേയും, മഹാത്മാക്കളുടെ കുലത്തിന്റേയും, സ്ത്രീകളുടെ ദുശ്ചരിതത്തിന്റേയും, ഉത്ഭവസ്ഥാനം കാണുവാന്‍ വയ്യാ. അറിയത്തക്കതല്ല.

ദ്വിജപൂജാഭിരതന്‍, ദാനശീലന്‍, ജഞാതികളില്‍ ആര്‍ജ്ജവമുള്ളവന്‍, ഈ ഗുണങ്ങളോടു കൂടിയ ക്ഷത്രിയന്‍ സൗശീല്യത്തോടെ വളരെ നാള്‍ ഭൂമി രക്ഷിക്കും.

ശൂരന്‍, കൃതവിദ്യന്‍, മഹാജനോപാസകന്‍ എന്നീ മൂന്നു പേര്‍ ഭൂമിയെ സുവര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ്ഞതായി ദര്‍ശിക്കുന്നു.

ബുദ്ധിപ്രധാനമായ കര്‍മ്മങ്ങളാണ്‌ ശ്രേഷ്ഠങ്ങള്‍, ബാഹുസാദ്ധ്യമായ കര്‍മ്മങ്ങള്‍ മദ്ധ്യമങ്ങളാണ്‌, ചതിയും നുണയും കൊണ്ടു നേടുന്ന കര്‍മ്മങ്ങള്‍ നീചങ്ങളും ഭാരങ്ങളുമായി ഭവിക്കുന്നു.

രാജാവേ, ധര്‍മ്മതത്ത്വങ്ങള്‍ ഭവാന്‍ ചിന്തിച്ചു നോക്കൂ! ദുര്യോധനന്‍, ശകുനി, ദുശ്ശാസനന്‍, കര്‍ണ്ണന്‍ എന്നിവര്‍ക്ക്‌ ഐശ്വര്യമൊക്കെ ഏല്പിച്ചിട്ട്‌ ഭവാന്‍ ഭൂതിക്കു വേണ്ടി ഇച്ഛിക്കുകയാണോ? ആ ആഗ്രഹം വെറുതെയാണ്‌.

സർവ്വഗുണങ്ങളും തികഞ്ഞവരാണ്‌ പാണ്ഡവന്മാര്‍. ഭവാനെ അച്ഛനെ പോലെയാണ്‌ അവര്‍ കാണുന്നത്‌. ഭവാന്‍ അവരെ പുത്രന്മാരെ പോലെ ദര്‍ശിച്ചാലും! സ്നേഹിച്ചാലും!

36. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഈ പറഞ്ഞതിന് ഉദാഹരണമായി പണ്ടുള്ളവര്‍ പറഞ്ഞു കേട്ട ഒരു കഥ ഞാന്‍ പറയാം. ആത്രേയനും, സാദ്ധ്യന്മാരും തമ്മില്‍ നടന്ന സംഭാഷണമാണ്‌ വിഷയം. ഹംസത്തിന്റെ രൂപത്തില്‍ പ്രാജ്ഞനും, സംശിതവ്രതനുമായ ആത്രേയ മഹര്‍ഷി നടക്കുമ്പോള്‍ സാദ്ധ്യര്‍ ചോദിച്ചു.

സാദ്ധ്യര്‍ പറഞ്ഞു; ഹേ മഹര്‍ഷേ, ഞങ്ങള്‍ സാദ്ധ്യര്‍ എന്നറിയപ്പെടുന്ന ദേവന്മാരാണ്‌. ഞങ്ങള്‍ക്ക്‌ ഭവാനെ മനസ്സിലാക്കുവാന്‍ ശക്തി പോരാ. ധീരനായ ഭവാന്‍ ശ്രുതത്താല്‍ ബുദ്ധിമാനാണെന്ന്‌ ധരിക്കുന്നു. ഭവാന്‍ ഉല്‍കൃഷ്ടമായ കവി വാക്യങ്ങള്‍ പറഞ്ഞാലും.

ഹംസം പറഞ്ഞു; ഞാന്‍ പറയുന്ന എന്റെ ഈ കാര്യങ്ങള്‍ നിശ്ചയമായ കാര്യങ്ങളാണ്‌. നിങ്ങള്‍ കേള്‍ക്കുവിന്‍.

സര്‍വ്വ ഇന്ദ്രിയങ്ങളേയും അടക്കി, ദുഃഖത്തില്‍ മനസ്സിളകാതെ, പ്രിയാപ്രിയങ്ങളെ ഒരു പോലെ കരുതി, സതൃധര്‍മ്മങ്ങളെ അനുവര്‍ത്തിച്ച്‌ അന്തഃകരണത്തെ ആത്മാവില്‍ ലയിപ്പിക്കുന്നതാണ്‌ വിദ്വാന്റെ ലക്ഷണം.

ആരേയും ശകാരിക്കുകയോ, അവമാനിക്കുകയോ ചെയ്യരുത്‌. മിത്രങ്ങളെ ദ്രോഹിക്കുകയും, നീചന്മാരെ സേവിക്കുകയുമരുത്‌. ശകാരിച്ചാല്‍ പകരം ശകാരിക്കരുത്‌. ക്ഷമിക്കയാണു സുകൃതം. ശകാരിച്ചവന് ദുഃഖമുണ്ടാകും. ക്ഷമിച്ചവന് പുണ്യം മുഴുവന്‍ ലഭിക്കുകയും ചെയ്യും.

ഉഗ്രമായ അധിക്ഷേപ വാക്കുകള്‍ മര്‍മ്മങ്ങളേയും, അസ്ഥിയേയും കരളിനേയും, പ്രാണനേയും ദഹിപ്പിച്ചു കളയും. ധര്‍മ്മം കാംക്ഷിക്കുന്നവരാരും മുഷിപ്പിക്കുന്ന ക്രൂരവാക്കുകള്‍ പറയരുത്‌.

രൂക്ഷവും പരുഷവുമായ കൂര്‍ത്ത മുള്ളു വാക്കു കൊണ്ട്‌ മനുഷ്യനെ തുളയ്ക്കുന്നവന്‍ ഏറ്റവും അശ്രീകരനും, മുഖത്തു യമനെ കുടി വെച്ചു നടക്കുന്നവനുമാണ്‌. സൂതീക്ഷ്ണങ്ങളും, സൂര്യാഗ്നി ദീപ്തങ്ങളുമായ വാക് ശരങ്ങളെ കൊണ്ട്‌ അന്യന്‍ ശക്തിയായി തുളച്ചാല്‍, മനസ്സു തുളഞ്ഞു ചുട്ടെരിഞ്ഞാല്‍ പോലും അവന്‍ തനിക്ക്‌ സുകൃതമാണു ചെയ്തതെന്നേ പ്രാജ്ഞന്‍ കരുതാവൂ!

സജ്ജനത്തേയോ, ദുര്‍ജ്ജനത്തേയോ, ആരെ നിങ്ങള്‍ സേവിക്കുന്നുവോ അവന്റെ പാട്ടില്‍ നിങ്ങള്‍ പെട്ടു പോകും. തപസ്വിയേയോ, തസ്‌കരനേയോ, ആരെ സേവിക്കുന്നുവോ ആ സേവ്യന്റെ ഭാവം വസ്ത്രത്തില്‍ ചായമെന്ന പോലെ നിങ്ങളില്‍ പകരുന്നതുമാണ്‌.

അതിരു കടന്നു പറയുകയോ, പറയിപ്പിക്കുകയോ, അടി കൊണ്ടാലും തിരിച്ചടിക്കുകയോ, അടിപ്പിക്കുകയോ, നശിപ്പിച്ചവനെ നശിപ്പിക്കുവാന്‍ നോക്കുകയോ ചെയ്യാതിരിക്കണം. അങ്ങനെ ഉള്ളവന്റെ ആഗമനം ദേവന്മാര്‍ കാത്തുകൊണ്ടാണ് ഇരിക്കുന്നത്‌.

ഒന്നാമത്തെ കാര്യം, വല്ലതും പറയുന്നതിനേക്കാള്‍ ഭേദം ഒന്നും മിണ്ടാതിരിക്കുന്നതാണ്‌. രണ്ടാമത്തേത്‌, പറയുന്നതു സത്യമായിരുന്നാലേ ശ്രേഷ്ഠവാക്കാകയുള്ളൂ. മൂന്നാമത്തെ കാര്യം, ആ വാക്ക്‌ പ്രിയം കൂടിയാല്‍ അധികം നന്നായി. നാലാമത്‌, അത്‌ ധര്‍മ്മാനുസൃതം കൂടിയായാല്‍ ഏറ്റവും നന്നായി.

ഏതു തരക്കാരോട്‌ സഹവസിക്കുന്നുവോ, ഏതു തരക്കാരെ ആശ്രയിക്കുന്നുവോ, ഏതു തരക്കാരാകണം എന്ന്‌ ഇച്ഛിക്കുന്നുവോ, ആ പുരുഷന്‍ ആ മട്ടിലായി മാറുന്നു.

ഏതേതില്‍ നിന്ന്‌ ഒഴിയുന്നുവോ, അതാതില്‍ നിന്ന്‌ അവന്‍ മുക്തനാകുന്നു. സർവ്വത്തില്‍ നിന്നും നിവര്‍ത്തിച്ചാല്‍ അവന് ദുഃഖമേ ഉണ്ടാവുകയില്ല.

തോൽക്കുകയോ, തോല്പിക്കുകയോ, എതിര്‍ക്കുകയോ, തടുക്കുകയോ ചെയ്യാതെ നിന്ദയേയും പ്രശംസയേയും ഒരു പോലെ കരുതുന്നവനാരോ, അവന്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരികയില്ല.

മൃദുവും, ദാന്തനും, സതൃവാദിയുമായി എല്ലാവരുടേയും മംഗളത്തെ ഉച്ഛിച്ചും അശുഭത്തില്‍ നിന്ന്‌ മനുഷ്യനെ പിന്‍തിരിപ്പിച്ചും വാഴുന്നവനാണ്‌ ഉത്തമനായ പുരുഷന്‍. ആരേയും നിരര്‍ത്ഥകമായി സാന്ത്വനം ചെയ്യാതെ പ്രതിജ്ഞയെ നടത്തി, എന്നാൽ അന്യന്റെ പഴുതു നോക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ മദ്ധ്യമ പുരുഷനാണ്‌.

അടിയേറ്റാലും, മുറിവേറ്റാലും, ഒഴിയാതെയും, ആരോടും ഇണങ്ങാതെയും, ക്രോധത്താല്‍ ദുശ്ശാസനനായി കൃതഘ്നനായി, ലോകാപവാദത്താല്‍ ദുഷിതനായി, ദുരാത്മാവായി ഇരിക്കുന്നവന്‍ അധമ സ്വഭാവനാണ്‌. അവന് സ്വന്തം ആത്മാവില്‍ തന്നെ വിശ്വാ സം ഉണ്ടായിരിക്കുകയില്ല.

മറ്റുള്ളവര്‍ നന്മ പറഞ്ഞു തന്നാല്‍ ആത്മശങ്ക മൂലം കേള്‍ക്കുകയില്ല. ഇഷ്ടന്മാരെ ധിക്കരിക്കുകയും ചെയ്യും. ഈ തരക്കാരന്‍ അധമ പുരുഷനാണ്‌. ഉത്തമന്മാരെ സേവിക്കണം. കാലം നോക്കി മദ്ധ്യമരേയും സേവിക്കാം, അധമന്മാരെ ഒരിക്കലും സേവിക്കരുത്‌. സ്വന്തം ഐശ്വരൃത്തില്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ട കാര്യമാണിത്‌.

മനസ്സ്‌ ദുര്‍ജ്ജന ബലത്തോടു. ചേര്‍ന്നാല്‍ പ്രജ്ഞ കൊണ്ടോ, പൗരുഷം കൊണ്ടോ ശരിയായ പ്രശംസ നേടുവാന്‍ കഴിയുകയില്ല. അവന് മഹാകുല വൃത്തത്തെ പ്രാപിക്കുവാനും കഴിയുകയില്ല. ചീത്ത കാര്യത്തില്‍ മനസ്സു വെച്ച്‌ അദ്ധ്വാനപൂര്‍വ്വം ഉത്സാഹിച്ചാലും അവന്‍ ചേര്‍ന്ന മാന്യകുല പ്രശസ്തിയും സല്‍കീര്‍ത്തിയും മഹത്ത്വവും നേടുകയില്ല.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഹേ, വിദുരാ! ബഹുശ്രുതന്മാരും, ധര്‍മ്മ നിത്യന്മാരുമായ ദേവന്മാര്‍ കൂടി മഹാകുലങ്ങളെ ആഗ്രഹിക്കുന്നു. ആ മഹാകുലങ്ങള്‍ എങ്ങനെ ഉള്ളവയാണെന്ന്‌ എനിക്കു കേട്ടാല്‍ കൊള്ളാം..

വിദുരന്‍ പറഞ്ഞു; തപം, ദമം, ശ്രുതി, വിത്തം, മഖങ്ങള്‍, പാവനമായ വിവാഹം, സദാ അന്നദാനം എന്നീ ഏഴു ഗുണങ്ങളാല്‍ സാധുവൃത്തം തികഞ്ഞ്‌ മഹാകുലങ്ങള്‍ വര്‍ത്തിക്കുന്നു. മൂലത്തേയും വൃത്തത്തേയും ചലിപ്പിക്കാതെ, ഹൃദയ പ്രസാദത്തോടെ ധര്‍മ്മം ആചരിച്ചും, അസത്യത്തെ തൃജിച്ചും, വിശിഷ്ട കീര്‍ത്തിയെ ഇച്ഛിച്ചും കൊണ്ടാണ്‌ മഹാകുലങ്ങള്‍ വര്‍ത്തിക്കുന്നത്‌. യജിക്കാതിരിക്കുക, കുത്സിത വിഹാഹം നടത്തുക, വേദത്തെ തള്ളുക, ധര്‍മ്മത്തെ അതിക്രമിക്കുക എന്നിവയാല്‍ സല്‍കുലങ്ങള്‍ ദുഷ്ക്കുലങ്ങളായി മാറുന്നു. ബ്രഹ്മസ്വം ഹരിക്കുക, ബ്രാഹ്മണരെ അതിക്രമിക്കുക എന്നീ ദോഷങ്ങള്‍ ചെയ്താല്‍ കുലങ്ങൾ ദുഷിച്ചു പോകും. ബ്രാഹ്മണ പരിഭവത്താലും, അപവാദത്താലും സൂക്ഷിക്കുവാന്‍ ഏല്പിച്ചത്‌ അപഹരിക്കയാലും കുലങ്ങൾ ദുഷിച്ചു പോകും. പശുക്കളും, ദാസന്മാരും, ധനവും ഉണ്ടായാലും വൃത്തം പിഴച്ചു പോയാല്‍ കുലം കുലമല്ലാതാകും. വൃത്തി തെറ്റാതിരുന്നാല്‍ ധനമില്ലെങ്കിലും കുലം അന്യൂനമായി നിലനിൽക്കുകയും സല്‍കീര്‍ത്തിയെ പ്രാപിക്കുകയും ചെയ്യും. അതു കൊണ്ട്‌ യത്നത്തോടു കൂടി കുലത്തെ സംരക്ഷിക്കണം. ധനം കിട്ടുകയും പോവുകയും ചെയ്യും. അതു കുലത്തിന് അടിസ്ഥാനമല്ല. വിത്തം ക്ഷീണിച്ചവന്‍ ക്ഷീണനാവുകയില്ല. ദുർവൃത്തി കൊണ്ട്‌ ഹതനായവന്‍ ഹതന്‍ തന്നെയാണ്‌.

പശുക്കള്‍, ആടുകള്‍, വലിയ കൃഷി എന്നിവ ധാരാളമുണ്ടായതു കൊണ്ട്‌ കുലം വളര്‍ന്നതായി ഗണിച്ചു കൂടാ. വൃത്തി തെറ്റി നടക്കാതിരുന്നാല്‍ മാത്രമേ കുലം വളരുകയുള്ളൂ.

നമ്മുടെ കുലത്തില്‍ രാജാവാകട്ടെ, അമാതൃനാകട്ടെ, വൈരകൃത്തുക്കളായി പരസ്വാപഹാരികളായി, മിത്രദ്രോഹികളായി ആരും ഉണ്ടാകരുത്‌. കാപട്യവാന്‍ , അസത്യവാദി, പിതൃദേവതാതിഥികളെ ഊട്ടുന്നതിനു മുമ്പേ ഉണ്ണുന്നവന്‍ ഇങ്ങനെ ഉള്ളവരും ഉണ്ടാകരുത്‌. ബ്രാഹ്മണരെ ഹനിക്കുന്നവരോ, ബ്രാഹ്മണരെ ദ്വേഷിക്കുന്നവരോ, കൃഷിപ്പണി ചെയ്യുന്നവരോ ആരെങ്കിലും നമ്മുടെ കുലത്തിൽ ഉണ്ടെങ്കില്‍ അവര്‍ നമ്മുടെ സഭയില്‍ കയറരുത്‌. പുണ്യധര്‍മ്മികളായ കര്‍മ്മികള്‍ക്ക്‌ എപ്പോഴെങ്കിലും എന്തിനെങ്കിലും വല്ല കുറവുമുണ്ടോ? പരമമായ ശ്രദ്ധയോടെ അതിഥികളെ സല്‍കരിക്കുവാനായി തൃണങ്ങളും, ഭൂമിയും, ജലവും, നാലാമതായി സത്യവാക്കും സജ്ജന ഗൃഹങ്ങളില്‍ ഇല്ലാതെ വരികയില്ല. കോപത്താല്‍ പേടിപ്പിക്കുകയോ, ശങ്കയോടെ ഉപചരിക്കുകയോ ചെയ്യുന്നത്‌ മിത്രത്തിന് പറ്റിയതല്ല. പിതാവിനെ പോലെ ആശ്വസിപ്പിക്കുന്നവനാണ്‌ മിത്രം. അന്യരൊക്കെ കൂട്ടുകാര്‍ മാത്രമാണ്‌.

യാതൊരു ബന്ധവുമില്ലെങ്കിലും മര്‍ത്ത്യന്‍ മിത്രഭാവത്തില്‍ വര്‍ത്തിക്കുന്നതായാല്‍ അവന്‍ തന്നെ ബന്ധുവും, മിത്രവും, ഗതിയും ആശ്രയവുമായി ഭവിക്കും.

മനസ്സ്‌ ഒന്നിലും ഉറയ്ക്കാതെ ചലിച്ചു കൊണ്ടിരിക്കുകയും, വൃദ്ധന്മാരെ സേവിക്കാതിരിക്കുകയും ചെയ്യുന്നവന് മിത്രലാഭം ഉണ്ടാവുകയില്ല. ചഞ്ചലചിത്തനും, അനാത്മാവും, ഇന്ദ്രിയ വശഗനും ആയവനില്‍ വറ്റിയ പൊയ്കയില്‍ ഹംസങ്ങളെന്ന പോലെ അര്‍ത്ഥങ്ങള്‍ പ്രവേശിക്കുകയില്ല. ചഞ്ചലമായ മേഘം പോലെ പെട്ടെന്ന്‌ അകാരണമായി പ്രസാദിക്കുകയും ചെയ്യുന്നത്‌ ദുര്‍ജ്ജനത്തിന്റെ സ്വഭാവമാണ്‌.

മിത്രങ്ങളെ സല്‍കരിക്കാതിരിക്കുകയും, കൃതാര്‍ത്ഥത നേടാതിരിക്കുകയും ചെയ്ത കൃതഘ്നന്മാര്‍ മരിച്ചാല്‍ അവരെ പച്ചമാംസം തിന്നുന്ന കഴുകന്മാരും കുറുക്കന്മാരും കൂടി തിന്നുകയില്ല.

ധനമുണ്ടായാലും ഇല്ലെങ്കിലും മിത്രങ്ങളെ എന്നും സല്‍ക്കരിക്കേണ്ടതാണ്‌. അവസരങ്ങള്‍ പാഴാക്കുന്നവന് മിത്രപ്രീണനത്തിന്റെ ഭംഗി അറിയുകയില്ല.

മിത്രങ്ങളെ പിണക്കിയാല്‍ എപ്പോഴും ദുഃഖിക്കേണ്ടി വരും. സന്താപം മൂലം സൗന്ദര്യം നശിക്കും. സന്താപം മൂലം ബലം ക്ഷയിക്കും. സന്താപം മൂലം ജ്ഞാനം നശിക്കും. സന്താപം മൂലം വ്യാധിയുണ്ടാവുകയും ചെയ്യും. ശോകം വളര്‍ന്നാല്‍ ഇഷ്ടങ്ങള്‍ സാധിക്കാതെ വരും. ശത്രുക്കള്‍ക്കു സന്തോഷിക്കുവാന്‍ അത്‌ ഹേതുവാകുകയും ചെയ്യും. അതു കൊണ്ട്‌ മിത്രദ്രോഹം മൂലമുള്ള ശോകത്തില്‍ ഭവാന്‍ പെട്ടു പോകരുത്‌.

മനുഷ്യന്‍ വീണ്ടും വീണ്ടും ജനിക്കുകയും, മരിക്കുകയും ചെയ്യും. മനുഷ്യന്‍ വിണ്ടും വീണ്ടും അഭിവൃദ്ധിപ്പെടുകയും ക്ഷയിക്കുകയും ചെയ്യും. മനുഷ്യന്‍ വീണ്ടും വീണ്ടും യാചിക്കുകയും, യാചന ചെവിക്കൊള്ളുകയും ചെയ്യും. വീണ്ടും വീണ്ടും ദുഃഖിക്കുകയും, ദുഃഖിപ്പിക്കുകയും ചെയ്യും. ഈ സംസാരത്തിൽ ഇത്‌ തുടര്‍ന്നു കൊണ്ടിരിക്കും. സുഖദുഃഖങ്ങള്‍, ലാഭാലാഭങ്ങള്‍, ഭാവാഭാവങ്ങള്‍, ജീവിത മരണങ്ങള്‍ എന്നിവയെല്ലാം മാറിമാറി വന്നു കൊണ്ടിരിക്കും. ധീരന്മാര്‍ ഇവയില്‍ സന്തോഷിക്കുകയോ, ദുഃഖിക്കുകയോ ചെയ്യുകയില്ല.

എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങള്‍ ആറുണ്ട്‌ മനുഷ്യന്. അവയില്‍ ഏതേത്‌, എവിടെയെവിടെ പ്രവേശിക്കുന്നുവോ, അതാതു മാര്‍ഗ്ഗങ്ങളില്‍ ഓട്ടക്കുടത്തില്‍ വെള്ളമെന്ന പോലെ ബുദ്ധി ഒഴുകിപ്പോകുന്നു.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഞാന്‍ ചെയ്ത മിഥ്യയായ കര്‍മ്മങ്ങള്‍ മന്ദന്മാരായ എന്റെ മക്കള്‍ക്ക്‌ യുദ്ധത്തില്‍ നാശം വരുത്തി അവസാനിപ്പിക്കും. അക്കാര്യം ഓര്‍ക്കുമ്പോള്‍ ദുഃഖം എന്നെ വിടുന്നില്ല. എന്നും ദുഃഖിപ്പിക്കുവാന്‍ വേണ്ട കാരണങ്ങളാണല്ലോ ചെയ്തതൊക്കെ. എന്റെ മനസ്സ്‌ എപ്പോഴും ഭയത്താല്‍ ഉഴലുകയാണ്‌. ഹേ, വിദുരാ! ഇനി അഭയസ്ഥാനം, അനുദ്വേഗസ്ഥാനം ഏതാണെന്നു പറഞ്ഞു തരൂ!

വിദുരന്‍ പറഞ്ഞു: വിദ്യാ തപസ്സുകള്‍ കൂടാതെയോ ഇന്ദ്രയനിഗ്രഹം കൂടാതെയോ ഭവാന് ശാന്തി ലഭിക്കുന്നതല്ല. ബുദ്ധിയാല്‍ ഭയം ഒഴിഞ്ഞു പോകും. തപസ്സു കൊണ്ടു മഹത്വത്തെ അറിയുകയും ചെയ്യും. ഗുരുശുശ്രൂഷ കൊണ്ടു ജ്ഞാനവും, യോഗത്താല്‍ ശാന്തിയും ലഭിക്കും. ദാനപുണ്യമോ, വേദപുണ്യമോ കൂടാതെ തന്നെ രാഗദ്വേഷങ്ങളെ വെടിഞ്ഞു കൊണ്ട്‌ മുമുക്ഷുക്കളായി സഞ്ചരിക്കുന്നവരുണ്ട്‌. നല്ല പോലെയുള്ള വേദാദ്ധ്യയനം നല്ല കാര്യത്തിന് സമരം, പുണ്യമായ സൽക്കര്‍മ്മം, നല്ല തപസ്സ്‌ ഇവ ചെയ്താല്‍ അവസാനം സുഖം സിദ്ധിക്കുന്നതാണ്‌. നന്നായി വിരിച്ച മൃദുലമായ കിടക്കയില്‍ കിടന്നാലും, ഭേദദൃഷ്ടി ഉണ്ടായാല്‍ അവന് ഉറക്കം കിട്ടുകയില്ല. അവന്‍ സ്ത്രീകളില്‍ രമിക്കുകയോ, സൂതമാഗധ സ്തുതികളില്‍ രസിക്കുകയോ ചെയ്യുകയില്ല. ജഞാതികളില്‍ ഭേദദൃഷ്ടി ഉള്ളവന്‍ ധര്‍മ്മം ചരിക്കുകയോ, സുഖം നേടുകയോ, ഗൗരവം പ്രാപിക്കുകയോ, ശമം കൊള്ളുകയോ ഇല്ലെന്നുള്ളത്‌ തീര്‍ച്ചയാണ്‌. ഭേദബുദ്ധി ഉള്ളവന് പര്‍ത്ഥ്യവാക്കു പറഞ്ഞാല്‍ രസിക്കയില്ല. യോഗക്ഷേമം അവരില്‍ ചേരുന്നതുമല്ല. ഭേദബുദ്ധി ബാധിച്ചവന് സര്‍വ്വനാശമല്ലാതെ വേറെ ഗതിയൊന്നും ഞാന്‍ കാണുന്നില്ല.

ഗോക്കളില്‍ നിന്നു സമ്പത്തു ലഭിക്കും. ബ്രാഹ്മണരില്‍ നിന്ന്‌ തപസ്സു ലഭിക്കും. സ്ത്രീകള്‍ക്കു ചാപല്യം സംഭാവ്യമാണ്‌. ജ്ഞാതികളില്‍ ഭയവും സംഭവ്യമാണ്‌.

കനം കുറഞ്ഞ നൂലുകള്‍ കൂട്ടിപ്പിരിച്ചാല്‍ ബലപ്പെടുന്നു. ആ നൂലു കൊണ്ടു കാര്യമായ പല വേലകളും ചെയ്യുവാന്‍ കഴിയുന്നു. അടുപ്പിലെ കൊള്ളികള്‍ വേര്‍തിരിച്ചിട്ടാല്‍ പുകയും. കൂട്ടിച്ചേര്‍ന്നാല്‍ ജ്വലിക്കും. ഹേ, ധൃതരാഷ്ട്രാ! അതു പോലെയാണ്‌ ജ്ഞാതികളുടെ കഥയും.

വിപ്രന്മാരോടും, സ്ത്രീകളോടും, ജഞാതികളോടും, ഗോക്കളോടും ശൗര്യം പ്രയോഗിക്കുന്നവന്‍ ഞെട്ടറ്റു പഴം പോലെ താഴെ വീണു പോകും.

ബലമേറിയതും, നല്ല പോലെ ഉറച്ചു നിൽക്കുന്നതുമായ മഹാവൃക്ഷം ഒറ്റയ്ക്കാണു നിൽക്കുന്നതെങ്കില്‍ അതിനെ അതിന്റെ ശാഖകളോടു കൂടി മര്‍ദ്ദിച്ചു വിടുവാന്‍ കാറ്റിന് കഴിയും. ഉറച്ച്‌ കൂട്ടമായി നിൽക്കുന്ന വൃക്ഷങ്ങളെ വീഴ്ത്തുവാന്‍ അവയുടെ സംഘടനാബലം മൂലം കൊടുങ്കാറ്റിന് പോലും സാധിക്കുകയില്ല. ഇപ്രകാരം ഒറ്റയ്ക്കു നിൽക്കുന്ന മാന്യന്‍ എത്ര ഗുണം തികഞ്ഞവനായാലും അവനെ വീഴ്ത്താമെന്ന്‌ ശത്രുക്കള്‍ക്കു തോന്നും.

അന്യോന്യം ആശ്രയിച്ച്‌ കൈകോര്‍ത്തു നിന്നാല്‍ പൊയ്കയില്‍ പൊന്‍താമര പോലെ ബന്ധുജനങ്ങള്‍ വര്‍ദ്ധിക്കും. ബ്രാഹ്മണരും, ഗോക്കളും, ദായാദികളും, ശിശുക്കളും, നാരിമാരും അവദ്ധൃരാണ്‌. ചോറു നല്കുന്നവരെയും, ശരണം പ്രാപിച്ചവരെയും വധിക്കുവാന്‍ പാടില്ല. ജഞാതി രക്ഷണം കൊണ്ടേ മര്‍ത്തൃന് അരോഗത ഉണ്ടാകുകയുള്ളു. അരോഗത പോലെ മര്‍ത്തൃന് അനുഗ്രഹമായി മറ്റെന്തു ഗുണമുണ്ട്‌? രോഗികള്‍ മൃത തുല്യരാണ്‌! ഭവാന് അരോഗതയാല്‍, അനാതുരത്വത്താല്‍, മംഗളം ഭവിക്കട്ടെ!

രോഗപീഡിതന് യാതൊരു ഫലത്തിലും ആഗ്രഹമുണ്ടാകുന്നില്ല. വിഷയങ്ങളില്‍ ഇഷ്ടാനിഷ്ടവിവേകം ഉണ്ടാകുന്നില്ല. അവന് എപ്പോഴും ദുഃഖമാണ്‌. സൗഖ്യത്തേയോ, ധനഭോഗങ്ങളേയോ അവന്‍ അറിയുകയില്ല. രാജാവേ, ഭവാന്‍ ദുഃഖാതുരനായി നാള്‍ കഴിച്ചിട്ട്‌ എന്താണു കാര്യം ?

ചൂതില്‍ പാഞ്ചാലി പണയപ്പെട്ടതായി കണ്ടപ്പോള്‍, ചൂതില്‍ നിന്ന്‌ ദുര്യോധനനെ പിന്മാറ്റണം എന്ന്‌ ഞാന്‍ പറഞ്ഞില്ലേ? ദ്യൂതപ്രിയം പണ്ഡിതന്മാര്‍ക്ക്‌ വര്‍ജ്ജ്യമാണെന്നും ഞാന്‍ പറഞ്ഞില്ലേ? ഞാന്‍ ആവലാതിപ്പെട്ട്‌ അന്നു പറഞ്ഞത്‌ ഭവാന്‍ കേള്‍ക്കുക ഉണ്ടായോ? മൃദുശീലനോട്‌ ഇടയുന്നതു ബലമല്ലെന്നും ഞാന്‍ പറഞ്ഞില്ലേ? സൂക്ഷ്മമായ ധര്‍മ്മത്തെ മുന്‍നിര്‍ത്തി അന്നു തന്നെ അവകാശിയുടെ മുതല്‍ ഭാഗം നടത്തിയിരുന്നു എങ്കില്‍ ഭവാന് ഇന്ന്‌ ഇപ്രകാരം വെമ്പല്‍ കൊള്ളേണ്ടതായ ആവശ്യം ഉണ്ടാകുമായിരുന്നോ? ക്രൂരനോടു ചേരുന്ന സമ്പത്ത്‌ ഏറ്റവും നാശകരമാണ്‌. അത്‌ മൃദുവിനോടു ചേര്‍ന്നാല്‍ പുത്രപൗത്രന്മാര്‍ വഴിക്കു ദീര്‍ഘകാലം നിൽക്കുന്നതാണ്‌. ഭവാന്‍ ഇനിയെങ്കിലും നല്ലതു ചെയ്യുക. ധാര്‍ത്തരാഷ്ട്രന്മാര്‍ കൗന്തേയരെ രക്ഷിക്കട്ടെ! കൗന്തേയര്‍ ധാര്‍ത്തരാഷ്ട്രന്മാരേയും രക്ഷിക്കട്ടെ! അങ്ങനെ പരസ്പര ക്ഷമയോടെ വാഴുമാറാകണം. പാണ്ഡവയാരുടെ ശത്രുമിത്രങ്ങള്‍ ധാര്‍ത്തരാഷ്ട്രന്മാരുടേയും, ധാര്‍ത്തരാഷ്ട്രന്മാരുടെ ശത്രുമിത്രങ്ങള്‍ പാണ്ഡവന്മാരുടേയും ആകണം. അങ്ങനെ കൗരവന്മാരെല്ലാം ഒന്നായി, ഒരേ മനസ്സായി ഇണങ്ങി, സമൃദ്ധരായി, സുഖമായി ജീവിക്കട്ടെ! ഭവാനാണല്ലോ കൗരവന്മാരുടെ അഗ്രസ്ഥാനത്തു നില്‍ക്കുന്നവന്‍. ഭവാന്റെ കീഴിലാണല്ലോ എല്ലാ കൗരവന്മാരും. കാട്ടില്‍ പോയവരായ ആ ബാലന്മാരെ, കൗന്തേയന്മാരെ, ഭവാന്റെ കീർത്തിക്കു രക്ഷ നല്കുന്ന വിധം രക്ഷിക്കുക. കുരുക്കളെ പാണ്ഡവന്മാരോടു കൂട്ടിയിണക്കുക. ശത്രുക്കള്‍ ഭവാന്റെ അന്തരം നോക്കാതിരിക്കട്ടെ. ഭവാന്‍ കുരുക്കളെയെല്ലാം പാര്‍ത്ഥരോട്‌ ഒന്നിച്ചു ചേര്‍ക്കുക. അവരെല്ലാം സത്യത്തെ അതിക്രമിക്കാതെ നിൽക്കുന്നവരാണ്‌. രാജേന്ദ്ര, ഭവാന്‍ ദുര്യോധനനെ വേണ്ട പോലെ നിയന്ത്രിച്ച്‌ നിലയ്ക്കു നിര്‍ത്തുക!

37. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഹേ. അംബികാത്മജനായ ധൃതരാഷ്ട്ര രാജാവേ, ലോകത്തില്‍ പതിനേഴുതരം മൂര്‍ഖന്മാരുണ്ടെന്ന്‌ സ്വായംഭുവ മനു പറഞ്ഞിട്ടുണ്ട്‌. അവര്‍ സ്വയം മുഷ്ടി ചുരുട്ടി ആകാശത്തെ ഇടിച്ചു പൊടിക്കുമത്രെ! കുലയ്ക്കുവാന്‍ വയ്യാത്ത ഏതു ദൈത്യചാപവും കുലയ്ക്കുന്നവർ ആണത്രെ! കിട്ടാന്‍ വിഷമമുള്ള സൂര്യരശ്മികളുടെ കട പറിച്ചെടുക്കുമത്രെ! അങ്ങനെ അഹങ്കരിക്കുന്ന ആ പതിനേഴു മൂര്‍ഖന്മാര്‍ ആരൊക്കെയാണെന്നും എങ്ങനെയുള്ളവർ ആണെന്നും പറയാം.

ശിഷ്യനല്ലാത്തവനെ ( ശാസിക്കാന്‍ അര്‍ഹതയില്ലാത്തവനെ ) ശാസിക്കുന്നവന്‍, അല്പലാഭം കൊണ്ട്‌ സന്തോഷിക്കുന്നവന്‍, ശത്രുക്കളെ ഭജിക്കുന്നവന്‍, സ്ത്രീകളുടെ രക്ഷയിലിരുന്നു സുഖിക്കുന്നവന്‍, യാചിക്കുവാന്‍ പാടില്ലാത്തത്‌ യാചിക്കുന്നവന്‍, മേനി പറയുന്നവന്‍, നല്ല കുലത്തില്‍ ജനിച്ചിട്ടും അകാരൃം ചെയ്യുന്നവന്‍, അബലനായിരുന്നിട്ടും ബലവാന്മാരോട്‌ നിത്യം വൈരം ഭാവിക്കുന്നവന്‍, ശ്രദ്ധയില്ലാത്തവനോട്‌ ഭാഷണം ചെയ്യുന്നവന്‍, അകാമ്യമായതിനെ കാമിക്കുന്നവന്‍, പുത്രന്റെ ഭാര്യയോടു കൂടി വിനോദിക്കുന്ന ശ്വശുരന്‍, വധൂഗൃഹത്തില്‍ അഭയം പ്രാപിച്ച്‌ മാനത്തെ കാമിക്കുന്നവന്‍, പരന്റെ ഭാര്യയില്‍ ബീജാവാപം ചെയ്യുന്നവന്‍, സ്ത്രീകളെ അപമാനിക്കുന്നവന്‍, മുമ്പു കിട്ടിയത്‌ ഓര്‍മ്മയില്ലെന്നു പറയുന്നവന്‍, യാചിച്ചവന് വല്ലതും കൊടുത്തതിന് ശേഷം അതിനെപ്പറ്റി തന്നെത്താന്‍ പുകഴ്ത്തുന്നവന്‍, ദുര്‍ജ്ജനത്തെ സജ്ജനവേഷം കെട്ടിക്കുന്നവന്‍ എന്നീ പതിനേഴു പേരും പാശബദ്ധന്മാരായി നരകത്തില്‍ പതിക്കും.

തന്നോട്‌ അന്യന്‍ എങ്ങനെ വര്‍ത്തിക്കുന്നുവോ താന്‍ അവനോടു അപ്രകാരം തന്നെ വര്‍ത്തിക്കണം. മായാപരനോട്‌ മായ കൊണ്ട്‌ തന്നെ ഇടപെടണം. സാധുവൃത്തനോട്‌ സാധുത്വത്താല്‍ തന്നെ ഇടപെടണം.

ജര സൗന്ദര്യത്തെ അറുത്തു കളയുന്നു. ആശ ധൈര്യത്തേയും, മൃത്യു പ്രാണനേയും, ഈര്‍ഷ്യ ധര്‍മ്മത്തേയും, കാമം ലജ്ജയേയും, അനാര്യസേവ ശീലത്തേയും, ക്രോധം ശ്രീയേയും, ഗര്‍വ്വ്‌ സർവ്വത്തിനേയും അറുത്തു നശിപ്പിച്ചു കളയുന്നു.

ധൃതരാഷ്ട്ര പറഞ്ഞു: ശ്രുതികളില്‍ മനുഷ്യന്‍ ശതായുസ്സാണെന്ന്‌ പറയുന്നു. എന്നാൽ നുറു തികയുന്നതിന് മുമ്പ്‌ മനുഷ്യന്റെ ജീവിതം അവസാനിക്കു ന്നതായിട്ടാണ്‌ കണ്ടു വരുന്നത്‌. അതിനെന്താണ്‌ കാരണം?

വിദുരന്‍ പറഞ്ഞു: ഹേ ധൃതരാഷ്ട്രാ, അതിനുള്ള കാരണം ഞാന്‍ പറയാം. അതിമാനം, അതിവാദം, അത്യാശ, ക്രോധം, ഉദര പരായണം, മിത്രദ്രോഹം എന്നീ ആറും ആയുസ്സിനെ തീക്ഷ്ണമായ ശരങ്ങളാല്‍ എന്ന പോലെ അറുത്തു മുറിക്കുന്നു. മനുഷ്യനെ കൊല്ലുന്നത്‌ മൃത്യുവല്ല; മുന്‍പറഞ്ഞ ദോഷങ്ങളാണ്‌.

തന്റെ ഇഷ്ടന്റെ ഭാര്യയെ പ്രാപിക്കുന്നവന്‍, ഗുരുവിന്റെ ഭാര്യയെ പ്രാപിക്കുന്നവന്‍, വൃഷലീപതിയോ, മദൃപനോ ആയ ബ്രാഹ്മണന്‍, വൃത്തി തെറ്റിച്ച്‌ കല്പന കൊടുത്ത്‌ വിപ്രനെ ദാസനാക്കി വെക്കുന്നവന്‍, ശരണാഗതരേയോ ബ്രാഹ്മണരേയോ കൊല്ലുന്നവന്‍, ഇങ്ങനെ ഉള്ളവരോട്‌ ആരെങ്കിലും ചേര്‍ന്നാല്‍ അവന്‍ ഉടനെ പ്രായശ്ചിത്തം ചെയ്യണം എന്നാണ്‌ ശ്രുതി അനുശാസിക്കുന്നത്‌.

മിതഭാഷിയും, നീതിജ്ഞനും, ദാതാവും, ദാനശേഷാന്ന ഭോക്താവും, അഹിംസകനും, കൃതജ്ഞനും, മൃദുശീലനും, സത്യവാദിയുമായി അനര്‍ത്ഥ കൃത്യങ്ങളിലൊന്നും ഏര്‍പ്പെടാത്തവനായ വിദ്വാന്‍ സ്വര്‍ഗ്ഗത്തെ പ്രാപിക്കും.

എപ്പോഴും പ്രിയം പറയുന്ന വിദ്വാന്മാര്‍ ലോകത്തില്‍ ധാരാമുണ്ട്‌. അപ്രിയമായ സത്യം പറയുന്നവര്‍ വളരെ ദുര്‍ല്ലഭമായേ ഉള്ളു. സ്വാമിയുടെ പ്രിയാപ്രിയങ്ങള്‍ നോക്കാതെ ധര്‍മ്മത്തെ മാത്രം ആശ്രയിച്ച്‌ പത്ഥ്യം പറയുന്നവനാണ്‌ രാജാവിന്റെ ശരിയായ സഹായവാന്‍.

കുലത്തിനു വേണ്ടി ഒരു പുരുഷനെ ഉപേക്ഷിക്കാം. ഗ്രാമക്ഷേമത്തിന് വേണ്ടി ഒരു കുലത്തെ ഉപേക്ഷിക്കാം. നാടിന്റെ ഒട്ടാകെയുള്ള ക്ഷേമത്തിന് വേണ്ടി ഒരു ഗ്രാമത്തെ ഉപേക്ഷിക്കാം. ആത്മാവിന് വേണ്ടി ഭൂമിയേയും ഉപേക്ഷിക്കാം!

ആപത്തില്‍ നിന്നു രക്ഷനേടുവാന്‍ ധനം കരുതിവെക്കണം. ധനം കൊണ്ട്‌ ഭാര്യയെ സംരക്ഷിക്കണം. ഭാരൃയാലും ധനത്താലും എന്നും ആത്മാവിനേയും പരിരക്ഷിക്കണം. ധനം നേടേണ്ടത്‌ ദ്യൂതകര്‍മ്മം കൊണ്ടല്ല. പൂര്‍വ്വകാലങ്ങളില്‍ തന്നെ കണ്ടിട്ടുള്ളതാണ്‌ ദ്യൂതം വൈരത്തിനു കാരണമാണെന്ന്‌. അതുകൊണ്ട്‌ നേരമ്പോക്കിനായിട്ടു കൂടി ദ്യൂതം ബുദ്ധിമാന്മാര്‍ സ്വീകരിക്കുകയില്ല.

ചൂതുകാലത്ത്‌ ഞാന്‍ ഭവാനോട്‌ പറഞ്ഞു, ഈ ദ്യൂതം ആപത്തുകള്‍ വരുത്തി വെക്കുമെന്ന്‌. ആതുരന് പത്ഥൃ ഔഷധം പോലെ എന്റെ വാക്ക്‌ അന്നു ഭവാനു രുചിച്ചില്ല. വിചിത്രമായ പീലികളോടു കൂടിയ മയിലുകള്‍ പോലെ ശോഭിക്കുന്ന പാണ്ഡവന്മാരെ ധാര്‍ത്തരാഷ്ട്ര കാക്കകള്‍ തോല്പിക്കുകയോ? അതിന് അവര്‍ക്കു കഴിയുകയില്ല. സിംഹങ്ങളെ കൊന്നു കളഞ്ഞിട്ട്‌ കുറുക്കന്മാരെ പോറ്റാനാണോ ഭവാന്റെ പുറപ്പാട്‌? ഈ സംരംഭത്തിന്റെ പരിണാമത്തില്‍ ഭവാന്‍ ദുഃഖിക്കാതിരിക്കയില്ല.

കുറുള്ളവനും ഹിതം ചെയ്യുന്നവനുമായ ഭൃതൃനില്‍ ഒരിക്കലും കോപിക്കാത്ത സ്വാമിയെ ആ ഭൃത്യന്മാര്‍ വിശ്വസിക്കുകയും ആപത്തില്‍ ഉപേക്ഷിക്കാതെ കൂടെ നിൽക്കുകയും ചെയ്യും.

ഭൃത്യന്മാരുടെ വൃത്തി മുടക്കി അന്യമായ രാജ്യധനങ്ങള്‍ ആശിക്കരുത്‌. ഇടഞ്ഞു നിന്നു ചതിച്ച്‌ സുഖഭോഗങ്ങള്‍ കെടുത്തിയാല്‍ ആ രാജാവിനെ സ്നേഹവാന്മാരായ അമാത്യന്മാര്‍ പോലും പരിത്യജിക്കും.

ആദ്യമായി സാദ്ധ്യാസാദ്ധ്യങ്ങളായ കാര്യങ്ങളില്‍ നിശ്ചയം ചെയ്തുറപ്പിച്ച്‌ പ്രവേശിക്കണം. ഭൃത്യന്മാരുടെ ജീവിതത്തേയും ആയവ്യയാദികളേയും നിര്‍ണ്ണയിക്കണം. അനുരൂപന്മാരായ സഹായികളെ നേടണം. ഏതു ദുഷ്കരമായ കര്‍മ്മങ്ങള്‍ പോലും സഹായം കൊണ്ടു സാധിക്കുന്നതാണ്‌.

സ്വാമിയുടെ ഹൃദയം അറിഞ്ഞ്‌ മടികൂടാതെ എല്ലാ കാര്യങ്ങളും ശക്തിക്കനുസരിച്ചു നിര്‍വഹിക്കുകയും, സ്നേഹത്തോടെ ഹിതവാക്കുകള്‍ പറയുകയും ചെയ്യുന്ന ആരൃശീലനെ സ്വന്തം ആത്മാവിനെ പോലെ അനുഗ്രഹിക്കേണ്ടതാണ്‌.

അനുശാസിച്ച വാകൃത്തെ അനാദരിക്കുക, നിയോഗത്തിന് വിപരീതമായി നടക്കുക, താന്‍ അഭിജ്ഞനാണെന്ന്‌ അഭിമാനിക്കുക, പ്രതികൂലമായി വാദിക്കുക ഇങ്ങനെയുള്ള ഭൃത്യനെ ഒരു നിമിഷം പോലും നിര്‍ത്താതെ പിരിച്ചു വിടണം.

അഹങ്കാരമില്ലാത്തവനും, കാര്യം നടത്തുവാന്‍ സമര്‍ത്ഥനും, വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നവനും, ദയാശീലനും, എല്ലാവര്‍ക്കും ഇഷ്ടം തോന്നിക്കുന്ന സ്വഭാവമുള്ളവനും, അന്യര്‍ക്ക്‌ ഭേദിപ്പിക്കുവാന്‍ സാധിക്കാത്തവനും, രോഗമില്ലാത്തവനും, ഔദാര്യം പറയുന്നവനും - ഇങ്ങനെ എട്ടു ഗുണ വിശേഷങ്ങൾ ഉള്ളവൻ ആയിരിക്കണം ദൂതന്‍.

സമയം തെറ്റിയ നേരത്ത്‌ അന്യന്റെ ഗൃഹത്തില്‍ വിശ്വസിച്ച്‌ ചെല്ലരുത്‌. നാലും കൂടിയ പെരുവഴിയില്‍ രാത്രി കാലത്ത്‌ ഒറ്റയ്ക്കു നില്ക്കരുത്‌. രാജമാന്യന്മാര്‍ കാമിക്കുന്ന സ്ത്രീയെ ആഗ്രഹിക്കരുത്‌. കുത്സിതന്മാരുമായി ചേരരുത്‌. പലരോടും മന്ത്രിക്കരുത്‌. തന്റെ രഹസ്യം പുറത്തു പറയുകയും ചെയ്യരുത്‌. നിന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് ആരോടും തുറന്നു പറയരുത്‌. ആ വക സന്ദര്‍ഭത്തില്‍ കാരണംകാണിച്ച്‌ വ്യാജമായി മറ്റു വല്ലതും പറയണം.

ദയാലുവായ രാജാവ്‌, കുലട, രാജഭൃതൃന്‍, സഹോദരന്‍, പുത്രന്‍, കുട്ടിയുള്ളവളായ വിധവ, പട്ടാളക്കാരന്‍, സ്വത്തു നഷ്ടപ്പെട്ടവന്‍, അധികാരം കൈവിട്ടവന്‍ എന്നിവരുമായി കൂട്ടുവ്യാപാരത്തിന് ഒരുങ്ങരുത്‌.

പുരുഷനെ ശോഭിപ്പിക്കുന്ന ഗുണങ്ങള്‍ എട്ടാണ്‌: പ്രജ്ഞ, കുലം, നല്ല ജ്ഞാനം, ദമം, പരാക്രമം, മിതമായ വാക്ക്‌, ശക്തിക്കൊത്ത ദാനം, ചെയ്തതിനുള്ള കൂറ്‌ എന്നിവയാണ് ആ ഗുണങ്ങള്‍.

മുന്‍പറഞ്ഞ എല്ലാ ഗുണങ്ങളേയും ഒരേ ഒരു ഗുണം കൂടുതല്‍ പ്രശോഭിപ്പിക്കും. അവന്‍ രാജാവിനാല്‍ പ്രശംസിക്കപ്പെടുകയും കൂടിയായാല്‍ അവനിലുള്ള എല്ലാ ഗുണങ്ങള്‍ക്കും തേജസ്സു വര്‍ദ്ധിക്കും.

നിത്യവും കുളിക്കുന്നവനില്‍ പത്തു ഗുണങ്ങള്‍ തെളിയും. ബലം, രൂപം, സ്വരവര്‍ണ്ണാദിശുദ്ധി, സ്പര്‍ശം, ഗന്ധം, ശുദ്ധത, ലക്ഷ്മി, ലാവണ്യം, നല്ല നാരിമാര്‍ എന്നിവയാണ്‌ ആ പത്തു ഗുണങ്ങള്‍.

മിതമായി ഭക്ഷിക്കുന്നവന് ആറു ഗുണങ്ങള്‍ ഉണ്ടാകും. ആരോഗ്യം, ആയുസ്സ്‌, കരുത്ത്‌, സഖ്യം, നല്ല സന്താനലാഭം, പെരുവയറന്‍ എന്ന ആക്ഷേപമില്ലായ്മ ഇവയൊക്കെയാണ്‌ ആ ആറു ഗുണങ്ങള്‍.

വീട്ടില്‍ താമസിപ്പിക്കുവാന്‍ പറ്റാത്തവര്‍ ആരെന്നു പറയാം. പണിയെടുക്കുന്നതില്‍ ശീലമില്ലാത്തവന്‍, ബഹുഭോജി, ലോകര്‍ വെറുക്കുന്നവന്‍, ചതിയന്‍, ക്രൂരന്‍, ദേശകാലജ്ഞാനം ഇല്ലാത്തവന്‍, ആഭാസവേഷന്‍ എന്നിവരാണിവര്‍.

താഴെപ്പറയുന്നവരോട്‌ യാതൊന്നും അഭ്യര്‍ത്ഥിക്കരുത്‌. ലുബ്ധന്‍, ശകാരിച്ചു കൊണ്ടിരിക്കുന്നവന്‍, മഹാമൂര്‍ഖന്‍, കാടന്‍, ധൂര്‍ത്തന്‍, മാന്യന്മാരെ മാനിക്കാത്തവന്‍, അലിവില്ലാത്തവന്‍, തന്റെ ശത്രു, ദുഃഖാര്‍ത്തന്‍, കൃതഘ്നന്‍ - ഈ കൂട്ടരോട്‌ ഏതു വിഷമാവസ്ഥയിലും ഒന്നും അഭ്യര്‍ത്ഥിക്കരുത്‌.

അധികാരസ്ഥാനത്തു വെക്കാന്‍ പറ്റാത്തവര്‍ ആരെന്നു പറയാം: പണി നിശ്ചയിച്ചാല്‍ പിറുപിറുത്ത്‌ ചെയ്യുന്നവന്‍, പിഴച്ചു നടക്കുന്നവന്‍, എപ്പോഴും നുണ പറയുന്നവന്‍, ഭക്തി ഉറയ്ക്കാത്തവന്‍, സ്നേഹമില്ലാത്തവന്‍, വലിയ ദുരഭിമാനി - ഈ കൂട്ടരെ ഒന്നിലും പ്രവേശിപ്പിക്കരുത്‌.

ദ്രവ്യം കൊണ്ടു സഹായവും സഹായം കൊണ്ടു ദ്രവ്യവും ഉണ്ടാകും. അവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അവ രണ്ടും ചേരാതെ രണ്ടും ലഭിക്കുന്നതല്ല.

ഒരു ഗൃഹസ്ഥന്‍ പുത്രന്മാരെ ജനിപ്പിച്ച്‌ ആത്മീയമായ കടങ്ങള്‍ തീര്‍ക്കുകയും, അവര്‍ക്കു വേണ്ടുന്ന വൃത്തി നല്കുകയും, പെണ്‍മക്കളെ കെട്ടിച്ചു കൊടുത്ത്‌ സ്ഥാനത്താക്കുകയും ചെയ്തു കഴിഞ്ഞാല്‍ അവന്‍ പിന്നെ വനത്തില്‍ പോയി പാര്‍ത്ത്‌ മുനിവൃത്തിയെ അവലംബിക്കണം. എല്ലാവര്‍ക്കും തനിക്കും ഹിതവും, സുഖവുമായ വിധം കര്‍മ്മങ്ങള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ ചെയ്യണം. അതാണ്‌ സര്‍വ്വാര്‍ത്ഥ സിദ്ധിക്കു കാരണമായി ഭവിക്കുക.

വൃത്തിനാശ ഭയം ഇല്ലാത്തവര്‍ ആരൊക്കെയെന്നു പറയാം: പ്രഭാവം, ബുദ്ധി, തേജസ്സ്‌, സത്വം, ഉത്സാഹം, പ്രയത്നം ഇവയെല്ലാം തികഞ്ഞവന് വൃത്തി നാശത്തില്‍ ഭയമുണ്ടാകയില്ല.

ഹേ രാജാവേ, ഭവാ൯ ചിന്തിക്കുക. ഈ ഗുണങ്ങള്‍ ആരിലാണ്‌ ഉള്ളതെന്നു ചിന്തിക്കുക! പാര്‍ത്ഥന്മാരോട്‌ യുദ്ധത്തിന് ഒരുങ്ങുന്നത്‌ ദോഷം ചെയ്യും. പുത്രന്മാരുമായി വൈരം, എന്നും ഭയവും യശോനാശവും വരുത്തിക്കൂട്ടും. ശത്രുക്കള്‍ക്കു ചിരിക്കുന്നതിന് വഴിയും വെക്കും.

ഭീഷ്മന്റേയും, ഭവാന്റേയും, ദ്രോണന്റേയും യുധിഷ്ഠിരന്റേയും കോപം ആകാശത്ത്‌ ഉദിച്ച്‌ വിലങ്ങടിച്ചു നിൽക്കുന്ന ധൂമകേതുക്കള്‍ പോലെയാണ്‌. ഈ നാല് ധൂമകേതുക്കളും കൂടി ഈ ലോകം മുഴുവന്‍ മുടിച്ചു വിടും.

ഭവാന്റെ നൂറു പുത്രന്മാരും, കര്‍ണ്ണനും, പഞ്ചപാണ്ഡവന്മാരും ചേര്‍ന്ന്‌ ആഴി ചുഴുന്ന ഈ ഊഴിയൊക്കെയും സംരക്ഷിച്ച്‌ ഭരിച്ചു കൊള്ളട്ടെ!

നൂറ്റുപേര്‍ വനമാണ്‌. പാണ്ഡവന്മാര്‍ വ്യാഘ്രങ്ങളാണ്‌. വ്യാഘ്രങ്ങളുള്ള കാട് വെട്ടി മുറിക്കരുത്‌. കാടു വെട്ടി വ്യാഘ്രങ്ങളെ ഓടിക്കരുത്‌. വ്യാഘ്രങ്ങളില്ലെങ്കില്‍ കാടില്ല. കാടില്ലെങ്കില്‍ വ്യാഘ്രങ്ങളുമില്ല. വ്യാഘ്രങ്ങള്‍ കാടിനെ രക്ഷിക്കും. കാട്‌ വ്യാഘ്രങ്ങളേയും രക്ഷിക്കും.

ബോധമില്ലാത്ത കൂട്ടര്‍ അന്യന്റെ ഗുണത്തെപ്പറ്റി ചിന്തിക്കയില്ല. പാപികളുടെ മനസ്സ്‌ ഇരുളടഞ്ഞതാണ്‌. അതു കൊണ്ടാണ്‌ പരഗുണം കാണുന്നത്‌.

വലുതായ അര്‍ത്ഥം ഇച്ഛിക്കുന്നവര്‍ ആദ്യമായി ധര്‍മ്മം അനുസരിക്കണം. ധര്‍മ്മം കൂടാതെയുള്ള അര്‍ത്ഥം അനുഭവിക്കയില്ല. സ്വര്‍ഗ്ഗം കൂടാതെ അമൃത്‌ എങ്ങനെ പാനം ചെയ്യുവാന്‍ ഒക്കും? ധര്‍മ്മം കൂടാതെ അര്‍ത്ഥം എങ്ങനെ അനുഭവിക്കുവാന്‍ ഒക്കും?

പാപത്തില്‍ നിന്നു പിന്‍വാങ്ങി ചിത്തം പുണ്യത്തില്‍ നിറുത്തിയവന്‍ പ്രകൃതിയേയും വികൃതിയേയും നല്ല പോലെ ഗ്രഹിച്ച പണ്ഡിതനാകുന്നു.

ധര്‍മ്മത്തേയും അര്‍ത്ഥത്തേയും കാമത്തേയും യഥാകാലം സേവിക്കുന്നവന് ധര്‍മ്മാര്‍ത്ഥ കാമയോഗത്തെ ഇഹത്തിലും പരത്തിലും നേടാം.

ഉയര്‍ന്നു വരുന്ന ക്രോധഹര്‍ഷങ്ങളുടെ ശക്തി അടക്കി നിര്‍ത്തുവാന്‍ കഴിവുള്ളവന്‍ ആപത്തുകളില്‍ ഉഴലുകയില്ലെന്നു മാത്രമല്ല, "ശ്രീ"ക്ക്‌ പാത്രമാവുകയും ചെയ്യും.

പുരുഷന്മാര്‍ക്ക്‌ അഞ്ചു വിധം ബലങ്ങളുള്ളതില്‍ ബാഹുബലം ഏറ്റവും താണതാണെന്നാണ്‌. എന്റെ അഭിപ്രായം. അമാത്യലാഭം രണ്ടാമത്തെ ബലമാണ്‌. മുന്നാമത്തെ ബലം വിത്തലാഭമാണെന്ന്‌ മനീഷികള്‍ പറയുന്നു. പിതൃപൈതാമഹമായ ആഭിജാത്യ ബലം നാലാമത്തേതാണ്‌. ഈ എല്ലാ ബലങ്ങളേയും താങ്ങി നിൽക്കുന്നതായി ഒരു ബലമുണ്ട്‌; അതാണ്‌ പ്രജ്ഞാബലം. അതു കൊണ്ട്‌ ഏറ്റവും ശ്രേഷ്ഠമായ ബലം, ശരിയായ ഒന്നാമത്തെ ബലം പ്രജ്ഞാബലമാണ്‌.

ഭയങ്കരവും ഉഗ്രവുമായ അപകാരം ചെയ്യുവാന്‍ കരുത്തുള്ളവനായ ഒരുത്തനില്‍ വൈരമുണ്ടാക്കി വെച്ചതിന് ശേഷം ഞാന്‍ ദൂരത്താണ്‌ എന്നു വിചാരിച്ച്‌ ആശ്വാസം കൊള്ളരുത്‌; അത്‌ വിഡ്ഡിത്തമാണ്‌.

പെണ്ണിലും, രാജാവിലും, പാമ്പിലും, ശത്രുവിലും, സുഖത്തിലും, ആയുസ്സിലും, ബുദ്ധിമാന്‍ വിശ്വാസം കൊള്ളുകയില്ല.

പ്രജഞാശരം തറച്ച ജീവിക്ക്‌ പിന്നെ ചികിത്സകളില്ലാ, മരുന്നുമില്ല. ഹോമവും, മന്തവ്രും, മംഗള ക്രിയകളും, സിദ്ധരസങ്ങളും, വേദമന്ത്രങ്ങളും ഒന്നുമവനില്‍ ഫലിക്കുവാന്‍ പോകുന്നില്ല.

സര്‍പ്പം, അഗ്നി, സിംഹം, കുലപുത്രന്‍ ഇവര്‍ ഹേ, ഭരതര്‍ഷഭാ! മനുഷ്യന് നിന്ദ്യരല്ല. ഇവര്‍ തേജസ്വികളാണ്‌. മഹാതേജസ്സായ അഗ്നി മരത്തില്‍ ഗുഢമായി സ്ഥിതി ചെയ്യുന്നുണ്ട്‌. അന്യന്‍ ഒന്ന്‌ എരിയിക്കയേ വേണ്ടു. അതില്ലെങ്കില്‍ ഏതു വിറകും കത്തുകയില്ല.

മരം കടഞ്ഞാല്‍ അഗ്നിയുണ്ടാകും. ആ അഗ്നിയാല്‍ മരവും, കാടുമൊക്കെ കത്തി അമരുകയും ചെയ്യും. അപ്രകാരം കുലീന ജാതന്മാര്‍ അഗ്നി തേജസ്വികളാണ്‌. വിറകില്‍ അഗ്നിയെന്ന പോലെ യാതൊരു രൂപവും പുറത്തു കാണിക്കാതെ അവര്‍ അടങ്ങിയിരിക്കും. ഹേ രാജാവേ, സപുത്രനായ ഭവാന്‍ ലതയാണ്‌. പാണ്ഡവന്മാര്‍ മരങ്ങളാണ്‌. മരത്തില്‍ ചുറ്റാതെയുണ്ടോ വള്ളിക്കൂട്ടത്തിന് പടരാന്‍ കഴിയുന്നു?

ഹേ അംബികേയാ, നിന്റെ പുത്രന്മാര്‍ കാടുകളാണ്‌. ആ കാട്ടിലെ സിംഹങ്ങളാണ്‌ പാര്‍ത്ഥന്മാരെന്ന്‌ ചിന്തിക്കൂ! സിംഹങ്ങളില്ലെങ്കില്‍ കാടു നശിക്കും. കാടില്ലെങ്കില്‍ സിംഹങ്ങള്‍ക്കും നാശമാണ്‌.

38. വിദുരഹിതവാക്യം - വിദുരന്‍ പറഞ്ഞു: ഹേ, രാജാവേ, വൃദ്ധന്‍ അടുത്തു വരുമ്പോള്‍ യുവാവിന്റെ പ്രാണന്‍ ഉയര്‍ന്നു പൊങ്ങിപ്പോകുന്നു. എതിരേല്ക്കല്‍ അഭിവാദ്യം ചെയ്യല്‍ എന്നിവ കൊണ്ട്‌ അത്‌ തിരിച്ചെത്തുന്നു. അതു കൊണ്ട്‌ വൃദ്ധജനങ്ങളെ വന്ദിച്ച്‌ ഉപചരിക്കണം.

ആഗതനായ സജ്ജനത്തിന് പീഠം നല്‍കുകയും, കാലുകള്‍ വെള്ളം കൊണ്ടു കഴുകിക്കുകയും, കുശലം ചോദിക്കുകയും, സ്വസ്ഥിതിയെ അറിയിക്കുകയും ചെയ്തതിന് ശേഷം തന്റെ മുമ്പില്‍ അവന് അന്നം സല്‍ക്കരിക്കുകയും ചെയ്യേണ്ടതാണ്‌. ധീരന്മാര്‍ അങ്ങനെയാണ്‌ പെരുമാറുക.

ആരുടെ ഗൃഹത്തില്‍ ലോഭം, ഭയം, ലുബ്ധ്‌ ഇവയാല്‍ ജലവും മധുപര്‍ക്കവും, ഗോക്കളും, മന്ത്രജ്ഞന്മാര്‍ പ്രതിഗ്രഹിക്കുന്നില്ലെങ്കില്‍ (അതിന് അവസരം നല്‍കുന്നില്ലെങ്കില്‍) ആ ഗൃഹസ്ഥന്റെ ജീവിതം വൃര്‍ത്ഥം തന്നെ!

ചികിത്സകന്‍, ശല്യങ്ങള്‍ ചെയ്യുന്നവന്‍, ബ്രഹ്മചര്യം നശിപ്പിച്ചവന്‍, കള്ളന്‍, ക്രൂരന്‍, മദ്യപന്‍, ഭ്രൂണഹന്താവ്‌, പട്ടാളക്കാരന്‍, വേദം വില്‍ക്കുന്നവന്‍ എന്നിവര്‍ പ്രിയാതിഥികളായി ഗൃഹത്തില്‍ വന്നാലും അവര്‍ അവന് പച്ചവെള്ളം പോലും കൊടുക്കരുത്‌. ഉപ്പ്‌, ചോറ്‌, പാല്‍, നെയ്യ്‌, തൈലം, തയിര്‍, തേന്‍, എള്ള്‌, മാംസം, ഫലം, മൂലം, ശര്‍ക്കര, ചീര, രക്തവസ്ത്രം, സുഗന്ധദ്രവ്യം ഇവയൊന്നും വീട്ടില്‍ വിലയ്ക്കു വിൽക്കുവാന്‍ പാടില്ല. ഗൃഹസ്ഥന്‍ വിൽക്കരുതാത്തവയാണ്‌ ഇവ.

മണ്ണും പൊനും ഒന്നു പോലെ കരുതി, രോഷവും ശോകവും വെടിഞ്ഞ്‌, സ്നേഹ വൈരങ്ങളോടു കൂടാതെ നിന്ദാപ്രശംസികളിലും പ്രിയാപ്രിയങ്ങളിലും സമത്വത്തോടെ, ഒന്നിലും ആസക്തി കൂടാതെ ഉദാസീനനായി വര്‍ത്തിക്കുന്നവനാണ്‌ ഭിക്ഷുകന്‍.

കാട്ടിലെ വരിനെല്ല്‌, ചീരയില, ഓടല്‍ക്കായ എന്നിവയാല്‍ വിശപ്പടക്കി നിയതാത്മാവായി അഗ്നികാര്യങ്ങള്‍ നിര്‍വ്വഹിച്ച്‌, അതിഥികളില്‍ അപ്രമത്തനായി, പാന്ഥരില്‍ ശ്രദ്ധയോടു കൂടി കാട്ടില്‍ പാര്‍ത്ത്‌ ഭാരങ്ങളെ വഹിക്കുന്ന പുണ്യവാനാണ്‌ താപസന്‍.

ബുദ്ധിമാന്മാര്‍ക്ക്‌ ഉപദ്രവം ചെയ്ത്‌, താന്‍ ദൂരസ്ഥനാണെന്നു കരുതി, ആശ്വസിക്കരുത്‌. ധീമാന്റെ കൈ നീണ്ടതാണ്‌. അവന്‍ അതു കൊണ്ട്‌ ഹിംസിക്കും.

അവിശ്വസ്തനെ വിശ്വസിക്കരുത്‌. വിശ്വസ്തനില്‍ അതിവിശ്വാസവും പാടില്ല. വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ഭയം ഉന്മൂലനാശം ചെയ്യും.

ഈര്‍ഷ്യകൂടാതെ, പ്രിയം വദനായി, വേണ്ടവര്‍ക്കു പങ്കിട്ടു നല്കി, സ്വഭാര്യയെ പുറത്തേയയ്ക്കാതെ രക്ഷിച്ചു വാഴുന്നവന്‍ ഭംഗി പറയുന്ന പെണ്ണുങ്ങളുടെ വലയില്‍ കുടുങ്ങരുത്‌. പുണ്യകളും, മഹാഭാഗകളും, ഗൃഹദീപങ്ങളുമായ കുലസ്ത്രീകള്‍ പൂജനീയകളാണ്‌. ആ ഗൃഹലക്ഷ്മികളായ കുടുംബിനികളെ സവിശേഷം രക്ഷിക്കേണ്ടതാണ്‌. അച്ഛന് അന്തഃപുരവും, അമ്മയ്ക്ക്‌, അടുക്കളയും നല്കി തന്നെയെന്ന പോലെ ഗോക്കളേയും ഭക്ഷണാദികളാല്‍ സംരക്ഷിച്ചു ഗൃഹസ്ഥന്‍ താന്‍ തന്നെ കൃഷി ചെയ്യുവാന്‍ പോകണം. കച്ചവടം ഭ്യതൃന്മാരെ കൊണ്ടും ബ്രാഹ്മണപൂജ പുത്രന്മാരെ കൊണ്ടും ചെയ്യിക്കണം.

തന്റെ മന്ത്രം (കാര്യാലോചന) ബാഹ്യമായും, ആഭ്യന്തരമായും വെളിപ്പെടുത്താതെ എല്ലായിടത്തും ദൃഷ്ടി പതിച്ചു വാഴുന്ന നൃപന്‍ ചിരകാലം ഐശ്വര്യം അനുഭവിക്കും?

ചെയ്യുവാന്‍ പോകുന്നത്‌ ആരോടും പറയരുത്‌. ചെയ്തു കഴിഞ്ഞതേ അന്യര്‍ കാണാവൂ. ധര്‍മ്മാര്‍ത്ഥ കാമങ്ങളില്‍ മന്ത്രം ഒരിക്കലും പുറത്തു പോകരുത്‌. കുന്നിന്റെ മുകളില്‍ ചെന്നിരുന്നോ, മാളിക മുകളില്‍ കയറിയിരുന്നോ, പുല്‍മറവില്ലാത്ത വിജനമായ കാട്ടില്‍ ചെന്നിരുന്നോ മന്ത്രവിചാരം. ചെയ്യണം.

സുഹൃത്ത് അല്ലാത്തവനേയോ, സുഹൃത്തായിരുന്നാലും അപണ്ഡിതനായവനേയോ, പണ്ഡിതനായാലും ധൈര്യമില്ലാത്തവനേയോ മന്ത്രം അറിയിക്കരുത്‌. അര്‍ത്ഥാശയും, മന്ത്രരക്ഷയും, മന്ത്രിയിലായതു കൊണ്ട്‌ നല്ല പോലെ പരീക്ഷണം കഴിഞ്ഞിട്ടേ നൃപന്‍ മന്ത്രിസ്ഥാനത്തില്‍ ആളെ നിയോഗിക്കാവൂ.

ധര്‍മ്മാര്‍ത്ഥകാമങ്ങളില്‍ സദാസമയവും സഭാനടപടികള്‍ നോക്കിക്കൊണ്ടിരിക്കണം. മോഹത്താല്‍ നിന്ദ്യകര്‍മ്മം ചെയ്തു പോയാല്‍ അതിന്റെ വിപരീത പ്രവര്‍ത്തനത്താല്‍ ആ കര്‍ത്താവ്‌ ജീവിതത്തില്‍ നിന്നു തന്നെ ഭ്രംശിക്കുവാന്‍ ഇടവരും.

പ്രശസ്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌ ഏറ്റവും നല്ലതാണ്‌. അവ ചെയ്യാതിരുന്നാല്‍ തീച്ചര്‍യായും പശ്ചാത്താപത്തിന് ഇടവരും.

ചാത്തം ഉണ്ണുവാൻ ഓത്തില്ലാത്ത ബ്രാഹ്മണന്‍ യോഗ്യനാവുകയില്ല. അതു പോലെ തന്നെ ഷാഡ് ഗുണ്യം (ഐശ്വര്യം, വീര്യം, വൈരാഗ്യം, വിജ്ഞാനം, ശ്രീ, യശസ്സ്‌ ഇവ ആറും) അറിയാത്തവന്‍ മന്ത്രം കേള്‍ക്കുവാന്‍, കാര്യാലോചന ചെയ്യുവാന്‍, അനര്‍ഹനാണ്‌.

സ്ഥാനങ്ങളുടെ വൃദ്ധിക്ഷയങ്ങള്‍ ദര്‍ശിച്ചും സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം എന്നീ ഷാഡ് ഗുണ്യജ്ഞാനം സമ്പാദിച്ചും, ശീലക്കേടു തീര്‍ന്നവന് ഭൂമി അധീനമാകും.

ക്രോധമുണ്ടായാലും ഹര്‍ഷമുണ്ടായാലും അതു പാഴിലാകരുത്‌. എല്ലാ കൃത്യങ്ങളേയും താന്‍ തന്നെ നോക്കിക്കൊണ്ടിരിക്കണം. ഭണ്ഡാരത്തിന്റെ കാര്യം താന്‍ തന്നെ നോക്കണം. അങ്ങനെ വാഴുന്ന രാജാവിന് ഭൂമി എപ്പോഴും ധനം നല്കിക്കൊണ്ടിരിക്കും.

രാജാവ്‌ എന്ന ബഹുമാന്യത കൊണ്ടും, രാജചിഹ്നമായ വെണ്‍കൊറ്റക്കുട മുതലായ ചിഹ്നങ്ങള്‍ കൊണ്ടും, രാജാവ് പ്രസാദിച്ചു വാഴണം. ധനമെല്ലാം ഭടന്മാര്‍ക്കും മറ്റുമായി നല്കണം. തനിക്കു വേണ്ടി താന്‍ ഒറ്റയ്ക്ക്‌ എല്ലാം ഏറ്റ്‌ നേടരുത്‌.

ബ്രാഹ്മണനേ ശരിക്കും ബ്രാഹ്മണനെ അറിയൂ. ഭര്‍ത്താവിനെ ഭാര്യയും, അമാത്യനെ രാജാവും; രാജാവിനെ രാജാവുമാണ്‌ അറിയുക.

ശത്രുവിന്റെ കയ്യില്‍ കുടുങ്ങി വദ്ധൃതയെ പ്രാപിച്ചാല്‍ മോചനത്തിന് വേണ്ടി ആ ശത്രുവിനെ താണുവണങ്ങി സേവിക്കണം. ബലം കയ്യിലാകുമ്പോള്‍ അവനെ വധിക്കാതെ വിടരുത്‌. അവനെ വെറുതെ വിട്ടയച്ചാല്‍ അടുത്ത് തന്നെ അവനില്‍ നിന്ന്‌ മഹാഭയം നേരിട്ടേക്കും.

ദൈവതങ്ങളിലും, രാജാക്കളിലും, ദ്വിജന്മാരിലും, വൃദ്ധന്മാരിലും, ബാലന്മാരിലും, ആതുരന്മാരിലും, ക്രേധമുണ്ടായാല്‍ അത്‌ മനസ്സു കൊണ്ട്‌ അടക്കണം.

മൂഢന്മാരെ സേവിച്ച്‌ നിരര്‍ത്ഥമായ കലഹം ബുദ്ധിമാന്മാര്‍ ഉണ്ടാക്കരുത്‌. എന്നാൽ പാരില്‍ പ്രസാദമുണ്ടാവുകയും, അനര്‍ത്ഥം ഒഴിയുകയും ചെയ്യും.

പ്രസാദവും ക്രോധവും നിഷ്ഫലമായ രാജാവിനെ ലോകര്‍ ഭര്‍ത്താവായി കാംക്ഷിക്കുകയില്ല. ഷണ്ഡനെ സ്ത്രീകള്‍ ഭര്‍ത്താവായി കാംക്ഷിക്കുകയില്ലല്ലോ?

ബുദ്ധിമാനു ധനം ഉണ്ടാകുന്നില്ല, മൂഢാത്മാവിന് ദാരിദ്ര്യവുമില്ല! ഈ ലോകഗതിയുടെ രഹസ്യം പ്രാജ്ഞനല്ലാതെ മറ്റ്‌ ആര്‌ അറിയുന്നു?

വിദ്യാവൃദ്ധന്‍, വയോവൃദ്ധന്‍, ജഞാനവൃദ്ധന്‍, ധനവ്യദ്ധന്‍, കുലവൃദ്ധന്‍ എന്നീ വൃദ്ധന്മാരെ മൂഢന്മാര്‍ എപ്പോഴും അവമാനിക്കും; നിന്ദിച്ച്‌ സംസാരിക്കും.

ദുര്‍ന്നടപ്പുകാരനായ മൂഢനേയും, അസൂയകനേയും, അധാര്‍മ്മികനേയും വാക് ദുഷ്ടനേയും, ക്രോധനനേയും ഉടനെ അനര്‍ത്ഥത്തില്‍ പെട്ടു കാണാം. അതിന് യാതൊരു തര്‍ക്കവുമില്ല.

വഞ്ചനകൂടാതെ ദാനം, പറഞ്ഞ വാക്കിനുള്ള സമയനിഷ്ഠ, യഥോചിതമായ സദ്ഭാഷണം ഇവ ഏതു മനുഷ്യനേയും അധീനത്തിലാക്കും.

ചതിയില്ലാത്തവനും, ദക്ഷനും, കൃതജ്ഞനും, ഋജുവും, ബുദ്ധിമാനുമായ രാജാവിന്റെ ഭണ്ഡാരം ശൂന്യമായാലും പരിവാരങ്ങള്‍ പിരിയുകയില്ല.

ശമം, ധൃതി, ദമം, ശൗചം, കാരുണ്യം, മൃദുവാക്ക്‌, മിത്രങ്ങളെ ദ്രോഹിക്കാതിരിക്കുക ഈ ഏഴുകൂട്ടം കാര്യം ലക്ഷ്മിയെ ഉദ്ദീപിപ്പിക്കുന്നതാണ്‌.

വിത്തത്തെ ആര്‍ക്കും യഥാശക്തി പങ്കിടാത്തവനും, ദുഷ്ടബുദ്ധിയും, കൃതഘ്നനും, ലജ്ജയില്ലാത്തവനുമായ രാജാവ്‌ നാട്ടില്‍ ഉപേക്ഷിക്കപ്പെടേണ്ടവനാണ്‌. പാമ്പുള്ള വീട്ടില്‍ ആരെങ്കിലും രാത്രിയില്‍ പോലും ഉറങ്ങുവാന്‍ വിചാരിക്കുമോ? എന്നാൽ ദുഷ്ടനായാലും അവനെ കൊണ്ട്‌ യോഗക്ഷേമത്തിന് ഹാനിപറ്റുമെന്ന്‌ കണ്ടാല്‍ അവനെ ദൈവതങ്ങളെ പോലെ എപ്പോഴും പ്രസാദിപ്പിക്കുകയും വേണം.

സ്ത്രീകള്‍ക്കും, പ്രമത്തന്മാരായ പതിതന്മാര്‍ക്കും, അനാര്യന്മാര്‍ക്കും നല്കിയ ധനം തിരികെ കിട്ടുമെന്ന്‌ ആശിക്കേണ്ടാ. കിട്ടുകയില്ല.

സ്ത്രീയുടേയോ, ധൂര്‍ത്തന്റേയോ, ബാലന്റേയോ കല്പനയ്ക്ക്‌ കീഴ്പെട്ട്‌ ജീവിക്കുന്നതായാല്‍ അവന്റെ കാര്യമൊക്കെ നദിയില്‍ കല്‍ത്തോണിയെന്ന പോലെ മുങ്ങിപ്പോകും. യാതൊരു സംശയവുമില്ല.

ആധിക്യത്തെ വിട്ട്‌ കാര്യത്തിന്റെ പ്രയോജനത്തെ പ്രധാനമായി കരുതുന്നവനാണ്‌ പണ്ഡിതന്‍. ആധികൃമുണ്ടായാല്‍ കാര്യങ്ങള്‍ തട്ടിമുട്ടി കലമ്പുന്നതാണ്‌.

ധൂര്‍ത്തന്മാരുടേയും, ചാരന്മാരുടേയും, കുലടകളുടേയും സ്തുതി കേട്ടു കൊണ്ട്‌ അതില്‍ തന്നെ രസിച്ചു ജീവിക്കുന്നവന്‍ വാസ്തവത്തില്‍ ജീവിക്കുന്നവനല്ല.

രാജാവേ, ഭവാന്‍ എന്റെ ഹിതവാക്കുകള്‍ ഗ്രഹിച്ച്‌ നേര്‍വഴിക്കു ചെന്നാലും. ഓജസ്സേറിയ വില്ലാളി വീരന്മാരായ പാര്‍ത്ഥന്മാരെ ഉപേക്ഷിച്ച്‌, ഭാരതത്തിന്റെ മഹത്തായ ഐശ്വര്യത്തെ ദുര്യോധനനായി ഭവാന്‍ നല്കി. ഐശ്വര്യ മദത്താല്‍ മൂഢനായ ബലി ലോക ത്രയത്തില്‍ നിന്നു വീണു പോയത്‌ ഭവാന്‍ കേട്ടിട്ടില്ല? അതു പോലെ ദുര്യോധനന്‍ ഈ ഐശ്വര്യമൊക്കെ വിട്ട്‌ ഉടനെ അധഃപതിക്കുന്നത്‌ ഭവാനു കാണേണ്ടി വരും!

39. വിദുരഹിതവാക്യം - ധൃതരാഷ്ട്രന്‍ പറഞ്ഞു; ഹേ, വിദുരാ, ഭവാഭവങ്ങള്‍ക്ക്‌, വരും വരായ്കകള്‍ക്ക്‌, ഒന്നും മനുഷ്യനല്ലല്ലോ കര്‍ത്താവ്‌. നൂല്‍കോര്‍ത്തു പിടിച്ച പെണ്‍മരപ്പാവ പോലെയാണ്‌ പുരുഷന്റെ സ്ഥിതി. ഞാനും ആ ധാതാവിന്റെ, വിധിയുടെ, അധീനത്തിലല്ലേ? വേറെ എന്താണ്, എനിക്ക്‌ വഴിയെന്നു പറയൂ!

വിദുരന്‍ പറഞ്ഞു; ഹേ, ഭാരതാ! കാലത്തിന് പറ്റാത്ത വചനം ബൃഹസ്പതി തന്നെ പറഞ്ഞാലും അതില്‍ ബുദ്ധിമോശവും, തന്നിമിത്തം അവമാനവുമാണു വന്നു കൂടുക. ദാനം കൊണ്ടും പ്രിയവാക്കു കൊണ്ടുമാണ്‌ അന്യന്റെ പ്രിയനാവുക. മന്ത്രബലത്താലും മൂലബലത്താലും പ്രിയം ചെയ്യുന്നവനും അന്യന് പ്രിയനായി വരുന്നു. ദ്വേഷിക്കുന്നവന്‍ സാധുവോ, മേധാവിയോ, പണ്ഡിതനോ അല്ല. പ്രിയം ചെയ്യുന്നവനില്‍ പ്രിയകാര്യങ്ങളും വിദ്വേഷമുള്ളവനില്‍ പാപകാര്യങ്ങളും ചേരും. ദുര്യോധനനെ പ്രസവിച്ച അന്നു തന്നെ ആ കുട്ടിയെ പരിതൃജിക്കേണം എന്നു ഞാന്‍ പറയുക ഉണ്ടായില്ലേ? അവനെ കളഞ്ഞാല്‍ നൂറു മക്കള്‍ക്ക്‌ വൃദ്ധിയാണ്‌. അവനെ തൃജിക്കാഞ്ഞാല്‍ ആ ഒരു പുത്രനെ കൊണ്ട്‌ ഭവാന്റെ നൂറു മക്കള്‍ക്കും നാശം തന്നെ! ക്ഷയാവഹമായ വൃദ്ധിയെ വൃദ്ധിയായി ഗണിക്കരുത്‌. വൃദ്ധിയെ ഉണ്ടാക്കുന്ന ക്ഷയത്തെ അനാദരിക്കാന്‍ വയ്യാ. രാജാവേ, വൃദ്ധിയെ ഉണ്ടാക്കുന്ന ക്ഷയം ക്ഷയമല്ല. ബഹുനാശകമായ ലാഭമോ ക്ഷയമായി തന്നെ കണക്കാക്കുകയും വേണം. രാജാവേ, എന്ത്‌ ധാരാളമുണ്ടായാല്‍ നാശമുണ്ടാകുമോ അതാണ്‌ ക്ഷയമായിട്ടുള്ളത്‌. ലോകത്തില്‍ ചിലര്‍ ഗുണസമൃദ്ധന്മാരും ചിലര്‍ ധനസമൃദ്ധന്മാരുമായി വരാം. ഗുണഹീനരാണ് ധനവൃദ്ധരെങ്കില്‍ അവരെ ഉപേക്ഷിക്കുക തന്നെ വേണം.

ധൃതരാഷ്ട്രന്‍ പറഞ്ഞു: ഭാവിയില്‍ ശ്രേയസ്സുണ്ടാകുവാന്‍ പ്രാജ്ഞന്മാര്‍ സമ്മതിക്കുന്ന വാക്കുകളാണ്‌ ഭവാന്‍ പറയുന്നത്‌. എന്നാൽ പുത്രനെ ഉപേക്ഷിക്കുവാന്‍ എനിക്ക്‌ വയ്യ! എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയം ഉണ്ടാകട്ടെ! അല്ലാതെ ഞാനെന്തു ചെയ്യും!

വിദുരന്‍ പറഞ്ഞു: വലിയ ഗുണവാനും വിനയവാനും ആയ മഹാശയന്‍ ജീവികള്‍ക്ക്‌ ലഘുവായ ദോഷം പോലും ചെയ്യുന്ന പ്രവൃത്തിയെ പൊറുക്കുകയില്ല. പരാപവാദം പരത്തുകയും, പരന്മാര്‍ക്കു ദുഃഖം ഉണ്ടാക്കുകയും, പരന്മാര്‍ക്ക്‌ വിരോധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവനെ കാണുവാന്‍ കൂടി പാടില്ല. അത്തരക്കാരുമായി സഹവസിച്ചാല്‍ മഹത്തായ ഭയമാണ് ഉണ്ടാവുക. അവരുമായി കൊള്ളക്കൊടുക്കയും പാടില്ല. അവര്‍ക്കു പണം നല്കിയാല്‍ അതു ദോഷം ചെയ്യും. അവരോടു പണം വാങ്ങിയാല്‍ അതിലേറെ ദോഷമാണ്‌. മഹാഭയം ചെയ്യും. ശഠന്മാരും കാമികളും നിര്‍ലജ്ജന്മാരും ഭേദന ശീലന്മാരുമായ കുപ്രസിദ്ധ പാപികളോട് ഒരിക്കലും മിണ്ടാന്‍ കൂടി പാടില്ല. ഇപ്രകാരം ദോഷമുള്ളവരെ വര്‍ജ്ജിക്കണം. നീചനില്‍ സ്നേഹമുണ്ടായാല്‍ സുഖവും, പ്രീതിയും, ഫലനിവ്യത്തിയും നശിക്കും. ഫലസിദ്ധിയും സംസര്‍ഗ്ഗം കൊണ്ടുള്ള സുഖവും കെട്ടു പോകും. അപവാദം പറഞ്ഞു പരത്തുവാന്‍ തുനിയുകയും നശിപ്പിക്കുവാന്‍ നോക്കുകയും ചെയ്യും. അല്പമായ തെറ്റു പോലും അത്തരക്കാര്‍ പൊറുക്കുകയില്ല. അതില്‍ കലമ്പല്‍ കൂട്ടി ക്കൊണ്ടിരിക്കും. മനസ്സിന് അടക്കമില്ലാത്ത ക്രൂരന്മാരും നീചന്മാരുമായുള്ള സംസര്‍ഗ്ഗം ദോഷമാണെന്നു മനസ്സിലാക്കി വിദ്വാന്മാര്‍ അവരെ ദൂരെ തൃജിക്കണം.

ദരിദ്രനും, ദീനനും, രോഗിയുമായ ജ്ഞാതികളെ എപ്പോഴും സഹായിച്ച്‌ അനുഗ്രഹിക്കണം. അങ്ങനെ ചെയ്യുന്നവന്‍ പുത്രധന സമൃദ്ധിയോടെ ശ്രേയസ്സു നേടും. ആത്മശുഭത്തെ ഇച്ഛിക്കുന്നവര്‍ ജ്ഞാതിവൃദ്ധിക്കായി ശ്രമിക്കേണ്ടതാണ്‌. അതില്‍ നിന്നാണ്‌ കുലം വൃദ്ധിപ്പെടുക. ജ്ഞാതി സല്‍ക്കാരം കൊണ്ടേ ശ്രേയസ്സ് ഉണ്ടാകുകയുള്ളൂ. ഗുണഹീനന്മാരായ ജ്ഞാതികള്‍ പോലും സംരക്ഷരാണ്‌. അങ്ങനെയിരിക്കെ ഗുണവാന്മാരും ഭവാന്റെ പ്രസാദത്തെ കാംക്ഷിക്കുന്നവരുമായ പാണ്ഡവന്മാരില്‍ ഭവാന്‍ എന്താണ്‌ പ്രസാദിക്കാത്തത്‌?

അവര്‍ക്കു ജീവിക്കുവാന്‍ വേണ്ടി ചില ഗ്രാമങ്ങള്‍ നല്കുക! എന്നാൽ ലോകത്തില്‍ ഭവാന്റെ കീര്‍ത്തി പരക്കും. വൃദ്ധനായ ഭവാന്‍ പുത്രന്മാരെ ശാസിക്കണം. ഞാന്‍ ഭവാനോട്‌ ഹിതം പറയണം; ഭവാന്റെ ഹിതകാംക്ഷിയല്ലേ ഞാന്‍! നന്മ നിനയ്ക്കുന്നവന്‍ ദായാദികളെ ഉപേക്ഷിക്കരുത്‌. ഭവാന്‍ ദായാദികളുമായി സുഖിക്കുക! ഊണും, സല്ലാപവും തമ്മില്‍ ചേര്‍ന്നുള്ള രസങ്ങളുമായി നിങ്ങള്‍ ജീവിക്കണം. അല്ലാതെ ജഞാതികളുമായി വിരോധത്തോടെ ഇരിക്കരുത്‌. കരകയറ്റുന്നവരും മുക്കി വിടുന്നവരുമുണ്ട് ജ്ഞാതികളില്‍; സുവൃത്തന്മാര്‍ കരകയറ്റുകയും ദുർവ്വത്തന്മാര്‍ മുക്കിക്കളയുകയും ചെയ്യും. പഭവാന്‍ സുവൃത്തനായ ബന്ധുവാകണം.

ഭവാന്‍ അവരോട്‌ ചേര്‍ന്നു നിന്നാല്‍ ശത്രുക്കള്‍ക്ക്‌ അധൃഷ്യനായി ഭവിക്കും. ജഞാതികളില്‍ ഇണങ്ങി നിന്നാല്‍ ഭവാന്‍ ശ്രീമാനായി ഭവിക്കും. പിണങ്ങി നിന്നാല്‍ ജ്ഞാതികള്‍ ദുഃഖിക്കുകയും വിഷം പുരട്ടിയ വ്യാധബാണങ്ങള്‍ ഏറ്റ മാനിനെ പോലെ കുഴങ്ങുകയും ചെയ്യും. ഭവാന് പശ്ചാത്താപത്തിന് ഇടവരും. ഭവാന്റെ പുത്രന്മാരോ പാണ്ഡുവിന്റെ പുത്രന്മാരോ ഹതരായി എന്നു കേട്ടാല്‍ ഭവാനുണ്ടാകുന്ന അനുഭവം എന്താണ്‌? ഒന്നു ചിന്തിച്ചു നോക്കുക! കാട്ടില്‍ കേറിയാല്‍ പിന്നെ ദഹിക്കലാണ്‌. മരിച്ചുവോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ്‌ എന്തിന് ചിതയില്‍ കയറ്റുന്നു? അങ്ങനെ ചെയ്തു പരിതപിക്കുന്നതിനേക്കാള്‍ നല്ലത്‌ അതിന് ഒരുങ്ങാതിരിക്കുകയല്ലേ?

ഭവാന് രക്ഷയ്ക്ക്‌ ഇനിയും വഴിയുണ്ട്‌. അനീതി ചെയ്യാത്ത ഒരാള്‍ ശുക്രന്‍ മാത്രമാണ്‌. മറ്റുള്ളവരൊക്കെ അനീതി ചെയ്തിട്ടുള്ളവരാണ്‌.

മേലാല്‍ വേണ്ടതിനെ പറ്റിയുള്ള ചിന്ത ബുദ്ധിമാന്മാരിലേ ഉണ്ടാകൂ. ദുര്യോധനന്‍ പണ്ട്‌ പാണ്ഡവന്മാരില്‍ പാതകം ചെയ്തിട്ടുണ്ടെങ്കിലും കുലവൃദ്ധനായ ഭവാന്‍ അതൊക്കെ നേരെ ആക്കേണ്ടതാണ്‌. സ്ഥാനത്തില്‍ അവരെ വാഴിക്കുക! ലോകത്തില്‍ പാപഹീനനായി മനീഷികള്‍ക്കു പൂജ്യനായി ഭവാന്‍ ഭവിച്ചാലും!

ധീരന്മാര്‍ പറയുന്ന നല്ല വാക്കുകള്‍ ഫലത്തില്‍ കണ്ടറിഞ്ഞ്‌ കാര്യങ്ങളില്‍ ഉദ്യമിക്കുന്നവന്‍ വളരെക്കാലം കീര്‍ത്തിമാനായി പരിലസിക്കും.

മഹാകുശലന്മാര്‍ ഉപദേശിച്ച തത്വങ്ങള്‍ പോലും വഴി പോലെ ചെയ്തില്ലെങ്കില്‍ നന്നായി എന്നു വരികയില്ല. ഗ്രാഹൃങ്ങളെ ഗ്രഹിക്കാഞ്ഞാലും ഗ്രഹിച്ചാല്‍ അവ അനുഷ്ഠിക്കാഞ്ഞാലും വിദ്വാന്‍ പാപമാണ്‌ ഫലം. കര്‍മ്മം ചെയ്തില്ലെങ്കില്‍ പാപം വായ്ക്കും.

മുമ്പെ ചെയ്ത കുറ്റത്തെ ആലോചിക്കാതെ പിന്‍തുടര്‍ന്നാല്‍ ആ ദുരാശയന്‍ വിഷമവും അഗാധവുമായ ചളിക്കുണ്ടില്‍ പതിക്കുന്നതാണ്‌.

മദം, നിദ്ര, ഗ്രഹിക്കായ്ക, തന്നില്‍ ഉണ്ടാകുന്ന വികാരം, ദുഷ്ടമന്ത്രിമാരിലുള്ള വിശ്വാസം, മൂഢന്മാരായ ദൂതന്മാരുടെ പ്രയോഗങ്ങള്‍ ഈ ആറ്‌ മാര്‍ഗ്ഗങ്ങളേയും നല്ല പോലെ മനസ്സിലാക്കി, മനസ്സില്‍ മറച്ചു വെച്ച്‌ ത്രിവര്‍ഗ്ഗത്തെ നടത്തുന്ന രാജാവ്‌ ശത്രുക്കളെ ജയിക്കുന്നതാണ്‌.

വേദജ്ഞാനമോ വൃദ്ധസേവയോ കൂടാതെ ധര്‍മ്മാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുവാന്‍ ബൃഹസ്പതി തുല്യന്മാര്‍ക്കു പോലും കഴിയുകയില്ല. സമുദ്രത്തില്‍ വീണു മുങ്ങി പോയതു നഷ്ടപ്പെട്ടതു തന്നെ. ഗുരുമുഖത്തില്‍ നിന്നു കേള്‍ക്കാന്‍ കഴിയാതെ പോയതും നഷ്ടപ്പെട്ടതു തന്നെ! മൂഢന്മാരുടെ ചെവിയില്‍ ഉപദേശിക്കുന്ന ശാസ്ത്രവും നഷ്ടം തന്നെ! കെട്ട അഗ്നിക്ക്‌ മീതെ ഹോമിക്കുന്ന ഹവ്യവും നഷ്ടം തന്നെ! ആത്മാവ്‌ കെട്ടവനില്‍ വേദോപദേശം കൊണ്ട്‌ എന്തു കാര്യം ?

ഒരുവന്‍ മൈത്രിയെ കൈക്കൊള്ളണം എങ്കില്‍, യുക്തി കൊണ്ട്‌ ചിന്തിക്കുകയും, ബുദ്ധി കൊണ്ട്‌ നിശ്ചയിക്കുകയും, മറ്റുള്ളവരില്‍ നിന്ന്‌ ചോദിച്ചറിയുകയും, താന്‍ തന്നെ കാണുകയും, പ്രാജ്ഞരില്‍ നിന്ന്‌ വിണ്ടും അറിയുകയും വേണം. അങ്ങനെ ശരിയായി പരീക്ഷിച്ചിട്ടേ ബന്ധുക്കളെ തിരഞ്ഞെടുക്കാവൂ.

അകീര്‍ത്തിയെ വിനയം നശിപ്പിക്കും, അനര്‍ത്ഥത്തെ വീര്യം നശിപ്പിക്കും, ക്രോധത്തെ ക്ഷമ നശപ്പിക്കും, ആചാരം അശുഭത്തേയും നശിപ്പിക്കും.

ഒരു കുലത്തെ പരീക്ഷിച്ചറിയേണ്ടത്‌ പരിജനം, ജന്മഭൂമി, ഗൃഹം, തൊഴില്‍, ഭക്ഷണം, ഉടുപ്പ്‌ ഇവയൊക്കെ നോക്കിയിട്ടാണ്‌, കുലത്തിന്റെ മഹിമ ഇവയില്‍ നിന്നു ഗ്രഹിക്കാം. അടുത്തു വന്ന കാമത്തിന് ഒരിക്കലും എതിര്‍വാക്കു പറയരുത്‌. ദേഹം കൈവിട്ട ത്യാഗിക്കു പോലും അതു രസിക്കുന്നതല്ല. പിന്നെയുണ്ടോ കാമനിരതന്‍ അടങ്ങുന്നു! സന്ദര്‍ഭം നോക്കി സംസാരിക്കാത്തവന്‍ അപകടത്തില്‍ പെടും.

പാലിക്കേണ്ടവര്‍ ആരൊക്കെയാണെന്നു പറയാം. ബുദ്ധിമാന്‍, വിദ്വാന്‍ , സജ്ജനദര്‍ശനന്‍, ധര്‍മ്മിഷ്ഠന്‍, ഇഷ്ടം ചെയ്യുന്നവന്‍, പ്രിയം പറയുന്നവന്‍ ഇങ്ങനെയുള്ള സുഹൃത്തിനെ എപ്പോഴും രക്ഷിക്കേണ്ടതാണ്‌.

മര്യാദ തെറ്റിക്കാതെ നടക്കുന്ന ഒരുവന്‍ ദുഷ്കുലത്തില്‍ ജനിച്ചവനായാലും അവനെ കുലീനനായി തന്നെ കണക്കാക്കണം. മൃദുവും ഹ്രീമാനും ധാര്‍മ്മികനുമായവന്‍ നൂറു കുലീനന്മാരേക്കാള്‍ ശ്രേഷ്ഠതരനാണ്‌.

ചിത്തവും കര്‍മ്മവും ബുദ്ധിയും ആനന്ദവും തമ്മിലുള്ള മ്രൈത്രി ഒരിക്കലും ക്ഷയിക്കുകയില്ല.

അകൃതാത്മാവും ദുര്‍ബുദ്ധിയുമായി, പുല്ലു മൂടിക്കിടക്കുന്ന കിണറു പോലെയുള്ള ഖലനോട്‌ ബുദ്ധിമാന്‍ ഇടപെടരുത്‌. അത്‌ ആപത്തു വരുത്തി വെക്കും.

ഗര്‍വ്വിഷ്ഠന്മാര്‍, മൂര്‍ഖന്മാര്‍, രൗദ്രന്മാര്‍, സാഹസികന്മാര്‍, ധര്‍മ്മഹീനന്മാര്‍ എന്നിവരോട്‌ വിദ്വാന് മൈത്രി പാടില്ല. കൃതജ്ഞനും, ധാര്‍മ്മികനും, സത്യവാദിയും, അക്ഷുദ്രനും, ദൃഢഭക്തിയുള്ളവനും, നിൽക്കേണ്ടിടത്തു നിൽക്കുന്നവനും, ജിതേന്ദ്രിയനും, നില നിന്ന സ്നേഹമുള്ളവനും ആണ്‌ ശരിയായ മിത്രം.

വിഷയങ്ങളില്‍ നിന്ന്‌ വിട്ടു പിരിയുക എന്നത്‌ മൃത്യുവില്‍ നിന്ന്‌ വിട്ടു പിരിയുന്നതിനേക്കാള്‍ പ്രയാസമായ കാര്യമാണ്‌. എല്ലാം തൃജിക്കുക എന്നത്‌ ദേവന്മാരെ പോലും വിഷമത്തിലാക്കും.

എല്ലാ ഭൂതങ്ങളിലും മൃദുത്വവും, അനസൂയയും, ക്ഷമയും, ധൃതിയും മിത്രസല്‍ക്കാരവും ഉള്ളവന്‍ ദീര്‍ഘായുഷ്മാനാകും.

നീതിയാൽ നേടിയ ധനം അന്യായത്താല്‍ നഷ്ടമായാല്‍ അത്‌ സുനയത്താല്‍ വീണ്ടെടുക്കുന്നതിന് ദൃഢമായി മനസ്സു ചെലുത്തുന്നത്‌ സല്‍പുരുഷന്മാരുടെ വ്രതമാണ്‌.

വരുവാന്‍ പോകുന്നതില്‍ മറുകൈ കണ്ടവനും വര്‍ത്തമാന സ്ഥിതി അറിഞ്ഞു ചെയ്യുന്നവനും കഴിഞ്ഞു പോയ കാര്യങ്ങളില്‍ അനുഭവജ്ഞാനം ഉള്ളവനുമായ പുരുഷന് അര്‍ത്ഥനാശങ്ങൾ ഒന്നും വരികയില്ല. മനസ്സ്‌, കര്‍മ്മം, വാക്ക്‌ എന്നിവയാല്‍ നിത്യം എന്തിനെ സേവിക്കുന്നുവോ, അത്‌ അവനെ വേണ്ട വഴിക്കു കൊണ്ടു പോകുന്നതാണ്‌, അതു കൊണ്ട്‌ എപ്പോഴുംശുഭത്തെ സേവിക്കുക. മംഗള സ്പര്‍ശനം സദാ സജ്ജനദര്‍ശനം, മംഗളയോഗം, പഠിപ്പ്‌, ഉദ്യമം, ആര്‍ജ്ജവം സജ്ജനങ്ങളുടെസമ്മേളനം എന്നിവ ഐശ്വര്യത്തെ ഉണ്ടാക്കുന്നതാണ്‌. വെറുപ്പില്ലായ്മയാണ്‌, ശ്രീയുടെ മൂലം. നിര്‍വ്വേദം കൊള്ളാതെ (വെറുക്കാതെ) ഇരിക്കുന്നവന്‍ മഹത്തായ ലാഭവും ശുഭമായ കാര്യവും നേടി സുഖമായി ജീവിക്കും.

പ്രഭുത്വമുള്ളവര്‍ ക്ഷമിക്കുക എന്നതില്‍പ്പരം പര്‍ത്ഥ്യമായും ഐശ്വര്യകരമായും മറ്റൊനും തന്നെ ലോകത്തിലില്ല. അശക്തന്‍, എപ്പോഴും ക്ഷമിക്കട്ടെ! ധര്‍മ്മമോര്‍ത്ത്‌ ശക്തനും സദാ ക്ഷമിക്കണം. അര്‍ത്ഥത്തിലും അനര്‍ത്ഥത്തിലും തുല്യ ഭാവനയുള്ളവനും ക്ഷമ തന്നെയാണ്‌ ഹിതം.

ധര്‍മ്മാര്‍ത്ഥഹീനമല്ലാത്ത ഏതു സുഖത്തേയും യഥാകാമം ഉപസേവിക്കാം. അതില്‍ മൂഢസ്വഭാവം കൈക്കൊള്ളരുത്‌.

ദുഃഖാര്‍ത്തന്മാര്‍, പ്രമത്തന്മാര്‍,. നാസ്തികന്മാര്‍, അലസന്മാര്‍, അദാന്തന്മാര്‍, ഉത്സാഹമില്ലാത്തവര്‍ എന്നിവരില്‍ ശ്രീ ഉണ്ടാവുകയില്ല.

ആര്‍ജ്ജവമുള്ള മനുഷ്യന്‍ ആര്‍ജ്ജവം കൊണ്ട്‌ ഒതുങ്ങി വാഴുമ്പോള്‍ അവനെ അശക്തനെന്നു പറഞ്ഞ്‌ കുബുദ്ധികള്‍ ഹസിക്കുന്നു.

ആഢ്യത്വത്തില്‍ അതിരു കടന്നവന്‍, അതിദാതാവ്‌, അതിശൂരന്‍, അതിവ്രതന്‍, അതിപ്രജ്ഞാഭിമാനി ഇത്തരം അതിരുകടന്ന് അഭിമാനിക്കുന്ന കൂട്ടരില്‍ ശ്രീ ഭയപ്പെട്ട്‌ അടുക്കുന്നതല്ല. ഈ അതിഗുണവാന്മാരെ പോലെ തന്നെയാണ്‌ അതിഗുണഹീനന്മാരും. അതിഗുണങ്ങളെ ശ്രീ കാമിക്കുന്നതല്ല. ഗുണഹീനതയോട്‌ ശ്രീ ഇണങ്ങുകയുമില്ല. ഇത്തരക്കാരെ കണ്ടാല്‍ ശ്രീ ഒരിടത്തു നിൽക്കാതെ വിരണ്ട പശുവിനെ പോലെ പേടിച്ച്‌ അന്ധയായി ഓടിക്കളയുന്നു.

അഗ്നിഹോത്രഫലം വേദത്തില്‍ നിന്നും, ശീലവൃത്ത ഫലം വിദ്യയില്‍ നിന്നും, രതിപുത്രഫലം നാരിയില്‍ നിന്നും, ദത്തഭുക്തഫലം ധനത്തില്‍ നിന്നും നേടുന്നു. അധര്‍മ്മത്താല്‍ നേടിയ അര്‍ത്ഥം കൊണ്ട്‌ പരലോക സാധകമായ യജഞദാനങ്ങള്‍ ചെയ്യുന്നവന്‍ അതിന്റെ ഫലം നേടുന്നതല്ല.

കാന്താരത്തിലോ വനദുര്‍ഗ്ഗത്തിലോ, കഷ്ടമായ ആപത്തുകള്‍, സംഭ്രമം എന്നിവയിലോ, ശസ്ത്ര പ്രഹാരാദികളിലോ ധീരന്‍ ഭയപ്പെടുകയില്ല.

ഉത്സാഹം, സംയമം, ദാക്ഷ്യം, അപ്രമാദം, ധൃതി, സ്മൃതി, വഴി പോലെ നോക്കി കാര്യങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയാണ്‌ ഐശ്വരൃത്തിന്റെ മൂലം. താപസന്മാര്‍ക്ക്‌ ബലം തപസ്സാണ്‌. ബ്രാഹ്മണര്‍ക്ക്‌ ബലം വേദമാണ്‌. ദുര്‍ജ്ജനത്തിന് ഹിംസയാണ്‌ ബലം. ഗുണവാന്മാര്‍ക്ക്‌ ബലം ക്ഷമയാണ്‌.

വ്രതം മുടങ്ങാതിരിക്കുവാന്‍ എട്ടെണ്ണമുണ്ട്‌. കായ, കിഴങ്ങ്‌, വെള്ളം, പാല്‍, ഹവിസ്സ്‌, ബ്രാഹ്മണസേവ, ഗുരുവചനം, ഔഷധം എന്നിവയാണ്‌ അവ.

തനിക്ക്‌ അപ്രിയമായത്‌ എന്തോ അവയൊന്നും മറ്റൊരുത്തനില്‍ ചെയ്യരുത്‌. അടക്കം കൊണ്ട്‌ ധര്‍മ്മമുണ്ടാകുന്നു. കാമം കൊണ്ട്‌ അധര്‍മ്മമുണ്ടാകുന്നു. ക്രോധവാനെ അക്രോധം കൊണ്ടും, അസാധുവിനെ സാധുത്വം കൊണ്ടും, ലുബ്ധനെ ദാനം കൊണ്ടും, അസത്യവാനെ സത്യം കൊണ്ടും ജയിക്കണം.

സ്ത്രീ, വിടന്‍, മടിയന്‍, ഭീരു, ക്രൂരന്‍, നാസ്തികന്‍, പൗരുഷത്തില്‍ ഗര്‍വ്വിക്കുന്നവന്‍, കൃതഘ്നന്‍, കള്ളന്‍ ഈ പറഞ്ഞവരെ ഒരിക്കലും വിശ്വസിച്ചു പോകരുത്‌.

നിത്യവും വണങ്ങി വൃദ്ധരെ സേവിക്കുന്നവര്‍ക്ക്‌ കീര്‍ത്തി, യശസ്സ്‌, ആയുസ്സ്‌, ശക്തി എന്നീ നാലും വളരുന്നതാണ്‌.

വളരെ കഷ്ടപ്പെട്ട്‌ സമ്പാദിച്ച ധനം, ധര്‍മ്മം തെറ്റിച്ച്‌ സമ്പാദിച്ച ധനം, ശത്രുവിനെ നമസ്‌കരിച്ച്‌ കിട്ടുന്ന ധനം, ഈ പറഞ്ഞ ധനങ്ങളില്‍ ഒരിക്കലും കൊതി വെക്കരുത്‌.

വിദ്യയില്ലാത്ത പുരഷന്‍ ശോച്യനാണ്‌. സന്താന ലാഭത്തിന് പറ്റാത്ത ഭാര്യയുമായുള്ള മൈഥുനം ശോച്യമാണ്‌. ഭക്ഷണം ലഭിക്കാത്ത നാട്ടിലെ പ്രജകള്‍ ശോച്യരാണ്‌. രാജാവില്ലാത്ത രാജ്യവും ശോച്യമാണ്‌.

ദേഹികള്‍ക്ക്‌ ജര വഴിയാണ്‌, മലകള്‍ക്ക്‌ ജര ജലമാണ്‌. സ്ത്രീകള്‍ക്ക്‌ സംഭോഗമില്ലായ്മയാണ്‌ ജര. മനസ്സിന് ജര വാക് ശല്യമാണ്‌.

വേദങ്ങള്‍ക്ക്‌ അനഭ്യാസമാണ്‌ മലം, ബ്രാഹ്മണര്‍ക്ക്‌ അവ്രതമാണ്‌ മലം, ഊഴിക്ക്‌ ബാല്‍ഹീകരാണ്‌ മലം, പുരുഷന്ന്‌ അന്യതമാണ്‌ മലം, സാധ്വിക്കു കൗതൂഹമാണ്‌ മലം, സ്ത്രീക്ക്‌ പ്രവാസമാണ്‌ മലം, സ്വര്‍ണ്ണത്തിന് വെള്ളിയാണ്‌ മലം, വെള്ളിക്കു പിച്ചളയാണ്‌ മലം, പിച്ചളയ്ക്ക്‌ ഈയമാണ്‌ മലം, ഈയത്തിന് കറയാണ്‌ മലം.

നിദ്രയെ ഉറങ്ങി ജയിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. കാമ സംഭോഗം കൊണ്ട്‌ സ്ത്രീയെ ജയിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വിറകു കൊണ്ട്‌ അഗ്നിയെ ജയിക്കുവാന്‍ സാദ്ധ്യമല്ല. കുടി കൊണ്ട്‌ മദ്യത്തെ ജയിക്കുവാന്‍ സാദ്ധ്യമല്ല.

ദാനത്താല്‍ മിത്രത്തെ ജയിച്ചവനും, യുദ്ധത്താല്‍ ശത്രുവിനെ ജയിച്ചവനും, അന്നപാനങ്ങളാല്‍ ദാരങ്ങളെ ജയിച്ചവനും, ജന്മസാഫല്യത്തെ പ്രാപിച്ചവരാണ്‌.

ഹേ, ധൃതരാഷ്ട്ര, കൊറ്റിനില്ലാതെ ലോകത്തില്‍ ആരും കഷ്ടപ്പെടേണ്ടി വരുമെന്ന്‌ ഭയപ്പെടേണ്ട. ആയിരം വയസ്സുള്ളവരും നൂറു വയസ്സുള്ളവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌. അതുകൊണ്ട്‌ ഭവാന്‍ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക.

ലോകത്തിലുള്ള നെല്ല്‌, യവം, സ്വര്‍ണ്ണം, സ്ത്രീകള്‍, പശുക്കള്‍ ഇതെല്ലാം ഒരാള്‍ക്കു ലഭിച്ചാല്‍പ്പോലും അയാള്‍ക്ക്‌ മതിയാകയില്ല. ഈ യാഥാര്‍ത്ഥ്യം നല്ല പോലെ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ആരെങ്കിലും അവയില്‍ ഭ്രമിക്കുമോ?

ഹേ, ധൃതരാഷ്ട്രാ! ഞാന്‍ വീണ്ടും പറയുന്നു: ഭവാന്‍ മക്കളിൽ എല്ലാവരിലും സമഭാവനയോടെ പെരുമാറുക. പാണ്ഡവന്മാരിലും പുത്രന്മാരിലും ഭവാന്‍ തുല്യമായ നില പുലര്‍ത്തുക.

വിദുരഹിതവാക്യം തുടർന്ന് വായിക്കുക . . . https://keralam1191.blogspot.com/2022/11/40-83.html